Thursday, October 28, 2010

പറന്നുപോയ പക്ഷി-അയ്യപ്പന്‌

കവിയും കഴുവേറിയുമായ ഒരാള്‍
സ്വന്തം തെരുവിന്റെ മൂലയ്ക്ക്
എന്നേക്കുമായി കമിഴ്ന്ന് കിടന്നു.
കാഴ്ചയില്‍ കറുപ്പ് കുത്തിയിരിക്കയാല്‍
അവനെ മാത്രം കാണാതെ
ആള്‍ക്കൂട്ടത്തില്‍ ഞാനാവഴി പിന്നിട്ടു.
ഹൃദയത്തില്‍ പൂവേന്തിയ അവന്‍
തുറന്ന ശവപ്പെട്ടിയില്‍
ചുമട്ടുകാരെ കാത്തുകിടന്നു.
ചുമട്ടുകാരോ
ആകാശവെടിക്ക് ഉണ്ട തിരയുന്ന തിരക്കിലായിരുന്നു.
മരണശേഷം മാത്രം നല്ലവരാകുന്നവര്‍
വെയില്‍ തിന്നുന്ന കവിയെ പകുത്തെടുത്തു.
രഹസ്യങ്ങളില്ലാതെ ജീവിച്ചുമരിച്ച കഴുവേറി,
മനുഷ്യന്‍ ഉണ്ടായിരുന്നെന്ന
ഓര്‍മ്മയ്ക്ക് ഉപലബ്ധിയായി.
ഉപലബ്ധികളില്‍ ഭ്രമിച്ചവര്‍
അത് കാണാതെപോയി.
കണ്ടവര്‍ക്കൊന്നും കിട്ടാതെപോയി.
വെയില്‍മോന്തിത്തീര്‍ത്ത് ആ പക്ഷി പറന്നുപോയി.

Thursday, October 7, 2010

കടല്‍

കടല്‍ കടക്കുവാന്‍ കിനാവിന്‍ തോണിയില്‍
കരുത്തനായൊരാള്‍ തുഴയെടുക്കണം
കടലറിയുവാന്‍ കനവില്‍ കാലത്തെ
കൊരുത്തെടുക്കുന്ന കൊളുത്തു പേറണം.

കടല്‍: കരുത്തെഴും കരങ്ങളാല്‍ മണ്ണിന്‍
മനസ്സ് കാക്കുന്ന കനത്ത പൗരുഷം
കടല്‍: കലങ്ങാതെ, കറയൊഴുകുന്ന
പുഴകള്‍ക്കായാഴമൊരുക്കും ആശ്രയം.

കടല്‍: കലികേറി കര വിഴുങ്ങുവോന്‍
കരഞ്ഞുകൊണ്ടാഴക്കറുപ്പില്‍ മുങ്ങുവോന്‍
കഴിഞ്ഞതൊന്നുമേ മറക്കാതുപ്പായി
കരള്‍ത്തടങ്ങളില്‍ കരുതി വച്ചവന്‍.

കുരുന്നായ് ജീവനന്നുണര്‍ന്നതും പിന്നെ
പെരുത്തതും കടല്‍ വെടിഞ്ഞു പോയതും
കരനിറഞ്ഞതും കറയായ് മണ്ണിനെ
പൊതിഞ്ഞതും മഴ തികയാതായതും

മറക്കാനാകാതെ, മനുഷ്യനെയോര്‍ത്ത്
കരഞ്ഞുതീരാതെ, കലിയടങ്ങാതെ
കരയോടൊന്നുമേ പറഞ്ഞു തീരാതെ
കടല്‍ കലമ്പുന്നു നിറുത്താതിപ്പൊഴും.

കടല്‍ കടക്കുവാന്‍ കരുത്തു പൊരാതെ
കരക്കിരുന്നു ഞാന്‍ തിരകളെണ്ണുന്നു

Monday, July 19, 2010

കൊഴുക്കട്ട

കൊഴുക്കട്ട എന്റെ ഇഷ്ടപലഹാരമാണ്‌ -നല്ല ഉണക്കലരിപ്പൊടികൊണ്ട് ഉണ്ടാക്കിയ കൊഴുക്കട്ട.
തേങ്ങ ചിരകി അതില്‍ ശര്‍ക്കരയും പാകത്തിനു ജീരകവും ചേര്‍ക്കണം. പൊടി കുഴച്ച്‌ ഉരുട്ടിയെടുത്ത് അതിനുള്ളില്‍ തേങ്ങാശര്‍ക്കര മിശ്രിതം വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം അതാണ്‌ കൊഴുക്കട്ട.

ഇനി പറയാന്‍ പോകുന്നത് ജീവിതത്തില്‍ കൊഴുക്കട്ടയുടെ പ്രാധാന്യത്തെ കുറിച്ചാണ്‌.

നാട്ടിലേക്ക് കഴിഞ്ഞതവണ ശബരി എന്നെ തനിച്ചല്ല രണ്ടുകൂട്ടുകാരെക്കൂടി ചേര്‍ത്താണ്‌ കൊണ്ടുപോയത്. ആദ്യമായാണ്‌ ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യുന്നത്. സഞ്ചീം തൂക്കി ഓര്‍ക്കാപ്പുറത്ത് ഒരിറക്കമാണ്‌ പതിവ്. പക്ഷേ കഴിഞ്ഞ തവണ ഇമ്മിണി നേരത്തേ തീരുമാനിച്ച് ഞങ്ങള്‍ മൂന്നും ഒന്നിച്ച് ടിക്കറ്റെടുത്തു.

അങ്ങനെ തീവണ്ടി ഓടിത്തുടങ്ങി. തുണിസഞ്ചി ബര്‍ത്തില്‍ നിക്ഷേപിച്ച് ഞാന്‍ അവരുടെ കൂടെ കൂടി.
ഞങ്ങള്‍ മൂന്നും തിരുക്കുടുംബം പോലെ തികഞ്ഞ സന്തോഷത്തില്‍. തീവണ്ടി യാത്രയുടെ ഒരു പ്രത്യേകത വണ്ടിയേക്കാള്‍ വേഗത്തില്‍ അതിനകത്തുകൂടി കുതിക്കുന്ന ആളുകളാണല്ലോ. ആളുകള്‍ കുതിച്ച് പായുന്നുണ്ട്. ഞാന്‍ നമ്മുടെ കൂട്ടരുടെ കൂടെ തൊട്ടപ്പുറത്തെ കാഴചകളില്‍ നോട്ടം കിട്ടാന്‍ പാകത്തിന്‌ സൈഡ്സീറ്റില്‍ ഇരുപ്പായി. വേറെ ആരേം നോക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ ഇടം കണ്ണിട്ട് നോക്കാവുന്ന വിധത്തില്‍ അവനും സ്വസ്ഥനായി.
ആഗോള സാമ്പത്തികം മുതല്‍ ആഴമേറിയ തത്വചിന്തകര്‍ വരെ ഞങ്ങള്‍ മൂന്നിന്റേയും നിശിത വിമര്‍ശനത്തിന്‌ പാത്രമായി.
ഇതിനിടയില്‍ ഒപ്പം യാത്രചെയ്യുന്ന ഒരച്ചായനേം സഹധര്‍മ്മിണിയേം അവന്‍ പരിചയപ്പെട്ടു.പറഞ്ഞു വന്നപ്പോള്‍ അച്ചായന്‍ അറിയാത്ത ഒരു മുക്കും ഹൈദരാബാദിലോ ഞങ്ങടെ കലാലയത്തിലോ ഇല്ല. ഭൂമിശാസ്ത്രം സാമാന്യം അറിയാവുന്നതിനാല്‍ നമ്മുടെ സ്വന്തം തത്വചിന്തക സുഹൃത്ത് അച്ചായനോട് കൂടുതല്‍ അടുത്തു.അച്ചായനോട് തുടക്കത്തിലേ ഇത്തിരി അകലം പാലിക്കാന്‍ മറക്കാതിരുന്നത് നമുക്ക് ഗുണമായി.വേറൊന്നുമല്ല നാക്കത്ത് സ്വന്തമായി സൂക്ഷിക്കുന്ന ഗുളികന്‍ എപ്പഴാണ്‌ വെളിച്ചപ്പെടുക എന്നു പറയാന്‍ പറ്റില്ല. വല്യ പരിചയമില്ലാത്തവരോട് അധികം മിണ്ടാന്‍ നിന്നാല്‍ ഗുളികന്‍ വിളയാടും. നമ്മളുദ്ദേശിക്കാത്ത പലതും അവര്‍ കണ്ടെത്തും. അതുവരെ വലരെ സ്നേഹത്തില്‍ മോനേ എന്നു വിളിച്ച വിദ്വാന്‍മാര്‍ അവനവന്‌ കൊള്ളുമ്പം വിശേഷണ സഹിതം വിളിക്കാന്‍ തുടങ്ങും. അതോണ്ട് ഇത്തിരി അകലം വച്ച് നമ്മള്‌ വെറും സാക്ഷിയായി അങ്ങനെ ഇരിന്നു.
ഇന്ത്യയില് ഒന്നാമത് വിരാചിക്കും സര്‍‌വ്വകലാശാലയില്‍ ഒന്നാന്തരം ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന മഹാന്മാരാകുന്നു ഞങ്ങളെന്ന് അപ്പോഴേക്കും അവര് രണ്ടുംകൂടി അച്ചായെനെ അറിയിച്ച് കഴിഞ്ഞു. കാഴ്ച്ചയില്‍ പറയില്ലേലും, ഗവേഷകഗണത്തില്‍ ഞാനുമുണ്ടെന്ന് വിനയപുരസ്സരം തെര്യപ്പെടുത്തി. അച്ചായന്‍ വിശ്വസിച്ചോ ആവോ?
വേറോരു ദമ്പതിമാര്‍ കൂടെയുള്ളത് പുതുമോടിമാറാത്തതു കൊണ്ടാകാം ഞങ്ങള്‍ക്ക് പുല്ലുവില കല്പ്പിച്ച് 'നമുക്ക് നാമേ പണിവത് നാകം' എന്ന കവ്യശകലത്തെ അന്വര്‍ഥമാക്കുന്നു.
ശബരി നിസ്സങ്കോചം കുതിച്ചു പായുമ്പോള്‍ അച്ചായന്‍ ആദ്യ വെടിപൊട്ടിച്ചു.
എത്രകുട്ടികളുണ്ട്???
കര്‍ത്താവ്വേ സ്തോത്രം! ഗുളികന്‍ വിളയാടാതിരിക്കാന്‍ ഞാന്‍ നാക്ക് കടിച്ച് പിടിച്ചു.
അവന്റെ മുഖത്ത്, പ്രത്യുല്‍പ്പാദനപരമായ കര്യങ്ങള്‍ ആദിപാപത്തില്‍ പെടുന്നു. അതേപ്പറ്റി ചോദിക്കാന്‍ പാടുണ്ടോ എന്നൊരു വല്യ ചോദ്യചിഹ്നം.
കുട്ടികള്‍ ഉണ്ടാകുക എന്നത് ഇന്ത്യാമഹാരാജ്യത്ത് വല്യ സംഭവമല്ല എന്ന ബോധ്യത്തിലാണ്‌ അച്ചായന്റെ ചോദ്യം.
കുട്ടികള്‍ ഉണ്ടാകുന്നത് എന്തോ ഭയങ്കര നാണക്കേടാണെന്ന പോലാണ്‌ അവന്റെ ഭാവം.
അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല. നോക്കിയാല്‍ വല്ലതും പറഞ്ഞുപോകും.
ആദ്യത്തെ അങ്കലാപ്പിനു ശേഷം അവന്റെ മറുപടി വന്നു.
"അയ്യോ! ഞങ്ങള്‌ കല്യാണം കഴിച്ചിട്ടില്ല."
കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കല്യാണം കഴിഞ്ഞിട്ടില്ല.
ഞാന്‍ വീണ്ടും നാക്ക് കടിച്ചു.
എത്രകുട്ടികള്‍ എന്നു ചോദിച്ചാല്‍ കല്യാണം കഴിഞ്ഞില്ല എന്നാണോ ഉത്തരം.
ഒന്നുമല്ലേലും അവനും ഇരുന്നതല്ലേ ലോജിക്കിന്റെ ക്ലാസ്സില്‍? പ്ലാവ്വ് കായ്ച്ചോ എന്ന് ചോദിച്ചാല്‍ മാവ് നട്ടില്ലല്ലോ എന്നുത്തരം പറയരുത് എന്നറിയാന്‍ ലോജിക്ക് ക്ലാസ്സിലിരിക്കണോ ആവോ.( NB:ഫിസിക്സ് കാര്‍ക്ക് കണക്ക് പോലാണ്‌ ഞങ്ങള്‍ ഫിലോസഫിക്കാര്‍ക്ക് ലോജിക്ക്.)
അച്ചായനോടുള്ള സംസര്‍ഗ്ഗത്തിനു തല്‍ക്കാലം ഇടവേളകൊടുത്ത് ലോകത്തിനു ചുമ്മാ വ്യാഖ്യാനം ചമക്കുന്ന ചിന്തകരുടെ പണിയിലേക്ക് അവന്‍ തിരികെ വന്നു.
അച്ചായന്റെ കൂടുതല്‍ ചോദ്യങ്ങളില്ലാതെ ആ ദിവസം കഴിഞ്ഞു.
എന്തോ ശബരി ഏറേകുറേ സമയത്തിനു തന്നെ കേരളത്തിലേക്ക് കേറി.

പൂരത്തിന്റെ നാട്.
നമ്മുടെ ഗിടി അവിടം കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് സ്വതന്ത്രനാകും- a free variable for the time being.
വണ്ടി നിന്നു.
അവളെ സ്വീകരിക്കാന്‍ അമ്മ എത്തിയിട്ടുണ്ട്.
അമ്മയെ കാണാന്‍ ഞാനും ഇറങ്ങി. ഞങ്ങള്‍ ആദ്യായി കാണുന്നതാണ്‌.
ഇതിനു മുന്നേ ഞങ്ങള്‍ കാണേണ്ടതായിരുന്നു. ശബരിവണ്ടിയുടെ സമയനിഷ്ഠ കാരണം അതിങ്ങനെ ആയി.
അമ്മ വന്നു. പരിചപ്പെട്ടു.
കൂട്ടത്തില്‍ പുതുമുഖം ഞാന്‍ മാത്രമാണ്‌ കേട്ടോ.
അമ്മ എവിടെ വന്നാലും എപ്പോള്‍ വന്നാലും അമ്മയാണ്‌. അതല്ലേ ആദ്യമായിട്ട് കണ്ടപ്പോ വെറും കയ്യോടെ വരാതെ കൊഴുക്കട്ട വാങ്ങിക്കൊണ്ടുവന്നത്.
കൊഴുക്കട്ടപ്പൊതി അമ്മ എന്നെ ഏല്പ്പിച്ചു. തികഞ്ഞ സന്തോഷം. ഈ അമ്മയെ നേരത്തേ കാണേണ്ടതായിരുന്നു.
അമ്മ വന്നിരിക്കുന്നു,അവളെ യാത്രയാക്കണം ഇതൊന്നും തീവണ്ടിക്ക് അറിയേണ്ടല്ലോ? അത് അനങ്ങിത്തുടങ്ങി.
അമ്മയോട് നന്ദി പറയാതെ ഞാന്‍ ഓടി വണ്ടീല്‍ കേറി.( അമ്മയോട് നന്ദി പറയുന്നവനെ പട്ടിണിക്കിട്ട് കൊല്ലണം എന്ന വിദഗ്ദാഭിപ്രായം എന്റേതാകുന്നു. അമ്മയോട് നന്ദി പറഞ്ഞു തീര്‍ക്കാം എന്നായാല്‍ പിന്നെ എന്തോന്ന് ജീവിതം.)
അവന്‍ ഒരു റ്റാറ്റാകൊടുത്തെന്ന് തോന്നുന്നു.
ശ്രദ്ധ കൊഴുക്കട്ടയിലായതിനാല്‍ അത് വ്യക്തമായില്ല.
നോക്കിയപ്പോള്‍ ആറ് കൊഴുക്കട്ട. അച്ചായനും ഭാര്യക്കുമായി ഒരെണ്ണം കൊടുത്തു. ഞാന്‍ നിര്‍ബന്ധിച്ചപ്പോഴാണ്‌ രണ്ടുപേര്‍ക്കുമായി അവര് ഒരെണ്ണം വാങ്ങീത്. അച്ചായന്‍ കൊഴുക്കട്ടയോട് ചേര്‍ത്ത് ഒരു തമാശക്കഥ പറഞ്ഞു. എനിക്കത് കിട്ടണം. തെറ്റ് എന്റെ ഭാഗത്താണ്‌. കൊഴുക്കട്ട നിര്‍ബന്ധിച്ച് അവര്‍ക്ക് കൊടുക്കരുതായിരുന്നു.
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. തന്ത്രപൂര്‍‌വ്വം മറ്റേ ദമ്പതിമാരെ നിര്‍ബന്ധിച്ചില്ല. തികഞ്ഞ സന്തോഷം.
കൊഴുക്കട്ട രണ്ടെണ്ണം അവന്‌ കോടുത്തു .
രണ്ടെണ്ണം എനിക്കും.
ഒരെണ്ണം ബാക്കി.
അവള് പോയ സ്ഥിതിക്ക് അവന്‍ വെറെന്ത് ചെയ്യാന്‍. മലയാളസിനിമാഗാനങ്ങള്‍ ഞങ്ങടെ ശിക്ഷ ഏറ്റ് വാങ്ങിത്തുടങ്ങി.
കിലുക്കത്തില്‍ ജഗതി പൊറോട്ടയും ചിക്കനും പങ്കുവച്ചതാണ്‌ പാടുമ്പോഴും എന്റെ മനസ്സില്‍.
പക്ഷേ എവിടെയോ ഒരു പന്തികേട്. പൂരത്തിന്റെ നാട്ടീന്ന് വണ്ടിവിട്ട ശേഷം ഏതാണ്ട് വെടിക്കെട്ടിന്റെ പിറ്റേന്നാളത്തെ അമ്പലപ്പറമ്പ് പോലാണ്‌ അവന്റെ മുഖം .
ഇത്തവണ തെറ്റെന്റെയല്ല.
അമ്മ തന്നു.
ഞാന്‍ വാങ്ങി. പക്ഷേ അങ്ങനാണോ വേണ്ടിയിരുന്നത്?
ശരിക്കും അവന്‍ വാങ്ങി എനിക്ക് തരേണ്ടതായിരുന്നു. അതല്ലേ ലോകമര്യാദ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. കൊഴുക്കട്ട എന്നു കേട്ടപ്പം ഒന്നും ഓര്‍ത്തില്ല.
ഭാഗ്യത്തിന് കൊഴുക്കട്ട എന്റെ ഇഷ്ടപലഹാരമാണെന്ന് മിണ്ടീട്ടില്ല.
ഒരെണ്ണം ബാക്കിയുണ്ട്.
ജഗതിയെ മനസ്സീന്ന് പടിയിറക്കി ഞാന്‍ ഉദാരമനസ്കനായി അതവനങ്ങ് നിവേദിച്ചു.
പ്രതീക്ഷിച്ച പോലെ തന്നെ. ഇപ്പോ വേണ്ടാ, എന്നാലും പിന്നെ കഴിച്ചോളാം എന്നും പറഞ്ഞ് മഹാനത് ശടേന്ന് കയ്ക്കലാക്കി.
"കുടമാറ്റം ആ മുഖത്ത് കണ്ടു" എന്ന് കാമുകിയേക്കുറിച്ച് കാമുകന്‍ എഴുതേണ്ടതാണ്‌.
പക്ഷേ അവന്റെ ആ നേരത്തെ മുഖം വര്‍ണ്ണിക്കാന്‍ വേറെ അലങ്കാരം ഇല്ല.
ഈ കുടമാറ്റത്തിന്റെ ഗണിതം ലളിതമാണ്‌.
ആമ്മ തന്ന ആകേ കൊഴുക്കട്ട=6
ഞാനെടുത്തത്=2
അവനെടുത്തത്=2
അച്ചായന്‌ കൊടുത്തത്=1
ശിഷ്ടം=1
ശിഷ്ടം അവന്റെ കൂടെ കൂട്ടിയാല്‍, അവന്‌ കിട്ടിയത്=3
അപ്പോ അവനവകാശപ്പെട്ട കൊഴുക്കട്ടയുടെ പാതിയും അവന് തന്നെ കിട്ടി. ബാക്കി പാതിയേ വീതം വയ്പ്പില്‍ പോയൊള്ളൂ.
പിന്നെ ഞങ്ങടെ പാട്ട് മുറുകി.
കൊഴുക്കട്ട കൈമാറ്റം ചെയ്തതിലെ പന്തികേട് വണ്ടിവിടും മുന്നേ തിരുമുഖത്ത് തെളിഞ്ഞതു കൊണ്ടാണോ എന്നറിയില്ല പൂരത്തിന്റെ നാട് കടക്കും മുന്നേ അവന്‌ ഫോണ്‍ വന്നു.
ആശ്വാസവാക്കുകളാകാം ഒഴുകിയെത്തിയത് എന്ന് ഊഹിക്കാവുന്നത്.
ജീവിതത്തില്‍ കൊഴുക്കട്ടയുടെ പ്രാധാന്യം എനിക്ക് ബോധ്യമായി.
അവനോട് യാത്രപറഞ്ഞ് വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോഴും ഓര്‍ത്തത് കൊഴുക്കട്ടയെപ്പറ്റിയായിരുന്നു.
മറ്റേ ദമ്പതിമാര്‍ ഒരെണ്ണം വാങ്ങിയിരുന്നെങ്കില്‍, അച്ചായനും ഭാര്യയും ഒരെണ്ണം കൂടി വാങ്ങിയിരുന്നെങ്കില്‍ അതുമല്ലെങ്കില്‍ കിലുക്കത്തില്‍ ജഗതി ചെയ്തപോലെ ഞാന്‍ അവസാനത്തെ കൊഴുക്കട്ട ഗ്ലും എന്നു വിഴുങ്ങിയിരുന്നെങ്കില്‍... കര്‍ത്താവേ സ്തോത്രം!
പോസ്സിബിള്‍ വേള്‍ഡിനെ കുറിച്ച് എന്റെ മാഷ് ഘോരഘോരം പറയുന്നതില്‍ കാര്യമുണ്ടെന്നതിന്‌ നിത്യജീവിതനിദര്‍ശനം.

എന്റമ്മച്ചി എനിക്കിഷ്ടപ്പെട്ടത് എന്തേലുമൊക്കെ ഉണ്ടാക്കി തരാറുള്ളതാണ്‌.
പക്ഷേ ഇത്തവണ ഞാന്‍ കൊഴുക്കട്ട ഉണ്ടാക്കാന്‍ പറഞ്ഞില്ല.

അടിക്കുറിപ്പ്

1.ഈ പ്രസ്താവ്യത്തിന്‌ ഏതെങ്കിലും ഗവേഷകരോട് സാദൃശ്യം തോന്നുണ്ടെങ്കില്‍ അത് കുറിപ്പിന്‌ കാരണമായ വസ്തുതകളുടെ വസ്തുനിഷ്ഠതയാലാകുന്നു.
2.ഒറ്റാന്തടിയും മുച്ചാണ്‍ വയറുമായി തനിച്ച് യാത്രചെയ്യുന്നവര്‍ ഈ കൊഴുക്കട്ടയുടെ പരിധിയില്‍ വരുന്നില്ല.

റഫറന്‍സ്

ശബരി തീവണ്ടിയിലെ ഒരു യാത്ര.

Wednesday, June 2, 2010

അമ്മ

ആഴ്ന്ന രുചിഭേതങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം

Saturday, May 29, 2010

ടൊട്ടോയ്ക്കൊരു വേളി

ആത്മാര്‍ത്ഥത, അകളങ്കസ്നേഹം, വാനിറച്ചും മുറുക്കാനും കവിതയും, ആവശ്യത്തിലും അതിലേറെയും വങ്കത്തരം. അറിയാതെ പോലും സമയത്തിനെത്താതിരിക്കല്‌, ഇത്തരം വിശിഷ്ടഗുണങ്ങള്‍ക്ക് വിദ്യാപീഠത്തിലെ പീഠമായിരുന്നു ഞങ്ങളൂടെ നമ്പു. ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരത്ത് നിന്നും (SSV-സദാ സമര വിദ്യാപീഠം) നൂറുശതമാനം വിജയത്തോടെ പുറത്ത് ചാടിയ ആദ്യ ഫിസിക്സ് ബാച്ചിലെ എണ്ണം പറഞ്ഞ വിദ്വാന്‍.കാലം 2002-2005.ഞങ്ങടെ ഭാഷയിലെ ഫൈറ്റര്‍ഫിസിക്സിന്റെ സ്വന്തം നമ്പു. യോഗക്ഷേമസഭക്കാര്‌ വേറെയും ഉണ്ടായിട്ടും നമ്പു എന്നും പൊട്ടന്‍ നമ്പു എന്നും പിന്നെ ചുരുങ്ങി ടൊട്ടോ എന്നും അറിയപ്പെടാന്‍ ഭാഗ്യം സിദ്ധിച്ചത് അവനാണ്‌. നമ്പുവിനൊരു വേളി. അതാണ്‌ ഈ എഴുത്തിന്റെ കേന്ദ്രം.

അവനില്‌ ഇപ്പോളാരോപിക്കപ്പെട്ട ഗുണങ്ങളൊക്കെ കെട്ടുകഥകളല്ലെന്ന തെളിവോടെ തുടങ്ങാം. ആത്മാര്‍ത്ഥത-അതിന്‌ വേറെ പര്യായം അന്നില്ലായിരുന്നു. ഒരമ്പലത്തില്‌ ഇഷ്ടന്‌ പൂജയുണ്ട്. പ്രസാദം കൊടുക്കലിലെ പ്രസാദാത്മകതയുടെ നാനാത്ഥത്ഥങ്ങളെക്കുറിച്ച് ശങ്കറ് എത്ര പറഞ്ഞിരിക്കുന്നു. പന്തിയില്‌ പക്ഷഭേദമില്ലാതെ ഏവര്‍ക്കും ഫിസിക്സുകാരുടേതായ പേരിടല്‍ കര്‍മ്മത്തിന്റെ മുഖ്യകര്‍മ്മിയായിരുന്നു ശങ്കറ് എന്നത് പ്രസ്താവ്യം.

നമ്പുവിലേക്ക് വന്നാല്‍, എന്നു വച്ചാല്‌ ആള്‌ കോളേജിലേക്ക് വന്നാല്‌ അത് ആദ്യത്തെ രണ്ടവറ് കഴിഞ്ഞാകും. നടയടക്കുമ്പം വൈകും അതോണ്ടാണ്‌. നമ്പു തികഞ്ഞ ക്രിക്കറ്റ് പ്രേമി ആണ്‌. അപ്പൊപ്പിന്നെ ഉച്ചയ്ക് ക്ലാസ്സിലേക്ക് വരുമ്പം കോളേജ് ടീം (ഒരൊന്നൊന്നര ടീമത്രേ അത്) പരിശീലനത്തിന്‌ വെയില്‌ കൊള്ളുന്നത് കണ്ടാല്‌ സഹിക്കാനൊക്വോ. നമ്പു മൈതാനത്തിലേക്ക്. നാട്ടില്‍ ഏത് ക്രിക്കറ്റ് ടീമിലും ആളില്ലാത്ത ഏക വിഭാകം ഫീല്‍ഡിങ്ങാന്ന് ഇന്ത്യന്‍ ടീമിനെ കാണുന്നോര്‌ക്ക് അറിയാം. അവിടെയാണ്‌ നമ്പുവിന്റെ ആത്മാര്‍ത്ഥത വെളിവാകുക. ഒരോവറ്‌ ബാറ്റിങ്ങിനോ ബൌളിങ്ങിനോ വേണ്ടി ആ പൊരിവെയിലത്ത് , മൈതാനത്തിന്റെ വിവിധഭാഗങ്ങളീലേക്ക് ഒളിച്ച് പോകുന്ന പന്തിനെ ഓടിച്ചിട്ടോ തിരഞ്ഞോ പിടിക്കും-തിരിച്ചെത്തിക്കും, അതാണവന്‍.  കോളേജ് ടീം സരസം സസുഖം കളിക്കും. ഞങ്ങടെ നമ്പു ഒരോവറ്‌ ചിലപ്പോ ബാറ്റ് ചെയ്യും. എന്തായാലും അവന്മാര്‍ക്ക്‌ മടുത്താലൂം ഞങ്ങടെ മുത്ത് ബോള്‌ ചെയ്യും. കളിയോടുള്ള ആത്മാര്‍ത്ഥത അതാണ്‌ കാര്യം. (ദോഷം പറയരുത് അവന്‍ സാമാന്യം നന്നായി ബാറ്റ് ചെയ്യും).

അടുത്ത ഉദാഹരണം. ഞങ്ങള്‌ മൂന്നാം വര്‍ഷത്തിലേക്കും ഡിപ്പര്‍ട്ട്മെന്റ് കോളെജിന്റെ മുന്നിലേക്കും വന്ന കാലം. നമ്പൂന്‌ മൂന്നു സുന്ദരിമാരോട് സ്നേഹം. ആരോടും കൂടുതലില്ല. കുറവും ഇല്ല. (അവനേക്കാളിത്തിരി ഉയരക്കൂടുതല്‌ അവര്‍ക്കുണ്ടായിരുന്നെന്നത് അവനിന്നും സമ്മതിക്കാത്ത ഒരു ഭൗതിക ശാസ്ത്ര സത്യം). അതില്‍ രണ്ട്പേര്‍ രസതന്ത്രഞ്ജകള്‍. കെമിസ്ട്രി അന്നും ഫിസിക്സിന്റെ ശത്രുവാണ്‌, അതോര്‍ക്കണം. അവരേവരും ഒന്നാം വര്‍ഷം. നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായ സ്നേഹത്തിന്‌ വേറെന്ത് നിദര്‍ശനം.
(ബികോമിന്‌ ഹിസ്റ്ററി എന്നപോലെ കെമിസ്ട്രി അന്ന് ഫൈറ്റര്‍ഫിസിക്സിന്റെ ഔദ്യോഗിക ശത്രുവാണ്‌. അദ്ധ്യാപകരോ കുട്ടികളോ തമ്മില്‍ ശത്രുത ഉണ്ടെന്നല്ല ഇതിന്റെ വിവക്ഷ. ഐരാപുരത്ത് പഠിച്ചവര്‍ക്കേ ഈ ഔദ്യോഗിക ശത്രുത എന്തെന്ന് മനസ്സിലാകൂ. ഈ ശത്രുത രണ്ട് ലേബലുകള്‍ തമ്മിലുള്ളതാണ്‌. ഫിസിക്സ് പഠിക്കാതെ കെമിസ്ട്രിക്കാര്‍ക്കോ കെമിസ്ട്രി പഠിക്കാതെ ഫിസിക്സ്കാര്‍ക്കൊ കോഴ്സ് ജയിക്കാന്‍ പറ്റില്ല. ഇത്തരം ഒരു ബന്ധം ബികോമിന്‌ ഹിസ്റ്ററി മാര്‍ക്കിടയില്‍ ഇല്ല. അപ്പോള്‍ ഈ ശത്രുത എന്നു പറഞ്ഞാല്‍, മത്സരങ്ങള്‍ക്ക് എതിരാളി വേണം. ആര്‍ട്സിലെ തടിമാന്മാരോട് ജയിക്കാന്‍ വയ്യാത്തതുകൊണ്ട് വലിപ്പത്തില്‍ തരപ്പടിക്കാരായ നമ്മള്‍ക്ക് തമ്മില്‍ ഔദ്യോഗികശത്രുക്കളാകാം എന്ന് തലക്കകത്ത് ആള്‍ത്താമസവും ശരീരചിന്തയുമുള്ള പൂര്‍‌വ്വികരാല്‍ (പരസ്പര ധാരണപ്രകാരം) നിശ്ചയിക്കപ്പെട്ടതല്ലേ എന്നു സംശയിക്കവുന്നതാണ്‌. എന്തായാലും ആരോട് തോറ്റാലും പാകിസ്ഥനോട് തോല്‍ക്കരുത് എന്ന ഇന്ത്യന്‍ ടീമിന്റെ അവസ്ഥയ്ക്ക് സമാനമായി കെമിസ്ട്രിയോട് ജയിച്ചിട്ട് പിന്നെ ആരോടും തോല്‍ക്കാം എന്നായിരുന്നു അന്ന് ഞങ്ങടെ മതം. ഔദ്യോഗിക
ശത്രുക്കളില്ലാത്ത മറ്റു ദുര്‍ബ്ബലര്‍ക്കിടയില്‍(ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്,ഇംഗ്ലീഷ്, എകണോമിക്സ്...) അത്തരം ഒന്നുള്ള നമ്മള്‍ പ്രബലര്‍ തന്നെ. ഇക്കണോമിക്സും ഇംഗ്ലീഷുകാരും തമ്മില്‍ ഔദ്യോഗിക
ശത്രുത വല്ലതും ഉണ്ടായിരുന്നോ എന്ന് ഇപ്പൊള്‍ ഓര്‍മ്മയില്ല. എന്തായാലും ഫൈറ്റര്‍ഫിസിക്സിന്‌ ഇല്ലായിരുന്നു.)


കവിതയെഴുത്തില്‌ അവനായിരുന്നു രാജാവ്‌. മത്സരങ്ങള്‍ക്ക് അരമണിക്കൂറ് വരെ താമസിച്ച് വരാമെന്നത് അവന്‌ വേണ്ടി ഉണ്ടാക്കിയ നിയമമത്രേ,
"നേരിന്റെ മുന കൊണ്ട് നെഞ്ചകം മുറിയുമ്പോള്‍
പോരാട്ടാവീര്യത്തെ നാം എങ്ങനെ ഗണിച്ചീടൂം"
എന്നു കുരുക്ഷേത്രം എന്ന കവിതയിലും
"എന്നും നിനക്കു പകരം തരും എന്റെ ഉള്ളില്‍
ആറിത്തണുത്ത് രുചിയറ്റ നിവേദ്യപാത്രം
മണ്ണിന്മനം പിറവി നല്‍കിയ വറര്‍ണ്ണ ജാലം
എന്നിഷ്ട്തൂലികയിലൊന്നു പകര്‍ന്നിടൂ നീ"
എന്ന് വേറൊരു കവിതയിലും അന്നേ എഴുതിയ കേമനാണ്‌. മുറുക്കാന്‍ വായിലിട്ട് കവിത ചൊല്ലുന്ന ദുശ്ശീലം അവനില്ലയിരുന്നു എന്നതും എന്നെ മുറുക്കു പഠിപ്പിച്ചു എന്നതും പ്രത്യേകം ഓക്കേണ്ടതാണ്‌. മുറുക്കിനൊപ്പം സാമാന്യം നന്നായി ചായകുടിയും ഉള്ളതിനാല്‌ സംഖ്യ സാരമായിത്തന്നെ രാജുച്ചേട്ടനും തിരുമനസ്സിനും കൊടുക്കാന്‍ ഇഷ്ടന്‍ ബാധ്യസ്ഥനാണ്‌. കോളേജിലെ ഞങ്ങടെ അന്നദാതാവ് എന്ന പദവി ഒന്നാം വര്‍ഷം കാന്റീന്‍ നടത്തിയും ശേഷം ഇന്നുവരേക്കും അഭംഗുരം തുടരുന്ന പുറത്തെ ചായക്കടയും കൊണ്ട് രാജു ചേട്ടന്‍ നേടിയെടുത്തതാണ്‌. ചായക്കടയെക്കുറിച്ച് പറഞ്ഞാല്‌ നമ്മള്‌ നമ്പുവിന്റെ വേളിയിലെത്താന്‍ വൈകും. തിരുമനസ്സാണ്‌ ശീതളപാനീയങ്ങളും മുറുക്കാനുമായി ഞങ്ങള്‍ക്ക് കൂട്ട്. ഞങ്ങളില്‌ സാറന്മാരും പെടൂം. മുറുക്കുന്ന സാറന്മാര്‍ ഇപ്പൊഴും റിട്ടയര്‍മെന്റും കാത്ത് കോളേജില്‍ ബാകിയാണ്‌.

നമ്പുവിന്റെ സമയത്ത് വരായ്കയ്ക്ക് നല്ല മാതൃകയായി ഞങ്ങടെ നടക്കാത്ത നാടകമുണ്ട്. ഒന്നാം വര്‍ഷം നാടകം കളിക്കാന്‍ ചുമ്മാ തീരുമാനിച്ചു. ഇംഗ്ലീഷ് ക്ലാസ്സിലെ സുന്ദരിമാരെ ഉപേക്ഷിച്ച് ഞങ്ങള്‌ റിഹേഴ്സല്‌ ചെയ്തു. കഥ സംവിധാനം പിന്നീട്‌ തേള്‌ഗിലെന്ന് അറിയപ്പെട്ട നവീന്‍. പണ്ടെന്നോ നാടകം കളിച്ചിട്ടുണ്ടെന്ന വാദബലത്തില്‌ നായകനായി നമ്പു. വില്ലനായി, തികഞ്ഞ് വിനയത്തോടെ ഈ ഞാനും.
ആത്മാര്‍ത്ഥതയ്ക്ക് നമ്പുവിന്റെ ഏക എതിരാളിയായിരുന്നു തേള്‌ഗില്‌. പാടും വരക്കും എഴുതും. അത്യാവശ്യം പഠിക്കും സര്‍വ്വോപരി NCC കേഡറ്റും. അങ്ങനെ എല്ലാം കൊടുത്തിട്ടും ദൈവം ബോധം മാത്രം തേള്‌ഗിക്ക് കൊടുക്കാന്‍ മറന്നു എന്നാണ്‌ മുരളീമതം. കൂട്ടത്തില്‌ സ്വന്തം പേരിലറിയപ്പെടുന്ന ഏക മഹാനത്രേ മുരളി. ചിലപ്പോളൊക്കെ മുരളീടെ ആംഗലേയം ഫ്ലൂട്ടേന്നു ഞങ്ങളാല്‌ വിളിക്കപ്പെടുന്നതൊഴിച്ചാല്‍ പ്രശ്നരഹിതം അവന്‌ കോളേജ് ജീവിതം. മേല്പറഞ്ഞ നാടകം അരങ്ങേറാറായി. എന്നു വച്ചാല്‌ നായകനൊഴികെ ബാക്കി എല്ലാരും മേയ്ക്കപ്പിട്ട് തയ്യാറായി (നല്ല കട്ടിയില്‍ പൌഡറും ഇത്തിരി കണ്മഷിയും. എല്ലം സംവിധായകന്റെ വക). വില്ലന്‌ സ്വര്‍ണ്ണത്തിന്റെ വീതിക്കസവുള്ള മുണ്ട് സംവിധായകന്‍ സ്വന്തം അമ്മേടെ നേരിയതു കൊണ്ട്‌വന്ന്‌ ഒപ്പിച്ചു. ആര്‍ക്കും ഡയലോഗോ മൂവ്മെന്റൊ കൃത്യമായി അറിയില്ല. എന്നാല്‌ അതിലൊരുപോരായ്മയും ഞങ്ങക്ക് തോന്നിയില്ല. സ്റ്റേജില്‌ സ്വന്തമായി ഡയലോഗിടാമെന്നാണ്‌ സംവിധായകനായ തേള്‍ഗിലറിയാതെയുള്ള അഭിനേതാക്കാളുടെ പരസ്പര ധാരണ. പതിവ് പോലെ താമസിച്ച് പോലും നമ്പുവന്നില്ല. നാടകം നടന്നില്ല. എല്ലാരും കുപിതരായി. ഉള്ളാലെ തികഞ്ഞ് സന്തുഷ്ടരും. കാരണം ഞങ്ങളേപ്പോലെ തന്നെ നന്നായി കൂവുന്നോരാണ്‌ കാണാനിരിക്കുന്നവരും. ഒപ്പം പറയേണ്ടത് വില്ലനായ നമ്മെ ഉടുപ്പിച്ച നേരിയത് അക്ഷരാര്‍ഥത്തില്‍ ഒരു നേരിയതായിരുന്നു. അതും ഉടുത്ത് സ്റ്റേജില്‌ കേറിയിരുന്നെങ്കില്‌ അര്‍ത്ഥതാര്യ വസ്തുവിനു ഉദാഹരണമായി നിന്ന് മാനം പോയേനെ. അന്നു കൃത്രിമ ദേഷ്യം കാട്ടി കളിയാക്കിയെങ്കിലും മേല്പറഞ്ഞ ദുര്യോഗത്തില്‌ നിന്നും ഒഴിവാക്കി തന്നതിന്റെ കടപ്പാട് ഇനിയും പറഞ്ഞിട്ടില്ല. അതിനാല്‌ തീര്‍ന്നിട്ടുമില്ല.

നമ്പൂന്റെ സമയനിഷ്ടയ്ക്കും നിഷ്കളങ്കതയ്ക്കും വേറോരുദാഹരണം. പതിവ് പോലെ നമ്പു അന്നും കൃത്യം ഉച്ചതിരിഞ്ഞ് കോളേജിലെത്തീ. അന്നാണേല്‌ ലാബുണ്ട്. ലാബില്‌ ഞങ്ങളാല്‍ കണ്ടെത്തേണ്ട പുതിയ തത്വങ്ങളോ പ്രതിഭസങ്ങളോ ഇല്ലെന്നും ശാസ്ത്രരീതിയാണ്‌ അവിടെ പഠിക്കേണ്ടതെന്നും മാഷ്-ബാബു മാഷ്- പണ്ടേ പറഞ്ഞിട്ടുണ്ട്. പലരാല്‍ പലവട്ടം ആവര്‍ത്തിച്ച അഭ്യാസങ്ങളാണ്‌ ഞങ്ങളും ചെയ്യുന്നത്. മാഷിനതറിയാം. പക്ഷേ സ്പെക്ട്രോമീറ്ററിലെ ടെലിസ്കോപ്പിന്റെ ഫോക്കസിലേക്ക് ഞങ്ങളാവാഹിച്ചിരുന്ന സുന്ദര രൂപങ്ങള്‌ പുതുപുത്തനാണെന്ന് മാഷിനോട് പറായാനൊക്ക്വോ. ഉച്ചതിരിഞ്ഞ് ഞങ്ങള്‌ ശാസ്ത്രം പരീക്ഷിക്കും. മാനവീക വിഷയജ്ഞകളൂം വിഷയജ്ഞരും ലാബിനു മുന്നിലെ നീണ്ട പടവുകളിലുപസ്ഥിതരായി പുതുമാനവികത സൃഷ്ടിക്കുകയാകും അന്നേരം. അതിനെ തലകീഴായി ടെലിസ്കോപ്പ് ലാബിലെത്തിക്കും. പറഞ്ഞു വന്നത് നമ്പുവിന്റെ നിഷ്ഠയാണ്‌. സാറിന്റെ മുന്നില്‌ മുരളി നിന്നുരുകുന്ന നേരത്താണ്‌ അന്ന് നമ്പുവിന്റെ വരവ്. അവന്‌ നേരെ ലാബിലേക്ക് പോരാം. ഞങ്ങളാരായാലും ആ അവസരത്തില്‍ മുരളിയെ ആശ്വസിപ്പിക്കാന്‍ അതിനിടയില്‍ ചാടില്ല. പക്ഷേ ഇത് ടൊട്ടോ ആണ്‌. ആള്‌ വേറേ. മാഷ് ടൊട്ടോയെ നോക്കുന്നില്ല. ശ്രദ്ധ മുഴുവനും മുരളീലാണ്‌. ടൊട്ടോയ്ക്ക് മിണ്ടാതെ പോകാന്‍ പറ്റ്വോ. വന്ന വഴി ആള്‌ പ്രസ്ഥാവിച്ചു. "സാറേ നട അടയ്ക്കാന്‍ തുടങ്ങീതാ. ദാ വരണൂ ഒരെള്ളു പായസം." മാഷ് അപ്പഴാണ്‌ ടോട്ടോയെ ശ്രദ്ധിക്കണത്. മാഷും, പറഞ്ഞ് വന്നാല്‌ യോഗക്ഷേമസഭക്കരുടേ ഇടയിലെ ആളാന്നേ. ആ മാഷിനറിയില്ലേ ഒരെള്ളുപായസം വെന്ത് വാങ്ങി പൂജിച്ച് കൊടുക്കുമ്പഴേക്കും കാലതാമസം വരൂന്ന്. ഉച്ചകഴിഞ്ഞ് പൂജാരിക്ക് (അയ്യോ തിരുമനസ്സിന്‌) കോളേജില്‌ ഫിസിക്സ് ലാബുണ്ടെന്ന് കരുതി അമ്പലത്തില്‌ ഗ്യാസടുപ്പും കുക്കറും ആക്കാനൊക്ക്വോ. ഇതൊക്കെ ടോട്ടോമാനസത്തില്‌ ഉണ്ടായിരുന്നൊ. അറിയില്ല. എന്തായാലും മുരളി നന്ദിയോടെ ഇങ്ങനെ സ്മരിക്കുന്നു. 'ടൊട്ടോയുടെ സമയോചിതമായ ഇടപെടല്‌ കാരണം രക്ഷപ്പെട്ട് ലാബിലേക്കെത്തി. ടൊട്ടോയും മാഷും അന്ന് ലാബിലെത്തിലെത്തീതേയില്ല. അത്രയേറെ അവര്‍ക്ക് തമ്മില്‌, അല്ല മാഷിന്‌ അവനോട് പറയാനുണ്ടായിരുന്നു.

ഫിസിക്സ് പഠനക്കാരില്‌ നൂറ് ശതമാനം വിജയം എന്ന മാന്ത്രിക അക്കത്തിലേയ്ക്, പണ്ട് ബ്രാഡ്മാന്‌ പറ്റിയ പോലത്തെ അബദ്ധമൊന്നും പറ്റാതെ ആദ്യം എത്തിയത് ബാബു മാഷിന്റെ ഞങ്ങളായിരുന്നു. ആ അത്ഭുതകൂട്ടത്തില്‌ ഉന്നത വിജയം നേടിയവരില്‌ ഒരാളായി (രണ്ടാം ക്ലാസ്സ് ഫിസിക്ക്സ് ബിരുദം. ഫിസിക്സ് ഫസ്റ്റ്ക്ലാസ്സെന്നു ഒരു മോഹന്‍ലാല്‍ കഥാപാത്രവും മേനിപറഞ്ഞ് നടന്നിട്ടില്ല) നമ്പുവും കോളേജ് വിട്ടു.

പലവഴിയ്ക്ക് പിരിഞ്ഞ ശാസ്ത്രമുകുളങ്ങളീലെ ഈ ടോട്ടോമുകുളം തിരിഞ്ഞത് മാനേജ്മെന്റിലേക്കായിരുന്നു. സഹായത്തിനെത്തിയ ബാങ്കിന്റെ മാനേജറ്‌ ആഴ്ചതോറും വിളിക്കുമായിരുന്നത്രേ. ടൊട്ടോടെ പഠന വിവരം അറിയാന്‍. എന്തിന്‌ ഞങ്ങളോ അവന്റെ വീട്ടുകാരോ പോലും അങ്ങനെ അന്വേഷിച്ചിട്ടില്ല. എന്തായാലും മാനേജറുടെ ഭാഗ്യം. നല്ലൊരു മാനേജ്മെന്റ് വിദഗ്ധനായിത്തന്നെ നമ്പു പുറത്തിറങ്ങി. അതെങ്ങനെ സാധിച്ചു എന്നത് "ചുരുളഴിയാത്ത രഹസ്യങ്ങള്‌" എന്ന തലക്കെട്ടില്‌ ഭാവിതലമുറ ബാലരമയില്‌ വായിക്കും.( ബാലരമേം അത് വായിക്കണ പിള്ളേരും ബാക്കി ഉണ്ടായാല്‌). ഇനി ഏതൊരു മനേജ്മെന്റ് പഠിതാവിനേയും പോലെ തൊഴിലന്വേഷണം. തൊഴില്‌ കിട്ടുന്നു. അത് കളയുന്നു. വെറുതിരിക്കുന്നു. പിന്നേം തോഴില്‌ കിട്ടുന്നു. അങ്ങനെ സരസമനോഹരമായി പണ്ട് ഫോണ്‍നമ്പര്‌ പറഞ്ഞപ്പം നമ്പൂന്റെ തിരുവായീന്നൊഴുകിയ മുറുക്കാഞ്ചാറ്‌ പോലെ അഭംഗുരം കാലമൊഴുകവേ സമക്ഷത്ത് സാമ്പത്തികമാന്ദ്യം. ശമ്പളത്തില്‌ കുറഞ്ഞാലും മുറുക്കാന്റെ വിലപോലും കുറയാത്ത ആഗോള പ്രതിഭാസം. പണ്ടത്തെ മുറുക്കാന്റേയും ചായയുടേം അങ്ങനെ പലതിന്റേം കടം അല്പാല്പം വീട്ടിവന്നപ്പോഴാണ്‌ മാന്ദ്യം. മാന്ദ്യത്തേ പറ്റി ബോസ്സ് പറയുന്നത് മനേജ്മെന്റും അതില്‌ കുറച്ച് ഇക്കണോമിക്സും പഠിക്കയാല്‌ ഈ (ഏത്) ടോട്ടോയ്ക്കും മനസ്സിലാകും. പക്ഷേ കാശ് വാങ്ങാന്‍ വരുന്നവര്‌ ചെലപ്പോ ഇത്യാതി വിഷയങ്ങളില്‍ അവഗാഹമില്ലാത്തവരാകും. അവര്‌ പറയണ ഭാഷ ടൈ കെട്ടിക്കഴിഞ്ഞ ബോസ്സിനോട് പറായാനൊക്ക്വോ. പറഞ്ഞേനെ പണ്ട് അമ്പികാമഠത്തിലും കര്‍ത്താവുംപടിയിലും പോയി വന്ന ചേലിലായിരുന്നെങ്കില്‌. പക്ഷേ ഇപ്പൊ കഴിക്കണത് ശീതീകരിച്ച മുറിയില്‍ ശീതീകരിച്ച് വച്ച സ്വദേശനിര്‍മ്മിത വിദേശിയാകയാല്‌ വയ്യ. (അമ്പികാമഠം, കര്‍ത്താവുംപടി- ഐരാപുരം പഠിതാക്കളൂടെ ഗൃഹാതുരതയില്‍ അമൃതം വര്‍ഷിക്കും ഷാപ്പുകള്‍ കുടികൊള്ളുമിടം.)

കേരളത്തില്‌ വില ഇടിയാത്തതായി എന്തുണ്ട്. റബ്ബറിന്‌ തല്‌ക്കാലം നല്ല വിലയുണ്ട്. പക്ഷേ ടൊട്ടോയ്ക്ക് റബ്ബറില്ല. പൂജയ്ക്ക് നല്ല മാര്‍ക്കറ്റുണ്ട്. പക്ഷേ ഇപ്പോ പൂജാരി അല്ല. സ്വര്‍ണ്ണത്തിന്‌ കുതിച്ചേറുന്ന വിലയുണ്ട്. പക്ഷേ പിറവി അലൂക്കാസിലും ആലപ്പാട്ടിലും ഭീമയിലുമൊന്നും അല്ല. കേരളമഹാരാജ്യത്ത് മാന്ദ്യകാലത്തും വിലയിടിയാത്തതായി ഇനി ഒന്നേ ബാക്കിയൊള്ളൂ- സ്ത്രീധനം. ടൊട്ടോ പണ്ട് രക്ഷപ്പെടുത്തിയ മുരളി ഇതിനിടയില്‌ പൂനയില്‌ പോയി മനേജ്മെന്റ് പഠിച്ച് ജോലിവാങ്ങി. കെട്ടുകേം ചെയ്തു. ഇക്കാലത്തിനിടയ്ക്ക് ഒരേയൊരുവട്ടം നാട്ടില്‌ വന്നുപോവുകയും ചെയ്തു. അപ്പോ കടം തീര്‍ക്കാന്‍ വേളി. പെങ്കുട്ടി പണ്ട് ഒപ്പം പഠിച്ചതാണെന്നൊ ചുഴിഞ്ഞാലോചിച്ചാല്‌ അയല്പക്കകാരിയാണെന്നോ ഒക്കെ ശങ്കറ്‌സാറും അച്ചായനും പറയും. സാരമാക്കാനില്ല. (ശങ്കറേപറ്റി മുന്നേ പറഞ്ഞപ്പം അച്ചായനെ മറന്നതല്ല. അവസരം നോക്കീരുന്നതാണ്‌. ശങ്കറ്‌ ഇങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ വലങ്കൈ. ശങ്കറ് വലങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ ഇടങ്കൈ. അത്ര കൂട്ടാണവര്‌. എന്തിനു അച്ചായനെന്ന ഈ പേരുപോലും ശങ്കറാല്‌ സമര്‍പ്പിതം).

വേളിക്ക് മുന്ന് നിശ്ചയം എന്ന വല്യ ചടങ്ങുണ്ട്. നാട്ട്നടപ്പ് പ്രകാരം, രാവെളുക്കുവോളാം മോബൈല്‍ കമ്പനിക്കാര്‍ക്ക് സമ്പാദ്യം ഉണ്ടാക്കി കൊടുക്കാന്‍ മുന്‍പരിചയരഹിതരായ പെണ്ണിനും ചെറുക്കനും ലൈസന്‍സ് കൊടുക്കുന്ന ഇടപാടാകുന്നു നിശ്ചയം. നിശ്ചയത്തിനും മൊഹൂര്‍ത്തമൊക്കെയുണ്ടെന്ന് ലോകലൌകീകര്‍ സമ്മതിച്ചിട്ടൂള്ളതാകുന്നു. എന്നു വച്ചാല്‌ നിശ്ചയം മുഹൂര്‍ത്തത്തില്‌ തന്നെ നടക്കണം.

ഇനിയാണ്‌ ചീട്സ് എന്ന ഞങ്ങടെ ചീടാന്‍ അരങ്ങത്തെത്തുന്നത്. ഇവിടെ രംഗപ്രവേശം വൈകിയത് കൊണ്ട് ആപ്രധാന കഥാപാത്രണെന്ന് കരുതരുത്. "രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണീയകം കണ്ടൂ ഞാന്‍"... എന്ന ഗാനം തികഞ്ഞ മനോഹാരിതയോടേ ഇംഗ്ലീഷ് ക്ലാസ്സില്‌ ബാക്കിവന്ന ഇത്തിരി നേരത്ത് ടീച്ചറിന്റെ പ്രത്യേകതല്പര്യപ്രകാരം പാടി പെങ്കുട്ട്യോളുടെ ഇഷ്ടോം ഞങ്ങടെ ഇഷ്ടക്കേടും ആദ്യത്തെ കൊല്ലം തന്നെ നേടിയെടുത്ത വിദ്വാനാണ്‌. (സംഗതികളേക്കുറിച്ച് ഞങ്ങക്ക് മാത്രമല്ല ഭൂമിമലയാളം മൊത്തം അജ്ഞരായിരുന്നത് അന്നവന്‌ ഗുണമായി. ഇന്നായിരുന്നേല്‌ കാണായിരുന്നു. ചീടാ പാട്ട് നന്നായി കേട്ടോ. എന്നാലും സെക്കന്റ് ചരണത്തിലെ മൂന്നാം വാക്കില്‌... അതവന്റെ ടൈം.) പിന്നീട് കോളേജിന്റെ ആസ്ഥാന ഗായകനായി വിദ്വാന്‍. ആരാധികമാരിലൊരാള്‌ ഒരുമ്മ തരട്ടേന്ന് ചോദിച്ചാല്‌ ,അവള്‌ സുന്ദരി അല്ലേല്‌, വേണ്ടാ എന്ന് പറയുന്ന പാവം. ഇനിയിപ്പോ സുന്ദരി ആയാലും അവന്‍ വേണ്ടാന്നേ പറായൂ. ഞെട്ടണ്ടാ ഒരുമ്മ വേണ്ടാ. രണ്ടെണ്ണം ആയ്ക്കോട്ടേ. ലൈബ്രറിയുടെ അങ്ങേവശത്ത് ആരുമില്ലെന്നു പ്രതിവചിക്കണ പഞ്ചപ്പാവം. ഈ പാവംമാനവഹൃദയം ടോട്ടോയുടെ ആടുത്ത അടുത്ത കൂട്ടുകാരനും കൂടിയാകുന്നു. അക്കാലത്ത് രണ്ടും പൊറുതി ഒരിടത്ത്. പിന്നെ വല്ലപ്പോഴും ഒക്കെ സമയത്ത് വരണ സ്വഭാവം ചീടനുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങളറിയാവുന്ന അച്ചായനും ശങ്കറും അടുത്ത് തന്നെ തിരുമൊഴിയുതിര്‍ത്ത് ദുരൂഹതകള്‍ തീര്‍ക്കുമായിരിക്കും. അങ്ങിനെ സംഭവിച്ചാല്‍ ആ ചരിത്രവും വിനീതനായ ഈ ചരിത്രകാരന്‍( ഒരു ബഷീര്‍ പ്രയോഗം) രേഖപ്പെടുത്തുന്നതായിരിക്കും.

ലക്ഷാര്‍ച്ചനക്കുമുതല്‍ കഥകളിക്ക് വരെ ഒന്നിച്ച് പോകുന്ന സൌഹൃദം. നമ്പു പതിവുപോലെ താമസിച്ച് വരുന്ന ഇടങ്ങളില്‍ അവന്‌ താലക്കാലിക പകരക്കാരനാവുക നമ്മുടെ ചീടനാണ്‌.

നിശ്ചയത്തിന്‌ നേരവുംകാലവും കുറിച്ചു. ആളുകളൊക്കെ എത്തിപ്പെട്ടു. നാലുംകൂട്ടിമുറുക്കലും നാല്‌ വിശേഷം പറയലും തകൃതിയായി നടക്കുന്നു. ആളുകളങ്ങനാണ്‌. എന്നും കാണുന്ന മിണ്ടാത്തവര്‌ക്കും ഇങ്ങനത്തെ വിശേഷാല്‍ ദിനങ്ങളില്‌ പെരുത്ത് പറയാനുണ്ടാകും. ഒരാളെ മാത്രം കാണാനില്ല. നമ്മുടേ ടൊട്ടോയെത്തന്നെ. മുഹൂര്‍ത്തം അറിയാഞ്ഞിട്ടോ അതിന്റെ പ്രാധാന്യം അറിയാഞ്ഞിട്ടോ അല്ല. ആ നേരത്ത് ഒഴിവാക്കാനാകാത്ത ഒന്നു വന്നുചേര്‍ന്നു. പോയി സമയത്ത് വരാവുന്നതേ ഒള്ളു. അങ്ങനാണ്‌ ടൊട്ടോ പുറപ്പെട്ടത്. സമയമടുക്കുന്നു. ടോട്ടോയെ അറിയാവുന്ന വീട്ടുകാര്‍ക്ക് അങ്കലാപ്പായിത്തുടാങ്ങി. പൂജാദിചടങ്ങുകളൊത്തിരി ഉള്ളതാണ്‌. ടൊട്ടോയെ നന്നായി അറിയാവുന്ന ചീടനങ്ങിനെ കൂസലില്ലാതെ നില്‍ക്കുമ്പം ദാ വരണു ടൊട്ടോടേ കാള്‌. "ചീടാ വണ്ടി നിര്‍ത്തീപ്പം ഒന്നു മുറുക്കാന്‍ ഇറങ്ങിതാ. വണ്ടി മിസ്സായി. ഇനി കാറ് വിളിച്ചാലും മുഹൂര്‍ത്തതിന്‌ എത്താനൊക്കില്ല. നീ ഒരുകാര്യം ചെയ്യ്. തല്‍കാലം ഞാനെത്തും വരെ കല്യാണച്ചെക്കന്റെ സ്ഥനത്തിരുന്ന് പൂജയൊക്കെ ഒന്നു ചെയ്യ്. എന്തായലും ഇല ഇടാറാകുമ്പഴേക്കും ഞാനെത്തും". ചീടനെന്തു ചെയ്യും. അവനും സ്വന്തമായി വേളി വേണം എന്നൊക്കെയുള്ളതല്ലേ. വീട്ടുകാരെന്തുചെയ്യും. മുഹൂര്‍ത്തം തെറ്റിക്കാനൊക്കുമോ? ചെക്കനില്ലാതെ പൂജ പറ്റുമോ?

ശേഷം ചിന്ത്യം എന്നെഴുതി എനിക്ക് വേണേലവസാനിപ്പിക്കം. പക്ഷേ എന്തായാലും ടൊട്ടോയുടെ വേളി ഉറച്ചു. അടുത്ത് തന്നെ വേളീണ്ടാകും. അന്നും ടൊട്ടോ വഴിക്ക് മുറുക്കാനെറങ്ങുമോ? ചീടനന്നും സമയത്തുണ്ടാകുമോ? ഇത്യാദി ചോദ്യങ്ങള്‍ ഭാവിയെക്കുറിച്ചുള്ളവയാകയാല്‍ അഭിപ്രയം പറയുന്നില്ല. എന്തായാലും രാജുച്ചേട്ടനും തിരുമനസ്സിനും സംഖ്യ കിട്ടുമായിരിക്കും, വേളി ഉറച്ചല്ലോ.
ഞങ്ങടെ ടോട്ടോയ്ക്ക് ഭാസുരമായ ജീവിതം നേരാന്‍ നിങ്ങളൂം കൂടുമല്ലോ.

കടപ്പാട്: ശങ്കറിനും അച്ചായനും.
മുങ്കൂര്‍ജാമ്മ്യം: ഇത് ആരേയും നോവിക്കാനല്ലെന്ന് ധരിക്കുമല്ലോ. ഭാവിജീവിതത്തെ ഭാസുരമല്ലാത്ത രീതിയില്‍ ബാധിച്ചേക്കാവുന്ന വല്ലതും ഇതിലുള്ളതായി തോന്നുന്നവര്‍ക്ക് പറയാം. സവ്യാജഖേദപ്രകടനം ഉണ്ടായില്ലെങ്കിലും അവ മായ്ച്ചുകളയല്‍ പരിഗണിക്കും.

വാല്‍ക്കഷ്ണം
1.മേല്പറഞ്ഞവ നടന്നതാണോ? നടക്കാവുന്നതാണോ? ടൊട്ടോയെ അറിയാവുന്ന ആരും ഈ എഴുത്തിന്‌ എതിരഭിപ്രായം പറയില്ല. എന്തിനു ടൊട്ടോയോട് ചോദിക്കൂ.ഒരാളൊര്‍ന്ന് മുറുക്കനിറങ്ങി. വണ്ടി മിസ്സായി.കല്യാണമൊഹൂര്‍ത്തത്തില്‌ വരാനായില്ല. മോശമായോ?ടൊട്ടോ ഇപ്രകാരം പ്രതിവചിക്കും. വിവാഹ മുഹൂര്‍ത്തത്തിന്‌ വരാതിരിക്കലില്‌ വല്യകാര്യമില്ല മുറുക്കുമ്പോഴ് അടയ്ക ചൊരുക്കാതിരുന്നാ മതി.
2.മേല്പറഞ്ഞ വങ്കത്തരങ്ങള്‍ സ്വന്തമായുള്ളതില്‍ അഹങ്കരിച്ചില്ലെന്ന് മാത്രമല്ല വന്നതിനു ശേഷം കോളേജില്‍ നടക്കാറുള്ള കവിതാ രചനാ മത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനക്കാരന്‍ ഇതേ നമ്പുവായിരുന്നു. അവസാന വര്‍ഷം മാത്രം ശരത്തിനു(നമ്മടെ കനക്കിലെ ശരത്തേ, ആള്‌ എലിയല്ലായിരുന്നൂന്ന് കുറച്ച്പേര്‍ക്കേ അറിയൂ) പിന്നില്‍ രണ്ടാമതായതിന്റെ രഹസ്യം അറിയില്ല.

Saturday, March 27, 2010

ചെറുവരികൾ

മുറ്റം

വീടിനും വഴിക്കുമിടയിലെ നേര്‍ത്ത രേഖ.
അമ്മയുടെ ചൂലിന്‍‌റ്റെ അതിര്.
പെങ്ങടെ സ്വാതന്ത്ര്യത്തിന്‍റ്റേയും.

വീട്

ചോരുന്ന മേല്‍ക്കൂരക്കീഴിലും
ചുമരിന് പ്രധാന്യം കിട്ടുന്ന ഇടം.

ശമ്പളം

കിട്ടും മുമ്പൊത്തിരി
കിട്ടുമ്പോള്‍ ഇത്തിരി
അദ്ധ്വാനത്തിന്റിത്തരം
(അ)സാധാരണ രൂപം

പ്രണയം

ഭൂതകാലത്തില്‍ നിന്നും
ഭാവിയിലേ‍ക്ക് പണിത പാലം.
ആകുലതളുടെ വര്‍ത്തമാനത്തെ
അത് തൊടുന്നേയില്ല.

പ്രണയശിഷ്ടം

ചോദിക്കാത്തതുകൊണ്ട്
കിട്ടാതെപോയ ഉമ്മകള്‍.

Tuesday, February 2, 2010

ഋതുസംക്രമം

ഓര്‍മ്മയുണ്ടിന്നും ആദ്യ ഋതുസംക്രമം
ഉടലറിയാമിടങ്ങളില്‍ ചുഴലും പരിഭ്രമം
നീരവനിഗൂഢനവ്യായിരമറിവിന്നുദ്ഗമനം
ഉടല്‍ പേടിയാക്കും കൌതുക വസ്തു.

ശാരദാകാശശുഭ്രസരളം ബാല്യം.
നുണ നുണഞ്ഞ കാലം.
എതുതൊടിയും തോടും താണ്ടി
തനു പാഞ്ഞതാം അതിര്‍ വരമ്പറിയാക്കാലം.

തുടയിടയില്‍ ചുവപ്പിന്റെ നനവ് , സസംഭ്രമം
ഉറയും നാണം, ഒറ്റയ്ക്കാകവേ ഭയം, അതിര്‍വരകള്‍,
കൈതമുള്ളിന്‍ മൂര്‍ച്ചയേറ്റിയ നോക്കും വാക്കുമായ്
ഇരുള്‍രൂപസഹസ്രാവൃതപൊതുസ്ഥലിയില്‍
ആകെ പൊള്ളിച്ചെടുക്കും ഗ്രീഷ്മാഗമം.

നിശകള്‍ നിദ്രാടനഭരിതം, നിറങ്ങളില്‍
തരളം മനം മൂകകാതരം, അകാലത്തില്‍
പൊതിയും വിഷാദത്തിന്‍ മാസ്മര മാധുര്യമായ്
പ്രണയസ്പര്‍ശം, ഉള്ളില്‍ ദോഹദം വാസന്തമായ്.

വിലക്കും അസ്പൃസശ്യതാബോധവും വെടിഞ്ഞ നാള്‍
ഉരുവമാര്‍ന്നതേത് വികാരം, അറിയില്ല.

പുതുജീവന്ന് വാതിലായത്, വേര്‍പാടിന്റെ -
ഇടിവാള്‍, നോവിന്‍ നീണ്ടനിരയിലണിയായി
പിറവി, മിഴികളില്‍ കനക്കും മഴ, പൊള്ളി-
പ്പനിക്കുമോര്‍മ്മയ്ക്കുള്ളില്‍ തിളയ്ക്കും വേനല്‍
പല ഋതുക്കളുടലിനെ ഭരിച്ചു മുടിക്കുന്നു.


ഉടലിന്‍ ഋതം ഋണഭാരം, ചാക്രിക-
മെല്ലാമൊടുങ്ങി, വരവീണ തൊലിയില്‍
നരവന്ന മുടിയില്‍ ഇനിയില്ല വസന്തം
ഒടുക്കത്തെ ഗ്രീഷ്മ സന്നിവേശത്തിന്‍
ഋതുസംക്രമം മാത്രം ബാക്കിനില്‍ക്കുന്നു
ഓര്‍മ്മ മഞ്ഞയായ് മറയുന്നു

Tuesday, December 1, 2009

സര്‍ഗ്ഗം


മഴയിലൂടാരോ നടന്നകലുന്നു
വഴിതിരിയാതെ നിഴലുകൾ പിന്നിൽ
പകച്ചു നിൽക്കുന്നു, തനിച്ചിരിക്കയാൽ
പനിക്കുമോർമ്മകൾ തളർന്നു വീഴുന്നു.
പൊരുതി വീണവർ ചൊരിഞ്ഞ ചോരയിൽ
തിരിച്ചു വന്നവർ കരഞ്ഞു തീരുന്നു.
കുരുതിക്കായ് കളമൊരുക്കിവച്ചിട്ട്
അറവുമാടിന്കുടിക്കാനേകുന്നു.
കുരുന്നുവായ്ക്കുള്ളിൽ വരൾമുലതള്ളി
കരച്ചിലമ്മമാർ പകുത്തെടുക്കുന്നു.
കുലമൊടുങ്ങുന്നു കുലദൈവം സ്വന്തം
തറ തിരഞ്ഞ് കരഞ്ഞ് പായുന്നു.

ചെകിളയിൽ നീരു കുടുങ്ങയാൽ കടൽ-
വെടിഞ്ഞ് മീനുകൾ കരക്കു കേറുന്നു.
ഇരിക്കുവാൻ കൊമ്പ് തിരഞ്ഞ് പക്ഷികൾ
പരന്ന മാനത്ത് പറന്ന് തീരുന്നു.

ഉറവുകൾ തേടി നടന്നൊരാളുടെ
ഉടലിൽ കള്ളിമുൾ കിരീടമേറുന്നു.
കൊടുപ്പാനും കൂടെ നടത്താനും നീണ്ട
കരങ്ങളിൽ ആണിപ്പഴുത് വീഴുന്നു.

മടുത്ത്, കാഴ്ച്ചയിൽ മനം തകർന്ന്
വിൺവെളിച്ചമാഴിയിൽ മറഞ്ഞുപോകുന്നു.
നരച്ച വാനത്ത് വിളർത്ത ചന്ദ്രിക-
യറച്ച് നിൽക്കുമ്പോൾ മഴ കനക്കുന്നു.
പുനർജ്ജനിപ്പുഴ കര വിഴുങ്ങുന്നു.
ഇരുൾനീലപ്പരപ്പുലക് മൂടുന്നു...

തിരസ്കരിണിയിൽ തുള വീഴ്തി
ഭാനു പുലരുന്നു, നീലപ്പരപ്പിനും മീതെ
നിവർന്ന പുൽക്കൊടിത്തലപ്പിലെ
മഴപ്പൊടിപ്പിലൂർജ്ജത്തെ പൊതിഞ്ഞെടുത്തുർവ്വി
അരങ്ങൊരുക്കുന്നു, വെളിച്ച സംഘാതം
സചേതനം സർഗ്ഗസപര്യയാകുന്നു.   






Monday, October 12, 2009

ഋതുഭേദം

1
 നിന്റെ പേരാണ്
എന്റെ പേനയിലെ ആദ്യത്തെ പൂവ്.
ഒറ്റപ്പൂവിനാല്‍ ഓര്‍മ്മകളില്‍ വസന്തം.

2
പേനയൊഴിഞ്ഞതും
വാകചോന്നതും
നീ നടന്നതും
വേനല്‍ വന്നതും
ഒന്നിച്ച്.

3
ശരത്കാലസ്മൃതികള്‍ തുറക്കാതെ വയ്ക്കുന്നു
കൊഴിഞ്ഞയിലതുന്നിപ്പടച്ചപുസ്തകം.
ഒരിലത്താളിലൊന്നിച്ച് നമ്മുടെ പേരുകള്‍.


4
ഹിമമൌനം നമുക്കിടയില്‍ കുടയുന്നു
നിദാന്തം ഹേമന്തം.
വൃഥാ വിറക്കുന്നു ഉടല്‍ മരം.

5
മഷിതീര്‍ന്ന പേന കൊണ്ട്
നിന്റെ പേരു വെട്ടുന്നു.
ശ്ലഥ ബിംബങ്ങളില്‍ കനക്കുന്നൂ മഴ.

6
ഋതുക്കളൊക്കെയും നിനക്ക് തന്നിട്ട്
നിറമെഴാപ്രണയചിത്രകഥളില്‍
നിഴലുള്‍ക്ക് ഞാന്‍ ചരിത്രമെഴുതുന്നു.
 -----

"എന്റെ പേനകൊണ്ട് നിന്റെ പേരെഴുതുന്നു"
എന്നു കുറിച്ച, ഞങ്ങടെ എംബൃവിനോട്(പ്രശാന്തിനോട്) കടപ്പാട്

Wednesday, September 16, 2009

ജീവിതം

മണ്ണിനും
മരണത്തിനും
ഇടയിലെ
തൂക്കുപാലമായി ജീവിതം

Friday, August 21, 2009

പിന്‍‌വിളി

വെയില്‍ വിരലിനാല്‍ ഇലഞരമ്പിന്‍‌റ്റെ
ഹരിതചിത്രങ്ങള്‍ വരച്ച മാന്ത്രികാ
വിടര്‍ത്തുക, ഇരുളിഴഞ്ഞ ബോധത്തിന്‍
വഴിയിലും നറും വെളിച്ചപ്പൂവുകള്‍.

മണ്മറഞ്ഞ ജന്മങ്ങള്‍ തിരഞ്ഞു
മണ്ണടര്‍ പിളര്‍ന്ന് വേരുകള്‍
കുതിച്ച് പായുമ്പോള്‍
പഴയ ജന്‍‌മത്തെ ഇലക്കു മീതെ
പൂവിതളായിയെപ്പൊഴും പകര്‍ത്തിവയ്ക്കുന്നു

ഇരയിലേക്കുള്ളം കൊരുത്ത പൊന്‍‌മതന്‍
ചിറകടി കേട്ടു മുഖം ചുളിക്കുന്ന
ജലരാശി, അതിന്‍ സുതാര്യതകളില്‍
പതിയിരിക്കുന്നു നിഗൂഢമാഴങ്ങള്‍.
നിഴലില്‍ നീ നീലം വരച്ചു കാട്ടുന്നു.

തകര്‍ന്ന കപ്പലില്‍ തനിച്ചിരുന്ന്
നീര്‍വിരിപ്പ് നെയ്യുന്ന തളരാ നാവികന്‍
കടല്‍ നിവര്‍ത്തി വെണ്‍നിലാവ് ചാലിച്ച്
വരച്ച ചിത്രം കാറ്റെടുത്ത് പായുന്നു.

മരതക ദ്വീപില്‍ മരണദേവതയ്ക്കുതിര
സ്നാനനിര്‍വൃതി, കടും നിറം
ജലച്ചായങ്ങളില്‍ കടുപ്പമാകുന്നു
വരകളില്‍ നീയും മടുപ്പു ചാലിച്ചോ?

നിര്‍ജ്ജലീകരിച്ച മണ്ണടരിന്‍ മേല്‍ മാനം
തപിച്ച വാതകപ്പുതപ്പ് ചാര്‍ത്തുന്നു
മറയുന്നൂ പച്ച, നഗര ഭിത്തിയില്‍
പുകമഞ്ഞിന്‍ മഞ്ഞപ്പുഴുപ്പല്ലാഴുന്നു
നിറം പോരാഞ്ഞ് നീ തളര്‍ന്നോ മാന്ത്രികാ?

മഴനൂല്‍പോല്‍ നേര്‍ത്ത് പുഴ വരക്കുന്ന
വരകളില്‍ കാലം വെറുങ്ങലിക്കുമ്പോള്‍
വരകളും വാക്കും വിഴുങ്ങിനാവിന്മേല്‍
തറച്ച നാരായത്തളര്‍ച്ചയേറുമ്പോള്‍

സിരയിലൂര്‍ജ്ജരവി കിരണശോഭ
നിറനിരയൊരുക്കുവാന്‍
വരവടിവിലൂടെ
മഴയഴകിലൂടെ
പുഴവഴിയിലൂടെ
വരിക മാന്ത്രികാ
ഹരിതബോധതരുനിര വിളിപ്പു
നീ തിരികെ എത്തുക.

Sunday, April 5, 2009

തോല്‍‌വി

ചിരട്ടപ്പാത്രം കഞ്ഞിക്കലമാക്കിയ നാളില്‍
വീട്ടുകാരിയായൊപ്പം അവളാം ശാഠ്യക്കാരി
അയലത്തെമാവിന്‍‌മേലൊളിച്ചുകേറുന്നേരം
അതിര്‍വേലിമേല്‍ കാവല്‍ അവള്‍ പാവാടക്കാരി
കല്ലുപെന്‍സിലൊക്കെയും കളിച്ചുകളഞ്ഞിട്ട്
വക്കുപൊട്ടിയസ്ലേറ്റും പേറി ഞാനിരിക്കുമ്പോള്‍
കയ്യിലെ മുഴുപ്പെന്‍സില്‍ മുറിച്ചു നീട്ടാന്‍, കണക്കെഴുതാ​ന്‍
ശകാരിക്കാന്‍ അവള്‍ മുന്‍‌കോപക്കാരി.
കൂട്ടുകാരോടൊത്തിടികൂടിത്തോല്‍ക്കവേ
മുറിവായില്‍ മുക്കൂറ്റിച്ചാറു വീഴ്ത്താനുമവള്‍ ചാരെ.
മഴയെ തോല്‍പ്പിക്കുവാന്‍ ഓടി ഞാന്‍ തോല്‍ക്കേ
കുടപ്പാതിയിലെന്നും ചേര്‍ത്ത് നിര്‍‌ത്താനുമവള്‍ തന്നെ.

മഴയെത്രയോ പെയ്തു തോര്‍ന്നു നാമൊരുപാട്
നനഞ്ഞുമല്ലാതെയും നടന്നെത്രയോകാതം
കല്ലുപെന്‍സിലും സ്ലേറ്റും വഴിമാറിപ്പോയ്, കാലം
പേനയും കടലാസുമെഴുതാന്‍ മുന്നില്‍ വച്ചൂ.
മാവുകള്‍ പലവട്ടം പിനെയും പൂത്തു
കണ്ണിമാങ്ങകളനാഥരായ് മാഞ്ചുവട്ടില്‍ കാതോര്‍ത്തു.
എനിക്കായെങ്ങോ കുടപ്പാതിയുണ്ടെന്നൊര്‍ത്തെത്ര
മഴപ്പന്തയങ്ങളില്‍ കുതിര്‍ന്നൂ പിന്നേയും ഞാന്‍.

എല്ലാം ഇന്നലെ വരെ നാളത്തെ മഴമുതല്‍
കുടയും നിറയുന്നു, മഴ ജേതാവാകുന്നു.
മഴയെത്തോല്‍പ്പിക്കുവാന്‍ ഓടി ഞാന്‍ വീണ്ടും തോറ്റു.

Friday, February 20, 2009

പക്ഷഭേതം

കൃഷ്ണപക്ഷം കരിംഭൂതമായ് നിഴല്‍കുത്ത്
ശീലിക്കുമോര്‍മ്മകള്‍മനസ്സിലെ
സ്വപ്ന നൗകയില്‍ തുഴയെടുത്ത നാള്‍

ദ്വീപിലെകാന്തവാസത്ത്തിലെപ്പോഴോ
തോണി വിരകാല്‍ തണുപ്പ് തീര്‍ത്തോരു ഞാന്‍
അഭയവും തുഴയുമെകിയോനെ
പുറം കടലില്‍ തള്ളി പ്രയാണം തുടര്‍ന്ന നാള്‍
കൃഷ്ണപക്ഷം, കരക്കടുത്തപ്പോഴും.

നഷ്ട വാനിന്റെ നീലിമയും നിറ കണ്ണില്‍ഏന്തി
നിരത്ത് വക്കില്‍ നിന്നു കല്ലെറിഞ്ഞ ബാല്യങ്ങളെയും
മണ്ണില്‍ നട്ടുവച്ച് ഞാന്‍ ജയം ഉറപ്പിക്കവേ
നീ മരിച്ചിരുള്‍ ലോകത്ത് പോമെന്ന
വാക്ക് അവള്‍ തന്ന നാള്‍
ഞാന്‍ അതില്‍ വീണ നാള്‍
കൃഷ്ണപക്ഷം തുടര്‍ക്കഥ

സര്‍വ്വ ബോധവും ഒഴിഞ്ഞിരുള്‍ മിഴികളില്‍
മുള്ള് കുത്തി രസിക്കെ നീറ്റലില്‍
ഉള്ളു നൊന്തു വിളിക്കെ മുന്നില്‍ അവള്‍
വന്നു നിന്നു പകര്‍ന്ന പുഞ്ചിരി
ഉദയമായതാണ് അമൃത പൌര്‍ണമി.

Saturday, January 24, 2009

ബാല്യം

കള്ളു കുടിക്കണ പള്ളു പറയണ
കാഞ്ഞിരച്ചോട്ടിലെ കല്ലയിരിക്കണ
കറുത്ത ദൈവങ്ങല്ള്‍ കാവലു നിക്കണ
കാവില്‍ തെഴുത്തതാണെന്റെ ബാല്യം.

കൂവയിലത്തളിര്‍ പീപ്പിയൂതി
കൊടിട്ത്തൂവപ്പടര്‍പ്പില്‍ പാഞ്ഞു കേറി
തെച്ചി,തൊണ്ടിപ്പഴങ്ങള്‍ പറിച്ച് ചൊറിഞ്ഞ്
തിണര്‍ത്ത് തടിച്ചതാണെന്റെ ബാല്യം.

കാറ്റില്‍ ഇല വാളു പോലെ വീശും
നെല്ലു പൂത്ത മണം മദം കൊണ്ട വരംബത്ത്
നെല്ലിപ്പൂപോലെ നിരന്ന കുറുംബിന്റെ
കൂട്ടുകാര്‍ ചേര്‍ന്നതാണെന്റെ ബാല്യം.

ഒറ്റാല് വച്ചു പിടിച്ച വരാലിനെ
ഒറ്റക്കുതിന്ന് തൂറ്റം പിടിച്ചൊക്കെയും
പങ്കിടാനുള്ളതാണെന്ന ബോധ്യം
ഉള്ളില്‍ ഊറിത്തെഴുത്തതാണെന്റ ബാല്യം.

പപ്പരപ്പന്തിന് തീകൊളുത്താന്‍
ഓല മച്ചിങ്ങ വച്ചു മിടഞ്ഞ് പുറം ചോന്ന
പൊള്ളിക്കുമോര്‍മ്മയാണെന്റെ ബാല്യം.

പാല്പ്പയസപ്രിയ ദേവന് പൂജക്ക്
പൂവിറുക്കന്‍ വന്ന പെണ്ണിന്റെ ചുണ്ടത്തെ
ചെംബരത്തിപ്പൂവ് ചോദിച്ചു വങ്ങിച്ച
സുന്ദരസ്വപ്നമാണെന്റ ബാല്യം.

Thursday, January 1, 2009

ഗലീലിയോക്ക്

ടെലിസ്കൊപ്പിന്ടെ
നാനൂറാം വാര്‍ഷികത്തില്‍
ഗലീളിയോക്ക് മുന്നില്‍
ആദരവോടെ
അഭിമാനത്തോടെ

ഒറ്റ നോട്ടം കൊണ്ട്
ചന്ദ്രോപമയില്‍
ശ്ലേഷം ചേര്‍ത്ത
പ്രിയപ്പെട്ട ഗലീലിയോ
"എങ്ങിലും കരങ്ങിക്കൊണ്ടേ ഇരിക്കുന്ന"
ഭൂമിയില്‍ നിന്ന്
ഇന്നും മാനത്തേക്ക് നോക്കുമ്പോള്‍
ഞാന്‍ മിഴിച്ചു നില്ക്കയാണല്ലോ.

Friday, June 27, 2008

അന്ധം

അന്ധമായതിനാലാവാം
എന്‍റ്റെ പ്രണയം
നിന്നെ കാണുന്നേ ഇല്ല,
നമുക്കിടയിലെ ദൂരം അറിയുന്നേ ഇല്ല,
ഏകദിശാപ്രയാണം നിര്‍ത്തുന്നെയില്ല.

Monday, June 23, 2008

രാധക്ക്

രാധികേ നിദ്രാടനം നിന്നെയിന്നുമാ നീല-
കടമ്പിന്‍ ചോട്ടിലൊറ്റക്കിരുത്തി മറയുമ്പോള്‍
രത്നഭൂഷിതം രാജമകുടം തളര്‍ത്തിയ
നഗ്നഗാത്രം ഞാന്‍ സ്നിഗ്ദ്ധശയ്യയില്‍ തനിച്ചല്ലോ.

രാജനീതികള്‍ ജരാസന്ധഭിഷ്ടഭീതികള്‍
പരിവേദനപാര്‍ഥസൗഹൃദ വിഷാദങ്ങള്‍
നഗരത്തിരക്കിന്റെ നരച്ച ചതുരത്തില്‍
നിഴല്‍ക്കുത്തൊരുക്കുന്ന നശിച്ച നിമിഷങ്ങള്‍
ഗോവും ഗോപികാവൃന്ദവൃന്ദാരണ്യവും  മൂര്‍ത്ത-
മാക്കിയ മുളന്തണ്ടും തോറ്റുപോമസ്വാസ്ഥ്യങ്ങള്‍.
അഴിച്ചെറിയാനാകുന്നില്ലല്ലോ വഴിക്കെന്നോ
എടുത്തണിഞ്ഞ നിത്യരക്ഷകപരിവേഷം.

യാദവന്‍ തെളിക്കണം സ്യന്ദനം സവ്യസാചീ-
യാത്രയില്‍ രക്തസ്നാത രാജനീതി ചൊല്ലണം.
ഭ്രാതൃഹത്യാപ്രേരിത പാപബോധത്തിന്‍ ശര-
ശയ്യയില്‍ മനസ്സുത്തരായനം തിരിയണം.

നിദ്രാഹീനമീ രാവിന്‍ നീലശയ്യയില്‍ ഭാവി-
വീഥിയില്‍ തെളിയുന്ന ദുരന്തം നടുക്കുമ്പോള്‍
ചമയങ്ങളില്‍ ഉഷ്ണം പുകയുമ്പോള്‍ ഞാനോര്‍‌മ്മ-
കാളിന്ദീയാഴങ്ങളില്‍ തണുപ്പു തിരയുന്നു.
മറന്നിട്ടില്ല, നമ്മള്‍ നടന്ന നടക്കാവിന്‍ തണലും
തണുപ്പത്തുതനിച്ചായപ്പൊള്‍ തന്ന മധുവും
കനല്‍മീതെ നടക്കുമ്പോഴീയോര്‍മ്മക്കുളിരേ കൂട്ട്
നീയീയകലം പൊറുക്കുക.

വേടശസ്ത്രാഗ്രം കഴിഞ്ഞൊരുനാള്‍ വരും, അന്ന്
കാളിന്ദി നമ്മോടസൂയാലുവായ് കലഹിക്കും...

Wednesday, June 18, 2008

സമര്‍പ്പണം

അഹം ബോധമേറ്റം വളര്‍ന്നൊടുവിലെല്ലാം
നശിചൊന്നുമില്ലാതിവന്‍ വന്നു നില്‍ക്കവെ
വരള്‍ച്ചുണ്ടിലക്ഷരത്തേന്‍തുള്ളിയിറ്റിച്ച
വാക്കിന്‍റ്റെ വിദ്യേ നിനക്കുനല്‍കാന്‍
അര്‍ഥശൂന്യമീ ഭിക്ഷാപാത്രത്തിലുണ്ടൊരുതുള്ളിതീര്‍ഥം
നിരാസം ലയിപ്പിച്ച പുണ്യം

വിറപൂണ്ട പാണിയിലെടുപ്പൂ വെറും മണ്ണില്‍ -
വീണെങ്കിലോ, വിതുമ്പുംചുണ്ടില്‍ നിന്‍റ്റെ-
പേരൂറുന്നു, ശ്രീയറ്റ ദേഹത്തിനിനി
സര്‍വമന്യം സമര്‍പ്പിപ്പതവസാനബിന്ദു
കൈ നീട്ടാം, കരം തട്ടി നീക്കാം തവേഛപോല്‍

Monday, June 16, 2008

പ്രണയം

ഭൂതകാലത്തില്‍ നിന്നും ഭാവിയിലേക്കുള്ള

പണി തീരാത്ത പാലം.

ആകുലതകളുടെ വര്‍ത്തമാനത്തില്‍ ഇടം നേടാന്‍

അതിനാകാതെപോയി.

തുറക്കുന്തോരും അടയുന്ന ഒറ്റവാതില്‍ മാത്രമുള്ള മുറി

അതിലകപ്പെട്ട കിനാവുകള്‍ എന്നേക്കുമായി നഷ്ടപ്പെടുന്നു

അവള്‍

ആഗ്രഹിക്കുന്നത് അവളെ ആണ്

ചുമരുകളുടെ ഈ കൂട്ടാതെ

സ്വപ്നങ്ങളുടെ മേല്‍കൂരയുള്ള

വീടാക്കി മാറ്റുന്നവളെ

Blog Archive