Tuesday, September 23, 2014

മാനസാന്തരം എന്ന രാഷ്ട്രീയ പ്രക്രിയ

മാനസാന്തരം ബൈബിളിനോളമെങ്കിലും പഴക്കമുള്ള ഒരു വാക്കാണ്. അതൊരു പ്രവൃത്തിയുമാണ്‌. മാനസാന്തരപ്പെടുവിന്‍. അന്ത്യവിധിനാള്‍ അടുക്കാറായി എന്ന് സ്നാപകയോഹന്നാന്‍ മുതല്‍ക്കുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മാനസാന്തരം എന്നതിനു മതപശ്ചാത്തലവുമുണ്ട്. ഇതുവരെയുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങൾ തെറ്റെന്ന് തിരിച്ചറിഞ്ഞ്, ഏറ്റുപറഞ്ഞ് കര്‍ത്താവില്‍ അഭയം പ്രാപിക്കുന്ന ഒരു പ്രക്രിയയായാകാം ക്രിസ്തീയ വിശ്വാസത്തില്‍ അത്. സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക് വരും എന്ന് പറഞ്ഞവനെ കുരിശ്ശേറ്റിയതിനാലും ഇക്കാലമത്രയും പ്രതീക്ഷിച്ച സ്വര്‍ഗ്ഗം ഇങ്ങ്‌ വന്നെത്തിയിട്ടാല്ലത്തിനാലും മറ്റെന്തിനും എന്നതുപോലെ മാനസാന്തരത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിപ്പോഴും ഒരു ചട്ടക്കൂടില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമത്തിനു പറയുന്ന പേരാണ്‌. കുറേ ആചാരങ്ങളെ ഉപേക്ഷിച്ച് മറ്റുചിലതിലേക്കുള്ള ഒരു കൂടുമാറ്റം. 

മതം മനുഷ്യര്‍ പാര്‍ക്കുന്ന ഒരു കൂടാണ്‌. രാഷ്ട്രീയം അതുപോലെ മറ്റൊരു കൂടാണ്‌. കൂടുവിട്ട് കൂടു മാറുന്ന പ്രക്രിയയാകുന്ന മാനസാന്തരം അപ്പോൾ ഒരു രാഷ്ട്രീയപ്രക്രിയയാകുന്നു. എന്നാല്‍ മാനസാന്തരം എന്നത് മനപരിവര്‍ത്തനമാണെന്നും അത് കേവലം ആചാരങ്ങളുടെ മാറ്റം മാത്രമല്ലെന്നും കരുതുന്നുവരുണ്ട്. അങ്ങുനുള്ളവര്‍, സംശയാലുവായ തോമസിനെപ്പോലെ മാനസാന്തരം സംഭവിച്ചു എന്നതിനും തെളിവു ചോദിച്ചു കൊണ്ടിയിരിക്കുന്നു. സം‌ശയയിക്കുന്നതും ചോദ്യം ചോദിക്കുന്നതും സകലമതത്തിലും വര്‍ജ്ജ്യമായതിനാല്‍ ചോദിക്കുന്നവര്‍ പലപ്പൊഴും പുറത്താകും. വിജയന്മാഷ് പറഞ്ഞതുപോലെ ചോദ്യം ബാക്കിയാകും.

ആരുടെയൊക്കെ മാനസാന്തരം സാധുവാണ്‌ എന്നത് ഇപ്പോള്‍ ഒരു രാഷ്ട്റീയ പ്രശ്നമാണ്‌. ഇതേക്കുറിച്ച് വേദപുസ്തകങ്ങള്‍ ഒന്നും പറയുന്നുമില്ല. ഏവരും മാനസാന്തരപ്പെടുവിന്‍ എന്നാണ്‌ സുവിശേഷം. പക്ഷേ, പുതിയ സുവിശേഷങ്ങളില്‍ മാനസാന്തരം ഏവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. അറിവില്ലാപ്പൈതങ്ങളായിരുന്ന കാലത്ത് തങ്ങൾ ചെയ്ത തെറ്റുകളെ ഉപേക്ഷിച്ച്‌ പുതിയ കൂട്ടിലേക്ക് പോയവരോട്, ഇപ്പോഴത്തെ  കൂടുകളുടെ ശരിയായ വിലാസവും വിവരവും തിരക്കരുത്. മുതിര്‍ന്നു എന്നതും‌‌ അറിവായി എന്നതും ഒരു വിശ്വാസമാണെന്നിരിക്കെ, ഇപ്പൊഴത്തെ വിശ്വാസവും വരാന്‍ പോകുന്ന വിശ്വാസവും തമ്മില്‍ ചേരാതെപോകാമെന്നുമിരിക്കെ ഒന്നിനും അടയളം ചോദിക്കരുത്. എങ്കിലും ആരുടെയൊക്കെ മാനസാന്തരമാണ്‌ സാധുവാകുന്നത് എന്ന ചോദ്യം ആദ്യം കൂടുവിട്ടവര്‍ ചോദിക്കുന്നത് ഒരു തമാശയാണ്‌. അവകാശവാദങ്ങള്‍ അപ്പോള്‍ ബഡായികളായും ആരോപണങ്ങള്‍ ആത്മനസ്യമായും മാറുന്നത് അവരറിയത്തതാകാം.

ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ്‌ ദിനേന മാനസാന്തരം വരുന്ന, മുതിര്‍ന്നെന്നു കരുതുന്ന കുഞ്ഞുങ്ങള്‍ പുതിയ മാനസാന്തരങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ട് എന്റെ ബലി നിരസിക്കപ്പെട്ടു എന്ന കായേന്റെ ചോദ്യവും "നിങ്ങള്‍ ചെയ്യുമ്പോ പ്രേമം. നമ്മളൊക്കെ ചെയ്യുമ്പോ വെറും കമ്പി. എന്ന സിനിമാ ഡയലോഗും ഒപ്പത്തിനൊപ്പം വരുന്നത്‌ അപ്പൊഴാണ്‌

വാക്ക് ഏതര്‍ഥത്തിനും വഴങ്ങുന്ന ഒന്നായതിനാലാണ്‌ മാനസാന്തരപ്പെട്ടു എന്ന് ഉദ്ഘോഷിക്കുന്നവരുടെ വാക്കിനെ വിശ്വസിക്കാന്‍ വയ്യാത്തത്. അതുകൊണ്ടാണ്‌ വാക്കിന്റെ അര്‍ത്ഥം പ്രവൃത്തിയില്‍ പൂര്‍ത്തിയാകണം എന്ന ശഠിക്കേണ്ടി വരുന്നത്. പറച്ചിലല്ലാതുള്ള പ്രവൃത്തിയിലേക്ക് നോക്കുന്നതുകൊണ്ടാണ്‌ മാനസാന്തരംവന്നു, ഇപ്പൊള്‍ തിരിച്ചറിവായി ഞങ്ങള്‍ മുതിര്‍ന്നു എന്നെല്ലാം  പറയുന്ന ചിലരെയെങ്കിലും സംശയിക്കേണ്ടി വരുന്നത്.  സിദ്ധാന്തങ്ങളുടെ സാധുത പ്രയോഗത്തിലാണ്‌ എന്നത് പഴയ ഒരു നിയമമാണ്‌. പഴയതെല്ലാം പാഴല്ല എന്നത് ചിലപ്പൊഴെങ്കിലും ശരിയാണ്‌. ശരികളെയും സാധുതയേയും തീരുമാനിക്കുന്ന അളവുകോലുകള്‍ ഏതൊക്കെയാണ്‌?
ശതഭാസ്കര ദീപ്തി ദീപ്തമാം
ഗഗനം പോലെ തെളിഞ്ഞു മാനസം
നിലകൊള്ളണമേ കൊലക്കുരു-
ക്കിറുകുമ്പോഴുമെനിക്കു ദൈവമേ- (മാനസാന്തരം, ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്നത് മാനസാന്തരത്തിന്റെ ഒരു പഴയ പ്രാര്‍ത്ഥനയാണ്‌.

Saturday, August 30, 2014

അവിശ്വസനീയതകൾ

തിരക്കില്ലാത്ത റോട്ടില്‍
ചുമ്മാ നടക്കുമ്പോൾ
മണലുവണ്ടിമുട്ടിയിട്ടും
ചാവാതെ രക്ഷപ്പെട്ട ഒരാളെ സങ്കല്പിക്കുക.
അയാള്‍ ഞാനാണെന്നും
ആ മണലുവണ്ടിയായിരുന്നു പ്രണയമെന്നും
ജീവനോടുള്ളത് പരിക്കേറ്റ ഒരു ഞാനാണെന്നും
നീ വിശ്വസിക്കില്ല.
അനുഭവിക്കും വരെ
അവിശ്വസിക്കപ്പെടുന്ന അപകടമാണ്‌ പ്രണയമെന്നും
തെളിവില്ലാത്ത മുറിവുകളിലാണ്‌
അത് മൂര്‍ത്തമാകുന്നതെന്നും
ഇനി പറഞ്ഞിട്ടെന്ത്‌?

കള്ളമണലിന്റെ മരണവേഗത്തിനു
മോര്‍ച്ചറിയെത്തേണ്ടതാണ്‌
പക്ഷേ,
എത്തേണ്ടിടത്ത് എല്ലാരുമെത്തിയാല്‍
വണ്ടിമുട്ടിയോരൊക്കെയും ചത്താല്‍
സഞ്ചാരത്തിന്റെ കഥകഴിയില്ലേ?
അതുകൊണ്ടാകാം
കഥകഴിയാതിരിയ്ക്കാനാകാം
ഞാന്‍ ബാക്കിയായതും
പരിക്കേറ്റവന്റെ സത്യവാങ്മൂലം
നീ അവിശ്വസിക്കുന്നതും.

Sunday, August 17, 2014

നനയല്‍


ഓര്‍മ്മയൊന്നും ബാക്കിയുണ്ടാകരുത്. ഓര്‍മ്മയുടെ മുട്ടകള്‍ പൊട്ടിയാണ്‌ ഭൂതകാലത്തിന്റെ സര്‍പ്പക്കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ട്, അവള്‍ മഴയിലേക്ക് ഇറങ്ങി നിന്നു. വേണമെങ്കില്‍ ഇങ്ങനെ തുടങ്ങാവുന്നതാണ്‌. അത്യാവശ്യത്തിനു ഗരിമ തോന്നിക്കുകയും ചെയ്യും. പക്ഷേ അതിലൊന്നും വല്യകാര്യം ഇല്ല.  അതുകൊണ്ട്, അവള്‍ മഴത്തിറങ്ങി നിന്നു എന്ന് നേരേ പറയാം.
കുട ഇല്ലായിരുന്നു. കുടയുംകൊണ്ട് മഴയത്തിറങ്ങിയാല്‍ അത് മഴകൊള്ളലല്ല എന്ന ധാരണയോ സ്വന്തമായി കുടയില്ലാഞ്ഞതോ ആകാം കാരണം. ആദ്യത്തേതാകും കാരണം എന്ന് കണക്കുകൂട്ടിയാണ്‌ "എന്നാത്തിനാ ഇങ്ങനെ മഴയത്തു നില്‍ക്കുന്നത് "എന്ന് വെറുതേ ചോദിച്ചത്‌.
മഴ കൊള്ളുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാകുന്നു.
മഴ പ്രണയത്തിന്റെ രൂപകമാകുന്നു.
അത് മരിച്ചവരുടെ തിരിച്ചുവരവാകുന്നു.
അത് ആകാശത്തിനു ഭൂമിയോടുള്ള പ്രണയമാകുന്നു.
എന്നിങ്ങനെ സമവാക്യത്തില്‍ ഉള്ളതൊന്നും അവള്‍ പറഞ്ഞില്ല. "എനിക്ക് സൗകര്യമുള്ളതുകൊണ്ട്" എന്ന തികച്ചും അകാല്പനികവും സ്വേച്ഛാധിപത്യപരവുമായ മറുപടി ഒരു കാലന്‍ കുടയിലേക്ക് എന്നെ ഉള്‍‌വലിയിച്ചു.

ഭരണകൂടതിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ അവള്‍ എന്ന പ്രജയിലേക്കും പടര്‍ന്നു കഴിഞ്ഞോ എന്ന് എന്നിലെ രാഷ്ട്രീയ നിരീക്ഷകന്‍ അപ്പോള്‍ സന്ദേഹിച്ചു. മാത്രവുമല്ല, മഴ നനയുന്നതിനു നികുതി ഏര്‍പ്പെടുത്തുക എന്ന ആശയം എനിക്ക് തോന്നിയതുപോലെ അധികാരിക്ക് തോന്നിയാല്‍ ഇവളൊക്കെ എന്തു ചെയ്യും എന്ന് ആശങ്കപ്പെട്ടു. പൊടുന്നനെ, ഇത്തവണ മഴകുറയും എന്ന കാലാവസ്ഥാപ്രവചനം ഓര്‍മ്മ വന്നു. അത്യാവശ്യമായി ഓര്‍മ്മ വരേണ്ട ഒന്നല്ല കാലാവസ്ഥാ പ്രവചനം എന്നിരിക്കിലും ഇപ്പോള്‍ ഇത് ഓര്‍മ്മ വന്നത് എന്തുകൊണ്ടാണ്‌?
അല്ലെങ്കിലും അത്യാവശ്യത്തിനു ഉപകരിക്കാത്ത നിക്ഷേപമാണ്‌ ഓര്‍മ്മകള്‍. ഈ ഡയലോഗ് കൊള്ളാലോ എന്ന് ഞാന്‍ എന്നെ അഭിനന്ദിക്കുമ്പോള്‍, അവള്‍ ഏതോ ഒരു അവളും ഞാന്‍ ഏതോ ഒരു അവനും ആയി തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്‌ എന്ന് ഒരു ഇടിമിന്നല്‍ അറിയിച്ചു.
അത് കേട്ട് പറമ്പില്‍ കൂണുകള്‍ കണ്ണുതുറന്നു. പക്ഷേ, അവള്‍ കൂസലില്ലാതെ മഴയത്ത്‌ തുടര്‍ന്നു.

കൂണൊക്കെ പറച്ച് ഒരു കുമ്പിളും കുത്തി ഞാന്‍ പിന്നേം അവള്‍ടെ മുന്നിലെത്തി. എന്നാ പ്രശ്നം? എന്നാ പറ്റ്യേ? എന്ന എന്റെ ചോദ്യങ്ങളെ കരപെരെ കലമ്പുന്ന കാറ്റുപോലും കേട്ടു. അവള്‍ക്ക്‌ ഒരു കൂസലും ഇല്ല. ഒന്നു മിഴിച്ച് നോക്കിയിട്ട് പിന്നേം മഴ.
സിനിമകളില്‍ പീഡനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ ഏണ്ണമറ്റ മഴകളെ എനിക്ക് ഓര്‍മ്മ വന്നു. ഒരുവട്ടം വില്ലനാകാനുള്ള ധൈര്യം  ഉണ്ടെന്ന് എനിക്ക് തോന്നി. അമ്മാതിരി വില്ലനാകാന്‍ ഏത് മക്കുണനും പറ്റുമെന്ന് പണ്ടൊരുവള്‍ പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നു. ഓര്‍മ്മ ഉപകാരമില്ലാത്ത നിക്ഷേപമാണ്‌ എന്ന് പിന്നേയും തെളിഞ്ഞു.

മഴ നനയുന്നത് എന്തിനാണ്‌? എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് ഒരു കാറ്റ് മരങ്ങളുടെ മുടിയഴിച്ചു. കൂണ്‍കുമ്പിള്‍ അവള്‍ടെ മുന്നില്‍ കൊണ്ടുവച്ചു. രണ്ടും കല്പിച്ച് ഞാന്‍ കുടമടക്കി. മഴ പൊലിപ്പിച്ചു. കാറ്റും വെള്ളവും മുഖത്തേക്ക് അടിച്ചു കയറി. എനിക്ക് ശ്വാസം മുട്ടി. അവള്‍ക്ക് ഒരു കൂസലും ഇല്ല. കുടയില്ലാതെ ഒരു മഴ മുഴവന്‍ നനയാന്‍ എന്നെക്കൊണ്ടാവുകേലെന്ന് തിരിഞ്ഞ്, ഞാന്‍ കുട വീണ്ടുമെടുത്തു.
എല്ലാ ചോദ്യത്തിനു ഉത്തരം ആവശ്യമില്ലെന്ന് പോന്നപോക്കില്‍ എനിക്ക് മനസ്സിലായി. അവള്‍ പനിപിടിച്ച് ചത്തുപോകട്ടെ എന്ന് പ്രാകിക്കൊണ്ട് ഞാന്‍ വീട് കേറി. അവള്‍ക്ക് വീടോ കൂടോ കൂട്ടോ ഉണ്ടോ എന്ന്  ഞാന്‍ ആശങ്കപ്പെട്ടതേ ഇല്ല. എനിക്ക് കുടയുണ്ട്. സന്തോഷത്തോടെ ഞാനും എന്റെ കുടയും ഒരു കാപ്പികുടിച്ചു.
ഒരു മഴ മുഴുവന്‍ നനയാന്‍ എന്നെക്കൊണ്ടായില്ലെന്ന അനാവശ്യമായ ഓര്‍മ്മയെ അടുത്ത വേനലിന്ന്‌ തിന്നാന്‍ കൊടുക്കണം എന്ന് ഞാനുറപ്പിച്ചു. അവളും അവളുടെ മഴയും അങ്ങനെ തുലഞ്ഞുപോകട്ടെ.

കടപ്പാട് :
അകാരണമായി ഇങ്ങനൊന്നിനു പ്രേരിപ്പിച്ച് ജിഗീഷിനോട്. ഇത് വായിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ശാപം അയാള്‍ക്ക് കിട്ടട്ടെ. 

Sunday, July 6, 2014

അപേക്ഷ


എന്റെ ദൈവമേ
എന്റെ ദൈവമേ
എന്നെ പ്രണയത്തിലേക്ക് നയിക്കരുതേ.
അഗ്നിയാലും ജലത്താലും സ്നാനം ചെയ്യപ്പെട്ട ജീവനെ
ഇനിയും, പ്രണയം കൊണ്ട് പരീക്ഷിക്കരുതേ.

പക്ഷികള്‍ ഉപേക്ഷിച്ച മരം
ഋതുക്ക‌ളോടെന്നപോലെ
നിരാസങ്ങളോട്‌
ഞാന്‍ കലഹിയ്ക്കട്ടെ.
വസന്തത്തിന്റെ തട്ടകത്ത്
ഗ്രീഷ്മത്തിന്റെ തീച്ചിലമ്പിടട്ടെ.
എന്നെ വര്‍ഷത്തിന്റെ ഇരയാക്കാതെ വെറുതെ വിടൂ.

ഓര്‍മ്മകളെ
മഞ്ഞകളില്‍ നിക്ഷേപിച്ച്‌
ഉന്മാദത്തിന്റെ നീലപ്പൂക്കളെ
ഉപേക്ഷിച്ചതാണ്.
നിറംകൊണ്ട് വ്രണപ്പെട്ട്
ചായങ്ങള്‍ കളഞ്ഞതാണ്‌.
പ്രണയതീക്ഷ്ണത്തിലേക്കുപേക്ഷിച്ച്,
പൂര്‍‌വ്വകാലത്തിലേക്ക് പുരസ്കരിച്ച്,
എന്റെ ജലച്ചായങ്ങളെ മുറിപ്പെടുത്താതെ, പോകൂ.

പ്രണയത്തോളം പര്യാപ്തമായ സന്ദേഹമില്ലെന്ന്
എന്റെ സ്പന്ദങ്ങള്‍ മന്ത്രിയ്ക്കുന്നു.
ദൈവമേ,
ആബോധത്തിന്റെ ശിലകളില്‍
ഇലമുളച്ചിവേരുകള്‍
ഇനിയുമൂറാത്തിനിപ്പിന്റെ
പൊരുളുതിരയുന്നതെന്തിന്‌?

വാക്കുകള്‍ ആത്മഹത്യ ചെയ്യുന്ന
ഭാഷയുടെ മുനമ്പില്‍
എന്റെ പലായനങ്ങള്‍ അവസാനിക്കുന്നു.
എന്റെ പ്രണയമേ
എന്റെ പ്രണയമേ
ഉന്മാദങ്ങളുടെ പ്രകര്‍ഷങ്ങ(ണ)ളിലേക്ക്
എന്റെ ഏകാന്തതകളെ നയിക്കരുതേ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
എന്റെ പ്രണയമേ
എന്റെ ദൈവമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തണേ
ഉപേക്ഷിക്കപ്പെട്ടവരുടെ സ്ഥലികളില്‍
ഉന്മാദസന്ത്രാസസന്ദേഹരഹിതം
ഞാന്‍ ജീവിതം പൂരിപ്പിക്കട്ടെ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തേണമേ...

Sunday, June 8, 2014

തീര്‍ച്ചകള്‍

നീ നട്ട മരത്തിന്റെ
പച്ചക്കൊമ്പുകള്‍ വെട്ടി
മഴുവിന്നുകൈയിട്ട
പാതകിയ്‌ക്കിവന്റെ പേര്‍.
എനിക്കു പിറക്കുന്നവന്‍
എന്റെ പര്യായമാകും
അതിനാല്‍ പെണ്ണേ
ഒരു മകളെത്തരിക നീ.
അവള്‍ നിന്‍ തുടര്‍ച്ചയായ്
മണ്ണിന്റെ മഹാബോധ-
ഹരിതഹൃദയത്തിന്‍
ഉറവില്‍ തെഴുക്കട്ടെ.
ആഴത്തില്‍ വേരോടുന്ന
മരത്തിലവളുടെ
സ്വാതന്ത്ര്യബോധത്തിന്റെ
ഇലകള്‍ ചിരിക്കട്ടെ.

മാഞ്ഞുപോകട്ടേ എന്റെ
മുദ്രകള്‍, ഇനിയും നിന്‍
പാരതന്ത്ര്യത്തിലെന്റെ
പാപമോചനത്തിന്റെ
പാതകള്‍ തുറക്കുന്ന
പാതകിയാകാന്‍ വയ്യ.
അതിനാല്‍ പെണ്ണേ
പുത്രരില്ലാത്ത ജന്മത്തിന്മേല്‍
വിരമിക്കട്ടെ എന്റെ
വംശഗാഥകളൊക്കെ.

കുമ്പസാരിച്ചതല്ല
ത്യാഗിയായതുമല്ല
നൃശംസജന്മത്തിന്റെ
തീര്‍ച്ചകള്‍, അത്രമാത്രം.

അത്രമാത്രമേയുള്ളു
ബാക്കിയായ് നീയേയുള്ളു.
അത്രമാത്രമേ വേണ്ടൂ
ബാക്കിയായ് നീയേ വേണ്ടൂ

Wednesday, April 16, 2014

തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്

തനിച്ചിരിക്കുമ്പോള്‍
നീ ഓര്‍മ്മിക്കുന്നത്
എന്റെ പേരായതിനു
ദുര്യോഗം എന്ന് പരിഭാഷ.
പരിഭാഷകളില്‍
ചോരുന്ന ജീവിതത്തെ
പ്രണയമെന്ന് ഉപഹസിക്കാം.

വാക്കുകളെ പുറത്താക്കിയ
അവിശ്വാസപ്രമേയത്തിനു
കൈപൊക്കിയ നിമിഷമാണ്‌
നമുക്കിടയിലെ പാലം.
അതിന്നടിയിലൂടെ
കടലുതേടുന്നു
അപരിചിതമുഖങ്ങളുടെ നദി.

പറയാത്ത വാക്ക്,
പരിചയിക്കാത്ത നമുക്ക്
അഭയമാകും.
ഓര്‍മ്മക്കയറില്‍ നിലതെറ്റാതിരുന്നാല്‍
നാം അവിടെത്തും.
നിന്റെ വാക്ക്
എന്റെ അര്‍ത്ഥമാകും.
തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നതിനു
പരിഭാഷകള്‍ വേണ്ടാതാകും

Monday, March 17, 2014

നിഷേധം

ഉള്ളത് ഞാനാണ്‌. 
നീ അല്ല. 
നീ, എന്റെ തോന്നലാണ്‌. 

അല്ലെന്നോ 
മറിച്ചാണെന്നോ 
നിനക്ക് വാദിക്കാം. 
ഇല്ല, നീ ജയിക്കില്ല. 
ഈ കളിയില്‍ 
പാമ്പും കോണിയും ഞാനാണ്‌,
കളവും കരുക്കളും എന്റെ തോന്നലുകള്‍.

ഉള്ളത് ഞാനാണ്‌. 
നീ അല്ല. 
കളവും കരുക്കളും പോലെ 
നീ, എന്റെ തോന്നലാണ്‌.

Sunday, March 16, 2014

പ്രണയലേഖനം-1

16 മാര്‍ച്ച് 2014
ഉള്ളത് ഞാനും നീയുമാണ്. നമ്മള്‍ എന്നത് ഒരു വ്യാജപദമാണ്‌. സമയകാലങ്ങളുടെ ഒരേ ബിന്ദുവില്‍ സന്ധിച്ചവരാണ്‌ ഞാനും നീയും  എന്നത് യാദൃശ്ചികം മാത്രം. ഈ യാദൃശ്ചികതയ്ക്ക് അര്‍ത്ഥം കല്പിക്കുവാനുള്ള വൃഥാവ്യായാമമാണ്‌ നമ്മള്‍ എന്ന പദം. അല്ലെങ്കില്‍ അത്തരം വൃഥാവ്യായാമങ്ങളുടെ സമാഹാരമാകാം നമ്മള്‍. അതിനെ സാധ്യമാക്കുന്ന അനിവാര്യവും അര്‍ത്ഥരഹിതവുമായ ആകര്‍ഷണം പ്രണയം. 
പ്രണയം ഒരു നയമാണെന്ന് എനിക്കെന്നപോലെ നിനക്കും അറിയാം. മയമേറെയുള്ള ഒരു നയം. അവനവന്റെ താല്പര്യങ്ങളെ പൊലിപ്പിച്ചെടുക്കാന്‍ അന്യന്‍ വേണം എന്നതുകൊണ്ടുമാത്രം ആവിഷ്കൃതമാകുന്ന സമരസപ്പെടലുകളുടെ മൂര്‍ത്തരൂപം. അതിലേറെ എന്താണ്‌ പ്രണയം എന്ന് എനിക്കറിയില്ല. ഏറ്റവും ആകര്‍ഷണീയതയുള്ള അസംബന്ധം.
എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ കുറിക്കുന്നു എന്ന് ആശ്ചര്യം തോന്നുന്നോ? നിനക്കറിയാത്തതല്ല്ലല്ലോ ഇതൊന്നും. എപ്പോഴെങ്കിലുമൊക്കെ സത്യസന്ധരാകാതെ പൂര്‍ത്തിയാക്കാനാകില്ല ജീവിതം എന്നത് തന്നെ കാരണം. സത്യം എന്ന വാക്കിനെ എനിക്ക് വിശ്വാസമില്ല. അതിലും നല്ലത് നേര്‌ എന്ന വാക്കായിരിക്കും. നേരിനു ആളുകളെ ചേര്‍ത്തുനിര്‍ത്താനുള്ള പശിമ ഇല്ല. അളുകളെ എന്തിനു ചേര്‍ത്തു നിര്‍ത്തണം? കള്ളങ്ങള്‍ മത്സരിക്കുന്ന വിപണിയില്‍ ജീവിക്കുന്നു എന്നതുകൊണ്ടാകാം ഇടക്കിടയ്ക്ക് നേരു പറയുന്നത്.
നിന്നെക്കുറിച്ച് ഇതുവരേക്കും ഒന്നും പറഞ്ഞില്ല എന്ന് പരാതി തോന്നുന്നുണ്ടോ? എന്നെയാണ്‌ ഞാന്‍ എഴുതുന്നത്. എല്ലാ കാല്പനീകരും ഇങ്ങനായിരിക്കാം. സ്വം എന്ന ദുര്‍ഗ്ഗത്തില്‍ തളക്കപ്പെട്ട ജന്മം മറ്റെന്ത് എഴുതാനാണ്‌. എന്നെക്കുറിച്ചെഴുതുന്നതെല്ലാം നിന്നെക്കുറിച്ചാകുന്നു എന്നെ കളവ് ഇനിയും ഞാന്‍ ആവര്‍ത്തിക്കുന്നില്ല. നിന്നോടെങ്കിലും സത്യസന്ധനാകണം എന്നുണ്ട്. സാധിക്കുമോ എന്ന്  ഉറപ്പില്ലാത്ത ഈ വിചാരത്തിന്റെ ഉണ്മയാണ്‌ എനിക്ക് നീ. അതിലേറിയും കുറഞ്ഞുമായി ഒന്നുമില്ല എനിക്ക് നിന്നോട്.
ഇങ്ങനൊക്കെ പറയും എന്നു കരുതിയല്ല എഴുത്തു തുടങ്ങിയത്. പക്ഷേ, വാക്കുകള്‍ ഇപ്പോള്‍ എന്റെ വരുതിയിലല്ല. അതുകൊണ്ട്, നിനക്കു തരാന്‍ എന്റെ പക്കല്‍ ആശംസകളൊന്നും അവശേഷിക്കുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുമായിരിക്കും, നിശ്ചയമില്ല. എന്റെ വാക്കുകള്‍ക്ക് നീ അവകാശിയാകുമായിരിക്കും, തീര്‍ച്ചയില്ല.
അതുകൊണ്ട് നിര്‍ത്തുന്നു.

Thursday, February 6, 2014

ഒറ്റി

ഒറ്റാലുവച്ച ശീലം
കനംവച്ചതാം ബോധം
ജലത്തിന്‍ സുതാര്യത്തില്‍
ചതിവിന്‍ കുട്ടിക്കാലം.
കൊതിപ്പിച്ചിരയാക്കും
ചൂണ്ടലിന്‍ ചാതുര്യത്തെ
വാക്കിന്റെ തുമ്പില്‍ ചേര്‍ത്ത്
പരിണമിച്ചൂ പ്രായം.

തോടിന്റെ വേഗത്തിനെ
അക്വേറിയച്ചതുര
ചാരുതയായിപ്പുനര്‍-
നിര്‍‌വചിക്കുന്ന നേരം
ചില്ലുകൂട്ടിനുള്ളിലും
മത്സ്യസ്വാതന്ത്ര്യം,
കടല്‍നീലിമകാണാക്കണ്ണില്‍
നിര്‍‌വൃതിത്തിരയേറ്റം.

ആഴത്തെ, സുതാര്യത്തെ
ഒറ്റാലായ് മാറ്റും
അതിജീവനകല വെട്ടി
ഒറ്റിയെന്ന വാക്കിനെ.

വാക്കിനാരധികാരി?
ഇരിക്കാനൊരുചില്ല
ഇല്ലാത്ത കിളിപോലെ
ചോദ്യങ്ങളലയുന്നു.

ചിരിച്ചതുപ്പിന്‍ നിന്നു
ചോദ്യത്തെ വിഴുങ്ങുന്നു
പ്രാണായാമശീലിത
ശാന്തയൗവ്വനസാരം.

Saturday, January 25, 2014

കവിതകളുടെ e-പുസ്തകം

സൈബര്‍ ഇടത്തിലെ കവിതകളുടെ ഒരു സൈബര്‍ സമാഹാരം. 2013 ലെ ശ്രദ്ധേയമായ കവിതകളുടെ സമാഹരം എന്ന് സമാഹരിച്ചവര്‍. ശ്രദ്ധേയത ഏന്നത് ഏറെ ശ്രദ്ധിച്ചുപയോഗിക്കേണ്ടവാക്ക് തന്നെ. എന്തായാലും എനിക്ക് പ്രിയപ്പെട്ട ചില കവികള്‍ ഈ സമാഹരത്തില്‍ ഇല്ല. അതിന്റെ ഒരര്‍ഥം എനിക്ക് എന്റേതായ ഇഷ്ടങ്ങള്‍ ഉണ്ട് എന്നാണ്‌. ആ സന്തോഷത്തോടെ കവിതകളുടെ ഈ E-പുസ്തകം പങ്കുവയ്ക്കുന്നു.
ഒരു പഞ്ചായത്തില്‍ 100 പീഡനം നടക്കുനു എന്നു പറയുന്നതിനേക്കാള്‍ എത്രമഹത്തരവും സന്തോഷകരവുമഅണ്‌ 100 കവികള്‍ ഉണ്ട് എന്ന് പറയുന്നത് എന്ന അര്‍ഥത്തില്‍ ഒരു വാചകം കുഴൂര്‍ വില്‍സണ്‍ എഴുതിയിട്ടുണ്ട്.  അതിനോട് E-പുസ്തകത്തിന്റെ പിന്‍‌കുറിപ്പിലെ അവസാന വാചകമായി അലക്സി ഡിക്രൂസ് ടൈപ്പ് ചെയ്ത-""സര്‍ഗ്ഗാത്മകമായ ഒരു കാലത്ത്, ലോകത്ത് ജീവിച്ചിരിക്കുക എന്നത് തന്നെ എത്ര സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണ്!" എന്ന വാചകത്തെ ചേര്‍ത്ത് വായിക്കാം.

വായിപ്പിന്‍. ആഹ്ലാദിപ്പിന്‍. 


                               കവിതകളുടെ e-പുസ്തകം


സമാഹരണം:
കരീം മലപ്പട്ടം, ശരത് പയ്യാവൂര്‍, മനു നെല്ലായ
ബ്ലോഗ് രൂപകല്പന:
ഗംഗാധരന്‍ മക്കന്നേരി
ആശയം:
സുലോജ് സുലോ

Saturday, December 14, 2013

അരണ്യകം

കുടയുള്ളാരും
കൂട്ടിനില്ലായ്കയാല്‍
നനഞ്ഞൊലിച്ചു നില്‍ക്കുന്നൂ
നാം ചാഞ്ഞിരുന്ന മാമരം.

എറെ ഗ്രീഷ്മവിഷാദങ്ങള്‍
ഏറ്റുവാങ്ങിക്കടുത്തതാം
കാത്തിരിപ്പിന്നൊടുക്കത്തെ
കാറ്റില്‍ വന്ന പേമഴ
രാപ്പാതയില്‍ തനിച്ചാക്കി
മടങ്ങിപ്പോയ് അപ്പൊഴും
മടുക്കാത കൂടെ
പെയ്തുപോരുന്നൂ മരം.

ഈറന്‍ കാറ്റുലയ്ക്കുമ്പോള്‍
വേരോളം വിറയ്ക്കുന്നൂ
നീ പോയതില്‍പ്പിന്നെ
ഒറ്റയായീ മരങ്ങളും.
തണുക്കിലും ഇനി വിറയ്ക്കില്ല
നാമന്നിരുന്ന ചില്ലകള്‍
ഏറെ നീണ്ടതെറ്റിന്ന്
വെട്ടിക്കളഞ്ഞതൊക്കെയും.

മാനത്തേക്കുയര്‍ത്തിയ
മുറിഞ്ഞ കയ്യില്‍, കൊള്ളിയാന്‍
നാവുനീട്ടിയാകാശ-
ഭ്രാന്തുപൊട്ടിച്ചിരിക്കവേ
ആഴത്തിന്റെ രഹസ്യങ്ങള്‍
തൊട്ടുപേടിച്ച വേരുകള്‍
കെട്ടിപ്പിടിക്കുന്നുണ്ടാകും
മണ്ണിന്നാര്‍ദ്രമനസ്സിനെ.

വിചാരണയ്ക്കെടുക്കാത്ത
തടവുകാരന്റെ ദു‌ര്‍‌വ്വിധി
വേരാഴ്തിയ വാഴ്വിന്റെ
അരണ്യം നിന്റെ ജീവിതം.
വേരുള്ളത്ര കാലവും
ഋതുക്കളോടൊത്ത് മാറണം.
തളിരിടാന്‍ ശ്രമിക്കുന്നു
തനിച്ചെന്നുറച്ച മാമരം.

ഒരു പൂവ്.
വേരിന്‍ കിനാക്കളില്‍
പൊടിച്ചുവോ വീണ്ടും
ജലസ്മൃതി.

Tuesday, November 26, 2013

അവ്യക്തം

 അപര്‍ണ്ണയുടെ  Blurred Visions ന്റെ തര്‍ജ്ജമ

വരയ്ക്കുക എന്നാജ്ഞ.

നേരെയാകണം വര.
കറുപ്പില്‍ ഇടത്തോട്ട്
വെളുപ്പില്‍ വലത്തോട്ട്.

അയത്നമനുസരിച്ച-
തിശയിച്ചെന്‍ വര.

കറുപ്പും വെളുപ്പുമായ്‌
മരത്തെ വരക്കുക.

ആജ്ഞകള്‍ തുടരുന്നു

ചായങ്ങളൊക്കെയും തിരിച്ചു കൊടുത്തു ഞാന്‍
തിരിഞ്ഞു നടക്കുമ്പോള്‍ നിറഞ്ഞൂ കണ്ണുകള്‍
കറുപ്പും വെളുപ്പുമായ്
എങ്ങനെ? മരത്തെ ഞാന്‍?

ഗാധത്തിലഗാധത്തില്‍
പ്രായപ്പകര്‍ച്ചകളില്‍
വേരുകള്‍ നിത്യചാരികള്‍.

പച്ചയായ് മഞ്ഞയായ് കാവിയായ്
നിറങ്ങളൊക്കെയും  കെട്ടിപ്പുണര്‍ന്നുടല്‍.

കാറ്റത്തുലയണോ
കാതല്‍ കടുക്കണോ
അനിശ്ചയം ചില്ലകള്‍.

വാസന്തശരത്തുകള്‍
കുഴക്കുന്ന ഇലകള്‍.

പാപപുണ്യങ്ങളെ പങ്കിട്ട്‌ കായകള്‍.

പറയുകെങ്ങനെ
വെറും കറുപ്പിലും വെളുപ്പിലും
ഞാന്‍ വരക്കും സാകല്യം?

മങ്ങിയ കാഴ്ച്ച കൊണ്ട്
ജീവിതം വരയ്ക്കാതെ
ആകയാല്‍ അകലേക്ക്
പോകുന്നൂ സുഹൃത്തേ ഞാന്‍.

Saturday, November 23, 2013

ഉടുപ്പ്

നടപ്പുനീതികള്‍
ഉടുത്തു കെട്ടി
ഉയര്‍ന്ന തലയുമായ് നടക്കുന്നു.
ഓരത്തിലോരത്തിലേക്ക്
പോരാത്തുടുപ്പുകളെ
വകഞ്ഞു മാറ്റുന്നു.

നഗ്നതകളില്‍
ശ്ലീലാശ്ലീലവിചാരം
വിടര്‍ത്തി നിര്‍ത്തി
ഗ്ലാമെറന്ന വാക്ക്.
മുട്ടുമറയാത്തുടുപ്പിലെ നീ
മുണ്ടുടുത്ത എന്നെ കളിയാക്കുന്നു
വാഗര്‍ത്ഥചിചാരങ്ങള്‍
കുലുങ്ങിച്ചിരിക്കുന്നു.

വേഷങ്ങളില്‍
എത്രവേഷങ്ങളെന്ന്
വേവുന്നതെത്ര വംശങ്ങളെന്ന്
ചിരികൊളുത്തുന്ന
ചോദ്യമാകുന്നു.

എടുപ്പുകള്‍ എല്ലാമഴിച്ച്
ഉടലെന്ന നേരാകാന്‍
കുട്ടികള്‍ പോലുമല്ല
തുടലേറെക്കെട്ടി
മുതിര്‍ന്നു നമ്മള്‍.

Wednesday, October 9, 2013

കൊടിനിറം

ഇരുട്ടത്ത് നിറം മാറും
കൊടി പിടിക്കും നിനക്ക്
എന്ത് ന്യായത്തില്‍ കുത്തും
ഞാനെന്റെ വോട്ട്?

പോയരാവില്‍ കണ്ടതാണ്‌
നിന്റെ കൊടിയുടെ തനിറം
വെവ്വേറെ കൈകളില്‍ പാറിടും
പതാകകള്‍ക്കൊരേ നിറം.

നിലച്ച ശ്വാസത്തിനും
പുനര്‍ജ്ജന്മമുണ്ടാകാം
പോയവിശ്വാസത്തിന്‌
ഇല്ലല്ലോ മറുജന്മം.

വെട്ടത്തും ഇരുട്ടത്തും
ഒരേ നിറത്തില്‍ പാറും
കരിങ്കൊടിവീണ്ടും
ഉയരെപ്പാറുന്നുണ്ട്.

Sunday, September 29, 2013

വാക്ക് ഓര്‍മ്മ പക

പറഞ്ഞതേറെയും മറന്ന്
കതിരു കൊയ്ത് നീ
തിരിച്ച് പോം.
സംഘമൊഴികളാല്‍
പതമ്പളന്നുമേടിച്ച്
ചിരിച്ച് സ്വസ്ഥനായ്
പിരിഞ്ഞു പോം.

പലവഴിപോയി തിരിച്ചെത്തും
പണ്ട്‌ പറഞ്ഞ വാക്കുകള്‍.
മറവിയപ്പോഴും തുണയ്ക്കുണ്ടാകണം.

പഴികള്‍ക്കൊക്കെയും
പദവികല്‍പ്പിച്ച്
കനപ്പിച്ച്
കാവല്‍ കിടപ്പുണ്ടാകും
പകയും
ഓര്‍മ്മയും പരിചയിക്കയാല്‍
വിശന്നിട്ടും വാക്കുവിഴുങ്ങാതും
ഉള്ളില്‍ കടന്ന വാക്കുകള്‍ ദഹിക്കാതും
സ്വാസ്ഥ്യമൊടുങ്ങിപ്പോയവര്‍.

നിനക്കുപേക്ഷിക്കാം
പറഞ്ഞതൊക്കെയും.

നിശ്ശബ്ദതയ്ക്കേറെ
മുഴക്കമുണ്ടെന്ന്
തിരിച്ചെത്തും വാക്കു പറയും.
ഓര്‍മ്മകള്‍ ഒഴുക്കാകും
സംഘബലങ്ങളും നീയും
ഒഴുകിപ്പോം.

വാക്ക് സ്മൃതിതന്നെ
വിസ്മൃതി തന്നെ മൃതി.

Friday, August 16, 2013

അരൂപിയുടെ സൗഹൃദം

ഉള്ളുണങ്ങാത്ത മുറിവുപോലെ
അദൃശ്യം
ഓര്‍മ്മകളില്‍ അരൂപിയുടെ
സൗഹൃദം.
ആഴങ്ങളില്‍ പടര്‍ത്തുന്നു
ആഘോഷവേരുകള്‍
മരണം.
പണിതീരാത്ത ജീവന്റെ
ഏതോ നിലയില്‍ നിന്നു
ചിതറിവീണ്‌
ചിത്രത്തിലെ ചിരിയിലേക്ക്
ചുരുങ്ങുന്നു പരിചയം.

ചോരയില്‍ നിറം ചേര്‍ക്കുന്നു
ഉയരെപ്പാറും പതാകകള്‍.

കലാശംകൊട്ടി.
അരങ്ങത്ത്
വേഷക്കാരനൊറ്റയായ്‌.
ആടിത്തീരാ വിഷാദങ്ങള്‍
ചുട്ടികുത്താനൊരുക്കമായ്.

ഏറ്റം നല്ല പദമാടി
കൂട്ടുകാരീ പിരിഞ്ഞു നീ.
ഉള്ളരങ്ങത്തരൂപികള്‍
തുടരുന്നവ്യക്തമുദ്രകള്‍.

പേരോ മുഖമോ ഓര്‍മ്മയില്‍ ഇല്ലാത്ത, ഇനി ഒരിക്കലും കാണാനാകാത്ത, ആ കൂട്ടുകാരിക്ക്.

Saturday, July 20, 2013

ഫോണ്‍നമ്പര്‍

അടിയന്തിരം കഴിഞ്ഞു.
ആളുകള്‍ അകന്നു.
അക്കങ്ങളില്‍
മരണമില്ലാത്ത പത്തെണ്ണം
നിന്റെ പേരില്‍ ജീവിച്ചിരിക്കുന്നു.
ഓര്‍മ്മകളെ
മോര്‍ച്ചറിയെന്നു വിളിച്ച നീ
അക്കക്കൂട്ടത്തില്‍ കൂടി
എന്റെ ബാധയാകുന്നു.

നേരം തെറ്റിയോരു സ്പീഡ് ഡയലില്‍
നിന്റെ പേരിന്നു ജീവന്‍.
ജീവനുള്ളതെനിക്കെന്ന്
തെറ്റിതെളിയുമനിശ്ചയം.

യന്ത്രത്തിലേക്ക് നീട്ടിവച്ച ഓര്‍മ്മകള്‍ക്ക്
ഒറ്റബട്ടന്റെ ആയുസ്സ്
പാതിയുറക്കത്തിലും തിരയുന്നത്
പത്തക്കത്തിന്റെ കല്ലറയില്‍ നിന്നും
പുറത്തേയ്ക്ക് വഴിവയ്ക്കുന്ന
ഒറ്റബട്ടണാണ്‌.

Tuesday, May 28, 2013

മഴക്കാലങ്ങള്‍


2004-05
മഴ ഇഷ്ടമായതു കൊണ്ട്
എനിക്ക് കുട ഇല്ല
അവള്‍ക്ക് കുട ഉള്ളതിനാല്‍
ഞാന്‍ നനയാറില്ല.
ഇന്നും എനിക്ക് മഴ ഇഷ്ടമാണ്.
അവള്‍ക്ക് കുട ഉണ്ട്
ഞാന്‍ നനയുകയാണ്.

മഴ വെള്ളത്തില്‍ തെളിയുന്നത്
ശ്ലഥ ബിംബങ്ങളാണ്
ഉള്ളില്‍ മഴ കനക്കുകയാണ്....

2009
മഴയപ്പറ്റി കൂടുതലറിയാന്‍
കുടയില്ലാതെ സ്കൂളില്‍പ്പോയ
കുട്ടികളോട് ചോദിക്കാം
അടുപ്പൂതിത്തളര്‍ന്ന വീട്ടുകാരിയോട്
പനിച്ചു നില്‍ക്കുന്ന ആശുപത്രികളോട്
ആകാശവാണിയെ നിഷേധിച്ച്
കടലില്‍ പോയോരോട്
വഴിവെട്ടാന്‍ വന്ന വിടില്ലാത്തോരോട്
ചോദിക്കാം.
ഉപമകളും രൂപങ്ങളും ഇല്ലാത്ത
ഉല്പ്രേക്ഷച്ചേലില്ലാത്ത
ആശങ്കകളേറെയുള്ള
അകാല്പനികമായ മഴകൊള്ളാം.

ഒറ്റ ഫ്ലാഷിന്റെ നൊടിയില്‍
മഴ കോണ്ടുപോയ ഒരുവനുണ്ട്
അവനോടുള്ള ചോദ്യം
എന്നാലും ബാക്കിയാകും.

2013
ശ്വാസത്തേക്കാള്‍
വിശ്വാസത്തിലഭയം തേടുന്ന
കാല്പനികക്കളവുകളില്‍
മഴ മറ്റു പലതുമാകും
ഭൗതികപ്രതിഭാസം മാത്രമാണതെന്ന്
മറന്നു പോകും.
വീഞ്ഞിലേക്ക്
പരിണമിച്ചെന്ന
ജലത്തിന്റെ പുരാവൃത്തം പൂര്‍ത്തിയാകും.

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ജീവിതത്തേക്കാള്‍
അനിശ്ചിതമായ
ഭൗതികതയാണ്‌ മഴയെന്ന്
കാലാവസ്ഥകളുടെ
തിരക്കഥയെഴുതിത്തോറ്റ
നിരീക്ഷകര്‍ വിളിച്ചു പറയുന്നു.

ഗ്രീഷ്മമൂര്‍ച്ഛയില്‍
കറുക്കുന്നുണ്ട് മാനം.
പ്രതിഭകള്‍ക്കാഭാസത്തില്‍
പ്രതിചേര്‍ക്കാം
ഒടുക്കം പെയ്ത മുകിലിനെ.

ദാഹമെന്ന ഉണ്മയ്ക്ക്
ഉപമപ്പൊയ്ജലം
ഉത്തരമല്ലെന്ന്
മറക്കാം.

Tuesday, May 14, 2013

പോത്ത്

ചരിത്രക്കയത്തിലെ
പോത്തയവിറക്കുന്നു
പോയകാലങ്ങളെ.

കയത്തില്‍
തണുപ്പിന്റെ കുരുക്കിലേറെക്കാലം
കഴിഞ്ഞെന്നറിഞ്ഞത്
കരയ്ക്കു കേറുന്നു.
നുകം തഴച്ച കഴുത്ത്
നിവര്‍ത്തുന്നൂ.

കഥകളും കയറുമായി
വരുന്നൂ വിശുദ്ധിക്കൂട്ടം.
സിംഹത്തിന്നു തന്നുടല്‍ കൊടുത്തും
പശുവെക്കാക്കുന്നു കഥകള്‍. *
കയറുമായ് പോത്തിന്‍ പുറത്തു കേറുന്നു
യമം
ധര്‍മ്മം
പുണ്യപൗരാണികം.

ഇരുള്‍പ്പാടത്തൂന്ന്
പ്രാക്കിന്റെ ചാലുകള്‍
വിശുദ്ധവയലുകളിലേക്ക് തേവുന്നു
പോത്തിന്റെ വര്‍ത്തമാനം.

എത്ര അയവെട്ടിയിട്ടും ദഹിക്കുന്നില്ല
ഏറെ വെട്ടേറ്റ ചരിത്രക്കച്ചി.
........

*രഘുവംശത്തിലെ ദിലീപന്റെ കഥ.

Saturday, May 4, 2013

വൈകുന്നത്

മരിക്കാന്‍ താമസിച്ചതുകൊണ്ട് മാത്രം
മെനക്കെട്ട് ജീവിച്ചതാണ്‌
നരഗത്തിന്റെ കാവലേ
വൈകിയതിനു
വഴക്കു പറയരുത്‌
പുറത്ത് നിറുത്തരുത്.
മുന്നേ മരിച്ചൊരാളുടെ
കത്തുചോദിക്കരുത്.

കാരണങ്ങളില്‍
ഏത് രാശിക്ക് ചാവെന്ന്
തിരഞ്ഞ്‌ തിരഞ്ഞ്‌
ഉടലിന്റെ ഒരിക്കലൂണ്‌
ഉത്തമോത്തമമാക്കാന്‍ കൊതിച്ചതാണ്‌.
രതിയോ രണമോ അല്ലല്ലോ
മരണമല്ലേ
മറ്റൊന്നില്ലാത്തതല്ലേ
അങ്ങനെ വൈകിയതാണ്‌.

മരിച്ചകുട്ടിയെ*
മഴയത്ത് നിര്‍ത്തിയേടത്ത്
ശരിയായി മരിക്കാന്‍ വലിയ പാടാണ്‌.

കരച്ചിലൊന്നും കൂടെവരാത്തതിനു
കുറ്റപ്പെടുത്തരുത്.
കരയാഞ്ഞിട്ടല്ല
കരയിക്കാഞ്ഞിട്ടല്ല.
കൂട്ടുവെട്ടിപ്പൊന്നിട്ടുമല്ല.
പിന്നെന്തെന്ന് ചോദിക്കരുത്‌
അങ്ങനായിപ്പോയതാണ്‌.
നരഗത്തിന്റെ കാവലേ
പുറത്ത് നിറുത്തരുത്.

*മരിച്ചിട്ടും എന്റെ കുട്ടിയെ നിങ്ങള്‍ മഴയത്ത് നിര്‍ത്തിയത് എന്തിനാണ്‌"- ഈച്ചരവാര്യര്‍

Blog Archive