അടയാളങ്ങളോ അനുഗാമികളോ ഇല്ലാതെ, പൂവൊന്നും നുള്ളാതെ, പാട്ടൊന്നുമെടുക്കാതെ, കൈരണ്ടും വീശി കടന്നു പോകണം.
Wednesday, November 18, 2020
തഗ് ലൈഫ്
Saturday, September 5, 2020
വൈരം
ഇല്ല പൊറുത്തിട്ടില്ല തെല്ലുമിന്നോളം എല്ലാ-
മുറിവുമതേപോലെ നീറി നിൽക്കുന്നുണ്ടുള്ളിൽ
ചിരി നീ ഭാവിക്കുന്നൂ കണ്ടുമുട്ടുമ്പോൾ, പിന്നിൽ
ഞെരിക്കുമണപ്പല്ലിൻ കടുപ്പം ഞാനേ കണ്ടൂ.
സഹനം സമന്വയമെന്നവർ പറഞ്ഞേക്കാം
സഹജീവനോപായചാതുര്യമാമന്ത്രണം.
വഴുക്കുംവാക്കിന്നർത്ഥച്ചതുപ്പിൽ വശ്യസ്മേരം
പുതുക്കും പരിചയത്തിളക്കത്തിന്നു പിന്നിൽ
പടരുംചതി ഒളിവീശുന്ന ചരിത്രത്തിൽ
പതുങ്ങും, ക്രോധം നുരയിടുന്ന പാരസ്പര്യം.
മാരണംവച്ചും നിഴൽക്കുത്തിന്നു നാൾനോക്കിയും
രാപ്പകലുകളൊടിമറയുമാഖ്യായയിൽ
പകയുരുക്കും പൊറുപ്പിന്റെയുലയിൽ നേരാന്നേരം
വെറുപ്പിൻവിഷക്കാ ചുട്ടെടുത്തു തിന്നും നമ്മൾ.
ഉച്ചകോടിപോൽ ഉപചാരസൗമ്യത നീട്ടി
വ്യർത്ഥവാഗ്ദാനങ്ങളാരചിച്ച് കൈകൾ കൂപ്പും
യുദ്ധപൂർവ്വകാലത്തിന്നുത്സവാരവങ്ങളിൽ
ശാന്തിഗീതത്തിൻ രാഗമൂർച്ഛകൾ പടർന്നാലും
രൂപകങ്ങളിൽ നയചാതുര്യം പൊലിപ്പിക്കും
വിനയപ്രച്ഛന്നത്തിൻ മറവിൽ നീ പോറ്റുന്ന
ദുരകൾ, കൗടില്യന്റെ നയനാഗങ്ങൾ ചീറ്റും
വിഷഗീതികളുൾക്കാതെന്നും കോർത്തെടുക്കുന്നു.
നിസ്വനിശ്ശബ്ദമഹാജനത്തിൻ പൊരുളേറ്റി
കെട്ടിപ്പൊക്കിയ വലിപ്പത്തിന്റെ കൺകെട്ടിന്മേൽ
നാദബ്രഹ്മാചാരിമാർ സ്തോത്രഹാരങ്ങൾ ചാർത്തും
പേരുകൊത്തിയകല്ലിൽ പെരുമ പൊടിപ്പിക്കും
പ്രാക്കുകൾ പ്രാരൂപിയായ് പറന്നു വരും, നിന്റെ
സ്മാരകങ്ങളിൽ കാഷ്ടം വിതറും, മൂവന്തിക്ക്
കുറുകിത്തെറിതള്ളിത്തിരിച്ചുപോകും, പല
ലോകരുമച്ചേഷ്ഠയിൽ പ്രേമവായ്പുകൾകാണും.
നിനക്കുതെറ്റാനിടയില്ലിരുട്ടിലും കണ്ണു-
തിളങ്ങും മാർജ്ജാരജാഗ്രതയാലുയിർക്കൊപ്പം
പേരുപോറ്റുവോരരിപ്രാവിന്റെ പറക്കലിൽ
പ്രാക്കിന്റെ ചിറകടി വേർതിരിച്ചറിഞ്ഞിടും.
ആളുമാരവങ്ങളും മറയും, വടുക്കളിൽ
കാലകാളിമകേറും, മയങ്ങും ദുർഭൂതങ്ങൾ.
മറക്കാവെറിയായും വിശ്രാന്തിയെ കൊത്തും
രസഹാരങ്ങളായും പിന്നെന്റെ വരക്കങ്ങൾ.
നാമരൂപി നീ, പേരിൻ പെരുമ നിനക്കൂറ്റം.
പേരില്ലായ്മയിലെന്റെ പടയും പരിചയും.
Friday, January 4, 2019
മുന്നേപ്പോലല്ല!
Thursday, December 13, 2018
കവനതന്ത്രം
രണ്ടുവഴിയായതിൻ ചരിത്രം
മൊഴിവഴക്കത്തിലുളുപ്ലെസ്സായി
അഴലും പുരട്ടിപ്പുറത്തിടേണം
ഒട്ടെരിവേറ്റുവാൻ നിന്റെ ചന്തി,
ഓമനപ്രാമുലയെന്നുമൊക്കെ
നരേറ്ററിൻ ലിംഗാനുഭൂതിസക്തം
തത്ഭവലിംഗങ്ങളാനയിക്കാം.
ശീലിൻപഴക്കത്തിലാധിഹീനം
ശീലിക്കവേണമാവർത്തനങ്ങൾ
വ്യാജം വിതരണനിർവ്വഹണം
പ്രോജ്വലനിർബേജാർ സംവിധാനം.
ആലിംഗനത്തിലെ ലിംഗമൊക്കെ
ആരാഞ്ഞറിഞ്ഞ കുതൂഹലങ്ങൾ
കുത്തിമറിയും നിരൂപണങ്ങൾ
അക്കാവ്യഗരിമയിലുദ്ധരിക്കും.
അടുക്കളച്ചായ്പിന്നിരുട്ടു ഗന്ധം
അലക്കുകല്ലിന്റെ കുതിർന്ന ഭാവം
വാടിനിൽക്കുന്ന ടെറസ്സുറോസ
ബിംബിക്കും പെണ്ണിന്റെ ജീവചിത്രം!
വീറെഴും പെണ്ണിൻ പ്രതിനിധാനം
വേറിട്ടുനിൽക്കും വിധത്തിൽ വേണം
ആർത്തവകാലത്തിനായി മാത്രം
അഞ്ചാറു വരികളെ മാറ്റിവയ്ക്കാം
ജാഗ്രത്തിൽ ജാതിപ്പിശാചുക്കളെ,
ബ്രഹ്മണിക് ലെഫ്റ്റിന്റെ ഹിംസകളെ,
ഹംസയെയദറാക്കും സെക്കുലത്തെ,
ഏജൻസി ചോരാതെ വെളിവിലാക്കാം
പോയകുന്നിന്റെ പ്രതാപകാലം
പായാത്തപുഴയുടെ ദൈന്യരൂപം
പ്രകൃതിസ്നേഹം വഴിഞ്ഞൊഴുകിനീങ്ങും
പ്രകാശസംശ്ലേഷണഗീതിയാക്കാം
നാട്ടുപ്രേമം പൊതിച്ചോറുഗന്ധം
കിട്ടാത്തകോലുമിട്ടായികാണ്ഡം
നാലുമണിപ്പൂവിരിഞ്ഞ സന്ധ്യ
നഗരത്തിരക്കിന്മേലോർത്തു നിൽക്കാം.
ഫേസ്ബുക്കിൽ നന്നായ് കറൻസിയുള്ള
ഭാവാഭിഗമ്യമായന്തരംഗം
തോന്നുന്നിടത്തെന്റർകീയമർത്താൻ
തോന്നുക കൂടിയായാൽ തികഞ്ഞു.
കാറ്റൊത്തു തൂറ്റുക എന്നതാണ്
കാലികമാകുവാനുള്ള തന്ത്രം
പെൺപ്രൊഫൈലായി രമിച്ചകാലം
ഇസ്കൂളിലെല്ലാം പഠിച്ചതാണ്.
ഫേക്കായ കാലത്തിലല്ലേ നമ്മൾ
ഫേസിന്റെ തത്വം തിരിച്ചറിഞ്ഞു.
ഫാഷനിലാണാണിയായതിന്മേൽ
തൂങ്ങുകയെന്നതിലാണ് കാര്യം.
വേണ്ടുന്നകൂട്ടരോടൊത്തു നിൽക്കാൻ
വേണ്ടും വിരുത്തവും കൂടിയായാൽ
ഉത്തമം കാവ്യം സുലൈക്കുരമ്യം
ഉത്തമേ നമ്മളും വൈറലാകും.
*ഇത്ഥം കാലികകവനതന്ത്രം സമാപ്തം.*
Friday, August 31, 2018
അമ്പലക്കമ്മിറ്റീലെ പെലേന്മാർ
Saturday, November 18, 2017
പേരിൽ
നിന്റെ പേരിൽ നീ മാത്രമല്ലുള്ളത്. ഒടുവിൽ സന്ദർശിച്ച പോയപ്രതാപത്തിന്റെ മുഷിഞ്ഞ ചുമരിൽ മാറ്റാന്റെ കൈപ്പടയിൽ നിന്റെ പേരിന്റെ തിളക്കം കണ്ടു. ആതേ അക്ഷരങ്ങളെങ്കിലും ആ പേരു നിന്റേതെങ്കിലും അതുകുറിക്കുന്നത് നിന്നെയല്ല. നിന്നെപ്പോലൊരാളെപ്പോലുമാകണമെന്നില്ല. ചുവരുകൾ നമുക്ക് എഴുതാനുള്ളതാണെങ്കിലും ചരിത്രത്തിന്റെ ചുവരിലെ പേരുകൾ ഇപ്പോൾ തർക്കവിഷയമാണെന്ന് നിനക്കറിയില്ലേ? ഒരേ പേരിൽ ഒരുപാടുപേരുള്ളപ്പോൾ ഒരു പേരിൽ ഒരുപാടുപേരുണ്ടാകില്ലേ? ഒരു പാട് അതല്ലേ പേര്? അതിലല്ലേ പെടുന്നത്? അക്ഷരങ്ങളിലേക്ക് ആളെ ആവാഹിക്കുന്ന മാന്ത്രികത അനിശ്ചയങ്ങളിലേക്ക് ഉപേക്ഷിക്കയാൽ ഞാനെഴുതുമ്പോൾമാത്രം രൂപപ്പെടുന്ന ആ ഒരാൾ ആരാണെന്ന്, എന്റെ കൈപ്പടയിൽ നിന്റെ പേരിൽ വരുന്നതാരെന്ന് സന്ദേഹമൊഴിയുന്നേയില്ല. ആ ഭിത്തിയിൽ എഴുതിയത് ഞാനല്ല. ആരൊക്കെയോവന്നുപോയെന്നും പേരുകൾ ബാക്കിയായെന്നും അതിൽ നിന്നും വായിക്കാം. ഒരു പേരിലും ഒരാൾ മാത്രമല്ലെന്നും നിരൂപിക്കാം.
