Tuesday, February 2, 2010

ഋതുസംക്രമം

ഓര്‍മ്മയുണ്ടിന്നും ആദ്യ ഋതുസംക്രമം
ഉടലറിയാമിടങ്ങളില്‍ ചുഴലും പരിഭ്രമം
നീരവനിഗൂഢനവ്യായിരമറിവിന്നുദ്ഗമനം
ഉടല്‍ പേടിയാക്കും കൌതുക വസ്തു.

ശാരദാകാശശുഭ്രസരളം ബാല്യം.
നുണ നുണഞ്ഞ കാലം.
എതുതൊടിയും തോടും താണ്ടി
തനു പാഞ്ഞതാം അതിര്‍ വരമ്പറിയാക്കാലം.

തുടയിടയില്‍ ചുവപ്പിന്റെ നനവ് , സസംഭ്രമം
ഉറയും നാണം, ഒറ്റയ്ക്കാകവേ ഭയം, അതിര്‍വരകള്‍,
കൈതമുള്ളിന്‍ മൂര്‍ച്ചയേറ്റിയ നോക്കും വാക്കുമായ്
ഇരുള്‍രൂപസഹസ്രാവൃതപൊതുസ്ഥലിയില്‍
ആകെ പൊള്ളിച്ചെടുക്കും ഗ്രീഷ്മാഗമം.

നിശകള്‍ നിദ്രാടനഭരിതം, നിറങ്ങളില്‍
തരളം മനം മൂകകാതരം, അകാലത്തില്‍
പൊതിയും വിഷാദത്തിന്‍ മാസ്മര മാധുര്യമായ്
പ്രണയസ്പര്‍ശം, ഉള്ളില്‍ ദോഹദം വാസന്തമായ്.

വിലക്കും അസ്പൃസശ്യതാബോധവും വെടിഞ്ഞ നാള്‍
ഉരുവമാര്‍ന്നതേത് വികാരം, അറിയില്ല.

പുതുജീവന്ന് വാതിലായത്, വേര്‍പാടിന്റെ -
ഇടിവാള്‍, നോവിന്‍ നീണ്ടനിരയിലണിയായി
പിറവി, മിഴികളില്‍ കനക്കും മഴ, പൊള്ളി-
പ്പനിക്കുമോര്‍മ്മയ്ക്കുള്ളില്‍ തിളയ്ക്കും വേനല്‍
പല ഋതുക്കളുടലിനെ ഭരിച്ചു മുടിക്കുന്നു.


ഉടലിന്‍ ഋതം ഋണഭാരം, ചാക്രിക-
മെല്ലാമൊടുങ്ങി, വരവീണ തൊലിയില്‍
നരവന്ന മുടിയില്‍ ഇനിയില്ല വസന്തം
ഒടുക്കത്തെ ഗ്രീഷ്മ സന്നിവേശത്തിന്‍
ഋതുസംക്രമം മാത്രം ബാക്കിനില്‍ക്കുന്നു
ഓര്‍മ്മ മഞ്ഞയായ് മറയുന്നു

Blog Archive