Tuesday, May 26, 2015

അഴിമുഖത്തിന്റെ മുഖങ്ങള്‍

അഴിമുഖം(http://www.azhimukham.com) എന്ന വെബ് പോര്‍‌ട്ടലിന്, ഞാന്‍  02-12-2014 ല് ഒരു കുറിപ്പ് അയച്ചു കൊടുത്തു. 'വയ്ക്കോല്‍‌ മനുഷ്യര്‍‌ കണ്ട ചുംബനങ്ങള്‍‌ എന്നായിരുന്നു ആ കുറിപ്പിന്റെ പേര്. അതാകട്ടെ ഉത്തരകാലത്തില്- മറ്റൊരു വെബ്പോര്‍‌ട്ടല്-ബാബുരാജ് എഴുതിയ ഒരു കുറിപ്പിനുള്ള മറുപടിയായിരുന്നു. ഇമ്മിണി കഴിഞ്ഞ് അഴിമുഖത്തില്‍ ഏഡിറ്റ് ചെയ്യും വിരുതരുടെ മറുപടി ഇംഗ്ലീഷില് വന്നു. അത് താഴെ കൊടുക്കുന്നു.
"We don't want to publish a response to someone's article in another portal. If you have an original article, kindly send it."(Email Communication, 04-12-2014 ).
അവരുടെ പോര്‍ട്ടല്. അതില് എന്തിടമെന്നത് അവരുടെ സൗകര്യം. എന്തെഴുതണം എന്നത് എന്റെ ഇഷ്ടം. അതുകൊണ്ട് , അവരായി. അവരുടെ originality ആയി. അവരുടെ പാടായി. അവനവൻ പ്രസിദ്ധീകരണത്തിന്റെ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം  എന്നൊക്കെ സിദ്ധാന്തമുണ്ടാക്കി ടി. ലേഖനം നോം ഫേസ്ബുക്കില്  കാച്ചി. ബ്ലോഗിലുമിട്ടു.(വയ്ക്കോല്‍ മനുഷര്‍ കണ്ട ചുംബനങ്ങള്‍)
എന്നിട്ട്, ഇഡ്ഡലിത്തട്ടില് ചുട്ടതുപോലത്തെ ലേഖനങ്ങളും സിനിമാനിരൂപണങ്ങളും അഴിമുഖാദി പോര്‍ട്ടലുകളില്‍ കണ്ടുകണ്‍നിറച്ച്  സന്തുഷ്ടവായനാജീവിതം തടസ്സമേതുമേ ഇല്ലാതെ തുടര്‍ന്നു. കഥ ട്വിസ്റ്റേതുമില്ലാതിങ്ങനെ തുലോം linear (നേര്‍‌രേഖ എന്നെഴുതിയാല്‍ പഞ്ചില്ലല്ലോ) അയി നീങ്ങുമ്പോഴാണ്,   "കുടുംബസ്നേഹമോ വേറെ എന്തെങ്കിലുമോ? ചില സംശയങ്ങള്‍‌ " എന്ന് ഡോ. സുദീപ് കെ. എസ് അഴിമുഖത്തില് എഴുതിയത് വായിക്കുന്നത്. ലേഖനം ഇപ്രകാരം തുടങ്ങുന്നു
"'കുടുംബ വിരുദ്ധതയോ പുത്തന്‍ കുടിയിറക്കുകളോ?' എന്ന പേരില് 'ഉത്തരകാല'ത്തില്‍ വന്ന ഡോ. ഒ കെ സന്തോഷിന്റെ ലേഖനം ആകെമൊത്തം ഒരു പുക പോലെയാണ് തോന്നിയത്. ആ ലേഖനം വായിച്ചപ്പോഴുണ്ടായ ചില സംശയങ്ങള് ഇവിടെ പങ്കുവയ്ക്കാമെന്നു കരുതുന്നു (ഈ പ്രതികരണം ഉത്തരകാലത്തിനാണ് ആദ്യം അയച്ചുകൊടുത്തത്, അവര് സാങ്കേതിക കാരണങ്ങളാല്‍‌ ഉടന്‍ പ്രസിദ്ധീകരിക്കാന്‍‌ പറ്റില്ലെന്നു പറഞ്ഞു. അതുകൊണ്ട് ഇവിടെ)." ( http://www.azhimukham.com/news/5474/family-system-democracy-morality-opinions-and-questions-drsudeep-ks26/05/2015. emphasis added).
Terribly interesting. ആനന്ദലബ്ധിക്കിനിയെന്തു വേണം. ഇത് കണ്ടപ്പോഴുണ്ടായ ഇണ്ടലുകളാണ് താഴെ.
Original article ഉണ്ടെങ്കില് ദയവായി അയക്കാനാണ് അന്ന് ഇവനോട് അഴിമുഖത്തിന്റെ എഡിറ്റര്‍ തെര്യപ്പെടുത്തിയത്. Kindly-  എന്നത് ചുമ്മാ ചേര്‍ക്കുന്ന അര്‍ത്ഥമില്ലാ വാക്കാണെന്ന് നമുക്കൊക്കെ അറിയാം. (നമള്, HCU-സൈദ്ധാന്തിക ലോകത്ത്  പഠിക്കാന് തുടങ്ങിയിട്ട് കാലം കുറേ ആയല്ലോ!).  'മൗലികതയ്ക്ക് വേണ്ടി ബേക്കറിയ്ക്ക് കയ്പ്പ് എന്നു പേരിട്ടു' എന്ന് കുഴൂര് വില്‍സണ്‍ മൗലികത എന്ന കവിതയിലെഴുതിയിട്ടുണ്ട്. സംഗതി നേരാണ്. മൗലികതയ്ക്ക് അല്പം കയ്പുണ്ട്. സുദീപിന്റെ ലേഖനം-പ്രതികരണം- മൗലികമായതും ഷിനോദിന്റേത് അങ്ങനല്ലാതായാലും എന്തുകൊണ്ടെന് അമ്മച്ചിയാണേ എനിക്കറിയില്ല. എഡിറ്റോറിയല്‍ ഡസ്കിന്റെ ഉള്ളുകളികളെക്കുറിച്ച് മണ്ടന്മാരായ സാദാവായനക്കാര്‍ക്ക് എന്തറിയാം? പക്ഷേ, ജ്ഞാനവികാസം എന്നെഴുതിയിട്ട് ബ്രാക്കറ്റില് ontology എന്നു ചേര്‍‌ത്ത ലേഖനം അഴിമുഖത്തില് വന്നിട്ടുണ്ട് എന്ന് ഈ വായനക്കാരനറിയാം. (അതെഴുത്യ ആള് പരിചയക്കാരന്‍ ആയതിനാലും ചിലപ്പോഴൊക്കെ കൊള്ളാവുന്ന ഡയലോഗ് എഴുതുന്നവനായാതിനാലും അവനോട് ഈ വായനക്കാരന്‍ ടി. പിശകിനെപ്പറ്റി പറഞ്ഞിട്ടുള്ളതാകുന്നു.) പറഞ്ഞു വന്നത്. ചില മൗലികത കയ്ക്കും എന്നാണ്. എഡിറ്റര്‍മാര് കൊടുംശ്രദ്ധാലുക്കളാണ് (എന്തിലാണ്‌ ശ്രദ്ധ എന്ന് എനിക്കറിയില്ല) എന്ന് ontology  എന്നത് epistemology  ആയപ്പോള്‍ തെളിഞ്ഞു. (Ontology എന്നത് epistemology  ആകുന്നത് തത്വചിന്താലോകത്ത് കൊടും ദൊഷമാകുന്നു. Category mistake എന്നൊക്കെയാണ് ഇതിനെ അവര് പറയുക.) ഈ മൗലികതയൊക്കെ ഇത്രേമൊള്ളു. ചിലപ്പോള്‍, പലതരം മൗലികതകള്‍ ഉണ്ടാകും. എഴുത്താളര്‍‌ക്കോരോരുത്തര്‍ക്കും അവരുടേതായ മൗലികത. അത് എഡിറ്റര്‍ വീതം വച്ചുനല്കും. heterogeneity, multiplicity, plurality  ഇവകളല്ലോ നടപ്പുകാലത്തിന്റെ വാക്കുകള്‍.
മൗലികത ഇങ്ങനെ കയ്ക്കട്ടെ. എഡിറ്റര്‍ എഴുത്തുകളെ തിരഞ്ഞെടുക്കുന്നത് എങ്ങനാകും എന്നാലോചിക്കാം. ഉത്തരകാലത്തിലെ കുറിപ്പിനു തന്നാണ് ഞാന്‍ അന്ന് മറുപടി എഴുതിയത്. വിഷയം ചുംബനസമരം. അക്കാലത്ത്, ചുംബനസമരത്തോടു ബന്ധപ്പെട്ട് കുറേയേറെ എഴുത്തുകള്‍ അഴിമുഖം  നിരത്തിയിരുന്നു. അതുകൊണ്ടുകൂടിയാകണം, ഉത്തരകാലം നിരസിച്ച ലേഖനത്തെ  അഴിമുഖത്തിനു അയച്ചു കൊട് എന്ന്  എന്റെ കൂട്ടുകാരന്‍ പറഞ്ഞത്. ചിലപ്പൊഴൊക്കെ അവന്‍ എന്നേക്കാള്‍ വല്യമണ്ടനാണ്! അങ്ങനെ ലേഖനം അയച്ചുകൊടുത്തിട്ടാണ് ഞാന്‍ "We don't want to publish a response to someone's article in another portal. If you have an original article, kindly send it." എന്ന മറുപടി സമ്പാദിച്ചത്. ആഹ്ലാദിപ്പിന്‍.
അഴിമുഖക്കാര്, ആ പഴയ നിലപാട് -We don't want to publish a response to someone's article in another portal.- മാറ്റിയോ എന്നറിയില്ല. മാറ്റിക്കാണും. (ആര്‍‌ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടാല്ലാത്തത്?) ഇല്ലെങ്കില്, മറ്റൊരു പോര്‍ട്ടലില്‍ വന്ന ലേഖനത്തിനുള്ള മറുപടി ഇപ്പോള്‍ അഴിമുഖത്ത് വരില്ലല്ലോ. മാറ്റിയിട്ടില്ല എന്നാണെങ്കില് പിന്നെങ്ങിന്റെ ഇത് സംഭവിക്കുന്നു? ചിലപ്പോള്‍, എഴുത്താളന്റെ പേരിന്റെ വലിപ്പം കൊണ്ടാകാം. പേരുള്ള പേര് പെരും യോഗ്യതയാണെന്ന് ഉത്തരാധുനികര്‍ പോലും സമ്മതിക്കും- probably, ഇരുട്ടത്ത് only. സംശയമുണ്ടെങ്കില്‍ Sokal Hoax വിക്കിയില് നോക്കുക.. പേരിന്റെ വലിപ്പമോ ബന്ധങളുടെ നീളമോ അങ്ങനെ പലതുമാകാം പ്രസിദ്ധികരണത്തിന്റെ മൗലിക യോഗ്യത. അഴിമുഖം ഫുള്‍ടിഫുള്‍ ഇങ്ങനാണെന്നൊന്നും എനിക്കില്ല. നോമിന്നും അതിന്റെ വായനക്കാരനാണ്. എന്നാലും പറയേണ്ടത് പറയണമല്ലോ. വായനക്കാറ്ക്കഭിപ്രായം ഇല്ലേല്, എഴുത്താളരും ഏഡിറ്റര്‍മാരും ആത്മപ്രശംസയില് ഒടുങ്ങും എന്ന് ഈ എഴുത്തിനു ന്യായം.

എന്തായാലും, ലേഖനങ്ങള്‍ നിരസിക്കുമ്പോള്‍ കുറച്ചു കൂടി ഭേദപ്പെട്ട ന്യായം പറയാണ്‍ എഡിറ്റര്‍മാര് പഠിക്കുന്നത് നല്ലതാകും. ഇല്ലെങ്കില്, ഒരിക്കല്‍ പറഞ്ഞത് പിന്നീട് വിഴുങ്ങേണ്ട ഗതികേട് വരും. അതത്ര രസമുള്ള ഏര്‍പ്പാടല്ലല്ലോ? (ഉത്തരാധുനിക സാഹചര്യം എന്ന ചപ്പടാച്ചികൊണ്ട് മാറ്റിപ്പറച്ചിലിനെ ന്യായീകരിക്കാന്‍ സൈദ്ധാന്തിക വഴി ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.) തന്നെയുമല്ല, വിശ്വാസ്യത (credibility ) എന്ന ഉള്ളതോ ഇല്ലാത്തതോ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതോ ആയ ഒന്നിലാണല്ലോ മാധ്യമങ്ങളുടെ കിടപ്പ്.

അഴിമുഖം കടലിലേക്കാണോ കായലിലേക്കാണോ അതോ ഇനി കരയിലേക്കാണോ തിരിഞ്ഞിരിക്കുന്നത് എന്നതിനു ആര്‍‌ക്കും കൃത്യമായ ഉത്തരം ഉണ്ടാകില്ല. പലപ്പൊഴും ഇതൊരു സൗകര്യമാണ്. അത് അഴിമുഖത്തിന്റെ ജ്യാമിതീയ സവിശേഷതയാകാം. ജ്യാമിതികൊണ്ട് ദിഗ്ഭ്രമുണ്ടാക്കാമെന്‍ കുളം കുത്തി പെരുന്തച്ചന്‍ തെളിയിച്ചത് നമ്മുടെ ഒരു ഐതിഹ്യമാണല്ലോ. എന്തായലും, തരം പോലെ വ്യാഖ്യാനിച്ചെടുക്കുന്നതിന്റെ തരവഴിയിലാണ് ചായ്‌വുകള്‍ എങ്ങോട്ടേക്കാണെന്ന് പലപ്പൊഴും നിര്‍‌ണ്ണയിക്കുന്നത്. ഇമ്മാതിരി തരവഴികള്‍ കാമ്യമായ ഒന്നാണൊ എന്ന് എനിക്കിപ്പൊഴും സംശയമുണ്ട്.

വാല്:
മൗലികതയെപ്പറ്റി ഇനിയും സംശയിക്കുന്നവരും അറിയാത്തവരും താഴെ പറയും വ്യായാമം ചെയ്തുനോക്കുക. അഴിമുഖത്തിലെ സില്മാ റിവ്യൂകള് എടുക്കുക. തല്ക്കാലം, നീന എന്ന സില്മയെപ്പറ്റിയുള്ള റിവ്യൂകള് മാത്രം എടുത്താല് മതിയാകും. എല്ലാം വായിക്കുക. ഒരു റിവ്യൂ എഴുതേണ്ട ചേരുവകളും നിരത്തേണ്ട തട്ടും പിടികിട്ടുന്നുണ്ടോ എന്നു നോക്കുക. കിട്ടിയാല്‍, ചേരുവകള് പാകത്തിനു ചേര്ത്ത് വേണ്ട തട്ട് തിരഞ്ഞെടുത്ത് സിനിമ കുഴച്ച് ഒഴിക്കുക. പടം മാറും മുമ്പ് റിവ്യൂ ഇടുക. ഇത് മറ്റുപോര്‍‌ട്ടലുകളിലും ആവര്‍ത്തിക്കാവുന്നതാണ്.
ഇങ്ങനെ സാധനങ്ങള്‍ പടയ്ക്കുന്നതിന്റെ ടെക്നിക്കിനെപ്പറ്റി എം.പി.നാറാണപിള്ള പണ്ടേ എഴുതീട്ടുണ്ട്.

Sunday, May 17, 2015

ഭൂമി ഒറ്റപ്പെടുന്നു.

അവിശ്വാസിക്ക്
വേദപുസ്തകം സമ്മാനിച്ച നിന്റെ ധൈര്യമാണ്
കണ്ടിട്ടില്ലാത്ത കാനാൻ ദേശത്തിലേക്ക്
കൂട്ടുവിളിക്കാൻ പ്രേരിപ്പിച്ചത്.
(അസമയത്തെ ആത്മവിശ്വാസം അപകടമാണെന്ന് അറിഞ്ഞവളേ,
വൈകുന്ന വെളിപാടുകളില്‍ തിരിച്ചറിവാകുന്ന ജീവിതമേ
സ്തുതിയും സമാധാനവും നിനക്ക്.)

വീഞ്ഞുകിട്ടാത്ത രാത്രിയില്
വെള്ളം നോക്കി വിചാരപ്പെടുമ്പോൾ
നീ കന്യാതനയന്റെ അത്ഭുതവൃത്തികളെ സ്മരിക്കുന്നു.
ഉടലാം വീഞ്ഞുപാത്രമെന്ന
ഉത്തമഗീതരൂപകം ഞാനുരുവിടുന്നു.

ഏത് വിശ്വാസിയുടെ പ്രാക്ക്
മിന്നലായാ നേരത്ത്?
പാപത്തിലേക്ക് മധുരിക്കാതെ
മരണപ്പെടാൻ അനുഗ്രഹിച്ച്
നീ പിന്തിരിയുന്നു.
പരീക്ഷകളിൽ നിന്നും രക്ഷിച്ചവനെ
പ്രാർത്ഥിക്കുന്നു.
വിഫലരാവുകളുടെ ഉടയവനെന്ന്
പ്രണയിച്ചവന് വെളിപ്പെടുന്നു.
ഇയ്യോബിന്റെ പുസ്തകത്തില്‍
ഒരേടുകൂടി ചേരുന്നു.

നിയതിയുടെ നിയമപുസ്തകം
നിസ്സഹായതയുടെ ഏടുവായിക്കുമ്പോള്‍
നിന്റെ കണ്ണു നനഞ്ഞത്
എനിക്ക് കാഴ്ച.
വച്ചുമാറാനാകാത്ത വഴികളുടെ യാത്രികര്‍
കഥകളും കാഴ്ചകളും കൈമാറി
അന്യോന്യം കണ്ടെടുത്ത്‌
അന്യരായത്
നമ്മുടെ സ്വകാര്യം.

ഭാവിയിലേദന്‍ പണിയുന്ന
സ്വപ്നഭാഷണക്കാരെ
വര്‍‌ത്തമാനം കുരിശേറ്റുന്നു.
പഴയതും പുതിയതുമായ നിയമങ്ങള്‍
നീതീകരിച്ച പീഢാനുഭവങ്ങളില്‍,
ഭൂമി ഒറ്റപ്പെടുന്നു.

Blog Archive