Wednesday, March 4, 2015

സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ...


അങ്ങനെ ആ സുദിനവും (രാഷ്ട്രഭാഷയിലെ അച്ഛേ ദിൻ) വന്നു. സ്വച്ഛഭാരതത്തിന്റെ പ്രസിഡന്റ് തൃക്കൈവിളയാടി, 15 വർഷമായി വിധികാത്തിരുന്ന ഒരു ബില്ല് നിയമമായി. അതോടെ മഹാരാഷ്ട്രയിൽ കാളകളെ കൊല്ലലും തിന്നലും നിരോധിച്ചു. പശുവിറച്ചി പണ്ടേ‌ നിരോധിച്ചതാണ്. നിങ്ങൾടെ കൈയ്യിൽ നിന്നു ഇനി കാളയിറച്ചി പിടിച്ചാൽ 5 വർഷം ജയിൽ വാസവും 10000 രൂപ പിഴയും. കാളയിറച്ചി തിന്നതിന്റെ മണംമാത്രമാണ് കിട്ടിയതെങ്കില് എന്തു ചെയ്യും എന്നറിയില്ല. പോത്തിറച്ചി (carabeef) നിരോധിച്ചിട്ടില്ല. ഇത്രയും വിവരം ഇന്ത്യൻ എക്സ്പ്രസ്സ് പറഞ്ഞു തന്നു.
ആലോചിച്ചാൽ, ഹൈദരാബദ് സർവ്വകലാശാലയിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. പോത്തിറച്ചിയോട് പ്രത്യക്ഷത്തിൽ ഇപ്പോൾ എതിർപ്പേ ഇല്ല. 2010 മുതൽ ഇങ്ങോട്ട് കാമ്പസ്സിൽ പോത്തിറച്ചി എതിർപ്പില്ലാതെ വല്ലപ്പോഴുമൊക്കെ വിളമ്പാൻ പറ്റിയിട്ടുണ്ട്. സുക്കൂണിനു (ഈ കാമ്പസ്സിലെ ഒരു ഉത്സവം) കല്യാണി ബിര്യാണി കിട്ടുന്ന കടകള്‌ വരാറുണ്ട്. പറഞ്ഞുപഠിപ്പിച്ച നുണകളിലെ സഹിഷ്ണുതയുള്ള ഭാരതത്തിന്റെ ഉത്തമ മാതൃക എന്ന് ആർക്കും തോന്നും. പക്ഷേ, വിശേഷാവസരങ്ങളിൽ പ്രത്യേകം സംഘടിച്ചു വേണം ഈ പോത്തിറച്ചി വിളമ്പൽ നടത്താൻ. വിശേഷാവസരങ്ങൾ എന്നാൽ- രാഷ്ട്രീയ പാർട്ടികളുടെ മഹാസമ്മേളനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ,സുക്കൂൺ-ഇവയാണ്. അല്ലാത്തപ്പോൾ, കല്യാണിബിര്യാണി (ഹൈദരബാദിലെ ബീഫ് ബിര്യാണിക്ക് കല്യാണി എന്നാൺ പേർ.) വാങ്ങിക്കൊണ്ടു വരാം. തനിച്ചോ‌ കൂട്ടമായോ തിന്നാം. അതിനപ്പുറം, പരസ്യമായി പോത്തുകൾ നടക്കും. പക്ഷേ, പോത്തിറച്ചി തിന്നുന്നവർക്ക് പറ്റില്ല. കുറച്ചുകൂടി വ്യക്തമാക്കിയാൽ, കാമ്പസ്സിൽ ഒരു കല്യാണം നടക്കുനു എന്നു വയ്ക്കുക. കേരളത്തിലേതുപോലെ, പോത്തിറച്ചീം നെയ്ചോറും സദ്യകൊടുക്കാം എന്ന് കരുതേണ്ട. നടക്കില്ല. (കേരളത്തിൽ എല്ലായിടത്തും ഇത് പറ്റുമോ എന്നറിയില്ല. എന്റെ നാട്ടിൽ പറ്റുന്നുണ്ട്. എത്ര കാലത്തേക്ക് എന്ന് തിട്ടമില്ല). ഉദാ: 2012 ൽ ഓസ്മാനിയ സർവ്വകലാശാലയിൽ പരസ്യമായി പോത്തിറച്ചിവിളമ്പിയപ്പോൾ (ബീഫ് ഫെസ്റ്റ്) ഉണ്ടായ പുകിലുകൾ. ഇറച്ചി വിളമ്പിയവരെ അപ്പോൾത്തന്നെ വന്യമായി ആക്രമിച്ചു; പട്ടാപ്പകൽ. പക്ഷേ അക്രമികൾക്ക് പത്രഭാഷയിൽ പേരില്ല. എങ്കിലും, പിറ്റേന്ന്, പോത്തിറച്ചി വിളമ്പിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ABVP‌ സംസ്ഥാനവ്യാപകമായി കാമ്പസ്ബന്ദ് നടത്തി എന്ന് പത്രത്തിൽ ഉണ്ട്.
എന്തുകൊണ്ട് ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രതീകാത്മകമായി പോത്തിറച്ചി വല്യഎതിർപ്പില്ലാതെ കിട്ടുന്നു എന്നതിനു പലകാരണങ്ങൾ ഉണ്ടാകും. ഒന്ന് ദലിത് രാഷ്ട്രീയത്തിന്റെ ശക്തിതന്നെ. ഇടതു രാഷ്ട്രീയവും ശക്തമാണ്. ഇപ്പോൾ വിദ്യാർത്ഥിയൂണിയൻ നയിക്കുന്നത് ദലിത് സഖ്യമാണ്. (ASA+DSU+BSF+NSUI+others). കഴിഞ്ഞ വർഷം SFI യും അതിനും മുന്ന് SFI+ASA സഖ്യവും ആയിരുന്നു. അതായത് 2010 മുതൽ ABVP കാമ്പസ് യൂണിയൻ ഭരിച്ചിട്ടില്ല. അതൊരു പ്രധാനകര്യം തന്നെ.പലകാരണങ്ങൾ ഇനിയും കണ്ടെത്താം. എന്തൊക്കെയായാലും, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് പോത്തിറച്ചി എന്ന വാസ്തവം നമ്മെ നോക്കി ചിരിക്കുന്നു. കാമ്പസ് ഇലക്ഷനിൽ വിജയിച്ചാൽ ഹോസ്റ്റൽ മെസ്സിൽ ബീഫ് തരാക്കുമോ എന്ന ചോദ്യത്തിനു, എല്ലാവരോടും ആലൊചിച്ച് വേണ്ടത് തീരുമാനിക്കാം എന്നാണ് ദലിത് സംഘടനയിലെ കൾചറൽ സെക്രട്ടറിയായി മത്സരിച്ച വിദ്യാർത്ഥിനി 2012ൽ പറഞ്ഞത്. സ്ഥാനാർത്ഥികളോട്‌ വിദ്യാർത്ഥികള്‌ സംവദിക്കുന്ന വേദിയിലായിരുന്നു ടി. ചോദ്യവും ഉത്തരവും. സമവായത്തിന്റെ സാധ്യതകൾ ആരറിയുന്നു.
ഇനി മലയാളികളുടെ കാര്യമെടുത്താൽ, കൈരളി എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ട്. അവർ മലയാളികളുടെ എന്നെ പേരിൽ ആഘൊഷങ്ങൾ നടത്താറുണ്ട്. 'മലയാളികളുടെ എന്ന പേരിൽ' എന്ന് എടുത്ത് പറഞ്ഞത് കൈരളിയില് ചേരാത്തവരും ചേർന്നിട്ട് ബഹിഷ്കരിച്ചവരും എന്നിങ്ങനെ പല കൂട്ടർ ഉള്ളതിനാലാണ്. ഓണത്തിനു ഇറച്ചി വിളമ്പണോ എന്ന കാര്യത്തിൽ 2012 മുതൽ പ്രസ്തുത കൂട്ടായ്മയില് സജീവ ചർച്ചകൾ ഉണ്ട്. (അതിനുമുന്നുള്ളതിനെക്കുറിച്ച് എനിക്ക് വിശദമായി അറിയില്ല. ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നാണറിവ്). 2012 ൽ ഓണാഘോഷം ഇല്ലാതാവുകയും കേരളീയം എന്ന സംഭവം ഉണ്ടാവുകയും ചെയ്തു. ചിങ്ങമാസത്തിലെ ആലോചനകൾ പോലും സവർണ്ണതയായതിനാൽ 2013 മുതൽ കേരളീയം പരിപാടി ഓണക്കാലത്തു നിന്നും വേനക്കാലത്തേക്ക് മാറ്റി. സദ്യയിൽ കോഴിയിറച്ചി 2012 ലേ വന്നു. അത് സമവായത്തിന്റെ കോഴിയാണ് എന്ന് അന്നുമുതലേ ആരോപണവും വന്നു. ബീഫ് എന്ന് പയുമ്പോഴേല്ലാം പതിവുപോലെ പന്നി എന്നു പറയാൻ ആളുണ്ട്. അതുകൊണ്ട്‌ ഇതുവരേക്കും പോത്തോ പന്നിയോ സദ്യയ്ക്ക് വിളമ്പിയിട്ടില്ല. ഒരിക്കൽ (2012ല്) സദ്യക്ക് പന്നി വിളമ്പാൻ തീരുമാനിച്ചതാണ്. പിന്നീടുണ്ടായ ഗംഭീരസഹകരണം അവസാനം പന്നിയെ കോഴിയാക്കി മാറ്റി.കോഴിയും മീനും പച്ചക്കറിക്കൊപ്പം വിളമ്പിയ സദ്യയോടെ കേരളീയം ഈ കഴിഞ്ഞ ആശ്ച നടന്നു. എന്നാലും, തർക്കങ്ങൾ ഇപ്പോഴും തുടരുന്നു.
അത് തിന്നരുത് 
ഇത് തിന്നരുത് 
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത് 
എന്നൊക്കെ അനുശാസിക്കുന്നവർക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാകണേ."(ടി.പി.വിനോദ്, ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്) നമുക്ക് പ്രാകാം. പ്രാക്കും ഒരു പ്രതിരോധപ്രവർത്തനമാണ് (കവി ഹരിശങ്കരൻ അശോകൻ).  
പ്രാക്കുകൾകൊണ്ട്‌ തീരുന്നതാണോ സ്വച്ഛഭാരതത്തിലെ തിട്ടൂരങ്ങൾ എന്ന് സംശയമുള്ളതിനാൽ
"അതുകൊണ്ട്‌, ഏയ് ഇല്ല 
എന്നെയൊന്നും ആരും നിരോധിക്കില്ല 
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല.
പിന്നെയല്ലേ...”(ടി.പി.വിനോദ്) എന്ന് ആശ്വസിക്കാതിരിക്കാം.
അല്ലാത്തവർ, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്തുതരുന്ന ഒരു കഷണം ഇറച്ചി നുണഞ്ഞ് ആഹ്ലാദിപ്പിൻ

03 മാർച്ച് 2015 ന്  News Moments  ൽ വന്നത്. 

Wednesday, February 25, 2015

സൈദ്ധാന്തിക ലേഖനങ്ങൾ തയ്യാറാക്കുന്ന ചേരുവകൾ



ഒരേ സമയത്ത് ഏഴിടങ്ങളിൽ കാണപ്പെട്ടിട്ടുള്ള ശ്രീ കുമ്പിടി: ഈ കുറിപ്പിനേയും അതെഴുതിയ ആളിന്റേയും ഐശ്വര്യവും രക്ഷയും.

വായിച്ച ചില ലേഖനങ്ങൾ, പരിചയക്കാരും‌ അല്ലാത്തതുമായ കുറച്ചാളുകൾ നടത്തിയ ചർച്ചകൾ നിരീക്ഷിച്ചത്, ഈ രണ്ടനുഭവങ്ങളാണ് താഴെ നിരത്തിയവകളിലേക്ക് എന്നെ പ്രചോദിപ്പിച്ചത്. ചർച്ചകൾ കൂടുതലും ഓൺലൈൻ ആയിരുന്നു. ചിലതിലൊക്കെ ഈ എഴുതിയ ആളും പങ്കെടുത്തിട്ടുള്ളതും താഴെ കൊടുത്തിട്ടുള്ള നുറുങ്ങുകൾ പ്രയോഗിച്ചിട്ടുള്ളതുമാകുന്നു.
  1. പറ്റുമെങ്കിൽ ഉദ്ധരണിയോടെ തുടങ്ങണം. വിദേശ പുസ്തകമോ എഴുത്തുകാരോ ആയാൽ ഏറ്റവും നന്ന്. ദലിത് പക്ഷത്താണ് താൻ എന്ന് വിശ്വസിച്ചെഴുതുന്നവർ ആഫ്രിക്കൻ, ആഫ്രോ അമേരിക്കൻ എഴുത്തുകാരുടെ വാക്കുകൾ ഉരുവിടുന്നതാണ് കണ്ടുവരുന്നത്. അംബേകർ, ഫൂലെ, നാരായണ ഗുരു എന്നിവരിലും തുടങ്ങാവുന്നതാണ്. മാർക്സിസ്റ്റുകൾ പഴയതുപോലെ മാർക്സ് ഏംഗൽസ് മുനിവചനങ്ങൾ ചേർക്കുന്നത് കാണുന്നില്ല. പകരം ടെറി ഈഗിൾടണാദികളാണ് ലീഡ് ചെയ്യുന്നത്. അഡോണോയുടെ അത്രയും താരമൂല്യം മാർക്യൂസിനുണ്ടോ എന്ന് സംശയമുണ്ട്. ഗ്രാംഷിക്ക് നല്ല മാർക്കറ്റ് കാണുന്നുണ്ട്. അൽതൂസറും പിന്നിലല്ല. (വിഷയാനുസൃതമോ അല്ലാതെയോ എഴുത്തുകാരെയും പുസ്തകങ്ങളെയും തിരഞ്ഞെടുക്കുക. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ മാതൃഭാഷയിലെ എഴുത്തുകാരെയോ പുസ്തകങ്ങളേ യോ ചേർക്കരുത്. ടാഗോർ-ബംഗാളിനു ഇത് ബാധകമല്ല.) വരിക്കുവരിയായി ചേർത്ത ഭാഗങ്ങളെ, തുടർന്ന് വിശദീകരിക്കരുത്. ഒരു എഴുത്തുകാരിയുടെ മുഴുവൻ ആശയത്തേയും അവരുടെ ഒന്നോ രണ്ടോ വരികൾ കുറിക്കുന്നതിലൂടെ വിശദമാക്കാം എന്നതാണ് നമ്മുടെ അടിത്തറ. മാത്രവുമല്ല, താൻ പരിചയപ്പെടുത്തിയ സിദ്ധാന്തവും, വിശകലനം ചെയ്യുന്ന പ്രശ്നം/പ്രതിഭാസവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ ശ്രമിക്കുകയും അരുത്.
  2. അവർ അവകാശപ്പെട്ടതുപോലെ, അവർ പറഞ്ഞതുപോലെ എന്നൊക്കെ ചേർക്കണം. അവർ ആരെന്നോ എപ്പോള്‌ എവിടെ പറഞ്ഞെന്നോ യാതൊരു കാരണവശാലും എഴുതരുത്. താൻ പറയുന്നതല്ല അവർ പറഞ്ഞതെന്നും മാങ്ങയ്ക്ക് പോയിട്ട് മാവിലേക്ക് പോലുമല്ല നമ്മൾ എറിയുന്നത് എന്നും വെളിപ്പെടാൻ അത്തരം വിശദീകരണം വഴിവയ്ക്കും എന്ന് പ്രത്യേകം ഓർക്കുക. ഈ അപകടത്തെ മലയാളത്തിൽ 'ചെമ്പ് തെളിയുക', 'പൂച്ച് (പൂച്ചയായാലും തെറ്റില്ല) പുറത്താവുക' എന്നൊക്കെ പറയും.
  3. തന്റെ ആശയങ്ങൾ അവർ ശരിയായിട്ടല്ല മനസ്സിലാക്കിയത് എന്നെഴുതാൻ മറക്കരുത്. അവർ തെറ്റായ ആശയങ്ങൾ പിൻപറ്റുന്നവരായതിനാൽ തന്നെ മനസ്സിലാക്കാൻ അവർക്ക് സാധിക്കുകയേ‌ ഇല്ലെന്ന് സൂചിപ്പിക്കാവുന്നതും അവരോട് സഹതപിക്കാവുന്നതുമാണ്. സന്ദർഭത്തിൽ നിന്നും അകറ്റിയാണ് തന്റെ വാചകങ്ങളെ വ്യാഖ്യാനിച്ചത് എന്നൊക്കെ ചേർക്കുന്നത് ഉത്തമം.
  4. വാക്കുകൾ പ്രത്യേകം തിരഞ്ഞെടുക്കണം. എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും സാധാരണ പ്രയോഗത്തിലുള്ളതുമായ വാക്കുകള്‌ കഴിയുന്നിടത്തോളം ഒഴിവാക്കണം. പറ്റുമെങ്കിൽ സംസ്കൃതഛായയുള്ള വാക്കുകൾ ഉപയോഗിക്കുക. ഗഡാഗഡിയൻ സംസ്കൃതവാക്കുകൾക്ക് ഇപ്പോഴും മലയാളത്തിൽ കൊടുംവില കാണപ്പെടുന്നുണ്ട്. പ്രത്യക്ഷത്തിൽ സംസ്കൃത വിരോധികളെന്നു ഭാവിക്കുന്നവർ പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതിൽ മടികാണിക്കാറില്ല എന്നത് ശ്രദ്ധിക്കുക.
    ഉദാ: അകറ്റി നിർത്തുക-അസന്നിഹിതപ്പെടുത്തുക, മുന്നുംപിന്നും-പൂർവ്വാപരം, അടയാളാം-സംജ്ഞ, പുസ്തകം-ഗ്രന്ഥം, വ്യാവഹാരികദ്വന്ദവിഭജനം, കതൃത്വദൃശ്യത...
  5. പൊതുവിൽ പ്രചാരത്തിലുള്ള വാക്കുകള്‌ ഉപയോഗിക്കുന്നു എങ്കിൽ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല താൻ ഈ വാക്ക് ഉപയോഗിക്കുന്നത് എന്ന് അടിക്കുറിപ്പ് കൊടുക്കുക. ഏതർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്ന് വ്യകത്മാക്കരുതെന്ന് പറയേണ്ടതില്ലല്ലോ.
  6. സാങ്കേതികപദങ്ങൾ പറ്റുന്നിടത്തോളം തിരുകുക. മലയാളവാക്കിനു ശേഷം ഏതെങ്കിലും ഇംഗ്ലീഷ് വാക്കും ചേർക്കുക. ഇതിന്റെ ശരിയും ശരികേടും വിശദീകരിക്കരുത്. ഇംഗ്ലീഷ്ഭാഷയിലുള്ള പദങ്ങൾ കടുംവെട്ട് മലയാളത്തിലേക്കാക്കുന്നവർ അതിന്റെ ഇംഗ്ലീഷ് കൊടുക്കാതിരിക്കുക്കന്നതാണ് ഗരിമകൂട്ടുന്നതിനു പലപ്പോഴും സഹായകരമാണ്. ഉദാ: ഘടനാനന്തരവാദം (post structuralism), ഘടനാവാദാനന്തര മനോവിശ്ലേഷണാത്മകത (post structural psycho analyticity), സാമ്രാജ്യത്വാനന്തര പുനർഭാവന (post colonial re-imagination)...
    പൊതുവിൽ വാരിവിതറപ്പെടുന്ന കുറച്ച് ഇംഗ്ലീഷ് വാക്കുകളും മലയാളം വാക്കുകളും. താഴെകൊടുക്കുന്നു.
    ഇംഗ്ലീഷ്: Ontology, Epistemology, Ontological negation, Epistemological violence, Critical perspective, Contradiction, Normative, Natural, deconstruction, post-[structural, colonial, imperial, modern...], neo-[clonialism, imperialism, modernity...],
    പോസ്റ്റ് ഏത് വാക്കിന്റേയും പിന്നിൽ കുഴിച്ചിടാവുന്നതാണ്. ആരും ചോദിക്കാൻ വരില്ല. മലയാളത്തിൽ നവം, ഉത്തരം എന്നീ വാക്കുകള്‌ ടി തൂണിനോട് കിടപിടിക്കുന്നവയാണ്.
    മലയാളത്തിൽ ചിലത്: സത്താപരം, തന്മാപരം, ജ്ഞാനപരം, ജ്ഞാനപരഹിംസ, വിമർശനാത്മകം, സ്വത്വപരം, അപരം, ഉത്തരാധുനികം, ഘടനാവാദാനന്തരം, വ്യാജബോധം, വ്യജബോധനിർമ്മിതികൾ, അപനിർമ്മിതി, പരികല്പന (പരികല്പന, സിദ്ധാന്തം, നിയമം ഇവകൾ തമ്മിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ വാരിവിതറുക), പ്രശ്നവൽക്കരണം-സാമാന്യേന മാർക്കറ്റുള്ള ഒരു വാക്കത്രേ‌ ഇത്.
    പരത എന്ന വാക്ക് തോനെ പരത്തുക. ഉദാ: യുദ്ധപരത, സാമ്രാജ്യത്വപരത, ഹിംസാപരത, സമൂഹികപരത, അസഹിഷ്ണുപരത, സദാചാരപര, പാഠപരത, കർതൃനിഷേധപരത. ..
    ദെറിദ, ദെല്യൂസ്, ഫൂക്കോ, ലക്കാൻ, (ഫ്രോയ്ഡിനു പഴയ മാർക്കറ്റ് കാണുന്നില്ല), ബോർദ്യോ, അകമ്പൻ, ഗ്രാംഷി, അല്തൂസർ, മാർക്സ്(പാകത്തിനു) തുടങ്ങിയ പേരുകൾ വാരിത്തൂവുക. അയ്യോ! ഫൂക്കോയെ വിട്ടുപോയി. വിട്ടുപോയ മറ്റു പേരുകൾ നിങ്ങൾ തല്പര്യാനുസൃതം ചേർക്കുക.
ഇതുവരെ പറഞ്ഞ ചേരുവകളിൽ ചിലത് ചേർത്തുണ്ടാക്കിയ കുറച്ച് വാചകങ്ങൾ:
"ഉത്തരാധുനിക പരിപ്രേക്ഷ്യങ്ങളിൽ നിന്നും ഉരുവായ സ്വത്വപ്രശ്നങ്ങൾ ആധുനികതയിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ ബഹിർസ്ഫുരണങ്ങളാണ്. ഈ പാഠങ്ങളെ സൂക്ഷ്മവിശകലനത്തിലൂടെ മാത്രമേ നവസാമുഹ്യമുന്നേറ്റങ്ങളുടെ സത്താപരവും ജ്ഞാനപരവുമായ അടിസ്ഥാനങ്ങൾ വ്യക്തമാവുകയുള്ളു. ആധുനികയുക്തിയുടെ അസഹിഷ്ണുത അസന്നിഹിതപ്പെടുത്തിയ അപരസ്വത്വങ്ങൾക്ക് സദാചാരപരതയിലൂന്നിയ നിയമങ്ങൾ നിഷ്കർഷിക്കുന്ന സവർണ്ണയുക്തിഭാഷ്യങ്ങളുടെ വ്യാജബോധനിർമ്മിതികളെ അപനിർമ്മിച്ചാൽ മാത്രമേ നവലോകത്തിന്റെ പ്രാതിനിധ്യങ്ങളിലേക്ക് പുതുജ്ഞാനനിർമ്മിതികളെ ദൃഢീകരിക്കുവാൻ കഴിയുകയുള്ളു. ഇതിന്റെ തുടർച്ചകളിൽ, ആഗോളീകരണസാമ്രാജ്യത്വപ്രതിലോമശക്തികളുടെ ആർത്തിയിൽ മുങ്ങിയ പരികല്പനകളെ തിരിച്ചറിയുന്നതിനും ഹിംസാത്മകയുക്തി സന്നിവേശിപ്പിക്കുന്ന വൈരുധ്യനിഷ്ഠമായ അത്യാഗ്രഹങ്ങളെ ഗ്രഹിക്കുകയും വേണം. പൊതുബോധത്തിന്റെ പാഠപരതയിലൂന്നി അപനിർമ്മാണത്തിന്റെ വിശകലനോപാധികളോട് നവസാംസ്കാരികവിമർശനോപായങ്ങളെ വിളക്കിച്ചേർത്തു മാത്രമേ നവയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനുതകുന്ന പുതുപാഠങ്ങൾ പുനഃസൃഷ്ടിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും ചെയ്യുകയുള്ളു.”
  1. ഏറ്റവും പ്രധാനമായി, വിശദീകരണം ആവശ്യപ്പെടുകയോ വിമർശിക്കുകയോ കണ്റ്റില്ലെന്നു നടിക്കുക. അതിനു പറ്റിയില്ലെങ്കിൽ ചോദ്യത്തിൽ നിന്നും വഴുതിമാറുക. അല്ലെങ്കിൽ ചോദ്യം ചെയ്യുന്നവളെ താറടിക്കുക. കൊഞ്ഞനം കുത്തൽ എന്ന നാറ്റൻ പ്രയോഗം പരിഗണിക്കാവുന്നതാണ്. എന്നിട്ടും രക്ഷയില്ലെങ്കിൽ ഇടം തിരിഞ്ഞ്, ചോദ്യം ചെയ്യുന്നവളെ പുറത്താക്കുക. ചോദ്യത്തെ പുറത്താക്കാൻ പറ്റില്ല എന്നത് കാര്യമാക്കേണ്ട കാര്യമല്ല.
  2. ഇതുവരെ നിരത്തിയ (1-7) ചേരുവകൾ പൂർണ്ണമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും സാഹചര്യാനുസരണം മറ്റുമസാലകൾ ചേർക്കാൻ മറക്കരുത്.
ഒന്നുമുതൽ എട്ടുവരെയുള്ള ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർത്ത് വാക്കുകള്‌ നിരത്തിയാൽ സൈദ്ധാന്തികനിഷ്ഠമായ ഒരു ലേഖനം തയ്യാർ. ഇനി രണ്ടാമതൊന്നു വായിക്കാതെ അവരവരുടെ ടീമുള്ള ഇടങ്ങളിൽ (വെബ് പോർട്ടലുകൾ, പ്രിന്റ് മീഡിയകൾ) പ്രസിദ്ധീകരിക്കൂ.

കൂടുതൽ സരസമായും കാര്യമാത്രപ്രസക്തമായും ഇതുപോലൊരു കുറിപ്പ് മറ്റൊരുവൻ ഇംഗ്ലീഷിൽ പണ്ടേപടച്ചത് ഒരു കൂട്ടുകാരൻ ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു കാരണവുമില്ലാതെ കാട്ടിത്തന്നു. ഈ കുറിപ്പെഴുതിയ ആളുടേതല്ലാത്ത കാരണത്താൽ ആ കുറിപ്പെഴുതിയ ഹൃദയരഞ്ജനും അത് കാട്ടിത്ത കശ്മലനും യാതൊരു നന്ദിയും കടപ്പാടും ഇവിടെ ചേർക്കുന്നില്ല. എന്നിരുന്നാലും സാമാന്യം നഷ്ടമൊന്നും വരാതെ വായിക്കാവുന്ന ഒന്ന് എന്ന ധാരണയിൽ ഹൃദയരഞ്ജന്റെ കുറിപ്പിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ആഹ്ലാദിപ്പിൻ.

ജാമ്യം: എഴുതുന്ന ആളുടെ വായനക്കുറവിനാൽ ഫെമിനിസം തുടങ്ങി ഇപ്പോള്‌ കൊടും പ്രചാരത്തിലുള്ള പല ചിന്താധാരകളിലേയും സൈദ്ധാന്തികർക്കും വാക്കുകൾക്കൂം ഈ കുറിപ്പിൽ അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. എഴുതിയ ആള്ടെ വിവരക്കുറവ് എന്നു നിനച്ച് ക്ഷമിക്കുകയും പോരാത്ത ചേരുവകൾ നിങ്ങൾ ചേർക്കുകയും ചെയ്യുമല്ലോ.

Thursday, February 12, 2015

മരത്തിന്റെ കഥ


കാറ്റെഴുതിയ ആമുഖം

നിന്നേടത്തുനിന്ന്
ലോകം ചുറ്റിയ മരത്തിൽ
ദേശാടനത്തിന്റെ രഹസ്യങ്ങൾ കൂടുവയ്ക്കുന്നു.

ഒന്നാമദ്ധ്യായം: വിത്ത്
മണ്ണിനുമാത്രം വായിക്കാവുന്ന
ജലംകൊണ്ടു തെളിയുന്ന ഓർമ്മകൾ.

രണ്ടാമദ്ധ്യായം: വേര്
ആഴത്തിന്റെ രഹസ്യത്തെ
കെട്ടിപ്പുണരുന്ന ജീവിതം.

മൂന്നാമദ്ധ്യായം: പച്ച
സൗരമഞ്ഞയുടെ പ്രണയഗേഹം.

നാലാമദ്ധ്യായം: ഇല
ചിറകില്ലാത്തതെല്ലാം ചിതലെടുമെന്ന്
തിരിച്ചറിയുന്ന ഹേമസംക്രമം.

അഞ്ചാമദ്ധ്യായം: ഉടൽ
കാലം വളയിടുന്ന കാതൽ.

ആറാമദ്ധ്യായം: പൂവ്
വസന്തത്തിന്റെ രൂപകം.

ഏഴാമദ്ധ്യായം: കനി
വേനലുമ്മകൾ തുടുപ്പിച്ച മാംസം.

Wednesday, January 14, 2015

എഴുത്തോ നിന്റെ കഴുത്തോ?

'ഒരാളുകൂടി എഴുത്തു നിർത്തി. 'അഛേ'ദിൻ അതായത് നല്ല ദിവസവം വന്നതാണ്.എഴുത്തോ നിന്റെ കഴുത്തോ‌ എന്ന ലളിതവും നിസ്സാരവും തികച്ചും നിരുപദ്രവകരവുമായ ഒരു ചോദ്യമാണ് ഈ അഛേ ദിൻ മുന്നോട്ട് വച്ചത്. എഴുത്തില്ലെങ്കിലും കഴുത്തു വേണം എന്നതുകൊണ്ടും കഴുത്തില്ലാതെ ഒരു മനുഷ്യനും ഇതുവരെ എഴുതിയിട്ടില്ല, എഴുതാനാകില്ല എന്നതുകൊണ്ടും മുരുകൻ എഴുത്തു നിർത്തി. കാരണം, കഴുത്ത് is a necessary condition forഎഴുത്ത് but എഴുത്ത് is not even a sufficient condition for കഴുത്ത്. ഉദ്ധരിച്ച ഹിന്ദുത്വത്തിനു മേല്പറഞ്ഞ ആദ്ധ്യാത്മിക രഹസ്യം മുന്നേ വെളിപ്പെട്ടിട്ടുള്ളതിനാൽ അതിന്റെ പ്രയോഗക്ഷമത ഒന്നുകൂടി തെളിയിച്ചതിൽ അവർ ആനന്ദതുന്ദിലരായി. ഭരദ്വാജവിരചിതമായ യന്ത്രസർവ്വസ്വാനുസൃതം സൃഷ്ടിക്കപ്പെട്ട വിമാനങ്ങളിലേറി ഭാരതം ഗോളാന്തരങ്ങളിലേക്ക് കുതിക്കുന്നതിന്റെ ലക്ഷണമാകുന്നു മുരുകന്റെ അവസ്ഥ. അഛേ ദിൻഹേ നാ.
ഒരാൾ എഴുത്തു നിർത്തുന്നതുകൊണ്ട്‌ ഇവിടെ ഒരു മൈരും സംഭവിക്കുന്നില്ല എന്ന് കരുതുന്ന നല്ല മനുഷ്യരുണ്ട്. മൈർ ഒരു തമിഴ് പേച്ചാണ്. മുരുകൻഒരു തമിഴ് എഴുത്തുകാരനും.
എഴുതണോ വേണ്ടയോ എന്നത് എഴുത്താളരുടെ ഇഷ്ടം. Author മരിച്ചിരിക്കുന്നു എന്ന് മുനിമാർ പണ്ടേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌ ഒരു മുരുകൻ എഴുത്തു നിർത്തി സ്വന്തം മരണം പ്രഖ്യാപിച്ചതിൽ ഒരു ഉൽപ്രേക്ഷ ഉണ്ടാക്കാനുള്ള (വർണ്ണ്യത്തിൽ ആശങ്കയുണ്ടാക്കാനുള്ള) വഹ പോലും ഇല്ല എന്ന് പറയാവുന്നതാണ്. സമാധാനകാംക്ഷികളും തദ്വാരാ തങ്കാര്യം നോക്കികളും പലപ്പോഴും പച്ചക്കറിമാത്രം തിന്നുന്ന അഹിംസാവ്രതരും ആയ സുമനസ്സുകൾ ഇങ്ങനെ ഒക്കെ വിചാരിക്കുന്നുണ്ട്.വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ എഴുതുന്നത് എന്തിനാണ് എന്ന് മേല്പറഞ്ഞ ജീവികൾ ചോദിക്കുന്നുമുണ്ട്. എന്തെന്നാൽ എളുപ്പം വ്രണപ്പെടുന്ന ഇളംമനസ്സാകുന്നു അവരുടേത്. പാവങ്ങൾ.
മനുഷ്യൻഅപ്പം കൊണ്ടു മാത്രമല്ല വചനം കൊണ്ടു കൂടിയാണ് ജീവിക്കുന്നത് എന്ന് പണ്ടേ ഒരു മനുഷ്യൻപറഞ്ഞതാണ്.(അയാൾക്ക്കിട്ടീത് ആലോചിച്ചാൽ പിന്നെ പ്രാണഭയം ഉള്ളവർ എഴുതൂല.അതുകൊണ്ട് അത് വിസ്മരിക്കുക) .അതായത്, അപ്പം തദ്വാരാ അത് വയറ്റിലെത്തിക്കാനുള്ള കഴുത്ത് എന്നിവ മനുഷ്യജീവിതത്തിനു necessary ആണ് but not sufficient എന്ന്. ലളിതമാക്കിയാൽ, ചുമ്മാ തിന്ന് തീരാനുള്ളതല്ല മനുഷ്യജീവിതം എന്ന്. എഴുത്തോ നിന്റെ കഴുത്തോ എന്ന അദ്ധാത്മികചോദ്യക്കാർ, ചുമ്മാതിന്നു തീർക്കാനുള്ളതാണ് ജീവിതം എന്ന, അന്നം മാത്രമാണ് ഈശ്വരൻ എന്ന, സൂക്ഷ്മസൂക്തത്തിലേക്കാണ് നമ്മെ നയിക്കുന്നത്.


അന്നം നല്ലതും സകലർക്കും വേണ്ടതുമാകുന്നു. ലേകിൻ, എന്തുതിന്നണം എന്ന് കൂടി അവർ പറഞ്ഞുതരും. അതായത് നിങ്ങള്‌ തിന്നേണ്ട ആഹാരം, നിങ്ങൾവായിക്കേണ്ട പുസ്തകം, നിങ്ങൾ വിശ്വസിക്കേണ്ട ഈശ്വരൻ, നിങ്ങള്‌ചൊല്ലേണ്ട കീർത്തനം എന്തിനു നിങ്ങൾ‌ യൂറോപ്യൻ ക്ലോസറ്റിലാണോ പോകേണ്ടത്, പോയാൽ അത് ഭാരതീയമല്ലാതാകുമോ എന്നു വരെ വികാരം വ്രണപ്പെടുന്ന ഈ ലളിതമാനസർ പറഞ്ഞു തരും. നിങ്ങൾക്ക് സ്വന്തം പ്രായം എത്രവേണേലും ആകാം പക്ഷേ അഭിപ്രായം ഉണ്ടാകാൻപാടില്ല. അഥവാ അബദ്ധത്തിൽ നിങ്ങൾക്ക് എന്തേലും അഭിപ്രായം ഉണ്ടായിപ്പോയാൽ അത് വികാരജീവികളായ ലളിതമാനസരുടെ അഭിപ്രായത്തോട് ചേരുന്നത് ആയിരിക്കണം. ഇല്ലേൽ,എഴുത്തോനിന്റെ കഴുത്തോ എന്ന് ആദ്ധ്യാത്മികം.
വികാരലോലർ സംഘശക്തരായി മുരുകന്റെ എഴുത്തി നിർത്തിച്ചു.പെരുമാൾ മുരുകൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. മണ്ണിതിൽ പെരുമാക്കൾ മറ്റാരൊക്കെയോ ആയതിനാൽ മുരുകൻ എന്ന പാവം മനുഷ്യനു എഴുത്തു നിർത്തേണ്ടിവന്നു എന്ന വികാരതരളിതമായ ഡയലോഗ് ഭരതവാക്യമാക്കി നമുക്ക് നിർത്താം.
അഭിപ്രായം ഇല്ലെങ്കിലെന്താ പ്രായം തീരും വരെ പുലർന്നാൽ മതിയല്ലോ.
അഛേ ദിൻ ഹേ.
എഴുത്തോ നിന്റെ കഴുത്തോ?

Saturday, December 13, 2014

വയ്ക്കോൽ മനുഷ്യർ കണ്ട ചുംബനങ്ങൾ

                         “പുലിക്കങ്ങനെ ജാതീം മതോം ഒന്നും ഇല്ലെഡേയ്. ആരെ കിട്ട്യാലും ചാമ്പും"- 'മൃഗയ' സിനിമയിൽ നിന്ന്.

[ഈ കുറിപ്പ് ഉത്തരകാലത്തിനു അയച്ചുകൊടുത്തിരുന്നു. ആഴ്ച ഒന്നിലേറെ ആയി. അവരിത് ഉറിയിൽ കെട്ടിത്തൂക്കി എന്നു തോന്നുന്നു. ഇതുവരെ മിണ്ടീട്ടില്ല. ആകയാൽ ഇതിവിടെ കിടക്കട്ടെ. അവനവൻ പ്രസിദ്ധീകരണത്തിന്റെ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം എന്നെനിക്കറിയാം.]
    ഒരാൾ പറയാത്ത കാര്യത്തെ അയാളുടേതായി അവതരിപ്പിച്ചതിനോ അല്ലെങ്കിൽ അയാൾ പറഞ്ഞ കാര്യത്തെ ഏറ്റവും ദുർബ്ബലമായി അവതരിപ്പിച്ചതിനോ ശേഷം അതിനെ വിമർശിക്കുന്നതിനെ വയ്ക്കോൽമനുഷ്യരെ ഉണ്ടാക്കുന്നു എന്നു പറയാം (Strawman Fallacy). ഇത് ഒരു യുക്ത്യാഭാസമാണ്. ചില സൈദ്ധാന്തികവേഷക്കാരുടെ ഒരു പ്രധാന ആയുധമാണ് ഇത്തരം യുക്തിവിചാരം. കെ. കെ. ബാബു രാജ് ഉത്തരകാലത്തിൽ എഴുതിയ "ചുംബനസമരം അസന്നിഹിതമാക്കുന്നത്" എന്ന ലേഖനത്തിൽ ഇത്തരം വൈയ്ക്കോൽ മനുഷ്യരെ ഉണ്ടാക്കുന്നുണ്ടോ‌ എന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിൽ ചെയ്യുന്നത്. ബൗദ്ധികസത്യസന്ധത എന്നത് കുറച്ചെങ്കിലും വിലയുള്ള ഒരു നാണയമാണെന്ന വിചാരം ഈ കുറിപ്പിനു പിന്നിൽ ഉണ്ട്.
 ബാബു രാജ് എഴുതുന്നു,
"ഇന്ത്യയിലെ മാധ്യമങ്ങളും അക്കാദമിക് പണ്ഡിതരും ‘വര്‍ഗ്ഗീയത’ എന്ന പരികല്പന ഉപയോഗിക്കുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിന്‌ വേണ്ടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ പരികല്പന ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്. അതേപോലെ മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്.
ബാബു രാജ് പറയുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുവാൻ അക്കാദമിക്കുകൾ ഉപയോഗിക്കുന്ന പദമാണ് വർഗ്ഗീയത എന്നാണ്. (മാധ്യമങ്ങൾ  ഈ പദത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഈ കുറിപ്പിൽ അന്വേഷിക്കുന്നില്ല. ബാബു രാജ് പറയുന്ന വിധത്തിൽ മാത്രം വർഗ്ഗീയത എന്ന വാക്ക് ഉപയോഗിക്കുന്ന മാധ്യമങ്ങൾ‌ ഉണ്ടാകാം). ഏറ്റവും ചുരുങ്ങിയത് ഹിന്ദുഫാഷിസത്തെക്കുറിക്കാനാണ് ആക്കദമിക്കുകൾ വർഗ്ഗീയത എന്ന വാക്ക് ഉപയോഗിക്കുന്നത്. ബാബു രാജ് പറയുന്ന രീതിയിൽ മാത്രം വർഗ്ഗീയത എന്ന പരികല്പനയെ ഉപയോഗിക്കുന്ന അക്കാദമിക്കുകൾ ഉണ്ടോ? ഉണ്ടാകാം? ഒരുപാട് കുമ്പിടികൾ1 ഉള്ള ഇടമാണ് അക്കാദമികം. അങ്ങനെ വരുമ്പോള്‌ ഏതെല്ലാം അക്കാദമിക്കുകളാണ് ബാബു രാജ് പറയുന്ന രീതിയിൽ വർഗ്ഗീയത എന്ന പരികല്പന ഉപയോഗിക്കുന്നത് എന്നു പറയേണ്ടത് അത്യാവശ്യമാണ്. ബാബു രാജ് അത് പറയുന്നില്ല. അതങ്ങിനെ ഇരിക്കട്ടെ. ഈ ഹിന്ദുത്വം എന്താണെന്ന് നോക്കാം. ഹിന്ദുത്വം എന്നതിനും ഹിന്ദു എന്നതിനും വ്യത്യാസം ഉണ്ടോ‌ എന്നും പരിശോധിക്കാം.  ആക്കാദമിക്കുകൾക്കിടയിൽ ഉള്ള ഒരഭിപ്രായം, ഹിന്ദുത്വം എന്ന ഒറ്റവാക്കുകൊണ്ട്‌ കുറിയ്ക്കാവുന്ന, ഒരേരീതിയിൽ തുടരുന്ന (ഏകശിലാത്മകം എന്നും പറയാം) ഒരു സംസ്കാരമോ മതമോ ഇന്ത്യാമഹാരാജ്യത്തില്ല. പിന്നുള്ളത് വിവിധങ്ങളായ ജാതികളുടേയും ആചാരങ്ങളുടേയും ഒക്കെ ഒരു കൂട്ടമാണ്. അതിനെ വിശേഷിപ്പിക്കാൻ 'തമ്മിലിണങ്ങാത്ത തങ്ങളിലിണങ്ങാത്ത' എന്ന കവിവാക്യം ഉപയോഗിക്കാം (ഒ.എൻ.വി. ഭൂമിക്ക് ഒരു ചരമഗീതം). അങ്ങിനുള്ള ഇന്ത്യാമഹാരാജ്യത്തെ സകലമാന ജാതിമതാചാരക്കൂട്ടങ്ങളെയും ഒന്നിച്ച് എളുപ്പത്തിൽ കുറിക്കാൻ ആരോ‌ പ്രയോഗിച്ച ഒരു വാക്കാണ് ഹിന്ദു. (എപ്പോൾ? ആര്? എന്നൊക്കെ ചരിത്രത്തിൽ ഉണ്ട്. അന്വേഷിപ്പിൻ. കണ്ടെത്തും.). അതുകൊണ്ട് ഈ ഹിന്ദുത്വം എന്ന ഏകശിലാത്മകമായ സംഭവം ശരിക്കും ഉള്ള ഒന്നല്ല. എന്നാൽ, ഇതൊന്നും ഇങ്ങനല്ല. ഹിന്ദു എന്നത് ഹിന്ദുത്വം പിന്തുടരുന്ന ഒരുവനാണ്.( ഒരുവളുമാർക്ക് അതിൽ ചെറ്യ വേഷം-വീരപ്രസു-പെറൽ- മാത്രം. അതാണ് ഒരുവനിൽ നിർത്തിയത്). ഹിന്ദുത്വം എന്ന ഏകശിലാത്മകമായ ഒരു സംഗതി ഉണ്ട്‌ എന്നൊക്കെ ആവശ്യമുള്ളവർ സവർക്കറുടെ "ഹിന്ദുത്വ" എന്ന പുസ്തകം നോക്കുക. ഒരു ഏകശിലാത്മക ഹിന്ദുത്വം ഉണ്ടാക്കാൻ മൂപ്പർ പെടുന്ന പാട് കാണുക. രാമായണമഹാഭാരതാദികളാലും സംസ്കൃതഭാഷയാലും ഒക്കെ കെട്ടപ്പെട്ട ഒരു ഗഡാഗഡിയൻ സംസ്കാരമാണ്, സവർക്കർജി ഭഗീരഥയത്നം ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഹിന്ദുത്വം. പക്ഷേ, രാമായണം തമ്മിൽ ചേരാത്തവിധം നൂറുകണക്കിനുണ്ടെന്ന് ഒരു രാമാനുജൻ തെളിവു നിരത്തുന്നതോടെ സവർക്കർജി കിനാവുകണ്ട ഹിന്ദുത്വകിനാശേരി2 കടലെടുക്കും. അതുണ്ടാകാതിരിക്കാനാണ്, രാമാനന്ദ സാഗർജിമാർ സീരിയലാക്കിയത് മാത്രമേ‌ രാമായണമായി ഭൂലോകത്തൊള്ളൂ എന്നു സ്ഥാപിക്കാനാണ്, രാമാനുജന്റെ പ്രബന്ധം മാലോകർ പഠിക്കരുത് എന്ന് ഡൽഹി സർവ്വകലാശാലയിലെ കുറച്ച് പണ്ഡിതരും അന്വേഷണകുതുകികളാം വിദ്യാർത്ഥികളും കൂടി തിട്ടൂരമിറക്കി നടപ്പാക്കിയത്. ഹിന്ദുത്വം എന്നത് അത്ര നിസ്സാരമായ ഒരു വാക്കല്ല എന്ന് സാരം. മേല്പറഞ്ഞ തരം തിട്ടൂരക്കാരാണ് ബാബു രാജിന്റെ കിനാശേരിയിലെ അക്കാദമിക്കുകള്‌ എങ്കിൽ ഹിന്ദുത്വം= വർഗ്ഗീയത ആണ്. ഇന്ത്യയിൽ വർഗ്ഗീയതയുടെ കച്ചവടത്തിന്റെ പ്രധാന ഓഹരികൾ ടി. ഹിന്ദുത്വക്കാരിലാണ്. പക്ഷേ, വർഗ്ഗീയത എന്ന വാക്കിനു ഹിന്ദുത്വവർഗ്ഗീയത എന്നു മാത്രം അർത്ഥം കല്പിക്കുന്നത് നല്ല ഒരു അബദ്ധമാണ്. താലിബാൻ എന്നു കേൾക്കുമ്പോള്‌ മുസ്ലീം എന്നു പൂരിപ്പിക്കുന്നതരം സൈദ്ധാന്തിക കുമ്പിടികൾക്ക് ഏറെ താല്പര്യമുള്ളതരം ഒരബദ്ധമാണ് വർഗ്ഗീയത എന്നതിനെ ഹിന്ദുത്വം എന്നു മാത്രം എടുക്കുന്നത്. സവർക്കർജിയുടെ തുടർച്ചയിൽ വരുന്ന ഹിന്ദുത്വമാണ് ഈ ഹിന്ദുത്വം എന്ന് എടുത്താൽ നിസ്സംശയം  ഹിന്ദുത്വം=വർഗ്ഗീയത എന്നെഴുതാം. ബാബു രാജ് അതാണ് ഉദ്ദേശിക്കുന്നത് എന്നു കരുതാം. അങ്ങനല്ലെങ്കിൽ,  ഈ നാട്ടിലെ ഏത് ഹിന്ദു വിശ്വാസിയും വർഗ്ഗീയവാദിയാകും. കാരണം ഹിന്ദുവിശ്വാസി=ഹിന്ദുത്വവിശ്വാസി= വർഗ്ഗീയവാദി. (ഹിന്ദു വിശ്വാസം- കാക്കത്തൊള്ളായിരം ജാതികൾ ഉപജാതികൾ, ബുദ്ധിസം അതിന്റെ പിരിവുകൾ, ജൈനിസം അതിന്റെ പിരിവുകൾ എന്തിനു ചാർവാകർ എന്ന നാസ്തികർ (വിശ്വാസികളാൽ കൊന്നു തീർക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ‌ ചാർവാകർ എന്ന ജീവികളെ ഇന്ത്യയിൽ കാണാൻ കിട്ടൂ)  വരെ ഹിന്ദുവിശ്വാസികളാണ്!). അപ്പോൾ സകലമാന ഹിന്ദുക്കളും വർഗ്ഗീയവാദികളാണ്. അക്കാദമിക്കുകൾക്ക് ഇങ്ങനൊരു അഭിപ്രായം ഇല്ല. ഇങ്ങനെല്ലാം  വിചാരിക്കുമ്പോൾ,
ബാബു രാജ് എഴുതുന്നു,
"യഥാര്‍ത്ഥത്തില്‍ ഈ പരികല്പന [വർഗ്ഗീയത] ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്.”
അപ്പോള്‌ ഇന്ത്യയിലെ ലിബറലുകളും ഇടതുകളും കീഴാള സമുദായങ്ങളെ കേവലം ഹിന്ദുത്വത്തിന്റെ (സവർക്കർജിയുടെ കിനാശ്ശേരിയിലെ ഹിന്ദു) ഭാഗമായി മാത്രമേ‌ കണ്ടിട്ടൊള്ളൂ എന്നാണ് മേലുദ്ധരിച്ച വാചകത്തിന്റെ ഒരർത്ഥം. തന്നെയുമല്ല, വർഗ്ഗീയത എന്ന പരികല്പന ശരിക്കും ഉണ്ടായത് ഈ ടീംസിന്റെ ഭയത്തിൽ നിന്നുമാണ്.  അതായത്, പൊളിച്ചിട്ട ബാബറി-മസ്ജിദും (ഇപ്പോൾ തർക്ക മന്ദിരം എന്നു പറയണം.) വികസനനായകന്റെ നാട്ടിലെ ഗോധ്രയും ലിബറലിടതു ജീവികൾക്ക് കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവൽക്കരണത്തോടുണ്ടായ ഭയങ്ങളുടെ ഉത്പന്നം മാത്രമാണ്. ത്രിശൂലധാരികളും തദ്ഭാവേ സമാധാനികളുമായ പരിവാരങ്ങൾക്ക് മേല്പറഞ്ഞ അക്രമങ്ങളിൽ ഒരു പങ്കും ഇല്ല! ഇത്തരം സർട്ടിഫിക്കറ്റ് കൊടുക്കുന്ന ആളെ ജനകോടികളുടെ വികസനനായകൻ തന്റെ കൂടെ ഇരുത്തും. “But still people call you a mass murderer. Do you have an image problem”- എന്ന കരൺ ഥാപ്പറുടെ ചോദ്യം കേട്ട് പാനി (മലയാളത്തിൽ വെള്ളം) കുടിച്ചത് ഒരു ഇടതു-ലിബറൽ ഭയമായിരുന്നല്ലോ? സൈദ്ധാന്തിക പ്രഭൃതികളുടെ ഇത്തരം സുപ്രധാന കണ്ടെത്തലുകളോട് "നാവുകൊണ്ടേവം നീട്ടിയാൽ പോരാ/നീട്ടിക്കൊയ്യണം നീ അനുജത്തീ" എന്ന കന്നിക്കൊയ്തിലെ വയ്‌‌ലോപ്പിള്ളിയുടെ രണ്ടു വരികള്‌ സമാധാനം പറയും.
    തനിക്കുതോന്നും‌‌വിധം-അതായത് ഉപകരിക്കും വിധം ചരിത്രത്തെയും വാക്കുകളെയും തെളിക്കുന്ന കുറുക്കുവഴിയിൽ നിന്നാണ് ഈ "ലിബറൽ-ഇടത് ഭയം" എന്ന സങ്കല്പം ഇപ്പോൾ കൊണ്ടു വന്നത്. മാത്രവുമല്ല, കീഴാളരെ ഹിന്ദു എന്ന് വിശേഷിപ്പിക്കുകയാണ് ലിബറലുകളും ഇടതും എന്നും  പറയുന്നു. ഇതൊക്കെ എപ്പോള്‌ എന്ന് ചോദിച്ചാൽ കള്ളി വെളിപ്പെട്ടുപോകും. മാത്രവുമല്ല, ഇടത് എന്നതുകൊണ്ട്‌ ബാബു രാജ് അക്കാദമിക്കുകളെയാണോ‌ ഇന്ത്യയിലെ ഇടതുപാർട്ടികളെയാണോ‌ സൂചിപ്പിക്കുന്നതെന്നും പറഞ്ഞിട്ടില്ല. ലിബറലുകള്‌ ആരെന്നു എനിക്കറിയില്ല. കീഴാളരാഷ്ട്രീയത്തെ ഹിന്ദു രാഷ്ട്രീയം എന്ന് വിളിക്കുന്ന ലിബറൽ ഇടത് ഭയങ്ങൾ ഏതെന്നറിയാൻ കൗതുകമുണ്ട്. പറഞ്ഞുവന്നത്, ആരെന്നോ എപ്പോഴെന്നോ‌ പറയാതെ കാടടച്ച് വെടിവയ്ക്കും പോലെ ഇങ്ങനെ എഴുതാൻ എളുപ്പമാണ്. തന്നെയുമല്ല അത് മറ്റൊരാളുടേതായി അവതരിപ്പിച്ചാൽ പിന്നെ അതിനെ വിമർശിക്കാൻ എളുപ്പവുമാണ്. വയ്ക്കോൽ മനുഷ്യരെ എളുപ്പം കത്തിച്ചു കളയാം. ഈ വയ്ക്കോൽ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ, മറയ്ക്കപ്പെട്ടത് ഹിന്ദുഫാഷിസത്തിന്റെ ഹിംസാത്മകതയാണ്. കാരണം, ബാബു രാജിന്റെ വിശകലന മഷിനോട്ടത്തിൽ തെളിഞ്ഞത് ലിബറല്-ഇടതു ഭയങ്ങൾ ഹിന്ദുത്വം എന്ന വർഗ്ഗീയത ഉല്പാദിപ്പിക്കുന്നതാണ്. അതിൽ സംഘപരിവാരാദി പ്രഭൃതികൾ തെളിഞ്ഞില്ല. ഉമ്മകള്‌ കണ്ട്‌ വിറളിപിടിച്ചപ്പോഴുണ്ടായ സ്ഥലജലഭ്രമം‌ ആണോ‌ എന്ന്  സംശയിക്കാൻ ന്യായമുണ്ട്.
    വർഗ്ഗീയതയ്ക്ക് ബാബു രാജ് കണ്ടെത്തിയ കാരണങ്ങളിൽ ചിരിച്ചൊടുങ്ങാതെ ശ്വാസം പിടിച്ച് അടുത്ത വാചകം വായിച്ചാല്-"മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്.” എന്നു കാണാം. ഏത് മരത്ത(ല)ണൽ നല്കിയ ബോധോദയമാണ് ഇതെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിൽ മോറൽ പോലീസ് എന്ന വാക്കുണ്ടായത് എന്നു മുതലാണ് എന്നെനിക്കറിയില്ല. പക്ഷേ, അത് മുസ്ലീംസമുദായത്തിന്റെ സോഷ്യൽ മൊബിലിറ്റികണ്ട് സവർണ്ണ ഹിന്ദുക്കളിൽ ഉണ്ടായ അങ്കലാപ്പിൽ നിന്നും ഉണ്ടായതാണ് എന്ന് പറയുന്നത് ഭോഷ്കാണ്. കാരണം, ആണും പെണ്ണും ഒരുമിച്ചിരിക്കുന്നിടത്തേയ്ക്ക് അധികാരത്തോടെ ചോദ്യങ്ങളുമായി കടന്നുകയറിയ ആണുങ്ങൾക്ക് ജാതിമതവ്യത്യാസം ഒരു പ്രശ്നമായിരുന്നില്ല. ഇത് മലയാളത്തിലെ ഒരു ചെറ്യ ഒരു നേരാണ്. മുസ്ലീംങ്ങളുടെ സോഷ്യൽ മൊബിലിറ്റി കണ്ടുണ്ടായ സവർണ്ണ അങ്കലാപ്പാണ് മോറൽ പോലീസിംഗ് എന്ന് പറയുമ്പോള്‌, ചുരുങ്ങിയത് സവർണ്ണ സിങ്കങ്ങള്‌‌‌ മുസ്ലീംങ്ങളെ സദാചാരവിരുദ്ധരായി കാണുന്നു എന്നാണ് വരുന്നത്. മുസ്ലീങ്ങൾ സദാചാരവിരുദ്ധരാണ് എന്നത് ഒരു യുവമൂർച്ചക്കാരന്റെ തോന്നലാകാം. മുസ്ലീംങ്ങള്‌ സദാചാരവിരുദ്ധരാണെന്നും അവർ ഇന്ത്യൻ രക്തത്തെ (ഇന്ത്യൻ രക്തം, ഗംഗാജലം പോലെ- പാതിവെന്ത ശവങ്ങള്‌ ഒഴുകുന്ന നമ്മുടെ വിശുദ്ധഗംഗ- പരിശുദ്ധമാണത്രേ) മലിനമാക്കുന്നു എന്നും ഹിന്ദുഫാഷിസത്തിന്റെ പഴയതും ഇപ്പോഴും പ്രചാരത്തിലുള്ളതുമായ ഒരു വാദമാണ്. തന്നെയുമല്ല ഈ മുസ്ലീംങ്ങളൊന്നും ശരി ഇന്ത്യനല്ലെന്ന് സവർക്കർജി പണ്ടേ‌വാദിച്ചിട്ടുണ്ട്. (അതുകൊണ്ടൊക്കെയാണ് ബാബുരാജ് തള്ളിക്കളയുന്ന cultural/moral വാദങ്ങൾ പ്രസക്തമാകുന്നത്.) ഇത് ആവർത്തിക്കേണ്ടിയിരുന്നില്ല. ആവർത്തിച്ചിട്ട് അതിനെ നിഷേധിക്കാതിരുന്നത് തെറ്റായിപ്പോയി.  തന്നെയുമല്ല, മോറൽ പോലീസിംഗ് മുസ്ലീംസമുദായവുമായി മാത്രം ബന്ധപ്പെട്ട ഒന്നാണെന്ന ധാരണ ഉണ്ടാക്കുകയും ചെയ്തു. മോറൽ പോലീസ് = മുസ്ലീം എന്ന ബാബു രാജിന്റെ ഈ വയ്ക്കോൽ മനുഷ്യൻ തുലോം വികൃതമായ ഒന്നായിപ്പോയി.
    ഇനി വാദത്തിനു വേണ്ടി ബാബു രജ് പറയുന്നത് ശരിയെന്ന് സമ്മതിക്കുക. അതായത് മുസ്ലീം സമുദായത്തിന്റെ സോഷ്യൽമൊബിലിയിൽ സവർണ്ണ ഹിന്ദുക്കൾക്കുണ്ടായ അങ്കലാപ്പിൽ നിന്നുണ്ടായതാണ് മോറൽ പോലീസിംഗ് എന്ന പരികല്പന. പോത്തിനേയും കൊണ്ട്‌ (ഹേയ്, അല്ല. കാലനല്ല!) സദാചാരത്തിന്റെ കാവലാളുകൾ  കൊച്ചിയിൽ ചുംബനസമരത്തെ എതിർക്കാൻ വന്നപ്പോൾ കൂട്ടത്തില് ചില മുസ്ലീംസംഘടനകളും ഉണ്ടായിരുന്നു. അതുകൊണ്ടാണോ ഇതൊക്കെ മുസ്ലീംങ്ങള്ക്കെതിരാണെന്ന് ബാബു രാജിനു തോന്നിയത്? ഇതിനെ വക വച്ചുകൊടുക്കേണ്ടതുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. എന്തെന്നാൽ, ഈ മുസ്ലീംസഘടനക്കാരുടേത് സവർണ്ണ അങ്കലാപ്പാണോ? ആണെന്ന് ബാബു രാജ് പറാഞ്ഞാൽ അവർ സമ്മതിക്കുമോ? അവരും ബാബുരജും സമ്മതിച്ചാലും  മുസ്ലീംസമുദായത്തിന്റെ കുത്തക, പോത്തായും സോറി പോത്തുമായും അല്ലാതും കൊച്ചിയിലെത്തിയ സമുദായ സംഘടനകൾക്ക് തീറെഴുതിക്കൊടുക്കാൻ എനിക്ക് സമ്മതമില്ല.
    സദാചാരപ്പോലീസിംഗ് സവർണ്ണ ഹിന്ദുക്കളുടെ ഒരു പരിപാടിയാണ് എന്നെഴുതിയത് നല്ല തമാശയായി. അതെപ്പോഴും മുസ്ലീം സമുദായത്തിന്റെ സോഷ്യൽ മൊബിലിറ്റിയോടുള്ള അങ്കലാപ്പായത് അതിലും രസായി. പക്ഷേ, ഞങ്ങൾ കൃസ്ത്യാനികളെ സദാചാരത്തിൽ കൂട്ടാത്തതെന്തേ എന്ന് എമ്പാടുമുള്ള സഭകളുടെ ഇടയർ ചോദിച്ചാൽ എന്തു പറയും? അപോസ്ഥലൻ നേരിട്ട് നമ്പൂതിരിയെ സ്നാനപ്പെടുത്തി ഉണ്ടാക്കിയ ഒന്നാന്തരം കൃസ്ത്യാനികളാണ് തങ്ങൾ എന്നഭിമാനം കൊള്ളുന്ന ഇടയജനങ്ങൾ ഉള്ള കേരളം സദാചാരപ്പോലീസിം‌‌ഗിന്റെ കുത്തക ഇപ്പോഴത്തെ സവർണ്ണ ഹിന്ദുക്കൾക്ക് മാത്രമായി കൊടുത്തതിൽ ബാബു രാജിനെ വെറുതെ വിടുമോ? ഒന്നുമല്ലെങ്കിലും, പാരിത് ഭരിച്ച വിക്ടോറിയയുടെ പേരിലുള്ള മൊറാലിറ്റിയല്ലേ ഇപ്പോഴും  മലയാളക്കരയിൽ പ്രബലം. പോരാത്തതിന് വിക്ടോറിയാജി കൃസ്ത്യാനിയാണ്! 
    മുകളിലെ ചോദ്യങ്ങള്‌ എല്ലാം തമാശയയി കണ്ടാലും, സദാചാരപ്പോലീസ് സവർണ്ണ ഭാഷ്യത്തിൽ മുസ്ലീംങ്ങളാണ് എന്ന ധ്വനി ബാബു രാജിന്റെ വാചകത്തിൽ ഉണ്ട്. അതായത് മുസ്ലീംങ്ങളല്ലാത്തവരൊന്നും സവർണ്ണഭാഷ്യത്തിലെ സദാചാരപ്പോലീസിൽ പെടുന്നില്ല എന്ന്. പിന്നീടത് മുസ്ലീംങ്ങളുടെ സദാചാരവിരുദ്ധതയ്ക്കെതിരെയാണ് സദാചാര പോലീസിംഗ് എന്നായി. ഹിന്ദുത്വമല്ല മാറ്റാരോ‌ ആണ് പ്രതിസ്ഥാനത്തെ എന്നാണ് ബാബു രാജ് പറയുന്നത്. ആ ആരാൻ മുസ്ലീം ആണ് എന്ന് മൂപ്പർ വ്യക്തമാക്കുന്നുമുണ്ട്.   ഇനിയും ചുരുക്കിയാൽ മുസ്ലീംവിരുദ്ധതയാണ് സദാചാര പോലീസിംഗ് എന്ന പരികല്പനയ്ക്ക് പിന്നിൽ എന്ന് പറഞ്ഞു നിർത്തുന്നു.  എന്തിനാണ് സകല പരികല്പനകളേയും മുസ്ലീം വിദ്വേഷത്തിൽ കൊണ്ടുചെന്ന് കെട്ടുന്നത്? "നിന്റെ അമ്മേം പെങ്ങളേം വിടെടാ" എന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ (ചുംബനസമരം നടന്ന കൊച്ചീല് അങ്ങനേം ചിലർ ആഹ്വാനിച്ചിരുന്നു) ആക്രോശത്തെ ബാബുരാജ് കാണാത്തതാണോ? കീഴാള രഷ്ട്രീയത്തോടുള്ള ഇടതു ഭയത്തിന്റെ ഉല്പ്പന്നമാണ് വർഗ്ഗീയത എന്നതിന്റെ അടുത്ത വാചകമായാണ് സവർണ്ണർക്ക് മുസ്ലീംസമുദായത്തോടുള്ള അങ്കലാപ്പാണ് മോറൽ പോലീസിംഗ് എന്ന പരികല്പന ഉണ്ടാക്കിയത് എന്നെഴുതുന്നത്. എത്ര എളുപ്പത്തിലാണ് പ്രശ്നങ്ങളെ ഒരേ മാനത്തിലേക്ക് ലളിതവൽക്കരിക്കുന്നത്. ജാതിസ്വത്വവും മതസ്വത്വവും രണ്ടാണ് എന്നെങ്കിലും ഓർക്കേണ്ടതല്ലേ? അതൊക്കെ നിൽക്കട്ടെ, മോറൽപോലീസ്=മുസ്ലീം എന്ന സമവാക്യം എങ്ങനെയാണ് ഉണ്ടാക്കിയത്?
         ബാബുരാജിന്റെ ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡികയിലെ ആദ്യത്തെ മൂന്നു വാചകങ്ങളെക്കുറിച്ച് മാത്രമാണ് ഇതുവരെ എഴുതിയത്. ഇതുപോലെ ഒട്ടേറെ വയ്ക്കോൽ മനുഷ്യരെ അദ്ദേഹം വേറെയും ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിനു, വർഗ്ഗീയത, മോറൽ പോലീസിംഗ് എന്നീ പരികല്പനകളിൽ കാണുന്ന പോരായ്മകൾ (ഈ പോരായ്മകളിലെ പിശകുകൾ കണ്ടെത്താൻ നിന്നാൽ അതിനേ നേരം കിട്ടൂ) കുറിച്ചതിനു ശേഷം അദ്ദേഹം എഴുതുന്നു,
“ഇതേസമയം, വര്‍ഗ്ഗീയത എന്ന പദം കീഴാളസമുദായങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്താനും മോറല്‍പോലീസ് എന്ന പദം സെമറ്റിക് മതങ്ങളെ പ്രതിസ്ഥാനത്ത് എത്തിക്കാനും പര്യാപ്തമാണ്.”
അത് രസായി. അപ്പോള്‌ കീഴാള സമുദായക്കാർ ആരായി-വർഗ്ഗീയക്കാരായി. സെമറ്റിക് മതക്കാരോ (എന്നു വച്ചാൽ‌ പ്രധാനമായും ഇന്ത്യയിൽ മുസ്ലീംങ്ങളും കൃസ്ത്യാനികളും ) മോറൽ പോലീസായി. ഇതെങ്ങനെ ഉണ്ടാക്കിയെടുത്ത ധാരണയാണ്? ബാബു രാജ് ഇതിനു കാരണമൊന്നും നിരത്തുന്നില്ല. ആട്ടം  തീർന്നില്ല, അദ്ദേഹം പിന്നേം എഴുതി, “ഫാഷിസ്റ്റ് കടന്നാക്രമണം എന്ന വിഷയം തന്നെ വിട്ടുകളഞ്ഞുകൊണ്ട് മുസ്ലീംസമുദായത്തെ ‘സിവിലൈസ്ഡ്’ ആക്കാനുള്ള ദൗത്യവാഹകരായി ചുംബന സമരക്കാര്‍ മാറി.”
മുസ്ലീം സമുദായത്തെ പരിഷ്കാരികളാക്കാനാണ് ചുംബനസമരക്കാർ ചുണ്ടും കൊണ്ട് ഇറങ്ങിയത് എന്ന്. ഇതാരു പറഞ്ഞു. ബാബു രാജ് പറഞ്ഞു. മൂപ്പരോട്‌ ആരു പറഞ്ഞു? അറിയില്ല. ഇതെവിടെ നിന്നു കണ്ടെടുത്ത എങ്ങിനുണ്ടാക്കിയ അഭിപ്രായമാണ്? അറിയില്ല. പരസ്യമായി ഉമ്മവയ്ക്കാത്തവർ അപരിഷ്കൃതരാണെന്ന് ചുംബനസമരക്കാർ പറഞ്ഞോ? ഇല്ലെന്നാണ് എന്റെ അറിവ്. നിങ്ങള്‌ ഉമ്മവയ്ക്കുന്നില്ലെങ്കിലും ഉമ്മവയ്ക്കുന്നവരെ അവരുടെ പാട്ടിനു വിടുവിൻ എന്ന ചെറ്യ കാര്യമാണ് ചുംബനസമരക്കാർ പ്രധാനമായും ഉറക്കെ പറയുന്നത്. ബാബു രാജ് അത് മുസ്ലീം സമുദായത്തെ പരിഷ്കാരികളാക്കാനുള്ള പരിശ്രമമായി കണ്ടു. പക്ഷേ, ഒരു ചോദ്യം. അതെന്നാ, ഈ മുസ്ലീം‌‌ങ്ങളെ മാത്രം പരിഷ്കരിച്ചാൽ മതിയോ? മുസ്ലീംങ്ങള്‌ അത്ര അപരിഷ്കൃതരാണെന്ന് ബാബു രാജിനു വല്ല തോന്നലും ഉണ്ടോ‌ എന്ന് ഇതു വായിച്ചാൽ ആരും സംശയിക്കും.  അങ്ങനെ ഒരു ബേജാറില്ലെങ്കിൽ മുസ്ലീംങ്ങളെ പച്ചപ്പരിഷ്കാരികളാക്കാൻ ഇറങ്ങിപ്പുറപ്പെവരാണ് ചുംബനസമരക്കാർ എന്ന് ബാബു രാജ് കഥമെനഞ്ഞത് എന്തിന്? ബാബു രാജിന്റെ ഈ വിചാരത്തിന്റെ രഹസ്യം ഇനി ചേർക്കുന്ന വാചകത്തിൽ ഉണ്ടെന്നു തോന്നുന്നു. മൂപ്പർ എഴുതുന്നു, "മാത്രമല്ല, പലരും ആഗ്രഹിക്കുന്നത്‌പോലെ എളുപ്പത്തില്‍ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലീംങ്ങള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും, ഞങ്ങള്‍ ചരിത്രത്തിന്റെ പ്രസവം നടത്തിച്ചിരിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് നടത്തുന്ന പ്രകടനപരത ഫ്യൂഡല്‍ സമരമുറയാണെന്നതിനെ ഉറപ്പാക്കുന്നു.”
മുസ്ലീംങ്ങൾക്ക് മാറാൻ കഴിയാത്തതുകൊണ്ടാണ് ചരിത്രത്തിന്റെ പ്രസവം എന്ന വാദം പ്രകടനപരമാകുന്നത് എന്നാണ് മേല്പറഞ്ഞ വാചകത്തിന്റെ ഒരർത്ഥം. മറ്റൊന്നു, മുസ്ലീംങ്ങള്‌ മാറേണ്ടവരാണ് എന്നാണ്. മതപരത, സദാചാരം എന്നിവകളിൽ നിന്നും മുസ്ലീംങ്ങൾ മാറേണ്ടവരാണ് എന്ന കാര്യത്തിൽ ബാബു രാജിനു സംശയം ഇല്ലെന്ന് തോന്നുന്നു. (ആ 'പലരും' എന്നതിൽ താനില്ലെന്ന് പറഞ്ഞ ബാബു രജിനു വേണമെങ്കില് കൈകഴുകാം). മുസ്ലീംങ്ങൾക്ക് മാറാൻ കഴിയില്ലെന്ന്-എളുപ്പത്തിൽ മാറാൻ കഴിയില്ലെന്ന്-എല്ലാവർക്കും അറിയാമത്രേ. എങ്ങോട്ട് മാറണം എന്നാണ്?  ആരെല്ലാമാണ് ഈ "എല്ലാവരും" എന്നൊന്നും എനിക്കറിയില്ല. ബാബു രാജ് പറയുന്ന ആ "പലരുടേയും ആഗ്രഹം" എന്തെന്നും വ്യക്തമല്ല.  മതപരതയേയും സദാചാരത്തേയും മുസ്ലീംങ്ങൾക്ക് എളുപ്പത്തിൽ ‌‌ കുടഞ്ഞു കളയാൻ ആകാത്തതുകൊണ്ടും, ഇതെല്ലാവർക്കും (ആർക്കൊക്കെയാണാവോ?) അറിയാവുന്നതുകൊണ്ടും ചരിത്രത്തിന്റെ പ്രസവം എന്ന അവകാശവാദം  (എന്താണാവോ‌ ഇപ്പറഞ്ഞ "ചരിത്രം”?) പ്രകടനപരതയായി എന്നെഴുതുന്നത് മുസ്ലീംഭയം അഥവാ Islamofobia എഴുത്തുകാരനുള്ളതിന്റെ ലക്ഷണമാണെന്ന് വായിക്കുന്നർക്കു തോന്നാം. അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം, മാറേണ്ടവരും പരിഷ്കരിക്കപ്പെടേണ്ടവരുമാണ് മുസ്ലീംങ്ങൾ എന്നാണ് എഴുത്താളൻ കുറിച്ചു വച്ചതിന്റെ ഒരു പ്രധാന വിവക്ഷ.  ബാബു രാജിനു ഇസ്ലാമോഫോബിയ എന്ന രോഗം ഉണ്ടോ‌ എന്ന് എനിക്കറിയില്ല. പക്ഷേ, വയ്ക്കോൽ മനുഷ്യരെ ഉണ്ടാക്കുന്ന തിരക്കിൽ പടച്ചുവിട്ടതിൽ നിന്നും വെളിവാകുന്ന ഒന്ന് എഴുത്താളന്റെ ഇസ്ലാമോഫോബിയ ആണെന്നു ഒരാള്‌ പറഞ്ഞാൽ, ആ ആരോപണം അസന്നിഹിതപെടുത്തൽ (വെറുതേ കനമാക്കിയതാണ്-ആരോപണത്തെ അകറ്റി നിർത്താൻ, തടയാൻ എന്ന് മലയാളം) എളുപ്പമാകില്ല. ഇതിങ്ങനെ തീരുന്നില്ല. ഖജുരാവോ പ്രതിമകള്‌‌‌ തുടങ്ങിയ മറ്റു വയ്ക്കോൽമാനവരുടെ പൊള്ളത്തരം വ്യക്തമാകാൻ ശ്രീജിത്ത്3 എഴുതിയ “Kiss of love, Hindutva, Hinduism, Kamasutra, Khajuraho etc. : some basic lessons of reasoning.” എന്ന കുറിപ്പ് നോക്കുക.
    കുമ്പിടികൾ അബദ്ധങ്ങളുടെ അടുപ്പിൽ പാചകം ചെയ്തുവിളമ്പിയ ഏതാനും  വാചകങ്ങളുടെ ചില അനുരണനങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്. ബാബു രാജിന്റെ ലേഖനത്തിലെ വയ്ക്കോൽമാനവരാദി പിശകുകൾ എല്ലാം കൂടി ഒറ്റക്കുറിപ്പിൽ ഒതുങ്ങാത്തതിനാൽ ഇവിടെ നിർത്തുന്നു.  "വെടക്കാക്കി തനിക്കാക്കൽ" എന്ന മലയാളച്ചൊല്ലിനെ ചുമ്മാതെ ഓർക്കുവിൻ.

1.കുമ്പിടി-നന്ദനം എന്ന മലയാള സിനിമയിൽ ജഗതി അഭിനയിച്ച കള്ളസന്യാസിയുടെ പേര്. അക്കാദമികരംഗത്തെ കപവേഷക്കാരെയാണ് കുമ്പിടിഎന്നു ഇവിടെ വിളിക്കുന്നത്.
2. കിനാശേരി-മനസ്സിനക്കരെ എന്ന സിനിമയിലെ  ഗ്രാമം. മദ്യവിമുക്തമായ കിനാശേരി.അതായിരുന്നു ഗാന്ധിജികണ്ട സ്വപ്നം എന്ന ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് പ്രശസ്തം.
3. ഈഘണ്ഡികയിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് ഇതേ ശ്രീജിത്താണ്.

നന്ദി
ഈ കുറിപ്പിന്റെ ആദ്യവായനക്കാരനും അബദ്ധങ്ങളിൽ നിന്നും എന്നെ രക്ഷിച്ചവനും കൂടെ പഠിക്കുന്നവനുമായ ശ്രീജിത്തിന്. ശേഷിക്കുന്ന പിശകുകൾ എന്റെ മാത്രമാണ്.
റഫറൻസ്
കെ.കെ.ബാബുരാജ്, ചുംബനസമരംഅസന്നിഹിതമാക്കുന്നത്, http://utharakalam.com/?p=12076 / 25/11/2014
A.K. Ramanujan, Three Hundred Ramayanas: Five Examples and Three Thoughts on Translation, in The Collected Essays of A K Ramanujan, Oxford University Press, New Delhi, 1999.
V.D.Savarkar, Essentials of Hindutva.
Devil's Advocate, https://www.youtube.com/watch?v=QHS_eSoOBzg/25/11/2014
Straw Man, http://www.nizkor.org/features/fallacies/straw-man.html 25/11/2014
Sreejith. K.K, “Kiss of love, Hindutva, Hinduism, Kamasutra, Khajuraho etc. : some basic lessons of reasoning”, https://epistemepuzzles.wordpress.com/2014/11/26/kiss-of-love-hindutva-orand-hinduism-kamasutra-etc-some-basic-lessons-of-reasoning/

Monday, December 8, 2014

അയാളും ഞാനും തമ്മിൽ


താങ്ങാനാരുമില്ലായ്കയാൽ
തളർച്ചഭാവിക്കാനാകാതെ
തനിച്ചിരിക്കുന്നൊരാളെ
ഞാനറിയുന്നുണ്ട്.
ഉള്ളിലേക്കുള്ളിലേയ്ക്ക്
വേവാഴ്തിയ ഗ്രീഷ്മം
ശിലാഹൃദയം കൊടുത്തത്
കാണുന്നുണ്ട്.
ശില്പമായ് കണ്ടെടുക്കപ്പെടാത്ത
ശിലയുടെ ധ്യാനാതപം
പൊള്ളിക്കുന്നുണ്ട്.
വരാത്ത വർഷത്തിന്റെയും
മിന്നലെയ്ത മേഘത്തിന്റേയും കൗര്യം
അനുഭവിക്കുന്നുണ്ട്.
ചുംബിക്കാതെ പിരികയാൽ
മുറിവായിത്തുടരുന്ന
ചുണ്ടുകളുടെ പിടച്ചിൽ പേറുന്നുണ്ട്.

മാപിനികൾ കുറിക്കാത്ത
ഏകാന്തതയുടെ അർത്ഥാന്തരങ്ങൾ
ഞാൻ പഠിച്ചത്
അയാളിൽ നിന്നാണ്.

ഇപ്പോൾ
നേരം തെറ്റിയവന്റെ നിസ്സഹായതകളിൽ
അയാളെയും എന്നെയും
എനിക്ക് മാറിപ്പോകുന്നു.

Monday, November 24, 2014

ഒന്നും സംഭവിച്ചിട്ടില്ല.


ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
മറ്റൊരില കൊഴിഞ്ഞിട്ടില്ല.
കാറ്റുവീശിയിട്ടില്ല.
എല്ലാം പഴേപോലെ
നീരവം. നിരാഭം.

ചിരിച്ച് തിരിയുമ്പോൾ,
നിന്റെ കണ്ണു നനഞ്ഞെന്നും
എന്റെ തൊണ്ടയിടറിയെന്നും
വെറുതേ തോന്നിയതാണ്.
കണ്ണിൽ കരടുപോയതോ
ഓർക്കാപ്പുറത്ത് ഒരു ചുമ വന്നതോ‌ ആകാം.
ഇല്ല, ഒന്നും ഉണ്ടായിട്ടില്ല.

കടലിരമ്പിയതും
കാറ്റാർത്തതും
മറ്റെവിടെയോ‌ ആണ്.
അടയാളങ്ങളുടെ പുസ്തകത്തിൽ
വെളിപാടുകളുടെ അർത്ഥം തിരഞ്ഞത്,
നഷ്ടപ്പെട്ടത്,
ആർത്ത് ചിതറിയത്,
പുറത്തില്ല്ലാത്ത ഏതോ‌ നമ്മളാണ്.

ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
കടലിരമ്പുന്നതും
കാറ്റാർക്കൂന്നതും
മറ്റെവിടെയോ‌ ആണ്.
നമ്മൾ
ഇപ്പോൾ
ഇവിടെയാണ്.
ഒന്നും സംഭവിക്കാത്ത ഇവിടെ.

Wednesday, November 19, 2014

ഏകാന്തം


ഉണ്മ
ഏതു ഞാനെന്ന് സംശയിക്കുമ്പോൾ
നിന്നെ ഓർമ്മ വരും.
സംശയം മരണമാണെന്ന വേദവചനം
ഓർമ്മവരും.
വരുന്നതാണ് ഓർമ്മയെങ്കില്
പോകുന്നതെന്തെന്നും
പോയതാണ് ഓർമ്മയെങ്കില്
വരുന്നതെന്തെന്നും
തിരഞ്ഞു തീരുന്നതാരെന്ന്
സംശയം വരും
 
അപ്പോഴൊക്കെ
"ആരു നീ എന്നതാകുന്നു സ്മൃതി
അതിന്നു നിഷേധമാകുന്നു ശ്രുതി
ഉണ്മയോ പൊയ്യോ എന്ന്
ഊഞ്ഞാലാടുന്നു വിധി"
എന്നുള്ളം പതഞ്ഞുവരും.

എന്നിട്ടിപ്പോള്
നിവര്‍ത്തിക്ക് നീ ഇല്ലായ്കയാല്‍
അമൃതാകാന്‍ വിസമ്മതിച്ച വിഷം
ഏകാന്തതയായിത്തുടരുന്നു.
അന്തം ഏകാന്തമെന്ന്
ഉള്ളെഴു(തു)ന്നു
.............................. 

"ഏകാന്തം വിഷമമൃതാക്കിയും വെറും
പാഴാകാശങ്ങളിലലർ വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴുന്ന കലേ, നിൻ
ശ്രീകാൽത്താരിണയടിയങ്ങൾ കുമ്പിടുന്നൂ.” കുമാരനാശാൻ, "കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം."

Monday, October 27, 2014

പല്ലുതേയ്ക്കാത്ത പ്രേമം


ഒന്നാമത്തെ ഉമ്മയ്ക്കുശേഷം
വായ്നാറ്റത്തെപ്പറ്റിപ്പറഞ്ഞതിനാല്‍
പ്രണയത്തില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാള്‍
സഹനത്തെ ഉപന്യസിച്ച്
സമരസത്തെ തിരിച്ചറിയുന്നു.

ഓടക്കുഴല്‌
ആട്ടിന്‍‌പറ്റം
മലഞ്ചെരിവുകള്‍.
മുന്തിരിത്തളിരുകള്‍
മാതളനാരകങ്ങള്‍
അതികാലത്തെ ഗ്രാമത്തുടിപ്പുകള്‍.
ഹോ...
എന്തൊക്കെയയാരുന്നു...

ഇപ്പോൾ
കാല്പനികതയില്‍ നിന്നും പുറത്താക്കപ്പെട്ട രൂപകം
വാസ്തവത്തിന്റെ കല്ലിൽ
തലതല്ലുന്നു.
ഓടക്കുഴല്‍ മധുരയ്ക്കോ
മാവിന്റെ മുകളിലേക്കോ പോകുന്നു.
കാലിൽക്കൊണ്ടമുള്ളാണ്
മാരമുദ്രയെന്ന്
ശകുന്തള തിരിച്ചറിയുന്നു.
'ആ മനുഷ്യന്‍ താന്‍ തന്നെയെന്ന്'
സോളമന്ന് വെളിപ്പെടുന്നു.

ആകയാല്‍,
പാട്ടിലാക്കാതെ
പാട്ടിലാക്കാതെ
പല്ലുതേയ്ക്കാത്ത പ്രേമമേ...
പാടുപെട്ടാണ്‌
പാടുപെട്ടാണ്‌
പാടുനോക്കുന്നതിപ്പൊഴും.

Friday, October 3, 2014

മണങ്ങള്‍

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍തണ്ട് മണക്കും വഴികള്‍/എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു. വഴികള്‍ക്ക് ഗന്ധമുണ്ടാകുന്നത് നമ്മള്‍ തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയിലാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ചുപോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു.അന്നൊന്നും ഈ  ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലാണ്‌ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു.പനഞ്ചോട്ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്തെത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം (കള്ള് ശേഖരിക്കുന്ന പാവനമായ മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്ട്രോ ആകുന്നു ആ പപ്പായത്തണ്ട്. വിതയ്ക്ക്മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞകാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണംപിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍വല്ല മുറിവുമുണ്ടേലറിയാം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലംവരെ വല്ലോരുടേം പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട്നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാൻ ഇറങ്ങിയവർക്കേ നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ഞാന്‍ കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു. (നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല). കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റകൂട്ടിയിട്ട മുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. പച്ചവയ്ക്കോലിന്റെമണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ ഒരോയിടത്തും നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകംമെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്ക്കേണ്ടിക്കൂടി വരുമ്പോള്‍ പിന്നോട്ട്‌ പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വ മണം. 
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല. (ആന്ധ്രയിലും തമിഴനാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍നമുക്കറിയാം.) എന്തായാലും ഓണത്തിന്‌ സാമ്പ്രദായികമായി പൂമണമാണ്‌. പക്ഷെ, കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടേം വറകലത്തില്‍ ചുട്ട അടേം തമ്മിലുള്ള വ്യത്യാസോം മണത്തില്‍ തന്നെ അറിയാം. ചുട്ട അടയുടെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും കൂടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും ഭക്തവേഷം കെട്ടി അവളെക്കണ്ട കാലത്ത് അവള്‍ക്ക് കല്പിച്ചതും അതേ പുഷ്പാഞജലി മണം. അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളോട് മുഹബത്തായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌, ഗന്ധമാണ് പ്രണയം എന്ന് അന്നറിയാമായിരുന്നോ? അത് കാലം ലൗജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌. അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോര മണക്കും എന്നു അന്നാരും കരുതിയിരിക്കില്ല .ഇത്തരം അപകടങ്ങളെ മുന്നേ മണത്തറിയേണ്ടത് അതുകൊണ്ട് ഒരു സാമൂഹ്യാവശ്യമാകുന്നു.
പള്ളിക്ക് കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേപള്ളിയെനിക്ക് തന്ന പ്രധാനമണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍. പള്ളിക്കയറ്റം കേറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരരായി നാണിച്ചുനിന്ന മണങ്ങള്‍ അനവധി. വായനശാലാക്കാലം അവധിക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലു കൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി പേരറിയാത്ത ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകളെ ശരിക്കറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ്തീര്‍ക്കാനാകില്ല. പുത്തന്‍പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടിനിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട് മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലല്ലോ.. കഞ്ഞിവച്ച് ഞങ്ങളെ ഊട്ടിയ പ്രഭചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുകിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപ്പൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണം. ഒളിച്ചുകേറി, മരത്തില്‍വച്ചേ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടിപിരിച്ച് വച്ച് പഴുപ്പിച്ച ചക്കയുടെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. കൂട്ടുകാരികൾ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെമണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു.

ഇക്കേം ഇത്തേം കൂടി വച്ചു തന്ന ഏഷ്യാഡിന്റെ ഉഗ്രന്‍ മണം. ഏഷ്യാഡ്, കപ്പയും പോത്തിന്റെ മൊഴനെഞ്ചും കുറച്ചു ഇറച്ചീം കൂട്ടി ഉണ്ടാക്കുന്ന ഒരു ഗംഭീര സംഭവമാണ്‌. കപ്പബിരിയാണി എന്നത് അതിന്റെ അയലത്ത് നില്‍ക്കില്ല. പോത്ത് അന്നൊരു സാമുദായികപ്രശ്നമല്ലായിരുന്നു. ആകയാല്‍ അരിപ്പത്തിരിയിലേക്ക് നല്ല പോത്തുംചാറ് (ബീഫ്എന്നൊക്കെ പഠിച്ചത് പിന്നീടല്ലേ) ആരൊഴിക്കുമ്പോഴും ഗുമുഗുമാന്ന് ആവി വരും. അതിലറിയാം പോത്തിന്റെ ഗുണം. ആകെ ഉള്ള അമ്മച്ചിയ്ക്ക് പോത്തുണ്ടാക്കനോ കഴിക്കാനോ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഒന്നാന്തരം പോത്തുകറിയുടെ മേത്തരം മണത്തിനു നമ്മള്‍ ആജീവനാന്തം ഇക്കയോടും ഇത്തയോടും കടപ്പെട്ടിരിക്കുന്നു. മാതാശ്രീയ്ക്ക് പറ്റുന്നത് സാമ്പാറും മീങ്കറിയുമൊക്കെയാണ്. തേങ്ങവറുത്തരയ്ക്കുന്നത് ഇമ്മിണിപാടാണെങ്കിലും നല്ല മൂഡുള്ളപ്പോള്‍ മൂപ്പത്യാര്‍ക്ക് സാമ്പാറുവയ്ക്കല്‍ ഒരു ഹരമാണ്‌. അതിന്റെമണം നമ്മുടെ വേറൊരു ഹരം. അന്ന് ലോകത്തെ ഭരിച്ചതുതന്നെ മണങ്ങളായിരുന്നു. ഉഗ്രൻ വാറ്റു ചാരായത്തില്‍ നല്ല കരിക്കിന്‍ വെള്ളം, ചെന്തെങ്ങാണ് പഷ്ട്, ചേര്‍ക്കുമ്പോളാണ്‌ ലഹരിയുടെ ഉത്തമ ഗന്ധങ്ങളില്‍ ഒന്നുണ്ടാകുന്നതെന്ന് പഠിച്ചത് പിന്നീടാണ്. എന്തായാലും, അതിനോളംവരുന്നില്ല വിദേശികളും സ്വദേശത്തുണ്ടാക്കി നിറംചേര്‍ത്ത വിദേശികളും.

ഓര്‍ക്കാന്‍ എത്രയോ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും? അടയാളങ്ങളിലേക്ക് ചുരുങ്ങാത്ത ഇത്തരം എന്തൊക്കെയോ ആണ്‌ ഓര്‍മ്മകളുടെ പച്ച. അതുകൊണ്ടാണ്‌, ഗന്ധം ഓര്‍മ്മയായി പരിണമിക്കുന്നതും അത് ഒസ്യത്താകുന്നതും ചിലപ്പോഴെങ്കിലും അതിൽ അഭിരമിച്ച് പോകുന്നതും.
"അമൃതിന്‍ മണമെന്റെ
ജീവനിൽ തളിച്ചിട്ടു-
ണ്ടതിലല്പമെന്‍ പാട്ടില്‍
വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍" എന്നു നമ്മുടെ വയ്‌‌ലോപ്പിള്ളി പറഞ്ഞതും അതുകൊണ്ടാകാം. ഗന്ധമുദ്രകളുടെ ജൈവവൈവിധ്യം, മൂടിപ്പോയ ഇടവഴികൾക്കൊപ്പം മായുന്നുണ്ട് എന്ന തിരിച്ചറിവ് സംഭ്രമിപ്പിക്കുന്നതും അതുകൊണ്ടാണ്.

2010/2014

Blog Archive