Showing posts with label കാര്യം. Show all posts
Showing posts with label കാര്യം. Show all posts

Tuesday, October 25, 2016

ഏകാന്തത അവരാണ്

എങ്ങോട്ടുള്ളവണ്ടിയിലും പോകാവുന്ന
ചിലരുണ്ട്.
ആരും കാത്തിരിക്കാത്ത
അവരുടേതാണ്
ഏകാന്തത.

കടലിൽ മാത്രം കാലുറയ്ക്കുന്ന നാവികരെപ്പോലെ
കരയിൽ ഇളകിക്കൊണ്ടേയിരിക്കും
ചരരാശിസ്ഥിരരിൽ
അതിദേശാടനഭ്രമകല്പനകളിൽ
ദേശാന്തരങ്ങളെ പുനഃസൃഷ്ടിച്ച്
വാഴ്വ്, വഴിയാകുന്നിനി.

അവരിൽ നിന്നുള്ള വഴികളിൽ
ആളൊഴിയുന്നില്ല,
അതിലാരും അവരിലേക്കില്ല.

തുമ്പയിലയിൽ
ഉച്ചവെയിൽവിരൽ
മാരണം വയ്ക്കുമ്പോൾ
ദാഹം പെരുത്ത്
അവരിലൊരാൾ
നിന്റെ കിണറ്റുവഴി വരും.

നീ എന്തു പകരും?


ഇലകൾ പഴുക്കും
അയാൾക്ക് വഴി നീളും.

പുല്ലുമൂടിയകാട്ടുവഴിയിലെ
സന്ധ്യപോലെ
വിതുമ്പിനിൽക്കും
സങ്കടങ്ങൾ.

വീഞ്ഞുപോൽ നുരഞ്ഞ്
സൗഹൃദങ്ങളിൽ
അവർ മായന്തിരിക്കും.

ഓർമ്മകളുടെ ഓരത്ത്
നിലാവിലെ നിഴൽ പോലെ
മറഞ്ഞു പോകും.

ഏകാന്ത അവരാണ്.

Monday, March 16, 2015

വാക്കും വക്കാണവും


നിന്നെക്കുറിച്ചുമാത്രമെന്ന്
നീയും കരുതുമെന്ന് പേടിച്ച്
പ്രേമത്തെ എഴുതുന്നില്ല.
തെറ്റിദ്ധരിക്കാൻ‌ പോലും
തുല്യാവകാശമല്ല,
തന്നിലേക്കെത്താത്ത
അളവുകോലുകളിൽ
കോലംവരച്ച നമുക്ക്.
(ധാരണകളേ ഇല്ലാത്തവരുടെ തെറ്റിദ്ധാരണകളെക്കുറിച്ചും
തെറ്റിദ്ധാരണയുമൊരു ധാരണയാണെന്നതിനെക്കുറിച്ചും
നമുക്ക് ഉപന്യസിച്ച് രസിക്കാം.)


വിഷത്തിനുമാത്രം വിലകുറഞ്ഞ ബജറ്റില്
പ്രേമം പരാമർശിയ്ക്കപ്പെടുന്നില്ല.
പ്രേമം നികുതിവിമുക്തമാക്കാൻ
ആരോ കോഴകൊടുത്തിട്ടുണ്ട്.
(ഹോ! അത് ഞാൻ പോലുമാകാം.)
വാർത്തയാകായ്കയാൽ
വിശ്വസിക്കപ്പെടാത്ത
ഒരു ധനകാര്യ.
അങ്ങനെ,
പ്രേമത്തിന്റെ ബജറ്റ് ചർച്ച
പ്രതികളിൽ
പക്ഷപാതത്തിൽ പിരിയട്ടെ.
താങ്ങുംതൂങ്ങുമായ വിലയെക്കുറിച്ച്
പ്രേമമേജീവിതക്കാർ തർക്കിക്കട്ടെ.
പ്രേമത്തിന്റെ പ്രതിപക്ഷത്തോ ഭരണപക്ഷത്തോ
എനിക്ക് വോട്ടുണ്ടെന്നു തോന്നുന്നില്ല.)
അങ്ങനെ,
പ്രേമത്തിന്റെ ബജറ്റ് ചർച്ച
പ്രതികളിൽ
പക്ഷപാതത്തിൽ പിരിയട്ടെ.
താങ്ങുംതൂങ്ങുമായ വിലയെക്കുറിച്ച് 
പ്രേമമേജീവിതക്കാർ നടുത്തളത്തിലിറങ്ങട്ടെ.
പ്രേമത്തിന്റെ പ്രതിപക്ഷത്തോ ഭരണപക്ഷത്തോ
എനിക്ക് വോട്ടുണ്ടെന്നു തോന്നുന്നില്ല.

വകമാറ്റിച്ചെലവഴിച്ച
വെളിവുകേടത്രേ പ്രേമം.
കലഹാന്തരവിശ്രാന്തികളെ
ജീവിതമെന്ന് ചമയിച്ചപ്പോൾ
അതോർക്കാതിരുന്നതാണ്. 

ഓർമ്മ പ്രേമത്തിനു ഹാനികരം
എന്ന് ഞാനിനി ടീഷർട്ടിൽ കുറിക്കും.
വൈകിയ വെളിവ് ആറിയ കഞ്ഞി
എന്ന് നിനക്കും കുറിക്കാം.

വാക്കും വക്കാണവുമാണ് നമ്മുടെ ഉണ്മ.

Wednesday, February 25, 2015

സൈദ്ധാന്തിക ലേഖനങ്ങൾ തയ്യാറാക്കുന്ന ചേരുവകൾ



ഒരേ സമയത്ത് ഏഴിടങ്ങളിൽ കാണപ്പെട്ടിട്ടുള്ള ശ്രീ കുമ്പിടി: ഈ കുറിപ്പിനേയും അതെഴുതിയ ആളിന്റേയും ഐശ്വര്യവും രക്ഷയും.

വായിച്ച ചില ലേഖനങ്ങൾ, പരിചയക്കാരും‌ അല്ലാത്തതുമായ കുറച്ചാളുകൾ നടത്തിയ ചർച്ചകൾ നിരീക്ഷിച്ചത്, ഈ രണ്ടനുഭവങ്ങളാണ് താഴെ നിരത്തിയവകളിലേക്ക് എന്നെ പ്രചോദിപ്പിച്ചത്. ചർച്ചകൾ കൂടുതലും ഓൺലൈൻ ആയിരുന്നു. ചിലതിലൊക്കെ ഈ എഴുതിയ ആളും പങ്കെടുത്തിട്ടുള്ളതും താഴെ കൊടുത്തിട്ടുള്ള നുറുങ്ങുകൾ പ്രയോഗിച്ചിട്ടുള്ളതുമാകുന്നു.
  1. പറ്റുമെങ്കിൽ ഉദ്ധരണിയോടെ തുടങ്ങണം. വിദേശ പുസ്തകമോ എഴുത്തുകാരോ ആയാൽ ഏറ്റവും നന്ന്. ദലിത് പക്ഷത്താണ് താൻ എന്ന് വിശ്വസിച്ചെഴുതുന്നവർ ആഫ്രിക്കൻ, ആഫ്രോ അമേരിക്കൻ എഴുത്തുകാരുടെ വാക്കുകൾ ഉരുവിടുന്നതാണ് കണ്ടുവരുന്നത്. അംബേകർ, ഫൂലെ, നാരായണ ഗുരു എന്നിവരിലും തുടങ്ങാവുന്നതാണ്. മാർക്സിസ്റ്റുകൾ പഴയതുപോലെ മാർക്സ് ഏംഗൽസ് മുനിവചനങ്ങൾ ചേർക്കുന്നത് കാണുന്നില്ല. പകരം ടെറി ഈഗിൾടണാദികളാണ് ലീഡ് ചെയ്യുന്നത്. അഡോണോയുടെ അത്രയും താരമൂല്യം മാർക്യൂസിനുണ്ടോ എന്ന് സംശയമുണ്ട്. ഗ്രാംഷിക്ക് നല്ല മാർക്കറ്റ് കാണുന്നുണ്ട്. അൽതൂസറും പിന്നിലല്ല. (വിഷയാനുസൃതമോ അല്ലാതെയോ എഴുത്തുകാരെയും പുസ്തകങ്ങളെയും തിരഞ്ഞെടുക്കുക. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ മാതൃഭാഷയിലെ എഴുത്തുകാരെയോ പുസ്തകങ്ങളേ യോ ചേർക്കരുത്. ടാഗോർ-ബംഗാളിനു ഇത് ബാധകമല്ല.) വരിക്കുവരിയായി ചേർത്ത ഭാഗങ്ങളെ, തുടർന്ന് വിശദീകരിക്കരുത്. ഒരു എഴുത്തുകാരിയുടെ മുഴുവൻ ആശയത്തേയും അവരുടെ ഒന്നോ രണ്ടോ വരികൾ കുറിക്കുന്നതിലൂടെ വിശദമാക്കാം എന്നതാണ് നമ്മുടെ അടിത്തറ. മാത്രവുമല്ല, താൻ പരിചയപ്പെടുത്തിയ സിദ്ധാന്തവും, വിശകലനം ചെയ്യുന്ന പ്രശ്നം/പ്രതിഭാസവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ ശ്രമിക്കുകയും അരുത്.
  2. അവർ അവകാശപ്പെട്ടതുപോലെ, അവർ പറഞ്ഞതുപോലെ എന്നൊക്കെ ചേർക്കണം. അവർ ആരെന്നോ എപ്പോള്‌ എവിടെ പറഞ്ഞെന്നോ യാതൊരു കാരണവശാലും എഴുതരുത്. താൻ പറയുന്നതല്ല അവർ പറഞ്ഞതെന്നും മാങ്ങയ്ക്ക് പോയിട്ട് മാവിലേക്ക് പോലുമല്ല നമ്മൾ എറിയുന്നത് എന്നും വെളിപ്പെടാൻ അത്തരം വിശദീകരണം വഴിവയ്ക്കും എന്ന് പ്രത്യേകം ഓർക്കുക. ഈ അപകടത്തെ മലയാളത്തിൽ 'ചെമ്പ് തെളിയുക', 'പൂച്ച് (പൂച്ചയായാലും തെറ്റില്ല) പുറത്താവുക' എന്നൊക്കെ പറയും.
  3. തന്റെ ആശയങ്ങൾ അവർ ശരിയായിട്ടല്ല മനസ്സിലാക്കിയത് എന്നെഴുതാൻ മറക്കരുത്. അവർ തെറ്റായ ആശയങ്ങൾ പിൻപറ്റുന്നവരായതിനാൽ തന്നെ മനസ്സിലാക്കാൻ അവർക്ക് സാധിക്കുകയേ‌ ഇല്ലെന്ന് സൂചിപ്പിക്കാവുന്നതും അവരോട് സഹതപിക്കാവുന്നതുമാണ്. സന്ദർഭത്തിൽ നിന്നും അകറ്റിയാണ് തന്റെ വാചകങ്ങളെ വ്യാഖ്യാനിച്ചത് എന്നൊക്കെ ചേർക്കുന്നത് ഉത്തമം.
  4. വാക്കുകൾ പ്രത്യേകം തിരഞ്ഞെടുക്കണം. എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും സാധാരണ പ്രയോഗത്തിലുള്ളതുമായ വാക്കുകള്‌ കഴിയുന്നിടത്തോളം ഒഴിവാക്കണം. പറ്റുമെങ്കിൽ സംസ്കൃതഛായയുള്ള വാക്കുകൾ ഉപയോഗിക്കുക. ഗഡാഗഡിയൻ സംസ്കൃതവാക്കുകൾക്ക് ഇപ്പോഴും മലയാളത്തിൽ കൊടുംവില കാണപ്പെടുന്നുണ്ട്. പ്രത്യക്ഷത്തിൽ സംസ്കൃത വിരോധികളെന്നു ഭാവിക്കുന്നവർ പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതിൽ മടികാണിക്കാറില്ല എന്നത് ശ്രദ്ധിക്കുക.
    ഉദാ: അകറ്റി നിർത്തുക-അസന്നിഹിതപ്പെടുത്തുക, മുന്നുംപിന്നും-പൂർവ്വാപരം, അടയാളാം-സംജ്ഞ, പുസ്തകം-ഗ്രന്ഥം, വ്യാവഹാരികദ്വന്ദവിഭജനം, കതൃത്വദൃശ്യത...
  5. പൊതുവിൽ പ്രചാരത്തിലുള്ള വാക്കുകള്‌ ഉപയോഗിക്കുന്നു എങ്കിൽ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല താൻ ഈ വാക്ക് ഉപയോഗിക്കുന്നത് എന്ന് അടിക്കുറിപ്പ് കൊടുക്കുക. ഏതർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്ന് വ്യകത്മാക്കരുതെന്ന് പറയേണ്ടതില്ലല്ലോ.
  6. സാങ്കേതികപദങ്ങൾ പറ്റുന്നിടത്തോളം തിരുകുക. മലയാളവാക്കിനു ശേഷം ഏതെങ്കിലും ഇംഗ്ലീഷ് വാക്കും ചേർക്കുക. ഇതിന്റെ ശരിയും ശരികേടും വിശദീകരിക്കരുത്. ഇംഗ്ലീഷ്ഭാഷയിലുള്ള പദങ്ങൾ കടുംവെട്ട് മലയാളത്തിലേക്കാക്കുന്നവർ അതിന്റെ ഇംഗ്ലീഷ് കൊടുക്കാതിരിക്കുക്കന്നതാണ് ഗരിമകൂട്ടുന്നതിനു പലപ്പോഴും സഹായകരമാണ്. ഉദാ: ഘടനാനന്തരവാദം (post structuralism), ഘടനാവാദാനന്തര മനോവിശ്ലേഷണാത്മകത (post structural psycho analyticity), സാമ്രാജ്യത്വാനന്തര പുനർഭാവന (post colonial re-imagination)...
    പൊതുവിൽ വാരിവിതറപ്പെടുന്ന കുറച്ച് ഇംഗ്ലീഷ് വാക്കുകളും മലയാളം വാക്കുകളും. താഴെകൊടുക്കുന്നു.
    ഇംഗ്ലീഷ്: Ontology, Epistemology, Ontological negation, Epistemological violence, Critical perspective, Contradiction, Normative, Natural, deconstruction, post-[structural, colonial, imperial, modern...], neo-[clonialism, imperialism, modernity...],
    പോസ്റ്റ് ഏത് വാക്കിന്റേയും പിന്നിൽ കുഴിച്ചിടാവുന്നതാണ്. ആരും ചോദിക്കാൻ വരില്ല. മലയാളത്തിൽ നവം, ഉത്തരം എന്നീ വാക്കുകള്‌ ടി തൂണിനോട് കിടപിടിക്കുന്നവയാണ്.
    മലയാളത്തിൽ ചിലത്: സത്താപരം, തന്മാപരം, ജ്ഞാനപരം, ജ്ഞാനപരഹിംസ, വിമർശനാത്മകം, സ്വത്വപരം, അപരം, ഉത്തരാധുനികം, ഘടനാവാദാനന്തരം, വ്യാജബോധം, വ്യജബോധനിർമ്മിതികൾ, അപനിർമ്മിതി, പരികല്പന (പരികല്പന, സിദ്ധാന്തം, നിയമം ഇവകൾ തമ്മിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ വാരിവിതറുക), പ്രശ്നവൽക്കരണം-സാമാന്യേന മാർക്കറ്റുള്ള ഒരു വാക്കത്രേ‌ ഇത്.
    പരത എന്ന വാക്ക് തോനെ പരത്തുക. ഉദാ: യുദ്ധപരത, സാമ്രാജ്യത്വപരത, ഹിംസാപരത, സമൂഹികപരത, അസഹിഷ്ണുപരത, സദാചാരപര, പാഠപരത, കർതൃനിഷേധപരത. ..
    ദെറിദ, ദെല്യൂസ്, ഫൂക്കോ, ലക്കാൻ, (ഫ്രോയ്ഡിനു പഴയ മാർക്കറ്റ് കാണുന്നില്ല), ബോർദ്യോ, അകമ്പൻ, ഗ്രാംഷി, അല്തൂസർ, മാർക്സ്(പാകത്തിനു) തുടങ്ങിയ പേരുകൾ വാരിത്തൂവുക. അയ്യോ! ഫൂക്കോയെ വിട്ടുപോയി. വിട്ടുപോയ മറ്റു പേരുകൾ നിങ്ങൾ തല്പര്യാനുസൃതം ചേർക്കുക.
ഇതുവരെ പറഞ്ഞ ചേരുവകളിൽ ചിലത് ചേർത്തുണ്ടാക്കിയ കുറച്ച് വാചകങ്ങൾ:
"ഉത്തരാധുനിക പരിപ്രേക്ഷ്യങ്ങളിൽ നിന്നും ഉരുവായ സ്വത്വപ്രശ്നങ്ങൾ ആധുനികതയിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ ബഹിർസ്ഫുരണങ്ങളാണ്. ഈ പാഠങ്ങളെ സൂക്ഷ്മവിശകലനത്തിലൂടെ മാത്രമേ നവസാമുഹ്യമുന്നേറ്റങ്ങളുടെ സത്താപരവും ജ്ഞാനപരവുമായ അടിസ്ഥാനങ്ങൾ വ്യക്തമാവുകയുള്ളു. ആധുനികയുക്തിയുടെ അസഹിഷ്ണുത അസന്നിഹിതപ്പെടുത്തിയ അപരസ്വത്വങ്ങൾക്ക് സദാചാരപരതയിലൂന്നിയ നിയമങ്ങൾ നിഷ്കർഷിക്കുന്ന സവർണ്ണയുക്തിഭാഷ്യങ്ങളുടെ വ്യാജബോധനിർമ്മിതികളെ അപനിർമ്മിച്ചാൽ മാത്രമേ നവലോകത്തിന്റെ പ്രാതിനിധ്യങ്ങളിലേക്ക് പുതുജ്ഞാനനിർമ്മിതികളെ ദൃഢീകരിക്കുവാൻ കഴിയുകയുള്ളു. ഇതിന്റെ തുടർച്ചകളിൽ, ആഗോളീകരണസാമ്രാജ്യത്വപ്രതിലോമശക്തികളുടെ ആർത്തിയിൽ മുങ്ങിയ പരികല്പനകളെ തിരിച്ചറിയുന്നതിനും ഹിംസാത്മകയുക്തി സന്നിവേശിപ്പിക്കുന്ന വൈരുധ്യനിഷ്ഠമായ അത്യാഗ്രഹങ്ങളെ ഗ്രഹിക്കുകയും വേണം. പൊതുബോധത്തിന്റെ പാഠപരതയിലൂന്നി അപനിർമ്മാണത്തിന്റെ വിശകലനോപാധികളോട് നവസാംസ്കാരികവിമർശനോപായങ്ങളെ വിളക്കിച്ചേർത്തു മാത്രമേ നവയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനുതകുന്ന പുതുപാഠങ്ങൾ പുനഃസൃഷ്ടിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും ചെയ്യുകയുള്ളു.”
  1. ഏറ്റവും പ്രധാനമായി, വിശദീകരണം ആവശ്യപ്പെടുകയോ വിമർശിക്കുകയോ കണ്റ്റില്ലെന്നു നടിക്കുക. അതിനു പറ്റിയില്ലെങ്കിൽ ചോദ്യത്തിൽ നിന്നും വഴുതിമാറുക. അല്ലെങ്കിൽ ചോദ്യം ചെയ്യുന്നവളെ താറടിക്കുക. കൊഞ്ഞനം കുത്തൽ എന്ന നാറ്റൻ പ്രയോഗം പരിഗണിക്കാവുന്നതാണ്. എന്നിട്ടും രക്ഷയില്ലെങ്കിൽ ഇടം തിരിഞ്ഞ്, ചോദ്യം ചെയ്യുന്നവളെ പുറത്താക്കുക. ചോദ്യത്തെ പുറത്താക്കാൻ പറ്റില്ല എന്നത് കാര്യമാക്കേണ്ട കാര്യമല്ല.
  2. ഇതുവരെ നിരത്തിയ (1-7) ചേരുവകൾ പൂർണ്ണമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും സാഹചര്യാനുസരണം മറ്റുമസാലകൾ ചേർക്കാൻ മറക്കരുത്.
ഒന്നുമുതൽ എട്ടുവരെയുള്ള ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർത്ത് വാക്കുകള്‌ നിരത്തിയാൽ സൈദ്ധാന്തികനിഷ്ഠമായ ഒരു ലേഖനം തയ്യാർ. ഇനി രണ്ടാമതൊന്നു വായിക്കാതെ അവരവരുടെ ടീമുള്ള ഇടങ്ങളിൽ (വെബ് പോർട്ടലുകൾ, പ്രിന്റ് മീഡിയകൾ) പ്രസിദ്ധീകരിക്കൂ.

കൂടുതൽ സരസമായും കാര്യമാത്രപ്രസക്തമായും ഇതുപോലൊരു കുറിപ്പ് മറ്റൊരുവൻ ഇംഗ്ലീഷിൽ പണ്ടേപടച്ചത് ഒരു കൂട്ടുകാരൻ ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു കാരണവുമില്ലാതെ കാട്ടിത്തന്നു. ഈ കുറിപ്പെഴുതിയ ആളുടേതല്ലാത്ത കാരണത്താൽ ആ കുറിപ്പെഴുതിയ ഹൃദയരഞ്ജനും അത് കാട്ടിത്ത കശ്മലനും യാതൊരു നന്ദിയും കടപ്പാടും ഇവിടെ ചേർക്കുന്നില്ല. എന്നിരുന്നാലും സാമാന്യം നഷ്ടമൊന്നും വരാതെ വായിക്കാവുന്ന ഒന്ന് എന്ന ധാരണയിൽ ഹൃദയരഞ്ജന്റെ കുറിപ്പിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ആഹ്ലാദിപ്പിൻ.

ജാമ്യം: എഴുതുന്ന ആളുടെ വായനക്കുറവിനാൽ ഫെമിനിസം തുടങ്ങി ഇപ്പോള്‌ കൊടും പ്രചാരത്തിലുള്ള പല ചിന്താധാരകളിലേയും സൈദ്ധാന്തികർക്കും വാക്കുകൾക്കൂം ഈ കുറിപ്പിൽ അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. എഴുതിയ ആള്ടെ വിവരക്കുറവ് എന്നു നിനച്ച് ക്ഷമിക്കുകയും പോരാത്ത ചേരുവകൾ നിങ്ങൾ ചേർക്കുകയും ചെയ്യുമല്ലോ.

Friday, May 18, 2012

ചുംബനം എന്ന സാധനം

"തുടര്‍ന്ന്, ഒരു ചുംബനത്തിന്റെ ക്ഷണനിര്‍‌വൃതി. അത്രമേല്‍ ലളിതമായ ഒരടയാളമെങ്കിലും പങ്കുവെയ്ക്കാതെ നമ്മള്‍ പിരിയുന്നതെങ്ങിനെ? അതിലും സുന്ദരമായ മറ്റേത് മുദ്രയാണ്‌ നമുക്ക് പങ്കുവയ്ക്കാന്‍ ശേഷിക്കുക?"
വായിച്ചു തീര്‍ന്നപ്പോഴും ഉള്ളില്‍ ഈ ഡയലോഗ് അങ്ങനെ മുഴച്ചു നിന്നു. അവന്‍ എഴുതിയതില്‍ ഏറ്റവും സുന്ദരമായതുകൊണ്ടല്ല. മറിച്ച് കാര്യങ്ങള്‍ ശരിക്കും ഇങ്ങനല്ലല്ലോ എന്നോര്‍ത്തിട്ടാണ്‌ അത് ഉള്ളില്‍ തട്ടിയത്.

എന്നെ നിങ്ങള്‍ അറിയും. ചെറുതും എന്നാല്‍ ഒരു സാധാരണ മനുഷ്യനു വാരാവുന്ന വലിയ ദുര്‍ഘടവുമായ പ്രണയം എന്ന സന്ദിഗ്ദ്ധാവസ്ഥയില്‍ കാമുകി വിളിച്ചുകൊണ്ടു പോയ ആ പഴയ ഞാന്‍ തന്നാണിത്. നോക്കിയോ അലക്കി നോക്കിയ അതേ സന്ദിഗ്ധക്കാരന്‍. ആദ്യം വായിച്ചത് ഞാനല്ല എഴുതിയത്. അവന്റെ സുന്ദരമായ കഥയിലെ ഒരു ഡയലോഗാണ്‌. ഒരു നിവര്‍ത്തിം ഇല്ലാതെ കൂട്ടുകാരിയുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടിട്ട് എന്തായി എന്ന് നിങ്ങള്‍ക്ക് സംശയം കാണും. അത് ഞാന്‍ വഴിയേ പറയാം.

ഇപ്പോള്‍ നമുക്ക് അവനെയാണ്‌ പിടിക്കേണ്ടത്. പരമദുഷ്ടനായ അവനെ. അന്ന്, ഒളിച്ചു പോകും മുന്നേ എടുത്തിട്ട അവന്റെ ജീന്‍സിനുള്ളിലാണ്‌ ഞാനിപ്പോഴും എന്നത് സത്യം പറയാന്‍ എന്നെ തടയുന്നില്ല.സാഹിത്യസംബന്ധി-അങ്ങനത്തെ എന്തോ ഒരു സംബന്ധം ഉണ്ട് എന്നാണ്‌ കേട്ടിട്ടുള്ളത്- ആയ കാര്യങ്ങളില്‍ അഭിപ്രായം പറയരുത് എന്നാണ്‌ അവളുടെ കല്പന. സാഹിത്യസംബന്ധം ഒരു തരം സംബന്ധം ആയതുകൊണ്ടും ഇത്തരം സംബന്ധങ്ങളില്‍ ഉമ്മകള്‍ ഒരു പ്രധാന സംഗതി ആയതുകൊണ്ടും ഞാനല്പം ധൈര്യമെടുക്കുന്നു.

"തുടര്‍ന്ന്, ഒരു ചുംബനത്തിന്റെ ക്ഷണനിര്‍‌വൃതി. അത്രമേല്‍ ലളിതമായ ഒരടയാളമെങ്കിലും പങ്കുവെയ്ക്കാതെ നമ്മള്‍ പിരിയുന്നതെങ്ങിനെ? അതിലും സുന്ദരമായ മറ്റേത് മുദ്രയാണ്‌ നമുക്ക് പങ്കുവയ്ക്കാന്‍ ശേഷിക്കുക?"
അവന്‍ ലോകത്ത് ആരെയെങ്കിലും ജീവിതത്തില്‍ ഇന്നേവരെ ഉമ്മ വച്ചിട്ടുണ്ടോ? ഇല്ലെന്ന് തീര്‍ത്തു പറയാന്‍ വയ്യ. എന്നെ ഉമ്മ വച്ചിട്ടുണ്ട്. ഹേയ് കോടതി അനുവദിച്ചതറിഞ്ഞുള്ള ആക്രാന്തം ഒന്നുമല്ല. ഇത് അതിനൊക്കെ ഒത്തിമുമ്പാണ്‌. സംഭവിച്ചത് ഇങ്ങനാണ്‌.
സങ്കടം കൊണ്ട് പൊറുതിമുട്ടിയ ഒരു രാത്രി. കാശില്ലാത്ത കീശമാത്രം കൂട്ടിനുണ്ട്. അങ്ങനത്തെ ഒരു രാത്രി ഉരച്ചാല്‍ കത്തണ സ്വയമ്പനുമായി ഞാനവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എനിക്കറിയാമായിരുന്നു സങ്കടം ഒഴുക്കിക്കളയാന്‍ അത് വേണ്ടി വരുമെന്ന്. അതിനു വേണ്ട കാശ് കാലേക്കൂട്ടി അമ്മച്ചീടെ പെട്ടീന്നും പള്ളീടെ ഭണ്ടാരത്തീന്നും ഒക്കെയായി ഞാന്‍ മൂന്നു ദിവസം മുന്നേ സങ്കടിപ്പിച്ചിരുന്നു. സങ്കടകാരണം പൊതുപ്പതിവുപോലെ, പൊളിഞ്ഞുപോയ ഒരു പ്രേമം തന്നെ. അവന്‌ ശരിക്കും ഇഷ്ടായിരുന്നു. അവള്‍ക്കും. പക്ഷേ നമ്മുടെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ലോകം കറങ്ങുന്നത്. അതുകൊണ്ട് സങ്കടത്തിന്റെ ഒരു രാത്രി മാത്രം ബാക്കി കിട്ടി എന്ന് ചുരുക്കാം.
ആ രാത്രി നീറ്റിലവന്‍ നീറി. അതിലും കൂടുതല്‍ ഉള്ളു നീറി. ടച്ചിംഗ്സിനു പൊതുവഴീലെ മാവേന്ന് ഞാന്‍ മാങ്ങയും പറിച്ചോണ്ട് വന്നപ്പോഴേക്കും അവന്‍ രണ്ടണ്ണം കീറിയിരുന്നു. പിന്നേം കമത്തി വച്ചിരിക്കുന്നു ഒരു വെട്ടു ഗ്ലാസ് നിറയെ. അതും പിടിപ്പിച്ചു ഒരു മാങ്ങേം കടിച്ചോണ്ട് അവന്‍ കുറേ കരഞ്ഞു. ഞാന്‍ കോറസ്സയി. അന്നേരത്ത്‌ അവനെ ആശ്വസിപ്പിക്കാന്‍ ഞാനിട്ട ഡയലോഗ് ഏതാണ്ട് ഇങ്ങനെ ആണ്‌. "നമുക്കിഷ്ടായാലും അല്ലേലും ഭൂമി കെഴക്കുന്നു പടിഞ്ഞാട്ട് (അതോ ഇനി മറിച്ചാണോ ഫിസിക്സ് പഠിച്ചത് പണ്ടേങ്ങാണ്ടാണ്‌) ഒരു കാര്യോല്ലെങ്കിലും നിര്‍‌ത്താണ്ട് കറങ്ങും. അതുപോലെ നമ്മുടെ ഇഷ്ടമൊന്നും നോക്കാതെ ചിലര്‌ കൂട്ടുവിട്ടു പോകും. അത് ചിലപ്പോ അവരുടെ ഇഷ്ടം പോലും അയിരിക്കൂല."(സംശയിക്കണ്ട. ഞാന്‍ പറഞ്ഞതാണ്‌!) ഇങ്ങനത്തെ ഒരു രാത്രീലേ അവന്റെ പ്രേമം ചെന്ന് നിക്കൂ എന്ന് അവനോട് ഞാന്‍ പണ്ടേ പറഞ്ഞതായിരുന്നു. അതോര്‍മ്മിപ്പിച്ചതും ചെക്കന്‍ കരച്ചിലു നിര്‍ത്തി വിതുമ്പാന്‍ തുടങ്ങി. എന്നെ കെട്ടിപ്പിടിച്ച് അച്ചാലും മുച്ചാലും ഉമ്മ വച്ചു. വാറ്റിന്റെ നീറ്റിലായതിനാല്‍ ഞാനതങ്ങ്‌ സഹിച്ചു. അവനെ ആശ്വസിപ്പിക്കാന്‍ ഞാനല്ലേ ഒള്ളൂ.
"തകരുന്ന പ്രണയങ്ങളുടെ പ്രവാചകനാണ്‌ നീ" എന്ന് എനിക്കൊരു പട്ടവും തന്നു. അതാണ്‌ എന്റെ ഫസ്റ്റ് ഉമ്മ. തികച്ചും അകാല്പനികവും അക്രമാത്മകവും ആയ ഒന്നു.

ലോകത്ത്, അവന്‍ പറഞ്ഞ പോലെ ആത്ര ലളിതസുന്ദരസുഭഗമായ സാധനം ഒന്നുമല്ല ചുംബനം എന്ന് എനിക്കറിയാം. എന്റെ ആദ്യത്തെ ചുംബനം, ഫീമേല്‍ ചുംബനം ഓര്‍ക്കാം. അമ്മാതിരി ഞാന്‍ ജീവിതത്തില്‍ പേടിച്ചിട്ടില്ല. സംഭവം നടക്കണത് കോളേജിലെ ഒരു കാമ്പ് രാത്രിയിലാണ്‌. അന്നും എന്റെ കാമുകിക്ക് അസാമാന്യ ധൈര്യം ആണ്‌. അവള് എന്നെ ഉമ്മവയ്ക്കുകയാണുണ്ടായത്. ഈ സാധനം ചോദിക്കാന്‍ എനിക്ക് മടി. ആരേലും കണ്ടാലോ എന്ന പേടി. രാത്രി സ്റ്റേജില്‍ കച്ചറ പരിപാടികള്‍ തകര്‍ക്കുന്നു. ഒരുത്തന്‍ തോണ്ടപൊട്ടി ഏതോ കവിത അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്നുണ്ട്. എല്ലാം കേട്ട് ഏറ്റവും പിന്നിലെ ബഞ്ചില്‍ ഒറ്റക്ക് വിഷമിച്ചിരിക്കുമ്പം അവള്‍ അടുത്തു വന്നു. സര്‍‌വരും സ്റ്റേജിലേക്കും നോക്കി ഇരിക്കുന്നു. അവള്‍ കൂളായിട്ട് ഒരുമ്മയങ്ങ്‌ തന്നു. ചുംബനം നീണ്ടതാണോ? അതോ കവിത ചുരുക്കിയതാണോ? എന്തായാലും അത് തീര്‍ന്നപ്പോഴേക്കും ആ കവിതാ അലര്‍ച്ച തീര്‍ന്നിരുന്നു. എന്റെ ആത്മമിത്രങ്ങളായ ഒരു പെണ്‍ ജന്തുവും ഒരാണ്‍ ജന്തുവും പിറ്റേന്ന് കാലത്ത് എന്നെ നോക്കി ഒരാക്കിച്ചിരി ചിരിച്ചു. അവര്‍ പതുവു ചിരി തന്നതാണോ? ഇനി ആ ആക്കല്‍ എനിക്ക് തോന്നിയതാണോ? ഒരു പിടീം ഇല്ല. കെട്ടിപ്പൊക്കിക്കൊണ്ടുവന്നിരുന്ന സദാചാരസംഹിതയൊക്കെ ഒരുമ്മകൊണ്ട് തകര്‍ന്ന് തരിപ്പണമായി എന്നു പേടിച്ച് പിറ്റേന്ന് രാവിലെ ഞാന്‍ കാമ്പുവിട്ടു. (സദാചാരത്തിന്റെ മൊത്തക്കച്ചവടം അന്നു ഞാന്‍ സ്വയം ഏറ്റെടുത്തിരിക്കുകയായിരുന്നു). വീട്ടില്‍ ചെന്ന് സൈക്കിളേല്‍ റേഷങ്കടേലേക്ക് പോയപ്പോള്‍ അവള്‍ തന്ന ഉമ്മയെക്കുറിച്ചോര്‍ത്തു. വണ്ടി ഒന്നു പാളുകയും ഗവണ്മെന്റ് ആശുപത്രീല്‍ കുറച്ച് നാളത്തേക്ക് ബെഡ് കിട്ടുകേം ചെയ്തു. വീണപ്പോള്‍ ചുണ്ടു പൊട്ടീന്ന് മാത്രമല്ല ഒരു കൈ ചെറുതായി ഒടിയുകേം ചെയ്തു. അവള്‍ ഇന്ന് എവിടാണാവോ? പിന്നൊരുമ്മയ്ക്ക് അവസരം കിട്ടിയില്ല. അത് അവസാനവര്‍ഷത്തെ അവസാനത്തെ കാമ്പായിരുന്നു. കോളേജ് കഴിഞ്ഞതും അവളെ കെട്ടിച്ചുവിട്ടു. അവള്‍ക്ക് നല്ലത് വരട്ടെ. കണ്ടൊ അവന്‍ പറയണത് പോലെ അത്ര ലളിതം അല്ല ഉമ്മകള്‍.
ഓര്‍ത്തിരിക്കുന്ന വേറെ ചില ഉമ്മകളെപ്പറ്റിപ്പറയാം. മിക്കതും എന്നേം കൊണ്ട് ഒളിച്ചോടിയവള്‍ തന്നതോ അവള്‍ ചോദിച്ച് മേടിച്ചതോ ആണ്‌. ആദ്യത്തേത് ഒരല്‍ക്കുല്‍ത്ത് സാധനാണ്‌. ഞങ്ങള്‍ ആദ്യായി ഉമ്മ വച്ചതാണ്‌-അവള്‍ വേറാരെയെങ്കിലും ഉമ്മവച്ചിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ വളരെ പതുക്കെ, പേടീം ഉണ്ട്ന്ന് കൂട്ടിക്കോ അവളുടെ ചുണ്ടില്‍ ചുണ്ട് വച്ചു. പെട്ടെന്ന് പിന്‍‌വലിച്ചു. ഇങ്ങനാണോടാ ഉമ്മവയ്ക്കുന്നത്‌ന്നും ചോദിച്ച് അവള്‍ ഒരു പെരുത്ത ഉമ്മവച്ച് എന്റെ ചുണ്ടു പൊട്ടിച്ചു. സത്യത്തില്‍ അവള്‍ക്ക് നല്ല വാനാറ്റം ഉണ്ടായിരുന്നു. നല്ലത് തന്നെ കാമുകിയുടെ വാനാറ്റം നല്ലതാണല്ലോ? വാനാറ്റക്കാര്യം പുറത്തുപറയാന്‍ പറ്റ്വോ? പ്രേമം തീരില്ലേ?കാമുകിയുടേ വാനാറ്റം കാമുകന്‍ സഹിക്കേണ്ടാതാകുന്നു. തിരിച്ചും അങ്ങനെ തന്നെ. ആയതിനു വേണ്ടിയുള്ള ഒരിടപാടാണ്‌ പ്രേമികള്‍ക്കിടയിലെ ചുംബനം എന്ന് ഞാന്‍ പിന്നെ എന്നോട് പറഞ്ഞു. നൊക്കൂ അത്ര സുന്ദരം അല്ല ഈ ചുംബനം.

വേറൊരിക്കല്‍. അന്ന് ഞാന്‍ ആയുര്‍‌വ്വേദ മരുന്നു കഴിക്വാണ്‌. പഥ്യം ഉണ്ട്. ഒരു നൊനോണ്‍‌വെജ് കാലം. അവള്‍ ഒരുമ്മ തന്നു. ബീഫാണ്‌ കഴിച്ചിരിക്കണത് എന്ന് എനിക്ക് മനസ്സിലായി. ചുംബനം ഒരു നോണ്‍ വെജിറ്റേറിയന്‍ സാധനം ആണെന്ന്‌ അങ്ങിനുറപ്പിച്ചു. പോരാത്തതിനു ഉമ്മ വയ്ക്കുമ്പോള്‍ എന്തായാലും തുപ്പലം പറ്റും. saliva എന്നും ഉമിനീര്‍ എന്നുമൊക്കെ പറയണ ആ സാധനം തന്നാണിപറഞ്ഞതും. അതിന്റെ നാറ്റം അറിയത്തവര്‍ ഉണ്ടാകില്ല. സംശയം ഉണ്ടേല്‍ സ്വന്തം കയ്യില്‍ തുപ്പീട്ട് ഒന്നു മണത്തു നോക്ക്. ഇത് ദഹനത്തിന്‍ അത്യവശ്യം. കയ്യില്‍ തുപ്പുന്നതല്ല, തുപ്പലം അത്യാവശ്യം എന്ന്‌ പത്താംക്ലാസുവരെയുള്ള ബയോളജിപാഠം. മറ്റോരാളുടെ തുപ്പലം ദഹനതിനു നല്ലതാണോ എന്ന് ചോദിച്ചതിനു ചൂരപ്പഴവും തന്ന് ക്ലാസിനു പുറത്ത്‌ മുട്ടേല്‌ നിര്‍ത്തീതല്ലാതെ ഉത്തരം കിട്ടിയില്ല. പിന്നെ ഇമ്മാതിരി റിസ്കെടുത്ത് അത് അന്വേഷിച്ചും ഇല്ല. +2വിനു ഞാന്‍ ബയോളജി പഠിച്ചും ഇല്ല. ഈ തുപ്പലത്തെയാണ്‌ അമൃത് ന്നും ചുണ്ടിലൂറും തേന്‍ കണം എന്നുമൊക്കെ ചില വിദ്വാന്മാര്‍ വാഴ്തിയിട്ടുള്ളത്. അത്യാവശ്യത്തിലേറെ നാറ്റമുള്ള ഇതിനെ നമുക്കുപരിചയമില്ലാത്ത ഒരു വാക്കു വച്ച് അവന്‍ എഴുതിയാല്‍ ഞാന്‍ സമ്മതിക്കുന്നതെങ്ങനെ?
അവസാനമായി വേറെരു ചുംബനത്തെപ്പറ്റിക്കൂടിപ്പറയാം. ഇതിലും നായിക അവള്‍ തന്നാണ്‌. ഒരു ദിവസം നട്ടപ്പാതിരക്ക്‌ എന്നെ വിളിച്ചിട്ട് കാലത്ത് കാണണം എന്നു പറഞ്ഞു. കഷ്ടപ്പെട്ടെഴുന്നേറ്റ് ചെന്നു. ചെന്നപാടേ അവളൊരുമ്മ തന്നു. പിശാശ്‌മോറി പല്ലു തേച്ചിട്ടില്ലായിരുന്നു. തലേന്നവള് കഴിച്ച സര്‍‌വതിന്റേം വാട-അതിനെ രുചി എന്ന് എങ്ങനെ പറയും-കിട്ടി. ഒപ്പം എനിക്കുപോലും തിരിച്ചറിയാന്‍ പറ്റാത്ത ഏതോ ഒരു ബ്രാന്റിന്റെ ചൊക്ലിമണോം. ഒറ്റക്ക് കുടിക്കുമ്പോള്‍ അവല്‍ക്ക് തോന്നിയതാണത്രേ പല്ലു തേക്കും മുന്‍പ് എനിക്കൊരുമ്മ തരണം എന്ന ആശയം. ഒരു കമ്പനിക്ക് നമ്മെ വിളിക്കണം എന്ന നല്ല ബുദ്ധി അതിനുണ്ടായില്ല. ഇത്തരം സാധനമാണ്‌ ഈ ചുംബനം എന്നു പറയുന്നത്. ഏത് വെജിറ്റേറിയനും കഴിക്കുന്ന തനി നോണ്‍‌വെജിറ്റേറിയന്‍ ഐറ്റം. ഇത്രമാത്രം അല്‍ക്കുല്‍ത്തുപിടിച്ച ഒന്നിനെയാണ്‌ അവന്‍ അമ്മാതിരി പറഞ്ഞത്. തുപ്പലം എന്ന വാക്ക് അറിയാവുന്ന ഞാന്‍ അവന്‍ പറയുന്ന ചുംബനമാഹാത്മ്യങ്ങള്‍ എങ്ങിനെ സമ്മതിക്കും.

Blog Archive