Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Thursday, December 16, 2010

ചറിയ ഡ്രാക്കുള*

ചെറിയ ഡ്രാക്കുളേ
ചിരിയുടെ ഇരുള്‍-
നിലത്ത് നിന്‍‌ വഴി
വിലങ്ങനെ മൊഴി
അഴകളവ് തെറ്റിച്ച പഴി.
മുതുക്കന്‍ മുത്തച്ചന്‍
ശവക്കോട്ടയിലെ
അഴുക്കുചാലില്‍ നിന്നുറക്കെ പ്രാകുന്നു.

പകല്‌ പാറും പാറാട പോലെ
പലചാലില്‍ നിന്റെ പറക്കല്‍
ചോരക്ക് തിരച്ചില്‍
പിന്നെ
തോറ്റുമടക്കത്തില്പോലും
പുഴുപ്പല്ലിന്‍ ചിരി.

ശവക്കോട്ടയ്ക്കുമേല്‍
"മുടിച്ചു നീ കുല മഹിമ"
മുത്തച്ചനുറക്കെ പ്രാകുമ്പോള്‍
നിനക്കതേ ചിരി.

ചെറിയ ഡ്രക്കുളേ
നിനക്കറിയാം
ചോര അപൂര്‍‌വ്വമിന്നെന്നും
പല നിറത്തിലാണതിന്‍ പരപ്പെന്നും.

ചെറിയ ഡ്രാക്കുളേ
ചിരിയുടെ ഇരുള്‍നിലം വിലങ്ങനെ
ചിറകു കൊണ്ട് നീ
ചിറ കെട്ടുന്നെന്നോ?

*ലിറ്റില്‍ ഡ്രാക്കു-ബാലരമയില്‍ മുന്‍പ് വന്നിരുന്ന ഒരു തുടര്‍ച്ചിത്രകഥ. ഡ്രാക്കൂളപ്രഭുവിന്റെ കൊച്ചുമോനായ ലിറ്റില്‍ ഡ്രാക്കു ചോര കുടിക്കാന്‍ നടന്നും പറന്നുമായി ചെന്ന് ചാടുന്ന അബദ്ധങ്ങളാണ്‌ അതിലെ വിഷയം.

Thursday, October 7, 2010

കടല്‍

കടല്‍ കടക്കുവാന്‍ കിനാവിന്‍ തോണിയില്‍
കരുത്തനായൊരാള്‍ തുഴയെടുക്കണം
കടലറിയുവാന്‍ കനവില്‍ കാലത്തെ
കൊരുത്തെടുക്കുന്ന കൊളുത്തു പേറണം.

കടല്‍: കരുത്തെഴും കരങ്ങളാല്‍ മണ്ണിന്‍
മനസ്സ് കാക്കുന്ന കനത്ത പൗരുഷം
കടല്‍: കലങ്ങാതെ, കറയൊഴുകുന്ന
പുഴകള്‍ക്കായാഴമൊരുക്കും ആശ്രയം.

കടല്‍: കലികേറി കര വിഴുങ്ങുവോന്‍
കരഞ്ഞുകൊണ്ടാഴക്കറുപ്പില്‍ മുങ്ങുവോന്‍
കഴിഞ്ഞതൊന്നുമേ മറക്കാതുപ്പായി
കരള്‍ത്തടങ്ങളില്‍ കരുതി വച്ചവന്‍.

കുരുന്നായ് ജീവനന്നുണര്‍ന്നതും പിന്നെ
പെരുത്തതും കടല്‍ വെടിഞ്ഞു പോയതും
കരനിറഞ്ഞതും കറയായ് മണ്ണിനെ
പൊതിഞ്ഞതും മഴ തികയാതായതും

മറക്കാനാകാതെ, മനുഷ്യനെയോര്‍ത്ത്
കരഞ്ഞുതീരാതെ, കലിയടങ്ങാതെ
കരയോടൊന്നുമേ പറഞ്ഞു തീരാതെ
കടല്‍ കലമ്പുന്നു നിറുത്താതിപ്പൊഴും.

കടല്‍ കടക്കുവാന്‍ കരുത്തു പൊരാതെ
കരക്കിരുന്നു ഞാന്‍ തിരകളെണ്ണുന്നു

Wednesday, June 2, 2010

അമ്മ

ആഴ്ന്ന രുചിഭേതങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം

Saturday, March 27, 2010

ചെറുവരികൾ

മുറ്റം

വീടിനും വഴിക്കുമിടയിലെ നേര്‍ത്ത രേഖ.
അമ്മയുടെ ചൂലിന്‍‌റ്റെ അതിര്.
പെങ്ങടെ സ്വാതന്ത്ര്യത്തിന്‍റ്റേയും.

വീട്

ചോരുന്ന മേല്‍ക്കൂരക്കീഴിലും
ചുമരിന് പ്രധാന്യം കിട്ടുന്ന ഇടം.

ശമ്പളം

കിട്ടും മുമ്പൊത്തിരി
കിട്ടുമ്പോള്‍ ഇത്തിരി
അദ്ധ്വാനത്തിന്റിത്തരം
(അ)സാധാരണ രൂപം

പ്രണയം

ഭൂതകാലത്തില്‍ നിന്നും
ഭാവിയിലേ‍ക്ക് പണിത പാലം.
ആകുലതളുടെ വര്‍ത്തമാനത്തെ
അത് തൊടുന്നേയില്ല.

പ്രണയശിഷ്ടം

ചോദിക്കാത്തതുകൊണ്ട്
കിട്ടാതെപോയ ഉമ്മകള്‍.

Tuesday, February 2, 2010

ഋതുസംക്രമം

ഓര്‍മ്മയുണ്ടിന്നും ആദ്യ ഋതുസംക്രമം
ഉടലറിയാമിടങ്ങളില്‍ ചുഴലും പരിഭ്രമം
നീരവനിഗൂഢനവ്യായിരമറിവിന്നുദ്ഗമനം
ഉടല്‍ പേടിയാക്കും കൌതുക വസ്തു.

ശാരദാകാശശുഭ്രസരളം ബാല്യം.
നുണ നുണഞ്ഞ കാലം.
എതുതൊടിയും തോടും താണ്ടി
തനു പാഞ്ഞതാം അതിര്‍ വരമ്പറിയാക്കാലം.

തുടയിടയില്‍ ചുവപ്പിന്റെ നനവ് , സസംഭ്രമം
ഉറയും നാണം, ഒറ്റയ്ക്കാകവേ ഭയം, അതിര്‍വരകള്‍,
കൈതമുള്ളിന്‍ മൂര്‍ച്ചയേറ്റിയ നോക്കും വാക്കുമായ്
ഇരുള്‍രൂപസഹസ്രാവൃതപൊതുസ്ഥലിയില്‍
ആകെ പൊള്ളിച്ചെടുക്കും ഗ്രീഷ്മാഗമം.

നിശകള്‍ നിദ്രാടനഭരിതം, നിറങ്ങളില്‍
തരളം മനം മൂകകാതരം, അകാലത്തില്‍
പൊതിയും വിഷാദത്തിന്‍ മാസ്മര മാധുര്യമായ്
പ്രണയസ്പര്‍ശം, ഉള്ളില്‍ ദോഹദം വാസന്തമായ്.

വിലക്കും അസ്പൃസശ്യതാബോധവും വെടിഞ്ഞ നാള്‍
ഉരുവമാര്‍ന്നതേത് വികാരം, അറിയില്ല.

പുതുജീവന്ന് വാതിലായത്, വേര്‍പാടിന്റെ -
ഇടിവാള്‍, നോവിന്‍ നീണ്ടനിരയിലണിയായി
പിറവി, മിഴികളില്‍ കനക്കും മഴ, പൊള്ളി-
പ്പനിക്കുമോര്‍മ്മയ്ക്കുള്ളില്‍ തിളയ്ക്കും വേനല്‍
പല ഋതുക്കളുടലിനെ ഭരിച്ചു മുടിക്കുന്നു.


ഉടലിന്‍ ഋതം ഋണഭാരം, ചാക്രിക-
മെല്ലാമൊടുങ്ങി, വരവീണ തൊലിയില്‍
നരവന്ന മുടിയില്‍ ഇനിയില്ല വസന്തം
ഒടുക്കത്തെ ഗ്രീഷ്മ സന്നിവേശത്തിന്‍
ഋതുസംക്രമം മാത്രം ബാക്കിനില്‍ക്കുന്നു
ഓര്‍മ്മ മഞ്ഞയായ് മറയുന്നു

Tuesday, December 1, 2009

സര്‍ഗ്ഗം


മഴയിലൂടാരോ നടന്നകലുന്നു
വഴിതിരിയാതെ നിഴലുകൾ പിന്നിൽ
പകച്ചു നിൽക്കുന്നു, തനിച്ചിരിക്കയാൽ
പനിക്കുമോർമ്മകൾ തളർന്നു വീഴുന്നു.
പൊരുതി വീണവർ ചൊരിഞ്ഞ ചോരയിൽ
തിരിച്ചു വന്നവർ കരഞ്ഞു തീരുന്നു.
കുരുതിക്കായ് കളമൊരുക്കിവച്ചിട്ട്
അറവുമാടിന്കുടിക്കാനേകുന്നു.
കുരുന്നുവായ്ക്കുള്ളിൽ വരൾമുലതള്ളി
കരച്ചിലമ്മമാർ പകുത്തെടുക്കുന്നു.
കുലമൊടുങ്ങുന്നു കുലദൈവം സ്വന്തം
തറ തിരഞ്ഞ് കരഞ്ഞ് പായുന്നു.

ചെകിളയിൽ നീരു കുടുങ്ങയാൽ കടൽ-
വെടിഞ്ഞ് മീനുകൾ കരക്കു കേറുന്നു.
ഇരിക്കുവാൻ കൊമ്പ് തിരഞ്ഞ് പക്ഷികൾ
പരന്ന മാനത്ത് പറന്ന് തീരുന്നു.

ഉറവുകൾ തേടി നടന്നൊരാളുടെ
ഉടലിൽ കള്ളിമുൾ കിരീടമേറുന്നു.
കൊടുപ്പാനും കൂടെ നടത്താനും നീണ്ട
കരങ്ങളിൽ ആണിപ്പഴുത് വീഴുന്നു.

മടുത്ത്, കാഴ്ച്ചയിൽ മനം തകർന്ന്
വിൺവെളിച്ചമാഴിയിൽ മറഞ്ഞുപോകുന്നു.
നരച്ച വാനത്ത് വിളർത്ത ചന്ദ്രിക-
യറച്ച് നിൽക്കുമ്പോൾ മഴ കനക്കുന്നു.
പുനർജ്ജനിപ്പുഴ കര വിഴുങ്ങുന്നു.
ഇരുൾനീലപ്പരപ്പുലക് മൂടുന്നു...

തിരസ്കരിണിയിൽ തുള വീഴ്തി
ഭാനു പുലരുന്നു, നീലപ്പരപ്പിനും മീതെ
നിവർന്ന പുൽക്കൊടിത്തലപ്പിലെ
മഴപ്പൊടിപ്പിലൂർജ്ജത്തെ പൊതിഞ്ഞെടുത്തുർവ്വി
അരങ്ങൊരുക്കുന്നു, വെളിച്ച സംഘാതം
സചേതനം സർഗ്ഗസപര്യയാകുന്നു.   






Monday, October 12, 2009

ഋതുഭേദം

1
 നിന്റെ പേരാണ്
എന്റെ പേനയിലെ ആദ്യത്തെ പൂവ്.
ഒറ്റപ്പൂവിനാല്‍ ഓര്‍മ്മകളില്‍ വസന്തം.

2
പേനയൊഴിഞ്ഞതും
വാകചോന്നതും
നീ നടന്നതും
വേനല്‍ വന്നതും
ഒന്നിച്ച്.

3
ശരത്കാലസ്മൃതികള്‍ തുറക്കാതെ വയ്ക്കുന്നു
കൊഴിഞ്ഞയിലതുന്നിപ്പടച്ചപുസ്തകം.
ഒരിലത്താളിലൊന്നിച്ച് നമ്മുടെ പേരുകള്‍.


4
ഹിമമൌനം നമുക്കിടയില്‍ കുടയുന്നു
നിദാന്തം ഹേമന്തം.
വൃഥാ വിറക്കുന്നു ഉടല്‍ മരം.

5
മഷിതീര്‍ന്ന പേന കൊണ്ട്
നിന്റെ പേരു വെട്ടുന്നു.
ശ്ലഥ ബിംബങ്ങളില്‍ കനക്കുന്നൂ മഴ.

6
ഋതുക്കളൊക്കെയും നിനക്ക് തന്നിട്ട്
നിറമെഴാപ്രണയചിത്രകഥളില്‍
നിഴലുള്‍ക്ക് ഞാന്‍ ചരിത്രമെഴുതുന്നു.
 -----

"എന്റെ പേനകൊണ്ട് നിന്റെ പേരെഴുതുന്നു"
എന്നു കുറിച്ച, ഞങ്ങടെ എംബൃവിനോട്(പ്രശാന്തിനോട്) കടപ്പാട്

Wednesday, September 16, 2009

ജീവിതം

മണ്ണിനും
മരണത്തിനും
ഇടയിലെ
തൂക്കുപാലമായി ജീവിതം

Monday, June 23, 2008

രാധക്ക്

രാധികേ നിദ്രാടനം നിന്നെയിന്നുമാ നീല-
കടമ്പിന്‍ ചോട്ടിലൊറ്റക്കിരുത്തി മറയുമ്പോള്‍
രത്നഭൂഷിതം രാജമകുടം തളര്‍ത്തിയ
നഗ്നഗാത്രം ഞാന്‍ സ്നിഗ്ദ്ധശയ്യയില്‍ തനിച്ചല്ലോ.

രാജനീതികള്‍ ജരാസന്ധഭിഷ്ടഭീതികള്‍
പരിവേദനപാര്‍ഥസൗഹൃദ വിഷാദങ്ങള്‍
നഗരത്തിരക്കിന്റെ നരച്ച ചതുരത്തില്‍
നിഴല്‍ക്കുത്തൊരുക്കുന്ന നശിച്ച നിമിഷങ്ങള്‍
ഗോവും ഗോപികാവൃന്ദവൃന്ദാരണ്യവും  മൂര്‍ത്ത-
മാക്കിയ മുളന്തണ്ടും തോറ്റുപോമസ്വാസ്ഥ്യങ്ങള്‍.
അഴിച്ചെറിയാനാകുന്നില്ലല്ലോ വഴിക്കെന്നോ
എടുത്തണിഞ്ഞ നിത്യരക്ഷകപരിവേഷം.

യാദവന്‍ തെളിക്കണം സ്യന്ദനം സവ്യസാചീ-
യാത്രയില്‍ രക്തസ്നാത രാജനീതി ചൊല്ലണം.
ഭ്രാതൃഹത്യാപ്രേരിത പാപബോധത്തിന്‍ ശര-
ശയ്യയില്‍ മനസ്സുത്തരായനം തിരിയണം.

നിദ്രാഹീനമീ രാവിന്‍ നീലശയ്യയില്‍ ഭാവി-
വീഥിയില്‍ തെളിയുന്ന ദുരന്തം നടുക്കുമ്പോള്‍
ചമയങ്ങളില്‍ ഉഷ്ണം പുകയുമ്പോള്‍ ഞാനോര്‍‌മ്മ-
കാളിന്ദീയാഴങ്ങളില്‍ തണുപ്പു തിരയുന്നു.
മറന്നിട്ടില്ല, നമ്മള്‍ നടന്ന നടക്കാവിന്‍ തണലും
തണുപ്പത്തുതനിച്ചായപ്പൊള്‍ തന്ന മധുവും
കനല്‍മീതെ നടക്കുമ്പോഴീയോര്‍മ്മക്കുളിരേ കൂട്ട്
നീയീയകലം പൊറുക്കുക.

വേടശസ്ത്രാഗ്രം കഴിഞ്ഞൊരുനാള്‍ വരും, അന്ന്
കാളിന്ദി നമ്മോടസൂയാലുവായ് കലഹിക്കും...

Blog Archive