Showing posts with label സ്വം. Show all posts
Showing posts with label സ്വം. Show all posts

Friday, November 18, 2016

ഇത്തിരികൂടിക്കഴിഞ്ഞിരുന്നെങ്കിലോ?

ഇത്തിരികൂടിക്കഴിഞ്ഞിരുന്നെങ്കിലോ?
പ്രേമിക്കുകില്ലായിരുന്നോ? ലോകത്തെ-
പുറത്താക്കുകില്ലായിരുന്നോ? പുറപ്പെട്ടു-
പോവുികയില്ലായിരുന്നോ? പുകിൽമയിൽ
ആടുകയില്ലായിരുന്നോ?
ഭാഗ്യത്തിന്
ഒന്നും നടത്താത്ത യാഥാർത്ഥ്യബോധത്തിൽ
ചുമ്മാ നടന്നു നാം, ഓർക്കാതൊരേസ്റ്റോപ്പിൽ
തെറ്റിയിറങ്ങിയ രണ്ടുപേരെപ്പോലെ
തെക്കുവടക്കുതിരിഞ്ഞു നടന്നുപോയ്.
 
ഇല്ലപിണക്കം പിണങ്ങുവാൻ തക്കതായ്
ഒന്നുമില്ലല്ലോ, തികച്ചുമാകസ്മികം
കണ്ടു, ചിരിച്ചു, പിരിഞ്ഞു നാം, എന്നാലും
ഇത്തിരികൂടിക്കഴിഞ്ഞുരുന്നെങ്കിലോ?

Monday, December 8, 2014

അയാളും ഞാനും തമ്മിൽ


താങ്ങാനാരുമില്ലായ്കയാൽ
തളർച്ചഭാവിക്കാനാകാതെ
തനിച്ചിരിക്കുന്നൊരാളെ
ഞാനറിയുന്നുണ്ട്.
ഉള്ളിലേക്കുള്ളിലേയ്ക്ക്
വേവാഴ്തിയ ഗ്രീഷ്മം
ശിലാഹൃദയം കൊടുത്തത്
കാണുന്നുണ്ട്.
ശില്പമായ് കണ്ടെടുക്കപ്പെടാത്ത
ശിലയുടെ ധ്യാനാതപം
പൊള്ളിക്കുന്നുണ്ട്.
വരാത്ത വർഷത്തിന്റെയും
മിന്നലെയ്ത മേഘത്തിന്റേയും കൗര്യം
അനുഭവിക്കുന്നുണ്ട്.
ചുംബിക്കാതെ പിരികയാൽ
മുറിവായിത്തുടരുന്ന
ചുണ്ടുകളുടെ പിടച്ചിൽ പേറുന്നുണ്ട്.

മാപിനികൾ കുറിക്കാത്ത
ഏകാന്തതയുടെ അർത്ഥാന്തരങ്ങൾ
ഞാൻ പഠിച്ചത്
അയാളിൽ നിന്നാണ്.

ഇപ്പോൾ
നേരം തെറ്റിയവന്റെ നിസ്സഹായതകളിൽ
അയാളെയും എന്നെയും
എനിക്ക് മാറിപ്പോകുന്നു.

Monday, November 24, 2014

ഒന്നും സംഭവിച്ചിട്ടില്ല.


ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
മറ്റൊരില കൊഴിഞ്ഞിട്ടില്ല.
കാറ്റുവീശിയിട്ടില്ല.
എല്ലാം പഴേപോലെ
നീരവം. നിരാഭം.

ചിരിച്ച് തിരിയുമ്പോൾ,
നിന്റെ കണ്ണു നനഞ്ഞെന്നും
എന്റെ തൊണ്ടയിടറിയെന്നും
വെറുതേ തോന്നിയതാണ്.
കണ്ണിൽ കരടുപോയതോ
ഓർക്കാപ്പുറത്ത് ഒരു ചുമ വന്നതോ‌ ആകാം.
ഇല്ല, ഒന്നും ഉണ്ടായിട്ടില്ല.

കടലിരമ്പിയതും
കാറ്റാർത്തതും
മറ്റെവിടെയോ‌ ആണ്.
അടയാളങ്ങളുടെ പുസ്തകത്തിൽ
വെളിപാടുകളുടെ അർത്ഥം തിരഞ്ഞത്,
നഷ്ടപ്പെട്ടത്,
ആർത്ത് ചിതറിയത്,
പുറത്തില്ല്ലാത്ത ഏതോ‌ നമ്മളാണ്.

ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
കടലിരമ്പുന്നതും
കാറ്റാർക്കൂന്നതും
മറ്റെവിടെയോ‌ ആണ്.
നമ്മൾ
ഇപ്പോൾ
ഇവിടെയാണ്.
ഒന്നും സംഭവിക്കാത്ത ഇവിടെ.

Sunday, July 6, 2014

അപേക്ഷ


എന്റെ ദൈവമേ
എന്റെ ദൈവമേ
എന്നെ പ്രണയത്തിലേക്ക് നയിക്കരുതേ.
അഗ്നിയാലും ജലത്താലും സ്നാനം ചെയ്യപ്പെട്ട ജീവനെ
ഇനിയും, പ്രണയം കൊണ്ട് പരീക്ഷിക്കരുതേ.

പക്ഷികള്‍ ഉപേക്ഷിച്ച മരം
ഋതുക്ക‌ളോടെന്നപോലെ
നിരാസങ്ങളോട്‌
ഞാന്‍ കലഹിയ്ക്കട്ടെ.
വസന്തത്തിന്റെ തട്ടകത്ത്
ഗ്രീഷ്മത്തിന്റെ തീച്ചിലമ്പിടട്ടെ.
എന്നെ വര്‍ഷത്തിന്റെ ഇരയാക്കാതെ വെറുതെ വിടൂ.

ഓര്‍മ്മകളെ
മഞ്ഞകളില്‍ നിക്ഷേപിച്ച്‌
ഉന്മാദത്തിന്റെ നീലപ്പൂക്കളെ
ഉപേക്ഷിച്ചതാണ്.
നിറംകൊണ്ട് വ്രണപ്പെട്ട്
ചായങ്ങള്‍ കളഞ്ഞതാണ്‌.
പ്രണയതീക്ഷ്ണത്തിലേക്കുപേക്ഷിച്ച്,
പൂര്‍‌വ്വകാലത്തിലേക്ക് പുരസ്കരിച്ച്,
എന്റെ ജലച്ചായങ്ങളെ മുറിപ്പെടുത്താതെ, പോകൂ.

പ്രണയത്തോളം പര്യാപ്തമായ സന്ദേഹമില്ലെന്ന്
എന്റെ സ്പന്ദങ്ങള്‍ മന്ത്രിയ്ക്കുന്നു.
ദൈവമേ,
ആബോധത്തിന്റെ ശിലകളില്‍
ഇലമുളച്ചിവേരുകള്‍
ഇനിയുമൂറാത്തിനിപ്പിന്റെ
പൊരുളുതിരയുന്നതെന്തിന്‌?

വാക്കുകള്‍ ആത്മഹത്യ ചെയ്യുന്ന
ഭാഷയുടെ മുനമ്പില്‍
എന്റെ പലായനങ്ങള്‍ അവസാനിക്കുന്നു.
എന്റെ പ്രണയമേ
എന്റെ പ്രണയമേ
ഉന്മാദങ്ങളുടെ പ്രകര്‍ഷങ്ങ(ണ)ളിലേക്ക്
എന്റെ ഏകാന്തതകളെ നയിക്കരുതേ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
എന്റെ പ്രണയമേ
എന്റെ ദൈവമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തണേ
ഉപേക്ഷിക്കപ്പെട്ടവരുടെ സ്ഥലികളില്‍
ഉന്മാദസന്ത്രാസസന്ദേഹരഹിതം
ഞാന്‍ ജീവിതം പൂരിപ്പിക്കട്ടെ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തേണമേ...

Sunday, June 8, 2014

തീര്‍ച്ചകള്‍

നീ നട്ട മരത്തിന്റെ
പച്ചക്കൊമ്പുകള്‍ വെട്ടി
മഴുവിന്നുകൈയിട്ട
പാതകിയ്‌ക്കിവന്റെ പേര്‍.
എനിക്കു പിറക്കുന്നവന്‍
എന്റെ പര്യായമാകും
അതിനാല്‍ പെണ്ണേ
ഒരു മകളെത്തരിക നീ.
അവള്‍ നിന്‍ തുടര്‍ച്ചയായ്
മണ്ണിന്റെ മഹാബോധ-
ഹരിതഹൃദയത്തിന്‍
ഉറവില്‍ തെഴുക്കട്ടെ.
ആഴത്തില്‍ വേരോടുന്ന
മരത്തിലവളുടെ
സ്വാതന്ത്ര്യബോധത്തിന്റെ
ഇലകള്‍ ചിരിക്കട്ടെ.

മാഞ്ഞുപോകട്ടേ എന്റെ
മുദ്രകള്‍, ഇനിയും നിന്‍
പാരതന്ത്ര്യത്തിലെന്റെ
പാപമോചനത്തിന്റെ
പാതകള്‍ തുറക്കുന്ന
പാതകിയാകാന്‍ വയ്യ.
അതിനാല്‍ പെണ്ണേ
പുത്രരില്ലാത്ത ജന്മത്തിന്മേല്‍
വിരമിക്കട്ടെ എന്റെ
വംശഗാഥകളൊക്കെ.

കുമ്പസാരിച്ചതല്ല
ത്യാഗിയായതുമല്ല
നൃശംസജന്മത്തിന്റെ
തീര്‍ച്ചകള്‍, അത്രമാത്രം.

അത്രമാത്രമേയുള്ളു
ബാക്കിയായ് നീയേയുള്ളു.
അത്രമാത്രമേ വേണ്ടൂ
ബാക്കിയായ് നീയേ വേണ്ടൂ

Blog Archive