Sunday, March 27, 2016

മൂന്നാം നാൾ



അധികാരത്തിന്റെ കാൽകഴുകി,
അനുസരണത്തിന്റെ പെസഹയൂട്ടുന്ന ഗുരുക്കൾ
ചാവുനിലത്തിന്റെ കഥ ഓർക്കാതെ
കൈകഴുകിക്കൊണ്ടേയിരിക്കും.
കർത്താവേ,
ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നുണ്ട്.

പാപം ചെയ്യാത്തവരുടെ ചോരയിൽ
പ്രഭാതങ്ങൾ ചുവന്നപ്പോൾ
മൂന്നാം നാളിനു കാക്കാതെ
വിശുദ്ധരെ കല്ലെറിഞ്ഞ
അവിശ്വാസികൾ ഞങ്ങളാണ്.
പ്രഭോ,
നിന്റെ കൃപ എനിക്ക് വേണ്ട.
നിരന്തരം ഭോഗിക്കപ്പെടുന്ന സ്വർഗ്ഗവും വേണ്ട.*
നിന്റെ വിരുന്നില്ലാത്ത നരകവുമായി ഞങ്ങൾ പ്രേമത്തിലാണ്.

കാറും ബൈക്കുമില്ലാത്തവരോട്
കൂറ്റനാദരവ് പറഞ്ഞ ഞങ്ങളെ**
ചില്ലുമേടയിലെ വിരുന്നുകാരൊട്
ചേർത്തു നിർത്തരുത്.
നിന്റെ മേടയേക്കൾ
പീഢാനുഭവത്തിന്റെ ജയിലറകൾ
ഞങ്ങൾക്ക് പ്രിയം.

പ്രഭോ,
നിന്റെ കയ്യിൽ കറയുണ്ട്.
ഞങ്ങളതു പറഞ്ഞുകൊണ്ടേയിരിക്കും.
നീ ദുഃഖവെള്ളികൾ ഉണ്ടാക്കികൊൾക
എല്ലാം നാളും ഞങ്ങൾക്ക് മൂന്നാം നാളാണ്.

.....
* “സ്വർഗം സർവ്വലാരും ഭോഗിക്കപ്പെടുന്ന കാലത്ത്
ഞാൻ നരകവുമായി പ്രേമത്തിലാണ്” -ഷംസുപനമണ്ണ,, എന്റെ വെള്ളിയാഴ്ച

** “കാറും ബൈക്കുംമില്ലാത്തവരോട് കൂറ്റനാദരവ്”   കാറും ബൈക്കും ഇല്ലാത്തവരോട്, ബിപിൻ ബിന്ദു ബാബുരാജ്


Monday, March 21, 2016

മദ്യപന്റെ മാനിഫെസ്റ്റോയെക്കുറിച്ച്

മദ്യപൻ എന്ന് പുല്ലിംഗത്തെയാണ് “മദ്യപന്റെ മാനിഫെസ്റ്റോ” എന്ന പുസ്തകത്തിന്റെ അഭിസംബോധനയെങ്കിലും ആണുങ്ങടെ മദ്യസഭകളുടെ നൊസ്റ്റാൾജിയ ഛർദ്ദിക്കുന്നതല്ല ഈ പുസ്തകം. ഇത്, ബ്രാന്റ് വേറാണ്. മദ്യപാനം മഹത്തരമാണെന്നോ മദ്യപിക്കാത്തവർ ഈലോകതത്വമറിയാത്ത മക്കുണരാണെന്നോ ഇതിലില്ല. മദ്യം ആരോഗ്യത്തിനു ഹാനികരമാണെന്ന് പുസ്തകത്തിന്റെ പുറംചട്ടയിലേ പറയുന്നുണ്ട്. 'അധികമായാൽ അമൃതും വിഷം' എന്ന പഴമൊഴി അകത്തൊരിടത്തു ചേർത്തിട്ടുമുണ്ട്. രാഷ്ട്രീയവും സാംസ്കാരികവുമായ മാന്യതകളുടെ വ്യാജലഹരികളെക്കുറിച്ചാണ് ഈ കിതാബ്.

മദ്യംപോലെ മാന്യതയുടെ അളവുകോൽ വേറില്ല. കൂടിയ ബ്രാന്റടിക്കുന്നവൻ കൂടിയ പുള്ളി എന്നാണല്ലോ എന്നും. പഞ്ചനക്ഷത്രത്തിലിരുന്നു കാശുള്ളവന് ഇഷ്ടം പോലെ കുടിക്കാം എന്ന് സർക്കാർ. കാശില്ലാത്ത കൂലിപ്പണിക്കാരൻ ബാറിൽ കേറണ്ട എന്നുംകൂടിയാണല്ലോ‌ ഇപ്പൊഴത്തെ മദ്യനയത്തിന്റെ ഒരിത്. മദ്യശാലയിൽ നിന്നും അകലം പാലിച്ചില്ലെങ്കിൽ വിശുദ്ധിപോകും എന്ന് ദേവാലയക്കാർ. വല്യ വല്യ അക്കാദമിക് കോൺഫറൻസുകളുടെ ഭാഗമയി ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യും നമ്മുടെ ഭാരതത്തിൽ ഇക്കാലത്തും മദ്യ വിളമ്പും പാർട്ടികൾ ഉണ്ടാകാറുണ്ട്. സായിപ്പിന്റെ ശരീരം മാത്രേ‌പോയിട്ടുള്ളൂ‌ എന്ന് സാരം. അങ്ങനെ മാന്യതയുടെ അതിരിൽ നിന്നും തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്ന മദ്യത്തെക്കുറിച്ചും അകറ്റിനിർത്തുന്ന നമ്മുടെ മാന്യതയുടെ മൊഞ്ചിനെക്കുറിച്ചുമൊക്കെയാണ് ഈ മാനിഫെസ്റ്റോ. മദ്യപന്റെ വെള്ളം ചേർക്കാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിനു നിദാനം എന്തെന്നാൽ 'അനുഭവം' എന്ന് കുപ്പിയിലാണ് പ്രസാധകർ ഈ പുസ്തകത്തെ നിറച്ചിരിക്കുന്നത്.

മദ്യവിരോധികൾ അഥവാ മദ്യം നിരോധിച്ചേ തീരൂ എന്ന് കട്ടായം പറയുന്ന മാഹാത്മാക്കളുടെ തരം പോലെ തിരിയുന്ന നീതിബോധത്തെക്കുറിച്ചു ചരിത്രവും വർത്തമാനവും കഥപറയുന്നു. ഇത്തരം നീതിമാന്മാരിൽ കാമധർമ്മവ്യസനിതനായിരുന്ന സാക്ഷാൽ എം.കെ.ഗാന്ധി മുതൽ കേരളാഗാന്ധി കേളപ്പൻ വഴി അഭിനവഗാന്ധിവേഷധാരികളാം ആന്റണിജിയും വി.എം.സുധീരൻ ജിയും വരെ ഉണ്ട്. (ജി ഒരു സംഘി പ്രത്യയം മാത്രമല്ല ഒരു കോൻഗ്രസ്സ് പ്രത്യയം കുടിയാണ്). മദ്യസേവയില്ലെങ്കിലും ഉള്ളിക്കറി തിന്നുമെങ്കിലും സ്വയം സേവിക്കുന്നവരാം ആർഷഭാരതീയർ ഗാന്ധിഘാകനെ രഹസ്യമായി ആരാധിക്കുകയും പരസ്യമായി (തീരെ നിവൃത്തി ഇല്ലാതെ വരുമ്പോൾ) തള്ളിപ്പറയുകയും ചെയ്യുന്നതിൽ ധർമ്മവ്യസനിത്വം ഉണ്ടോ? അറിയില്ല. ലേകിൻ, ടി സേവകരും പൊതുവിൽ മദ്യത്തിനെതിരാണ്.

പുരോഗമനം എന്ന ചുരുക്കപേരിൽ അറിയപ്പെടാൻ എക്കാലവും ആഗ്രഹിക്കുന്ന ഇടതിന്റെ സദാചാരനിഷ്ഠകളെക്കുറിച്ചും ഈ പുസ്തകം സംസാരിക്കുന്നുണ്ട്. ഡി.പി. ത്രിപാഠിയെന്ന പഴയ സഖാവിന്റെ വിവരണം അങ്ങനെ വരുന്നതാണ്. കാന്റീനിൽ ഇരുന്ന് ഏതോ സ്സ്ത്രീ സഖാവിനോട് സംസാരിച്ചതിനാൽ പാർട്ടി അച്ചടക്ക നടപടി നേരിട്ട സി.ഭാസ്കരനെക്കുറിച്ചും പുസ്തകത്തിൽ ഓർക്കുന്നുണ്ട്. തീർന്നില്ല. മദ്യത്തോടൊപ്പം കാമവും പ്രേമവും വിഷയമാകുന്നത് പുതിയകാര്യമല്ല. പ്ലേറ്റോ പ്രേമത്തെക്കുറിച്ച് പറയുന്ന സിമ്പോസിയം എന്ന ഡയലോഗ് നടക്കുന്നത് ഒരു മദ്യസഭയിലാണ്. ആരോഗ്യകരമായ മദ്യപാനത്തെപ്പറ്റി ഡയലോഗടിച്ചാണ് ആ സിമ്പോസിയം തുടങ്ങുന്നത് തന്നെ. അവനവൻ ആരോഗ്യാനുസരണം-കപസിറ്റിക്കനുസരിച്ചു മാത്രം- കുടിക്കുക എന്നാണ് താത്വിക മൊഴി. 1967 , മഹാത്മജിയുടെ ജന്മശതാബ്ദി വർഷത്തിൽ സ: .എം.എസ് കേരളത്തിൽ ഭാഗികമായുണ്ടായിരുന്ന മദ്യനിരോധനവും നിസ്സങ്കോചം വേണ്ടെന്നു വെച്ചു. നാടു നീളെ മദ്യശാലകൾ സൃഷ്ടിക്കുകയാണ് പുതിയ ശങ്കരനെന്ന് സാക്ഷാൽ വി.ടി. നിശിതവിമർശനം ചെയ്തു. “നമ്പൂതിരിപ്പാട് കുലുങ്ങിയില്ല. മദ്യനിരോധനം സസ്പെന്റു ചെയ്തതിനു പിന്നാലെ അദ്ദേഹം കേരള ലോട്ടറിയെന്ന ചൂതാട്ടം ആരംഭിച്ചു. നിരാശാഭരിതരായ മലയാളികൾക്ക് ഭാവിയിൽ മദ്യമല്ലാതെ മറ്റൊരാശ്വാസമുണ്ടാവില്ലെന്നും, ലോട്ടറിയടിച്ചാലല്ലാതെ അവർ രക്ഷപ്പെടാനിടയില്ലെന്നുമുള്ള ക്രാന്തദർശിത്വം തിരുമേനിക്കുണ്ടായിരുന്നു. കള്ളുചെത്തു കൂടി നിരോധിക്കണമെന്ന അഭിപ്രായമുള്ള തീവ്ര മദ്യ വിരുദ്ധപ്രസ്ഥാനമായ മുസ്ലീം ലീഗിന്റെ സമാരാധ്യ നായകൻ സി.എച്ച്. മുഹമ്മദ് കോയ ആ മന്ത്രിസഭയിൽ പ്രബലനായി വാണിരുന്നെന്നും ഓർക്കണം...”(75). ലീഗിനിത് തീരെ ഇഷ്ടപ്പെടാത്ത ഒരു ഓർമ്മയായിരിക്കും. ഇമ്മാതിരി, ആളുകളെ മക്കാറാക്കുന്ന ഓർമ്മകളെ ഇടയ്ക്കിടെ തോണ്ടിപുറത്തിടുന്നുണ്ട്‌ ഈ പുസ്തകം.

ഭാര്യയുടെ പേരിലുള്ള ബാറു (അടൂരിലെ യമുന) കൂടാതെ ബിനാമി പേരിൽ ബാറുകളുണ്ടെന്ന് പറയപ്പെടുന്ന അബ്കാരിയെ, സോറി, അടൂർ പ്രകാശൻ എന്ന ജനപ്രതിനിധിയെ മന്ത്രിസഭയിലെടുത്തു ഉമ്മൻ ചാണ്ടി ജി, 2004 . ഘട്ടംഘട്ടമായി സമ്പൂ‌‌ർണ്ണ മദ്യ നിരോധനം എന്ന മന്ത്രം ഉരുക്കഴിക്കുന്ന ചാണ്ടി സാറിനു, മദ്യത്തിന്റെ രസതന്ത്രം ഉപദേശിക്കാൻ അന്ന് അടൂർ പ്രകാശനും, അബ്കരികളുമായി അവിശുദ്ധ ബന്ധമുണ്ടെന്നു ലീഡർ കരുണാകരനാൽ ആരോപിക്കപ്പെട്ട വക്കം പുരുഷോത്തമനും (എക്സൈസ് മന്ത്രി) വേണ്ടിയിരുന്നു എന്നു കിതാബിലെ ന്യായം. ഇങ്ങനെപോയി, കള്ളുവ്യവസായികളാൽ ഇപ്പോൾ നടത്തപ്പെടുന്ന ശ്രീനാരയാണ ധർമ്മ പരിപാലന സംഘത്തെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ സൂചനയുണ്ട്. ധർമ്മം ധർമ്മക്കാരനായെന്ന് പറഞ്ഞ വൈലോപ്പിള്ളി മദ്യപാനിയായിരുന്നോ ആവോ? ഈ പുസ്തകത്തിൽ ഇല്ല.
ഇമ്മട്ടിൽ, മദ്യവിരുദ്ധരുടെ ധർമ്മനിഷ്ഠകളിലെ വ്യാജത്തെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു. മദ്യപിക്കാത്തവർ, സോറി, മദ്യത്തിനെതിരെ പറയുന്നവർ മാന്യരാകുന്ന കാലത്ത് മാന്യതയുടെ പിന്നിലെ നെറികേടിന്റെ മനോഹരമായ മുഖം കാട്ടിത്തരുന്ന ഈ കിതാബ് കണ്ണാടിയുടെ ഗുണം ചെയ്തേക്കാം. 'കണ്ണാടി കാണ്മോളവും തന്മുഖം ഏറ്റം നന്നെന്നല്ലോ' കവി വചനം. വചന്നം സത്യമാകുന്നു. ആയതിനാൽ, കല്യാണത്തിനു വെള്ളം വാറ്റി വീഞ്ഞാക്കിയവന്റെ സഭക്കാർ, മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചും ബാറുകള്‌ നടത്തിയും തളരുന്ന കേരളം എന്ന വലിയ ഇടവക ഈ പുസ്തം വായിക്കേണ്ടതാണ്.

ഇത്രമാത്രമല്ല ഇതിലുള്ളത്. മദ്യത്തിന്റെ വിലയിലെ വലിയ കള്ളത്തെക്കുറിച്ചും അതുവഴിയുള്ള ചൂഷണത്തെക്കുറിച്ചും വ്യക്തമായുണ്ട്. സർക്കാർ സ്വന്തം നിലയ്ക്ക് ചെയ്യുന്ന തീവെട്ടിക്കൊള്ളയായതിനാൽ അതിൽ ഏറെ ഒന്നും പറയേണ്ടതില്ല. അമ്പതു തെങ്ങിലെ കള്ളുകൊണ്ട്‌ അയ്യായിരത്തിലേറെ മഹത്തുക്കളെ നിറയ്ക്കുന്ന ഷാപ്പുകൾക്ക് ലൈസൻസുള്ള ഈ നാടു കണ്ട്‌ അഞ്ചപ്പം കൊണ്ട് അയ്യായിരത്തിനെ ഊട്ടിയ കർത്താവ് കേരളത്തിൽ വന്നാൽ പ്ലിംഗിപ്പോകും. പള്ളിമാത്രമല്ല പുള്ളിക്ക് പ്ലിംഗാനുള്ള കാരണമെന്ന് സാരം.
കന്നാലി കാടികുടിക്കുന്നതുപോലെ മലയാളികൾ മദ്യം മോന്തുന്നതെന്തെന്നതിലേക്ക് ചെറിയ നിരീക്ഷണങ്ങളുണ്ട്. മദ്യമുണ്ടാകും മുന്നേ അലമ്പായ മലയാളിയാണ് കുറിയേടത്ത് താത്രിയെ ഉണ്ടാക്കിയതെന്ന് സാംസ്കാരിക മേൽക്കോയ്മക്കാർക്ക് നസ്യമുണ്ട്. സംബന്ധവും അസംബന്ധവുമായിക്കഴിഞ്ഞ പൂർവ്വകാലത്തെക്കുറിച്ചുള്ള ചില ഓർമപ്പെടുത്തലുകൾ ഇപ്പൊഴത്തെ നായർ തറവാടികൾക്ക് രസിക്കാൻ ഇടയില്ല. ചോവൻ ചെത്തും. ചോത്തി കുടിക്കാൻ വരുന്നവനെ പരിചരിക്കും. ഈ ഭൂതകലം കൂടി ആകുമ്പോൾ, മലയാളത്തിന്റെ നടപ്പ് സദാചാരക്കാരിൽ ഏറെപ്പേരുടെയും 'തറവാട്ടിൽ' ദോഷം ഉണ്ടെന്നും വരാം. സംസ്കാരത്തിന്റെ മേനിപറച്ചിലിലെ ജാതികളെക്കുറിച്ചും പുസ്തകം കടന്നു ചെല്ലുന്നു.
'മദ്യം വിഷമാണ്. അത് കുടിക്കാൻ വിഷമമാണ്. അത് കുടിച്ചാലും വിഷമമാണ്.' എന്ന് പറഞ്ഞു തന്ന പേരോർമ്മയില്ലാത്ത ഇക്കയെ സ്മരിച്ച് ഈ കുറിപ്പ് നിർത്തുന്നു.

മദ്യപന്റെമാനിഫെസ്റ്റൊ വാറ്റിയെടുത്തത് ഗിരീഷ് ജനാർദ്ദനൻ
കടലാസിലാക്കി വിളമ്പുന്നത് ഗ്രീൻ ബുക്സ്.
വില: ഓൾഡ് മോങ്ക് റമ്മിന്റെ ക്വാർട്ടറിനേക്കൾ കുറവ്-95 രൂപ.

Friday, March 11, 2016

സബാ‌‌ൾടേൺ പോസിറ്റിവിസ്റ്റിന്റെ സന്ദേഹങ്ങൾ

കുണ്ഠിതരാം പണ്ഡിത വര്യരേ, 

In the Quran, God warns against calling others names and ridiculing them.” Nikhat Sattar

കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, വികാരങ്ങൾ വ്രണപ്പെട്ടേക്കാവുന്ന വിഷയത്തെക്കുറിച്ച് താത്വികമായ ഒരവലോകനമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. അവലോകനം താത്വികമായതുകൊണ്ട്, കാര്യമായ അർത്ഥമൊന്നും ഇല്ലാത്ത ഗഡാഗഡിയൻ വാക്കുകൾ കണ്ടെന്നുവരും. കെറുവിക്കരുത്.

മതങ്ങളെക്കുറിച്ച് പറയാൻ ആർക്കാണ് അവകാശം. എന്ന് ചോദിച്ചു തുടങ്ങാം. ഒളിഞ്ഞും തെളിഞ്ഞുമായി പലരും പറയുന്നത്, അവിശ്വാസിക്ക് മനസ്സിലാകാത്ത ഒന്നാണ് മതം എന്നാണ്. സത്യവിശ്വാസിയുടെ (വിശ്വാസികളിൽ സത്യമില്ലാത്തതായും ഉണ്ട് എന്ന ധ്വനി ഈ പ്രയോഗത്തിലുണ്ട് ട്ടോ) അനുഭൂതിപ്രഹർഷങ്ങൾ ഒരു അവിശ്വാസിക്ക് മനസ്സിലാവുകയേ‌യില്ല. അതുകൊണ്ടു തന്നെ, അനുഭവസത്യത്തിൽ നിന്നും അകന്നു നിൽക്കുന്ന യുക്തിവിചാരത്തിന്റെ വിശകലനങ്ങൾ മതത്തെ മനസ്സിലാക്കാൻ പര്യാപ്തമല്ല. ചുരുക്കിപ്പറഞ്ഞാൽ, തികഞ്ഞ വിശ്വാസിയുടെ അനുഭവവും അനുഭൂതിയും മനസ്സിലാക്കാൻ വിശ്വാസിയല്ലാത്ത ഒരു മണകൊണാഞ്ചനും പറ്റില്ല. “എന്നെ മനസ്സിലാക്കാൻ, എന്റെ മനസ്സിന്റെ വേദന മനസ്സിലാക്കൻ... എന്ന ബാലചന്ദ്രമേനോൻ ഡയലോഗ് ഓർക്കരുത്
 
മേല്പറഞ്ഞതിനെ ശരിവയ്ക്കുക. ഇതേ സംഗതി, മറ്റു കാര്യങ്ങളിൽ പ്രയോഗിക്കാമോ? അതായത്, പാർട്ടിവിശ്വാസി അല്ലാത്ത ഒരുത്തന് ഒരു പാർട്ടിക്കാരന്റെ അനുഭവത്തെ അനുഭൂതികളെ മനസ്സിലാകുമോ. ഇല്ല. (ഒരു പാർട്ടിക്കരൻ മറ്റേ പാർട്ടിക്കരനെ ഒരു മത വിശ്വസിക്ക് വേറൊരു മതവിശ്വാസിയെ മനസ്സിലാകുമോ എന്ന കൂടുതൽ കുഴക്കും പ്രശ്നം ഒഴിവാക്കുന്നു.) ഉദാഹരണത്തിനു സി.പി.എം കാരനല്ലാത്ത ഒരുവൻ ആ പാർട്ടിയെ എങ്ങനെ ശരിയായി വിമർശിക്കും? പാർട്ടിവിടുക. പ്രത്യശായശാസ്ത്രം മാത്രം എടുക്കുക. മതം ഒരു പ്രത്യശാസ്ത്രം ആണെന്ന് സംങ്കല്പിക്കുക. അപ്പോള്, ടി. പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാത്തവർക്ക് അതിനെ മനസ്സിലാക്കാനോ വിമർശിക്കാനോ കഴിയില്ല എന്നാകും വാദം. അല്ലെങ്കിൽ, എല്ലാം പറ്റും പക്ഷേ അതൊനും ശരിയല്ല. തദ്വാരാ, ഒരു പ്രത്യശാസ്ത്രത്തേയും അതിന്റെ പിണിയാളൂകളല്ലാത്ത ആർക്കും മനസ്സിലാക്കനോ വിമർശിക്കാനോ സാധ്യമല്ല. എന്തെന്നാൽ അനുഭവത്തിന്റെ അടുക്കളയിൽ മാത്രമാണ് ആത്യന്തിക സത്യങ്ങൾ പാചകം ചെയ്യപ്പെടുന്നത്. അനുഭവത്തിന്റെ പ്രാമാണികതയാണ് ഇവിടെ പ്രമാണം. എന്റെ തല എന്റെ ഫുൾഫിഗറ്. ആ ചേലിൽ എന്റെ അനുഭവം-മതകീയമോ അല്ലത്തതോ ആയ എന്തും-എന്റെ മാത്രമാണ്. അത് നിനക്ക് മനസ്സിലാകില്ല. മനസ്സിലാകാൻ ഒരു വഴിയും ഇല്ല. അന്ത്യം Solipsism. QED.

താത്വികാവലോകനം ഹഠാദാകർഷിച്ചവർ ഹ്യൂമിന്റെ (അയാളു തന്നെ വേണം എന്നില്ല) The Problem of Other Mind എന്നതാണ് എന്ന് തിരയുക. ആദിപുരാതനമായ ചില പ്രശ്നങ്ങൾ പൊങ്ങിവരും. അതിൽ ചിലതിനെയൊക്കെ പെയിന്റടിച്ച് കൊണ്ടുവരുന്നത് പണ്ഡിതരുടെ ഒരു വിനോദമാണെന്നും തിരിയും. ഇദം ന മമഃ 
 
അവകാശം കഴിഞ്ഞാൽ പിന്നെ അധികാരമാണല്ലോ. ആർക്കാണ് മതത്തെപ്പറ്റി പറയാൻ അധികാരം. അറബി അറിയാത്തവൻ ഇസ്ലാമിനെപ്പറ്റി മിണ്ടരുത് എന്നും അഭിപ്രായം ഉള്ളവരുണ്ട്. (തൂക്കമൊപ്പിക്കാൻ സംസ്കൃതം -ഹിന്ദു, അരാമിയ-ക്രിസ്ത്യൻ തുടങ്ങിയവരേയും ഞാൻ ഇവിടെ ചേർക്കുന്നതായി കരുതിക്കൊൾക. എന്ത് ചെയ്യാൻ? പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ഒരു വീക്നെസ് ആയിപ്പോയി. അതാ!). മലയാളരാജ്യത്തെ വിശ്വാസിക്കുട്ടത്തിൽ ബഹുഭൂരിപക്ഷത്തിനും അറബി അറിയില്ല. ക്യോംകി, കൂടുതൽ പേരും ഗഫൂർ കാ ദോസ്താണ്. അപ്പോൾപ്പിന്നെ അറബിപ്പണ്ഡിതർ പറയുന്നതാണ് ന്യായം എന്നു വയ്ക്കാം. ഭാഷാപ്രാവീണ്യമാണ് മതത്തെപ്പറ്റി ആധികാരികമായി പറയാനുള്ള ഒരു ഘടകം എന്നാണാല്ലോ ഇവരുടെ ഇത്. അറബിയറിയില്ലെന്ന് തങ്ങൾ കരുതുന്ന കാരശ്ശേരിയെപ്പോലുള്ളവർക്ക് ഇസ്ലാമിനെപ്പറ്റി പറയാനുള്ള അധികാരം ഇല്ലെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നതിലെ ഗുട്ടൻസ് അതാണ്. മതത്തിന്റെ ചരിത്രമാണോ, സമൂഹ്യശാസ്ത്രമാണോ‌ അതോ ഇനി മതത്തിലെ ആളുകളുടെ അവസ്ഥയെക്കുറിച്ചാണോ-ഏതിനെക്കുറിച്ച് പറയാനാണ് ഭാഷാപ്രാവീണ്യം അനിവാര്യമാകുന്നത് എന്ന് പണ്ഡിതർ പറയുന്നില്ല. പറയില്ല. പറഞ്ഞാൽ പൂച്ചു പുറത്താകും. അതിങ്ങനെയാണ്. ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത്, സിനിമ കാണുന്നത് തുടങ്ങിയതൊക്കെ മതപരമായ കാരണങ്ങളാൽ ഒരു കൂട്ടർ തെറ്റെന്നു പറയുകയും അത് വിലക്കുകയും ചെയ്തു എന്ന് കരുതുക. അപ്പറഞ്ഞത് വങ്കത്തരമാണെന്ന് പറയാൻ അറബിയോ അരാമിയയോ അറിയണ്ട. ബാബറി മസ്ജിദ് പൊളിച്ചത് തോന്ന്യാസാണെന്നും പോത്തിറഞ്ഞി തിന്നെന്നും പറഞ്ഞ് ഒരുത്തനെ കല്ലെറിഞ്ഞു കൊല്ലുന്നത് ക്രിമിനൽ കുറ്റമാണെന്നും പറയാൻ സംസ്കൃതം പഠിക്കണമെന്നില്ല എന്ന് സാരം. പിന്നേമുണ്ട് ബേജാറുകൾ. ഒട്ടനവധി പണ്ഡിതർ ഉള്ളതുകൊണ്ട്, അതിലേത് മഹാനാണ് ശരിക്കും മഹാൻ എന്ന് തീരുമാനിക്കുക എന്നത് ബേജാറുകളിൽ ഒന്നു മാത്രം. അറിവിന്റെ അളവ് നോമിന്റെ കയ്യിൽ ഇല്ലാത്തതിനൽ കൂടുതൽ പറയാനാളല്ല 
 
വ്യക്തതവരുത്താതിരിക്കുക എന്നത് മതത്തിന്റെ പഴയ ഒരാദ്ധ്യാത്മിക വിദ്യയാണ്. അത് പുതിയ പണ്ഡിതർ നന്നായി ഉപയോഗിക്കുന്നുമുണ്ട്. വേറൊരു സ്വത്തുതർക്കം കൂടി ഉണ്ട്. ഞങ്ങടെ പൊരേലെ കാര്യം, ഞങ്ങൾടെ കിതാബിന്റെ കാര്യം, ഞങ്ങടെ പെണ്ണുങ്ങൾടെ കാര്യം, ഇതൊന്നും നിങ്ങൾ അന്വേഷിക്കണ്ട. പറയുകേം വേണ്ട. സകലവീട്ടുകാരും ഇക്കാര്യത്തിൽ യോജിപ്പാണ്. തറവാടികളുടെ ഒരുമ പലവട്ടം കണ്ടതാകയാൽ വിസ്തരിക്കുന്നില്ല. എന്റെ പൊര. എന്റെ സ്വത്ത്. സംഗതി ശരിയല്ലേ
 
ദിങ്ങനൊക്കെയാണേലും മതം നിഷ്കളങ്കവും നന്മനിറഞ്ഞതും അത്യന്തത്തരാധുനികവും ശാസ്ത്രീയാൽ ശാസ്ത്രീയവുമായ ഒന്നാണ്. It is the heart of the heartless. Soul of the soulless. എന്നാണല്ലോ താടിക്കാരൻ ജൂതനുസ്താദിന്റെ മതം. ഭൂതം, ഭാവി, വർത്താനം സകലതും മതത്തിലുണ്ട്. പ്രയോഗത്തിൽ ചില പോരായ്മകൾ വരുന്നത് ശരിയായ അറിവില്ലാത്തവർ തെറ്റായി പ്രയോഗിക്കുന്നതുകൊണ്ടു മാത്രമാണ്. മതം, എന്നും എപ്പൊഴും ശരിയാണ്. ആകയാൽ, ഇവഹളെ നോം മനസ്സാ വന്ദിക്കുന്നു. എക്കാലത്തും പ്രയോഗത്തിൽ തെറ്റിപ്പോകാൻ വിധിക്കപ്പെട്ട, ശരിയായി മനസ്സിലാക്കാത്തവരാൽ തെറ്റായി പ്രയോഗിക്കപ്പെട്ട്, തെറ്റിദ്ധരിപ്പിക്കപ്പെട്ട് ജീവിതം തള്ളി നീക്കേണ്ടി വന്ന, വരുന്ന മതത്തിനോടും അതിന്റെ വിശ്വാസികളോടും ഇവന്റെ സഹതാപം കൂടി ഇവിടെ രേഖപ്പെടുത്തട്ടെ.

മതാനുഭവങ്ങളെ ഇങ്ങനെ മറ്റർക്കും മനസ്സിലാകാത്ത, വിശകലനത്തിനു വഴങ്ങാത്ത സ്വകാര്യസ്വത്തായി കൊണ്ടുപോകേണ്ടത് പല പണ്ഡിതരുടേയും ആവശ്യമാണ്. അയിനും വേണ്ടി, സ്വത്വവാദത്തിന്റെ മൂശകളിൽ നിന്നും ഇനിയും വാദങ്ങൾ വാർത്തെടുക്കാം. ഇപ്പോ അയിനൊക്കെ നല്ല ചിലവുണ്ട്. നല്ലതു തന്നെ. അനുഭവങ്ങളെ മിസ്റ്റിക്കലാക്കുക എന്നത് ഒരു ഫാഷിസ്റ്റ് കലാപരിപടിയാണ് എന്ന് വില്യം റീഹെന്ന ജർമ്മൻ ഉസ്താദ് പറഞ്ഞിട്ടുണ്ട്. ചുമ്മാ പറഞ്ഞിട്ടുണ്ട്.
തുടക്കത്തിലെ ഇംഗ്ലീഷ് ഡയലോഗ് ഒന്നും ഉദ്ദേശിച്ച് ചേർതല്ല എന്നു പറഞ്ഞാൽ വിശ്വസിക്കില്ലല്ലോ. അതോണ്ട്, അതെപ്പറ്റി ഒന്നും പറയുന്നില്ല
 
എന്ന് 
 
A Subalern Positivist.

ബ്ലർബുകൾ

Wilhelm Reich, The Mass Psychology of Fascism
Nikhat Sattar, Islmanic Morals, http://www.dawn.com/news/1244899/islamic-morals 11. Mar. 2016

Blog Archive