Saturday, December 13, 2014

വയ്ക്കോൽ മനുഷ്യർ കണ്ട ചുംബനങ്ങൾ

                         “പുലിക്കങ്ങനെ ജാതീം മതോം ഒന്നും ഇല്ലെഡേയ്. ആരെ കിട്ട്യാലും ചാമ്പും"- 'മൃഗയ' സിനിമയിൽ നിന്ന്.

[ഈ കുറിപ്പ് ഉത്തരകാലത്തിനു അയച്ചുകൊടുത്തിരുന്നു. ആഴ്ച ഒന്നിലേറെ ആയി. അവരിത് ഉറിയിൽ കെട്ടിത്തൂക്കി എന്നു തോന്നുന്നു. ഇതുവരെ മിണ്ടീട്ടില്ല. ആകയാൽ ഇതിവിടെ കിടക്കട്ടെ. അവനവൻ പ്രസിദ്ധീകരണത്തിന്റെ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം എന്നെനിക്കറിയാം.]
    ഒരാൾ പറയാത്ത കാര്യത്തെ അയാളുടേതായി അവതരിപ്പിച്ചതിനോ അല്ലെങ്കിൽ അയാൾ പറഞ്ഞ കാര്യത്തെ ഏറ്റവും ദുർബ്ബലമായി അവതരിപ്പിച്ചതിനോ ശേഷം അതിനെ വിമർശിക്കുന്നതിനെ വയ്ക്കോൽമനുഷ്യരെ ഉണ്ടാക്കുന്നു എന്നു പറയാം (Strawman Fallacy). ഇത് ഒരു യുക്ത്യാഭാസമാണ്. ചില സൈദ്ധാന്തികവേഷക്കാരുടെ ഒരു പ്രധാന ആയുധമാണ് ഇത്തരം യുക്തിവിചാരം. കെ. കെ. ബാബു രാജ് ഉത്തരകാലത്തിൽ എഴുതിയ "ചുംബനസമരം അസന്നിഹിതമാക്കുന്നത്" എന്ന ലേഖനത്തിൽ ഇത്തരം വൈയ്ക്കോൽ മനുഷ്യരെ ഉണ്ടാക്കുന്നുണ്ടോ‌ എന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിൽ ചെയ്യുന്നത്. ബൗദ്ധികസത്യസന്ധത എന്നത് കുറച്ചെങ്കിലും വിലയുള്ള ഒരു നാണയമാണെന്ന വിചാരം ഈ കുറിപ്പിനു പിന്നിൽ ഉണ്ട്.
 ബാബു രാജ് എഴുതുന്നു,
"ഇന്ത്യയിലെ മാധ്യമങ്ങളും അക്കാദമിക് പണ്ഡിതരും ‘വര്‍ഗ്ഗീയത’ എന്ന പരികല്പന ഉപയോഗിക്കുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിന്‌ വേണ്ടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ പരികല്പന ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്. അതേപോലെ മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്.
ബാബു രാജ് പറയുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുവാൻ അക്കാദമിക്കുകൾ ഉപയോഗിക്കുന്ന പദമാണ് വർഗ്ഗീയത എന്നാണ്. (മാധ്യമങ്ങൾ  ഈ പദത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഈ കുറിപ്പിൽ അന്വേഷിക്കുന്നില്ല. ബാബു രാജ് പറയുന്ന വിധത്തിൽ മാത്രം വർഗ്ഗീയത എന്ന വാക്ക് ഉപയോഗിക്കുന്ന മാധ്യമങ്ങൾ‌ ഉണ്ടാകാം). ഏറ്റവും ചുരുങ്ങിയത് ഹിന്ദുഫാഷിസത്തെക്കുറിക്കാനാണ് ആക്കദമിക്കുകൾ വർഗ്ഗീയത എന്ന വാക്ക് ഉപയോഗിക്കുന്നത്. ബാബു രാജ് പറയുന്ന രീതിയിൽ മാത്രം വർഗ്ഗീയത എന്ന പരികല്പനയെ ഉപയോഗിക്കുന്ന അക്കാദമിക്കുകൾ ഉണ്ടോ? ഉണ്ടാകാം? ഒരുപാട് കുമ്പിടികൾ1 ഉള്ള ഇടമാണ് അക്കാദമികം. അങ്ങനെ വരുമ്പോള്‌ ഏതെല്ലാം അക്കാദമിക്കുകളാണ് ബാബു രാജ് പറയുന്ന രീതിയിൽ വർഗ്ഗീയത എന്ന പരികല്പന ഉപയോഗിക്കുന്നത് എന്നു പറയേണ്ടത് അത്യാവശ്യമാണ്. ബാബു രാജ് അത് പറയുന്നില്ല. അതങ്ങിനെ ഇരിക്കട്ടെ. ഈ ഹിന്ദുത്വം എന്താണെന്ന് നോക്കാം. ഹിന്ദുത്വം എന്നതിനും ഹിന്ദു എന്നതിനും വ്യത്യാസം ഉണ്ടോ‌ എന്നും പരിശോധിക്കാം.  ആക്കാദമിക്കുകൾക്കിടയിൽ ഉള്ള ഒരഭിപ്രായം, ഹിന്ദുത്വം എന്ന ഒറ്റവാക്കുകൊണ്ട്‌ കുറിയ്ക്കാവുന്ന, ഒരേരീതിയിൽ തുടരുന്ന (ഏകശിലാത്മകം എന്നും പറയാം) ഒരു സംസ്കാരമോ മതമോ ഇന്ത്യാമഹാരാജ്യത്തില്ല. പിന്നുള്ളത് വിവിധങ്ങളായ ജാതികളുടേയും ആചാരങ്ങളുടേയും ഒക്കെ ഒരു കൂട്ടമാണ്. അതിനെ വിശേഷിപ്പിക്കാൻ 'തമ്മിലിണങ്ങാത്ത തങ്ങളിലിണങ്ങാത്ത' എന്ന കവിവാക്യം ഉപയോഗിക്കാം (ഒ.എൻ.വി. ഭൂമിക്ക് ഒരു ചരമഗീതം). അങ്ങിനുള്ള ഇന്ത്യാമഹാരാജ്യത്തെ സകലമാന ജാതിമതാചാരക്കൂട്ടങ്ങളെയും ഒന്നിച്ച് എളുപ്പത്തിൽ കുറിക്കാൻ ആരോ‌ പ്രയോഗിച്ച ഒരു വാക്കാണ് ഹിന്ദു. (എപ്പോൾ? ആര്? എന്നൊക്കെ ചരിത്രത്തിൽ ഉണ്ട്. അന്വേഷിപ്പിൻ. കണ്ടെത്തും.). അതുകൊണ്ട് ഈ ഹിന്ദുത്വം എന്ന ഏകശിലാത്മകമായ സംഭവം ശരിക്കും ഉള്ള ഒന്നല്ല. എന്നാൽ, ഇതൊന്നും ഇങ്ങനല്ല. ഹിന്ദു എന്നത് ഹിന്ദുത്വം പിന്തുടരുന്ന ഒരുവനാണ്.( ഒരുവളുമാർക്ക് അതിൽ ചെറ്യ വേഷം-വീരപ്രസു-പെറൽ- മാത്രം. അതാണ് ഒരുവനിൽ നിർത്തിയത്). ഹിന്ദുത്വം എന്ന ഏകശിലാത്മകമായ ഒരു സംഗതി ഉണ്ട്‌ എന്നൊക്കെ ആവശ്യമുള്ളവർ സവർക്കറുടെ "ഹിന്ദുത്വ" എന്ന പുസ്തകം നോക്കുക. ഒരു ഏകശിലാത്മക ഹിന്ദുത്വം ഉണ്ടാക്കാൻ മൂപ്പർ പെടുന്ന പാട് കാണുക. രാമായണമഹാഭാരതാദികളാലും സംസ്കൃതഭാഷയാലും ഒക്കെ കെട്ടപ്പെട്ട ഒരു ഗഡാഗഡിയൻ സംസ്കാരമാണ്, സവർക്കർജി ഭഗീരഥയത്നം ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഹിന്ദുത്വം. പക്ഷേ, രാമായണം തമ്മിൽ ചേരാത്തവിധം നൂറുകണക്കിനുണ്ടെന്ന് ഒരു രാമാനുജൻ തെളിവു നിരത്തുന്നതോടെ സവർക്കർജി കിനാവുകണ്ട ഹിന്ദുത്വകിനാശേരി2 കടലെടുക്കും. അതുണ്ടാകാതിരിക്കാനാണ്, രാമാനന്ദ സാഗർജിമാർ സീരിയലാക്കിയത് മാത്രമേ‌ രാമായണമായി ഭൂലോകത്തൊള്ളൂ എന്നു സ്ഥാപിക്കാനാണ്, രാമാനുജന്റെ പ്രബന്ധം മാലോകർ പഠിക്കരുത് എന്ന് ഡൽഹി സർവ്വകലാശാലയിലെ കുറച്ച് പണ്ഡിതരും അന്വേഷണകുതുകികളാം വിദ്യാർത്ഥികളും കൂടി തിട്ടൂരമിറക്കി നടപ്പാക്കിയത്. ഹിന്ദുത്വം എന്നത് അത്ര നിസ്സാരമായ ഒരു വാക്കല്ല എന്ന് സാരം. മേല്പറഞ്ഞ തരം തിട്ടൂരക്കാരാണ് ബാബു രാജിന്റെ കിനാശേരിയിലെ അക്കാദമിക്കുകള്‌ എങ്കിൽ ഹിന്ദുത്വം= വർഗ്ഗീയത ആണ്. ഇന്ത്യയിൽ വർഗ്ഗീയതയുടെ കച്ചവടത്തിന്റെ പ്രധാന ഓഹരികൾ ടി. ഹിന്ദുത്വക്കാരിലാണ്. പക്ഷേ, വർഗ്ഗീയത എന്ന വാക്കിനു ഹിന്ദുത്വവർഗ്ഗീയത എന്നു മാത്രം അർത്ഥം കല്പിക്കുന്നത് നല്ല ഒരു അബദ്ധമാണ്. താലിബാൻ എന്നു കേൾക്കുമ്പോള്‌ മുസ്ലീം എന്നു പൂരിപ്പിക്കുന്നതരം സൈദ്ധാന്തിക കുമ്പിടികൾക്ക് ഏറെ താല്പര്യമുള്ളതരം ഒരബദ്ധമാണ് വർഗ്ഗീയത എന്നതിനെ ഹിന്ദുത്വം എന്നു മാത്രം എടുക്കുന്നത്. സവർക്കർജിയുടെ തുടർച്ചയിൽ വരുന്ന ഹിന്ദുത്വമാണ് ഈ ഹിന്ദുത്വം എന്ന് എടുത്താൽ നിസ്സംശയം  ഹിന്ദുത്വം=വർഗ്ഗീയത എന്നെഴുതാം. ബാബു രാജ് അതാണ് ഉദ്ദേശിക്കുന്നത് എന്നു കരുതാം. അങ്ങനല്ലെങ്കിൽ,  ഈ നാട്ടിലെ ഏത് ഹിന്ദു വിശ്വാസിയും വർഗ്ഗീയവാദിയാകും. കാരണം ഹിന്ദുവിശ്വാസി=ഹിന്ദുത്വവിശ്വാസി= വർഗ്ഗീയവാദി. (ഹിന്ദു വിശ്വാസം- കാക്കത്തൊള്ളായിരം ജാതികൾ ഉപജാതികൾ, ബുദ്ധിസം അതിന്റെ പിരിവുകൾ, ജൈനിസം അതിന്റെ പിരിവുകൾ എന്തിനു ചാർവാകർ എന്ന നാസ്തികർ (വിശ്വാസികളാൽ കൊന്നു തീർക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ‌ ചാർവാകർ എന്ന ജീവികളെ ഇന്ത്യയിൽ കാണാൻ കിട്ടൂ)  വരെ ഹിന്ദുവിശ്വാസികളാണ്!). അപ്പോൾ സകലമാന ഹിന്ദുക്കളും വർഗ്ഗീയവാദികളാണ്. അക്കാദമിക്കുകൾക്ക് ഇങ്ങനൊരു അഭിപ്രായം ഇല്ല. ഇങ്ങനെല്ലാം  വിചാരിക്കുമ്പോൾ,
ബാബു രാജ് എഴുതുന്നു,
"യഥാര്‍ത്ഥത്തില്‍ ഈ പരികല്പന [വർഗ്ഗീയത] ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്.”
അപ്പോള്‌ ഇന്ത്യയിലെ ലിബറലുകളും ഇടതുകളും കീഴാള സമുദായങ്ങളെ കേവലം ഹിന്ദുത്വത്തിന്റെ (സവർക്കർജിയുടെ കിനാശ്ശേരിയിലെ ഹിന്ദു) ഭാഗമായി മാത്രമേ‌ കണ്ടിട്ടൊള്ളൂ എന്നാണ് മേലുദ്ധരിച്ച വാചകത്തിന്റെ ഒരർത്ഥം. തന്നെയുമല്ല, വർഗ്ഗീയത എന്ന പരികല്പന ശരിക്കും ഉണ്ടായത് ഈ ടീംസിന്റെ ഭയത്തിൽ നിന്നുമാണ്.  അതായത്, പൊളിച്ചിട്ട ബാബറി-മസ്ജിദും (ഇപ്പോൾ തർക്ക മന്ദിരം എന്നു പറയണം.) വികസനനായകന്റെ നാട്ടിലെ ഗോധ്രയും ലിബറലിടതു ജീവികൾക്ക് കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവൽക്കരണത്തോടുണ്ടായ ഭയങ്ങളുടെ ഉത്പന്നം മാത്രമാണ്. ത്രിശൂലധാരികളും തദ്ഭാവേ സമാധാനികളുമായ പരിവാരങ്ങൾക്ക് മേല്പറഞ്ഞ അക്രമങ്ങളിൽ ഒരു പങ്കും ഇല്ല! ഇത്തരം സർട്ടിഫിക്കറ്റ് കൊടുക്കുന്ന ആളെ ജനകോടികളുടെ വികസനനായകൻ തന്റെ കൂടെ ഇരുത്തും. “But still people call you a mass murderer. Do you have an image problem”- എന്ന കരൺ ഥാപ്പറുടെ ചോദ്യം കേട്ട് പാനി (മലയാളത്തിൽ വെള്ളം) കുടിച്ചത് ഒരു ഇടതു-ലിബറൽ ഭയമായിരുന്നല്ലോ? സൈദ്ധാന്തിക പ്രഭൃതികളുടെ ഇത്തരം സുപ്രധാന കണ്ടെത്തലുകളോട് "നാവുകൊണ്ടേവം നീട്ടിയാൽ പോരാ/നീട്ടിക്കൊയ്യണം നീ അനുജത്തീ" എന്ന കന്നിക്കൊയ്തിലെ വയ്‌‌ലോപ്പിള്ളിയുടെ രണ്ടു വരികള്‌ സമാധാനം പറയും.
    തനിക്കുതോന്നും‌‌വിധം-അതായത് ഉപകരിക്കും വിധം ചരിത്രത്തെയും വാക്കുകളെയും തെളിക്കുന്ന കുറുക്കുവഴിയിൽ നിന്നാണ് ഈ "ലിബറൽ-ഇടത് ഭയം" എന്ന സങ്കല്പം ഇപ്പോൾ കൊണ്ടു വന്നത്. മാത്രവുമല്ല, കീഴാളരെ ഹിന്ദു എന്ന് വിശേഷിപ്പിക്കുകയാണ് ലിബറലുകളും ഇടതും എന്നും  പറയുന്നു. ഇതൊക്കെ എപ്പോള്‌ എന്ന് ചോദിച്ചാൽ കള്ളി വെളിപ്പെട്ടുപോകും. മാത്രവുമല്ല, ഇടത് എന്നതുകൊണ്ട്‌ ബാബു രാജ് അക്കാദമിക്കുകളെയാണോ‌ ഇന്ത്യയിലെ ഇടതുപാർട്ടികളെയാണോ‌ സൂചിപ്പിക്കുന്നതെന്നും പറഞ്ഞിട്ടില്ല. ലിബറലുകള്‌ ആരെന്നു എനിക്കറിയില്ല. കീഴാളരാഷ്ട്രീയത്തെ ഹിന്ദു രാഷ്ട്രീയം എന്ന് വിളിക്കുന്ന ലിബറൽ ഇടത് ഭയങ്ങൾ ഏതെന്നറിയാൻ കൗതുകമുണ്ട്. പറഞ്ഞുവന്നത്, ആരെന്നോ എപ്പോഴെന്നോ‌ പറയാതെ കാടടച്ച് വെടിവയ്ക്കും പോലെ ഇങ്ങനെ എഴുതാൻ എളുപ്പമാണ്. തന്നെയുമല്ല അത് മറ്റൊരാളുടേതായി അവതരിപ്പിച്ചാൽ പിന്നെ അതിനെ വിമർശിക്കാൻ എളുപ്പവുമാണ്. വയ്ക്കോൽ മനുഷ്യരെ എളുപ്പം കത്തിച്ചു കളയാം. ഈ വയ്ക്കോൽ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ, മറയ്ക്കപ്പെട്ടത് ഹിന്ദുഫാഷിസത്തിന്റെ ഹിംസാത്മകതയാണ്. കാരണം, ബാബു രാജിന്റെ വിശകലന മഷിനോട്ടത്തിൽ തെളിഞ്ഞത് ലിബറല്-ഇടതു ഭയങ്ങൾ ഹിന്ദുത്വം എന്ന വർഗ്ഗീയത ഉല്പാദിപ്പിക്കുന്നതാണ്. അതിൽ സംഘപരിവാരാദി പ്രഭൃതികൾ തെളിഞ്ഞില്ല. ഉമ്മകള്‌ കണ്ട്‌ വിറളിപിടിച്ചപ്പോഴുണ്ടായ സ്ഥലജലഭ്രമം‌ ആണോ‌ എന്ന്  സംശയിക്കാൻ ന്യായമുണ്ട്.
    വർഗ്ഗീയതയ്ക്ക് ബാബു രാജ് കണ്ടെത്തിയ കാരണങ്ങളിൽ ചിരിച്ചൊടുങ്ങാതെ ശ്വാസം പിടിച്ച് അടുത്ത വാചകം വായിച്ചാല്-"മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്.” എന്നു കാണാം. ഏത് മരത്ത(ല)ണൽ നല്കിയ ബോധോദയമാണ് ഇതെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിൽ മോറൽ പോലീസ് എന്ന വാക്കുണ്ടായത് എന്നു മുതലാണ് എന്നെനിക്കറിയില്ല. പക്ഷേ, അത് മുസ്ലീംസമുദായത്തിന്റെ സോഷ്യൽ മൊബിലിറ്റികണ്ട് സവർണ്ണ ഹിന്ദുക്കളിൽ ഉണ്ടായ അങ്കലാപ്പിൽ നിന്നും ഉണ്ടായതാണ് എന്ന് പറയുന്നത് ഭോഷ്കാണ്. കാരണം, ആണും പെണ്ണും ഒരുമിച്ചിരിക്കുന്നിടത്തേയ്ക്ക് അധികാരത്തോടെ ചോദ്യങ്ങളുമായി കടന്നുകയറിയ ആണുങ്ങൾക്ക് ജാതിമതവ്യത്യാസം ഒരു പ്രശ്നമായിരുന്നില്ല. ഇത് മലയാളത്തിലെ ഒരു ചെറ്യ ഒരു നേരാണ്. മുസ്ലീംങ്ങളുടെ സോഷ്യൽ മൊബിലിറ്റി കണ്ടുണ്ടായ സവർണ്ണ അങ്കലാപ്പാണ് മോറൽ പോലീസിംഗ് എന്ന് പറയുമ്പോള്‌, ചുരുങ്ങിയത് സവർണ്ണ സിങ്കങ്ങള്‌‌‌ മുസ്ലീംങ്ങളെ സദാചാരവിരുദ്ധരായി കാണുന്നു എന്നാണ് വരുന്നത്. മുസ്ലീങ്ങൾ സദാചാരവിരുദ്ധരാണ് എന്നത് ഒരു യുവമൂർച്ചക്കാരന്റെ തോന്നലാകാം. മുസ്ലീംങ്ങള്‌ സദാചാരവിരുദ്ധരാണെന്നും അവർ ഇന്ത്യൻ രക്തത്തെ (ഇന്ത്യൻ രക്തം, ഗംഗാജലം പോലെ- പാതിവെന്ത ശവങ്ങള്‌ ഒഴുകുന്ന നമ്മുടെ വിശുദ്ധഗംഗ- പരിശുദ്ധമാണത്രേ) മലിനമാക്കുന്നു എന്നും ഹിന്ദുഫാഷിസത്തിന്റെ പഴയതും ഇപ്പോഴും പ്രചാരത്തിലുള്ളതുമായ ഒരു വാദമാണ്. തന്നെയുമല്ല ഈ മുസ്ലീംങ്ങളൊന്നും ശരി ഇന്ത്യനല്ലെന്ന് സവർക്കർജി പണ്ടേ‌വാദിച്ചിട്ടുണ്ട്. (അതുകൊണ്ടൊക്കെയാണ് ബാബുരാജ് തള്ളിക്കളയുന്ന cultural/moral വാദങ്ങൾ പ്രസക്തമാകുന്നത്.) ഇത് ആവർത്തിക്കേണ്ടിയിരുന്നില്ല. ആവർത്തിച്ചിട്ട് അതിനെ നിഷേധിക്കാതിരുന്നത് തെറ്റായിപ്പോയി.  തന്നെയുമല്ല, മോറൽ പോലീസിംഗ് മുസ്ലീംസമുദായവുമായി മാത്രം ബന്ധപ്പെട്ട ഒന്നാണെന്ന ധാരണ ഉണ്ടാക്കുകയും ചെയ്തു. മോറൽ പോലീസ് = മുസ്ലീം എന്ന ബാബു രാജിന്റെ ഈ വയ്ക്കോൽ മനുഷ്യൻ തുലോം വികൃതമായ ഒന്നായിപ്പോയി.
    ഇനി വാദത്തിനു വേണ്ടി ബാബു രജ് പറയുന്നത് ശരിയെന്ന് സമ്മതിക്കുക. അതായത് മുസ്ലീം സമുദായത്തിന്റെ സോഷ്യൽമൊബിലിയിൽ സവർണ്ണ ഹിന്ദുക്കൾക്കുണ്ടായ അങ്കലാപ്പിൽ നിന്നുണ്ടായതാണ് മോറൽ പോലീസിംഗ് എന്ന പരികല്പന. പോത്തിനേയും കൊണ്ട്‌ (ഹേയ്, അല്ല. കാലനല്ല!) സദാചാരത്തിന്റെ കാവലാളുകൾ  കൊച്ചിയിൽ ചുംബനസമരത്തെ എതിർക്കാൻ വന്നപ്പോൾ കൂട്ടത്തില് ചില മുസ്ലീംസംഘടനകളും ഉണ്ടായിരുന്നു. അതുകൊണ്ടാണോ ഇതൊക്കെ മുസ്ലീംങ്ങള്ക്കെതിരാണെന്ന് ബാബു രാജിനു തോന്നിയത്? ഇതിനെ വക വച്ചുകൊടുക്കേണ്ടതുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. എന്തെന്നാൽ, ഈ മുസ്ലീംസഘടനക്കാരുടേത് സവർണ്ണ അങ്കലാപ്പാണോ? ആണെന്ന് ബാബു രാജ് പറാഞ്ഞാൽ അവർ സമ്മതിക്കുമോ? അവരും ബാബുരജും സമ്മതിച്ചാലും  മുസ്ലീംസമുദായത്തിന്റെ കുത്തക, പോത്തായും സോറി പോത്തുമായും അല്ലാതും കൊച്ചിയിലെത്തിയ സമുദായ സംഘടനകൾക്ക് തീറെഴുതിക്കൊടുക്കാൻ എനിക്ക് സമ്മതമില്ല.
    സദാചാരപ്പോലീസിംഗ് സവർണ്ണ ഹിന്ദുക്കളുടെ ഒരു പരിപാടിയാണ് എന്നെഴുതിയത് നല്ല തമാശയായി. അതെപ്പോഴും മുസ്ലീം സമുദായത്തിന്റെ സോഷ്യൽ മൊബിലിറ്റിയോടുള്ള അങ്കലാപ്പായത് അതിലും രസായി. പക്ഷേ, ഞങ്ങൾ കൃസ്ത്യാനികളെ സദാചാരത്തിൽ കൂട്ടാത്തതെന്തേ എന്ന് എമ്പാടുമുള്ള സഭകളുടെ ഇടയർ ചോദിച്ചാൽ എന്തു പറയും? അപോസ്ഥലൻ നേരിട്ട് നമ്പൂതിരിയെ സ്നാനപ്പെടുത്തി ഉണ്ടാക്കിയ ഒന്നാന്തരം കൃസ്ത്യാനികളാണ് തങ്ങൾ എന്നഭിമാനം കൊള്ളുന്ന ഇടയജനങ്ങൾ ഉള്ള കേരളം സദാചാരപ്പോലീസിം‌‌ഗിന്റെ കുത്തക ഇപ്പോഴത്തെ സവർണ്ണ ഹിന്ദുക്കൾക്ക് മാത്രമായി കൊടുത്തതിൽ ബാബു രാജിനെ വെറുതെ വിടുമോ? ഒന്നുമല്ലെങ്കിലും, പാരിത് ഭരിച്ച വിക്ടോറിയയുടെ പേരിലുള്ള മൊറാലിറ്റിയല്ലേ ഇപ്പോഴും  മലയാളക്കരയിൽ പ്രബലം. പോരാത്തതിന് വിക്ടോറിയാജി കൃസ്ത്യാനിയാണ്! 
    മുകളിലെ ചോദ്യങ്ങള്‌ എല്ലാം തമാശയയി കണ്ടാലും, സദാചാരപ്പോലീസ് സവർണ്ണ ഭാഷ്യത്തിൽ മുസ്ലീംങ്ങളാണ് എന്ന ധ്വനി ബാബു രാജിന്റെ വാചകത്തിൽ ഉണ്ട്. അതായത് മുസ്ലീംങ്ങളല്ലാത്തവരൊന്നും സവർണ്ണഭാഷ്യത്തിലെ സദാചാരപ്പോലീസിൽ പെടുന്നില്ല എന്ന്. പിന്നീടത് മുസ്ലീംങ്ങളുടെ സദാചാരവിരുദ്ധതയ്ക്കെതിരെയാണ് സദാചാര പോലീസിംഗ് എന്നായി. ഹിന്ദുത്വമല്ല മാറ്റാരോ‌ ആണ് പ്രതിസ്ഥാനത്തെ എന്നാണ് ബാബു രാജ് പറയുന്നത്. ആ ആരാൻ മുസ്ലീം ആണ് എന്ന് മൂപ്പർ വ്യക്തമാക്കുന്നുമുണ്ട്.   ഇനിയും ചുരുക്കിയാൽ മുസ്ലീംവിരുദ്ധതയാണ് സദാചാര പോലീസിംഗ് എന്ന പരികല്പനയ്ക്ക് പിന്നിൽ എന്ന് പറഞ്ഞു നിർത്തുന്നു.  എന്തിനാണ് സകല പരികല്പനകളേയും മുസ്ലീം വിദ്വേഷത്തിൽ കൊണ്ടുചെന്ന് കെട്ടുന്നത്? "നിന്റെ അമ്മേം പെങ്ങളേം വിടെടാ" എന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ (ചുംബനസമരം നടന്ന കൊച്ചീല് അങ്ങനേം ചിലർ ആഹ്വാനിച്ചിരുന്നു) ആക്രോശത്തെ ബാബുരാജ് കാണാത്തതാണോ? കീഴാള രഷ്ട്രീയത്തോടുള്ള ഇടതു ഭയത്തിന്റെ ഉല്പ്പന്നമാണ് വർഗ്ഗീയത എന്നതിന്റെ അടുത്ത വാചകമായാണ് സവർണ്ണർക്ക് മുസ്ലീംസമുദായത്തോടുള്ള അങ്കലാപ്പാണ് മോറൽ പോലീസിംഗ് എന്ന പരികല്പന ഉണ്ടാക്കിയത് എന്നെഴുതുന്നത്. എത്ര എളുപ്പത്തിലാണ് പ്രശ്നങ്ങളെ ഒരേ മാനത്തിലേക്ക് ലളിതവൽക്കരിക്കുന്നത്. ജാതിസ്വത്വവും മതസ്വത്വവും രണ്ടാണ് എന്നെങ്കിലും ഓർക്കേണ്ടതല്ലേ? അതൊക്കെ നിൽക്കട്ടെ, മോറൽപോലീസ്=മുസ്ലീം എന്ന സമവാക്യം എങ്ങനെയാണ് ഉണ്ടാക്കിയത്?
         ബാബുരാജിന്റെ ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡികയിലെ ആദ്യത്തെ മൂന്നു വാചകങ്ങളെക്കുറിച്ച് മാത്രമാണ് ഇതുവരെ എഴുതിയത്. ഇതുപോലെ ഒട്ടേറെ വയ്ക്കോൽ മനുഷ്യരെ അദ്ദേഹം വേറെയും ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിനു, വർഗ്ഗീയത, മോറൽ പോലീസിംഗ് എന്നീ പരികല്പനകളിൽ കാണുന്ന പോരായ്മകൾ (ഈ പോരായ്മകളിലെ പിശകുകൾ കണ്ടെത്താൻ നിന്നാൽ അതിനേ നേരം കിട്ടൂ) കുറിച്ചതിനു ശേഷം അദ്ദേഹം എഴുതുന്നു,
“ഇതേസമയം, വര്‍ഗ്ഗീയത എന്ന പദം കീഴാളസമുദായങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്താനും മോറല്‍പോലീസ് എന്ന പദം സെമറ്റിക് മതങ്ങളെ പ്രതിസ്ഥാനത്ത് എത്തിക്കാനും പര്യാപ്തമാണ്.”
അത് രസായി. അപ്പോള്‌ കീഴാള സമുദായക്കാർ ആരായി-വർഗ്ഗീയക്കാരായി. സെമറ്റിക് മതക്കാരോ (എന്നു വച്ചാൽ‌ പ്രധാനമായും ഇന്ത്യയിൽ മുസ്ലീംങ്ങളും കൃസ്ത്യാനികളും ) മോറൽ പോലീസായി. ഇതെങ്ങനെ ഉണ്ടാക്കിയെടുത്ത ധാരണയാണ്? ബാബു രാജ് ഇതിനു കാരണമൊന്നും നിരത്തുന്നില്ല. ആട്ടം  തീർന്നില്ല, അദ്ദേഹം പിന്നേം എഴുതി, “ഫാഷിസ്റ്റ് കടന്നാക്രമണം എന്ന വിഷയം തന്നെ വിട്ടുകളഞ്ഞുകൊണ്ട് മുസ്ലീംസമുദായത്തെ ‘സിവിലൈസ്ഡ്’ ആക്കാനുള്ള ദൗത്യവാഹകരായി ചുംബന സമരക്കാര്‍ മാറി.”
മുസ്ലീം സമുദായത്തെ പരിഷ്കാരികളാക്കാനാണ് ചുംബനസമരക്കാർ ചുണ്ടും കൊണ്ട് ഇറങ്ങിയത് എന്ന്. ഇതാരു പറഞ്ഞു. ബാബു രാജ് പറഞ്ഞു. മൂപ്പരോട്‌ ആരു പറഞ്ഞു? അറിയില്ല. ഇതെവിടെ നിന്നു കണ്ടെടുത്ത എങ്ങിനുണ്ടാക്കിയ അഭിപ്രായമാണ്? അറിയില്ല. പരസ്യമായി ഉമ്മവയ്ക്കാത്തവർ അപരിഷ്കൃതരാണെന്ന് ചുംബനസമരക്കാർ പറഞ്ഞോ? ഇല്ലെന്നാണ് എന്റെ അറിവ്. നിങ്ങള്‌ ഉമ്മവയ്ക്കുന്നില്ലെങ്കിലും ഉമ്മവയ്ക്കുന്നവരെ അവരുടെ പാട്ടിനു വിടുവിൻ എന്ന ചെറ്യ കാര്യമാണ് ചുംബനസമരക്കാർ പ്രധാനമായും ഉറക്കെ പറയുന്നത്. ബാബു രാജ് അത് മുസ്ലീം സമുദായത്തെ പരിഷ്കാരികളാക്കാനുള്ള പരിശ്രമമായി കണ്ടു. പക്ഷേ, ഒരു ചോദ്യം. അതെന്നാ, ഈ മുസ്ലീം‌‌ങ്ങളെ മാത്രം പരിഷ്കരിച്ചാൽ മതിയോ? മുസ്ലീംങ്ങള്‌ അത്ര അപരിഷ്കൃതരാണെന്ന് ബാബു രാജിനു വല്ല തോന്നലും ഉണ്ടോ‌ എന്ന് ഇതു വായിച്ചാൽ ആരും സംശയിക്കും.  അങ്ങനെ ഒരു ബേജാറില്ലെങ്കിൽ മുസ്ലീംങ്ങളെ പച്ചപ്പരിഷ്കാരികളാക്കാൻ ഇറങ്ങിപ്പുറപ്പെവരാണ് ചുംബനസമരക്കാർ എന്ന് ബാബു രാജ് കഥമെനഞ്ഞത് എന്തിന്? ബാബു രാജിന്റെ ഈ വിചാരത്തിന്റെ രഹസ്യം ഇനി ചേർക്കുന്ന വാചകത്തിൽ ഉണ്ടെന്നു തോന്നുന്നു. മൂപ്പർ എഴുതുന്നു, "മാത്രമല്ല, പലരും ആഗ്രഹിക്കുന്നത്‌പോലെ എളുപ്പത്തില്‍ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലീംങ്ങള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും, ഞങ്ങള്‍ ചരിത്രത്തിന്റെ പ്രസവം നടത്തിച്ചിരിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് നടത്തുന്ന പ്രകടനപരത ഫ്യൂഡല്‍ സമരമുറയാണെന്നതിനെ ഉറപ്പാക്കുന്നു.”
മുസ്ലീംങ്ങൾക്ക് മാറാൻ കഴിയാത്തതുകൊണ്ടാണ് ചരിത്രത്തിന്റെ പ്രസവം എന്ന വാദം പ്രകടനപരമാകുന്നത് എന്നാണ് മേല്പറഞ്ഞ വാചകത്തിന്റെ ഒരർത്ഥം. മറ്റൊന്നു, മുസ്ലീംങ്ങള്‌ മാറേണ്ടവരാണ് എന്നാണ്. മതപരത, സദാചാരം എന്നിവകളിൽ നിന്നും മുസ്ലീംങ്ങൾ മാറേണ്ടവരാണ് എന്ന കാര്യത്തിൽ ബാബു രാജിനു സംശയം ഇല്ലെന്ന് തോന്നുന്നു. (ആ 'പലരും' എന്നതിൽ താനില്ലെന്ന് പറഞ്ഞ ബാബു രജിനു വേണമെങ്കില് കൈകഴുകാം). മുസ്ലീംങ്ങൾക്ക് മാറാൻ കഴിയില്ലെന്ന്-എളുപ്പത്തിൽ മാറാൻ കഴിയില്ലെന്ന്-എല്ലാവർക്കും അറിയാമത്രേ. എങ്ങോട്ട് മാറണം എന്നാണ്?  ആരെല്ലാമാണ് ഈ "എല്ലാവരും" എന്നൊന്നും എനിക്കറിയില്ല. ബാബു രാജ് പറയുന്ന ആ "പലരുടേയും ആഗ്രഹം" എന്തെന്നും വ്യക്തമല്ല.  മതപരതയേയും സദാചാരത്തേയും മുസ്ലീംങ്ങൾക്ക് എളുപ്പത്തിൽ ‌‌ കുടഞ്ഞു കളയാൻ ആകാത്തതുകൊണ്ടും, ഇതെല്ലാവർക്കും (ആർക്കൊക്കെയാണാവോ?) അറിയാവുന്നതുകൊണ്ടും ചരിത്രത്തിന്റെ പ്രസവം എന്ന അവകാശവാദം  (എന്താണാവോ‌ ഇപ്പറഞ്ഞ "ചരിത്രം”?) പ്രകടനപരതയായി എന്നെഴുതുന്നത് മുസ്ലീംഭയം അഥവാ Islamofobia എഴുത്തുകാരനുള്ളതിന്റെ ലക്ഷണമാണെന്ന് വായിക്കുന്നർക്കു തോന്നാം. അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം, മാറേണ്ടവരും പരിഷ്കരിക്കപ്പെടേണ്ടവരുമാണ് മുസ്ലീംങ്ങൾ എന്നാണ് എഴുത്താളൻ കുറിച്ചു വച്ചതിന്റെ ഒരു പ്രധാന വിവക്ഷ.  ബാബു രാജിനു ഇസ്ലാമോഫോബിയ എന്ന രോഗം ഉണ്ടോ‌ എന്ന് എനിക്കറിയില്ല. പക്ഷേ, വയ്ക്കോൽ മനുഷ്യരെ ഉണ്ടാക്കുന്ന തിരക്കിൽ പടച്ചുവിട്ടതിൽ നിന്നും വെളിവാകുന്ന ഒന്ന് എഴുത്താളന്റെ ഇസ്ലാമോഫോബിയ ആണെന്നു ഒരാള്‌ പറഞ്ഞാൽ, ആ ആരോപണം അസന്നിഹിതപെടുത്തൽ (വെറുതേ കനമാക്കിയതാണ്-ആരോപണത്തെ അകറ്റി നിർത്താൻ, തടയാൻ എന്ന് മലയാളം) എളുപ്പമാകില്ല. ഇതിങ്ങനെ തീരുന്നില്ല. ഖജുരാവോ പ്രതിമകള്‌‌‌ തുടങ്ങിയ മറ്റു വയ്ക്കോൽമാനവരുടെ പൊള്ളത്തരം വ്യക്തമാകാൻ ശ്രീജിത്ത്3 എഴുതിയ “Kiss of love, Hindutva, Hinduism, Kamasutra, Khajuraho etc. : some basic lessons of reasoning.” എന്ന കുറിപ്പ് നോക്കുക.
    കുമ്പിടികൾ അബദ്ധങ്ങളുടെ അടുപ്പിൽ പാചകം ചെയ്തുവിളമ്പിയ ഏതാനും  വാചകങ്ങളുടെ ചില അനുരണനങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്. ബാബു രാജിന്റെ ലേഖനത്തിലെ വയ്ക്കോൽമാനവരാദി പിശകുകൾ എല്ലാം കൂടി ഒറ്റക്കുറിപ്പിൽ ഒതുങ്ങാത്തതിനാൽ ഇവിടെ നിർത്തുന്നു.  "വെടക്കാക്കി തനിക്കാക്കൽ" എന്ന മലയാളച്ചൊല്ലിനെ ചുമ്മാതെ ഓർക്കുവിൻ.

1.കുമ്പിടി-നന്ദനം എന്ന മലയാള സിനിമയിൽ ജഗതി അഭിനയിച്ച കള്ളസന്യാസിയുടെ പേര്. അക്കാദമികരംഗത്തെ കപവേഷക്കാരെയാണ് കുമ്പിടിഎന്നു ഇവിടെ വിളിക്കുന്നത്.
2. കിനാശേരി-മനസ്സിനക്കരെ എന്ന സിനിമയിലെ  ഗ്രാമം. മദ്യവിമുക്തമായ കിനാശേരി.അതായിരുന്നു ഗാന്ധിജികണ്ട സ്വപ്നം എന്ന ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് പ്രശസ്തം.
3. ഈഘണ്ഡികയിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് ഇതേ ശ്രീജിത്താണ്.

നന്ദി
ഈ കുറിപ്പിന്റെ ആദ്യവായനക്കാരനും അബദ്ധങ്ങളിൽ നിന്നും എന്നെ രക്ഷിച്ചവനും കൂടെ പഠിക്കുന്നവനുമായ ശ്രീജിത്തിന്. ശേഷിക്കുന്ന പിശകുകൾ എന്റെ മാത്രമാണ്.
റഫറൻസ്
കെ.കെ.ബാബുരാജ്, ചുംബനസമരംഅസന്നിഹിതമാക്കുന്നത്, http://utharakalam.com/?p=12076 / 25/11/2014
A.K. Ramanujan, Three Hundred Ramayanas: Five Examples and Three Thoughts on Translation, in The Collected Essays of A K Ramanujan, Oxford University Press, New Delhi, 1999.
V.D.Savarkar, Essentials of Hindutva.
Devil's Advocate, https://www.youtube.com/watch?v=QHS_eSoOBzg/25/11/2014
Straw Man, http://www.nizkor.org/features/fallacies/straw-man.html 25/11/2014
Sreejith. K.K, “Kiss of love, Hindutva, Hinduism, Kamasutra, Khajuraho etc. : some basic lessons of reasoning”, https://epistemepuzzles.wordpress.com/2014/11/26/kiss-of-love-hindutva-orand-hinduism-kamasutra-etc-some-basic-lessons-of-reasoning/

Monday, December 8, 2014

അയാളും ഞാനും തമ്മിൽ


താങ്ങാനാരുമില്ലായ്കയാൽ
തളർച്ചഭാവിക്കാനാകാതെ
തനിച്ചിരിക്കുന്നൊരാളെ
ഞാനറിയുന്നുണ്ട്.
ഉള്ളിലേക്കുള്ളിലേയ്ക്ക്
വേവാഴ്തിയ ഗ്രീഷ്മം
ശിലാഹൃദയം കൊടുത്തത്
കാണുന്നുണ്ട്.
ശില്പമായ് കണ്ടെടുക്കപ്പെടാത്ത
ശിലയുടെ ധ്യാനാതപം
പൊള്ളിക്കുന്നുണ്ട്.
വരാത്ത വർഷത്തിന്റെയും
മിന്നലെയ്ത മേഘത്തിന്റേയും കൗര്യം
അനുഭവിക്കുന്നുണ്ട്.
ചുംബിക്കാതെ പിരികയാൽ
മുറിവായിത്തുടരുന്ന
ചുണ്ടുകളുടെ പിടച്ചിൽ പേറുന്നുണ്ട്.

മാപിനികൾ കുറിക്കാത്ത
ഏകാന്തതയുടെ അർത്ഥാന്തരങ്ങൾ
ഞാൻ പഠിച്ചത്
അയാളിൽ നിന്നാണ്.

ഇപ്പോൾ
നേരം തെറ്റിയവന്റെ നിസ്സഹായതകളിൽ
അയാളെയും എന്നെയും
എനിക്ക് മാറിപ്പോകുന്നു.

Monday, November 24, 2014

ഒന്നും സംഭവിച്ചിട്ടില്ല.


ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
മറ്റൊരില കൊഴിഞ്ഞിട്ടില്ല.
കാറ്റുവീശിയിട്ടില്ല.
എല്ലാം പഴേപോലെ
നീരവം. നിരാഭം.

ചിരിച്ച് തിരിയുമ്പോൾ,
നിന്റെ കണ്ണു നനഞ്ഞെന്നും
എന്റെ തൊണ്ടയിടറിയെന്നും
വെറുതേ തോന്നിയതാണ്.
കണ്ണിൽ കരടുപോയതോ
ഓർക്കാപ്പുറത്ത് ഒരു ചുമ വന്നതോ‌ ആകാം.
ഇല്ല, ഒന്നും ഉണ്ടായിട്ടില്ല.

കടലിരമ്പിയതും
കാറ്റാർത്തതും
മറ്റെവിടെയോ‌ ആണ്.
അടയാളങ്ങളുടെ പുസ്തകത്തിൽ
വെളിപാടുകളുടെ അർത്ഥം തിരഞ്ഞത്,
നഷ്ടപ്പെട്ടത്,
ആർത്ത് ചിതറിയത്,
പുറത്തില്ല്ലാത്ത ഏതോ‌ നമ്മളാണ്.

ഇല്ല,
ഒന്നും സംഭവിച്ചിട്ടില്ല.
കടലിരമ്പുന്നതും
കാറ്റാർക്കൂന്നതും
മറ്റെവിടെയോ‌ ആണ്.
നമ്മൾ
ഇപ്പോൾ
ഇവിടെയാണ്.
ഒന്നും സംഭവിക്കാത്ത ഇവിടെ.

Wednesday, November 19, 2014

ഏകാന്തം


ഉണ്മ
ഏതു ഞാനെന്ന് സംശയിക്കുമ്പോൾ
നിന്നെ ഓർമ്മ വരും.
സംശയം മരണമാണെന്ന വേദവചനം
ഓർമ്മവരും.
വരുന്നതാണ് ഓർമ്മയെങ്കില്
പോകുന്നതെന്തെന്നും
പോയതാണ് ഓർമ്മയെങ്കില്
വരുന്നതെന്തെന്നും
തിരഞ്ഞു തീരുന്നതാരെന്ന്
സംശയം വരും
 
അപ്പോഴൊക്കെ
"ആരു നീ എന്നതാകുന്നു സ്മൃതി
അതിന്നു നിഷേധമാകുന്നു ശ്രുതി
ഉണ്മയോ പൊയ്യോ എന്ന്
ഊഞ്ഞാലാടുന്നു വിധി"
എന്നുള്ളം പതഞ്ഞുവരും.

എന്നിട്ടിപ്പോള്
നിവര്‍ത്തിക്ക് നീ ഇല്ലായ്കയാല്‍
അമൃതാകാന്‍ വിസമ്മതിച്ച വിഷം
ഏകാന്തതയായിത്തുടരുന്നു.
അന്തം ഏകാന്തമെന്ന്
ഉള്ളെഴു(തു)ന്നു
.............................. 

"ഏകാന്തം വിഷമമൃതാക്കിയും വെറും
പാഴാകാശങ്ങളിലലർ വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴുന്ന കലേ, നിൻ
ശ്രീകാൽത്താരിണയടിയങ്ങൾ കുമ്പിടുന്നൂ.” കുമാരനാശാൻ, "കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം."

Monday, October 27, 2014

പല്ലുതേയ്ക്കാത്ത പ്രേമം


ഒന്നാമത്തെ ഉമ്മയ്ക്കുശേഷം
വായ്നാറ്റത്തെപ്പറ്റിപ്പറഞ്ഞതിനാല്‍
പ്രണയത്തില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാള്‍
സഹനത്തെ ഉപന്യസിച്ച്
സമരസത്തെ തിരിച്ചറിയുന്നു.

ഓടക്കുഴല്‌
ആട്ടിന്‍‌പറ്റം
മലഞ്ചെരിവുകള്‍.
മുന്തിരിത്തളിരുകള്‍
മാതളനാരകങ്ങള്‍
അതികാലത്തെ ഗ്രാമത്തുടിപ്പുകള്‍.
ഹോ...
എന്തൊക്കെയയാരുന്നു...

ഇപ്പോൾ
കാല്പനികതയില്‍ നിന്നും പുറത്താക്കപ്പെട്ട രൂപകം
വാസ്തവത്തിന്റെ കല്ലിൽ
തലതല്ലുന്നു.
ഓടക്കുഴല്‍ മധുരയ്ക്കോ
മാവിന്റെ മുകളിലേക്കോ പോകുന്നു.
കാലിൽക്കൊണ്ടമുള്ളാണ്
മാരമുദ്രയെന്ന്
ശകുന്തള തിരിച്ചറിയുന്നു.
'ആ മനുഷ്യന്‍ താന്‍ തന്നെയെന്ന്'
സോളമന്ന് വെളിപ്പെടുന്നു.

ആകയാല്‍,
പാട്ടിലാക്കാതെ
പാട്ടിലാക്കാതെ
പല്ലുതേയ്ക്കാത്ത പ്രേമമേ...
പാടുപെട്ടാണ്‌
പാടുപെട്ടാണ്‌
പാടുനോക്കുന്നതിപ്പൊഴും.

Friday, October 3, 2014

മണങ്ങള്‍

വഴികള്‍ക്ക് അവയുടേത് മാത്രമായ മണങ്ങളുണ്ട്. നെല്ലിന്‍തണ്ട് മണക്കും വഴികള്‍/എള്ളിന്‍ പൂവ് മദിക്കും വയലുകള്‍ എന്നെഴുതിയ നമ്മുടെ കടമ്മനിട്ടയ്ക്ക് അതെന്നേ തിരിഞ്ഞിരിക്കുന്നു. വഴികള്‍ക്ക് ഗന്ധമുണ്ടാകുന്നത് നമ്മള്‍ തനിച്ചാകുമ്പോഴാണെന്ന വെളിപാടുണ്ടായത് അത്തറ്‌ മണക്കുന്ന ആ വഴിയിലൂടുണ്ടായ കഴിഞ്ഞ യാത്രയിലാണ്‌. ശരവേഗത്തില്‍, കൂട്ടത്തോടെ എത്രയോ വട്ടം ആ വഴി പോയിരിക്കുന്നു. തനിച്ചുപോയനാളുകളില്‍ തിരിച്ചെത്താനുള്ള വെമ്പലായിരുന്നു.അന്നൊന്നും ഈ  ഗന്ധസാനിധ്യം അറിഞ്ഞതേയില്ല. എത്തേണ്ടിടങ്ങളില്ലാത്ത കഴിഞ്ഞയാത്ര, അതിലാണ്‌ ആ വഴിയില്‍ അത്തറ് മണത്തത്‌.

സ്വന്തം മണമുള്ള വഴികള്‍ നാട്ടിലുമുണ്ടായിരുന്നു.പനഞ്ചോട്ചുറ്റി പാടത്തേക്കുള്ള ഇടവഴിക്ക് കള്ളിന്റെ മണമാണ്‌. കൊതിപെരുത്തെത്രയോവട്ടം പപ്പായത്തണ്ടുമായി ആ വഴി മുകളിലേക്ക് പോയിരിക്കുന്നു. മാട്ടക്കുടം (കള്ള് ശേഖരിക്കുന്ന പാവനമായ മണ്‍കുടം) പൊട്ടിക്കാതെ മോന്താനുള്ള നാടന്‍ സ്ട്രോ ആകുന്നു ആ പപ്പായത്തണ്ട്. വിതയ്ക്ക്മുന്ന് പാടത്തിന്‌ ചേറിന്റെ മണമാണ്‌. ചെളിപുതഞ്ഞകാല്‌ തോട്ടില്‍ കഴുകുമ്പോഴാണ്‌ പാടത്തിന്റെ ചെളിമണം ശരിക്കറിയുന്നത്. മണംപിടിച്ചാണോ എന്നറിയില്ല ഒരുകൂട്ടം പരലുകള്‍ അപ്പോഴേക്കും ഹാജരാകും. കാലില്‍വല്ല മുറിവുമുണ്ടേലറിയാം മീങ്കൊത്തിന്റെ രുചി. നെല്ലിന്‍തണ്ട് മണക്കാന്‍ ഇനിയും കാലമെടുക്കും. കൊയ്തുകാലംവരെ വല്ലോരുടേം പാടത്ത് നമുക്കെന്ത് കാര്യം. അതുകൊണ്ട്നെല്ല് പൂത്തമണം മനസ്സിലില്ല. കൊയ്യാൻ ഇറങ്ങിയവർക്കേ നെല്ലിന്തണ്ടിന്റെ മണമറിയൂ, മൂര്‍ച്ചയും. ഞാന്‍ കൊയ്തിട്ടില്ല. കുഞ്ഞിക്കറ്റകള്‍ ചുമന്നിട്ടേയുള്ളു. വലിയ കറ്റകളെടുക്കാറായപ്പോഴേക്കും പാടത്ത് പുല്ല്‌ മാത്രമായിക്കഴിഞ്ഞിരുന്നു. (നെല്ലും ഒരു പുല്ലാണെന്ന് മറന്നിട്ടില്ല). കൊയ്തുകാര്‍ക്കൊപ്പം വരമ്പത്ത് വച്ച ഇലയില്‍നിന്നും വാരിത്തിന്ന ഇഡ്ഡലിക്കും കപ്പയ്ക്കും ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത മണമായിരുന്നു. കറ്റകൂട്ടിയിട്ട മുറിയില്, കൊതുമ്പ് പാറ്റുന്നിടത്ത് അങ്ങിനെ പതമ്പ് അളക്കും വരെ അവിടെ നെല്ലും പൊടിയും എല്ലാം കൂടിച്ചേര്‍ന്ന ഒരു മണമാണ്‌. പച്ചവയ്ക്കോലിന്റെമണം. പുഴുങ്ങുമ്പോള്‍, ചെമ്പില്‍ തിളവരുമ്പോള്‍, പനമ്പിലിട്ടുണക്കുമ്പോള്‍ ഒരോയിടത്തും നെല്ലിന്‌ ഓരോതരം മണമാണ്‌. പുഴുങ്ങിയ നെല്ല് ഉണക്കാനാകാതെ ചാണകംമെഴുകിയ നിലത്ത് വിരിച്ച് അതിനു മീതെ പായിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു മണമുണ്ട്. അത്ര രസിക്കാത്ത ഒരു മണം. ചോരുന്ന മൂലകളില്‍ പാത്രം വയ്ക്കേണ്ടിക്കൂടി വരുമ്പോള്‍ പിന്നോട്ട്‌ പോയോര്‍ക്കാന്‍ അത്ര രസമില്ലാത്ത ഒരു മണമാകും അത്. കുത്തരിയുടെ ചോറിനും കഞ്ഞിയ്ക്കുമുണ്ട് സ്വന്തം മണം. സങ്കടങ്ങളെ ഓടിക്കാന്‍ കഴിവുള്ള ഒരപൂര്‍വ്വ മണം. 
നെല്ലുണക്കാന്‍ വെയിലും ചിങ്ങവും ഒപ്പം വരും. പുഴുക്കനെല്ലും ഓണവും അങ്ങനാണ്‌ ബന്ധപ്പെടൂന്നത്. പുഴുങ്ങിയുണങ്ങാന്‍ നെല്ലില്ലെങ്കില്‍ ഓണമില്ല. (ആന്ധ്രയിലും തമിഴനാട്ടിലുമൊക്കെ കൃഷി ചതിക്കാതിരുന്നാല്‍ മതി ഓണത്തിനെന്ന് ഇപ്പോള്‍നമുക്കറിയാം.) എന്തായാലും ഓണത്തിന്‌ സാമ്പ്രദായികമായി പൂമണമാണ്‌. പക്ഷെ, കാര്യമായ മണമൊന്നും ഇല്ലാത്ത തുമ്പപ്പൂവാണ്‌ പൂവടയില്‍. മണത്തറിയാം പൂവടേം ഉള്ളില്‍ മധുരമുള്ള ചക്കരയടേം. പുഴുങ്ങിയ അടേം വറകലത്തില്‍ ചുട്ട അടേം തമ്മിലുള്ള വ്യത്യാസോം മണത്തില്‍ തന്നെ അറിയാം. ചുട്ട അടയുടെ ഇത്തിരി കരിഞ്ഞ വാഴയിലയുടെ മണം എന്റെ പ്രിയ മണമാണ്‌. ഇടണയിലയില്‍ പൊതിഞ്ഞ ചക്കയടയുടെ മണത്തേയും കൂടെ ഓര്‍ക്കാം.

ആള്‍കൂട്ടങ്ങള്‍ കൈയ്യേറും മുന്‍പ് അമ്പലത്തിന്‌ ചന്ദനത്തിന്റേയും തുളസിയുടേയും മണമായിരുന്നു. വിശ്വാസങ്ങളോട് വിട പറഞ്ഞിട്ടും ഭക്തവേഷം കെട്ടി അവളെക്കണ്ട കാലത്ത് അവള്‍ക്ക് കല്പിച്ചതും അതേ പുഷ്പാഞജലി മണം. അമ്പലവാസിയെ പ്രണയിക്കുമ്പോള്‍ ചന്ദനം മണക്കുന്നതും തട്ടമിട്ടവളോട് മുഹബത്തായാല്‍ അത്തറ് മണക്കുന്നതും സണ്ടെസ്കൂളില്‍ പോകുന്നവളെ നോക്കുമ്പോള്‍ കുന്തിരിക്കം മണക്കുന്നതുമായ ഒരു മതേതര സാധനമാണ്‌, ഗന്ധമാണ് പ്രണയം എന്ന് അന്നറിയാമായിരുന്നോ? അത് കാലം ലൗജിഹാദാരാവങ്ങള്‍ക്ക് മുന്നാണ്‌. അമ്പലത്തോട്‌ ചേര്‍ന്ന് ശാഖ ഉണ്ടായപ്പോള്‍ അതില്‌ പിന്നീട് ചോര മണക്കും എന്നു അന്നാരും കരുതിയിരിക്കില്ല .ഇത്തരം അപകടങ്ങളെ മുന്നേ മണത്തറിയേണ്ടത് അതുകൊണ്ട് ഒരു സാമൂഹ്യാവശ്യമാകുന്നു.
പള്ളിക്ക് കുന്തിരിക്കത്തിന്റെ മണമാണ്‌. പക്ഷേപള്ളിയെനിക്ക് തന്ന പ്രധാനമണം മലബാര്‍ മിഠായിയുടേതായിരുന്നു. മുറ്റത്തെ പള്ളിയില്‍ പെരുനാളിന്‌ മാത്രം പോകുന്നവര്‍ക്ക് വേറെന്ത് മണം കിട്ടാന്‍. പള്ളിക്കയറ്റം കേറി റോഡിറങ്ങുന്നത് വായനശാലയിലേക്കും റേഷന്‍കടയിലേക്കുമാണ്‌. അന്നത്തെ റേഷന്‍ കടയ്ക്ക് മുന്നില്‍ നിസ്സാരരായി നാണിച്ചുനിന്ന മണങ്ങള്‍ അനവധി. വായനശാലാക്കാലം അവധിക്കാലം കൂടിയാണ്‌. ഏറ്റവും കൂടുതല്‍ വെയിലു കൊള്ളുന്നതും പുത്തന്‍ മണങ്ങള്‍ അന്വേഷിക്കുന്നതും അക്കാലത്ത് തന്നെ. തെച്ചി, തൊണ്ടി, മുള്ളന്‍ തുടങ്ങി പേരറിയാത്ത ഒത്തിരി പഴങ്ങളുടെ മണങ്ങള്‍. ആഞ്ഞിലിപ്പഴത്തിന്‌ ഭാവങ്ങള്‍ പലതാണ്‌. നെടിയ മരത്തിന്റെ ഉച്ചിയിലിരുന്നു തിന്നുമ്പോഴാണ്‌ അതിന്റെ വര്‍ണ്ണഗന്ധഗരിമകളെ ശരിക്കറിയുന്നത് എന്നെനിക്ക് സാക്ഷ്യപ്പെടുത്താനാകും. പരിചയമുള്ള മരങ്ങളില്‍ കയറുവാന്‍ അതിന്റേതായ എളുപ്പവഴികളുണ്ടെന്നും ഓരോ മരത്തിനും ഓരോ മണമാണെന്നും മരത്തില്‍ കയറീട്ടുള്ളവര്‍ക്കറിയാം. ചുരുങ്ങിയത് പലപ്ലാവുകളിലെങ്കിലും കയറിയിട്ടുള്ള ആര്‍ക്കും അറിയാവുന്നതത്രേ ഇത്.

മഴക്കെന്തൊക്കെയാണ്‌ മണങ്ങള്‍? പറഞ്ഞ്തീര്‍ക്കാനാകില്ല. പുത്തന്‍പുസ്തകത്തിനും ഉടുപ്പിനും ഒരേ മണമായിരുന്നു. ചിലപ്പോഴെങ്കിലും സ്കൂള്‍ തുറപ്പിന്‌ കിട്ടുന്ന മണമാണത്. നനഞ്ഞ ദേഹങ്ങള്‍ തിങ്ങിയിരിക്കുന്ന ക്ലാസ്സിന്റെ മണം എന്തായിരുന്നു? മഴക്കാലത്തെ മൂത്രപ്പുരമണം എന്തായാലും മറന്നിട്ടില്ല. കഞ്ഞിപ്പുരയ്ക് രണ്ട് തരം മണമുണ്ട്. പയറിന്‌ കടുക്‌ വറക്കുന്ന നാലം പിരിയഡില്‍ വിശപ്പേറ്റുന്ന മനോഹര ഗന്ധം. പിന്നെ അവസാന പിരിയഡിന് മുന്നത്തെ ഇടവേളയില്‍ കഞ്ഞിവെള്ളം തളം കെട്ടിനിന്ന് ഒരു തരം വാട. ഇത് കഞ്ഞിപ്പുരയില്‍ ആവര്‍ത്തിക്കുന്ന രണ്ട് മണങ്ങള്‍. പുകയുടേം കരിയുടേം കഥയും മണവും അന്ന് നമുക്കറിയില്ലല്ലോ.. കഞ്ഞിവച്ച് ഞങ്ങളെ ഊട്ടിയ പ്രഭചേച്ചിയ്ക്ക് ഇതെല്ലാം അറിയാമായിരിക്കും.

ഒത്തിരി മണങ്ങള്‍ ഇനിയുമുണ്ട്. കാലത്തേപോയിപ്പെറുകിക്കൂട്ടി മാലകോര്‍ത്ത ഇലഞ്ഞിപ്പൂമണം. കൂട്ടുകാരിക്ക് കൊടുക്കാനെടുത്തുവച്ച ചമ്പകപൂമണം. എറിഞ്ഞു വീഴ്ത്തിയ മാങ്ങാമണം. ഒളിച്ചുകേറി, മരത്തില്‍വച്ചേ കടിക്കയാല്‍ ചുണ്ട് പൊള്ളിച്ച മാഞ്ചുന മണം. കളിക്കാന്‍ കുടിയേറിയ പറമ്പില്‍ ഞെട്ടിപിരിച്ച് വച്ച് പഴുപ്പിച്ച ചക്കയുടെ തനത് മണം. പേരക്കായുടേയും ചാമ്പങ്ങായുടേം മണം. കൂട്ടുകാരികൾ കൈയ്യിലിട്ടുതന്ന മൈലാഞ്ചി മണം. വാളമ്പുളിക്കും കുടമ്പുളിക്കും വെവ്വേറെമണം. വയറിളകുമോ എന്ന പേടിയോടെ പുളിക്ക് പിന്നാലെ കുടിച്ച പച്ചവെള്ളത്തിനും എന്തോ മണമുണ്ടായിരുന്നു.

ഇക്കേം ഇത്തേം കൂടി വച്ചു തന്ന ഏഷ്യാഡിന്റെ ഉഗ്രന്‍ മണം. ഏഷ്യാഡ്, കപ്പയും പോത്തിന്റെ മൊഴനെഞ്ചും കുറച്ചു ഇറച്ചീം കൂട്ടി ഉണ്ടാക്കുന്ന ഒരു ഗംഭീര സംഭവമാണ്‌. കപ്പബിരിയാണി എന്നത് അതിന്റെ അയലത്ത് നില്‍ക്കില്ല. പോത്ത് അന്നൊരു സാമുദായികപ്രശ്നമല്ലായിരുന്നു. ആകയാല്‍ അരിപ്പത്തിരിയിലേക്ക് നല്ല പോത്തുംചാറ് (ബീഫ്എന്നൊക്കെ പഠിച്ചത് പിന്നീടല്ലേ) ആരൊഴിക്കുമ്പോഴും ഗുമുഗുമാന്ന് ആവി വരും. അതിലറിയാം പോത്തിന്റെ ഗുണം. ആകെ ഉള്ള അമ്മച്ചിയ്ക്ക് പോത്തുണ്ടാക്കനോ കഴിക്കാനോ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഒന്നാന്തരം പോത്തുകറിയുടെ മേത്തരം മണത്തിനു നമ്മള്‍ ആജീവനാന്തം ഇക്കയോടും ഇത്തയോടും കടപ്പെട്ടിരിക്കുന്നു. മാതാശ്രീയ്ക്ക് പറ്റുന്നത് സാമ്പാറും മീങ്കറിയുമൊക്കെയാണ്. തേങ്ങവറുത്തരയ്ക്കുന്നത് ഇമ്മിണിപാടാണെങ്കിലും നല്ല മൂഡുള്ളപ്പോള്‍ മൂപ്പത്യാര്‍ക്ക് സാമ്പാറുവയ്ക്കല്‍ ഒരു ഹരമാണ്‌. അതിന്റെമണം നമ്മുടെ വേറൊരു ഹരം. അന്ന് ലോകത്തെ ഭരിച്ചതുതന്നെ മണങ്ങളായിരുന്നു. ഉഗ്രൻ വാറ്റു ചാരായത്തില്‍ നല്ല കരിക്കിന്‍ വെള്ളം, ചെന്തെങ്ങാണ് പഷ്ട്, ചേര്‍ക്കുമ്പോളാണ്‌ ലഹരിയുടെ ഉത്തമ ഗന്ധങ്ങളില്‍ ഒന്നുണ്ടാകുന്നതെന്ന് പഠിച്ചത് പിന്നീടാണ്. എന്തായാലും, അതിനോളംവരുന്നില്ല വിദേശികളും സ്വദേശത്തുണ്ടാക്കി നിറംചേര്‍ത്ത വിദേശികളും.

ഓര്‍ക്കാന്‍ എത്രയോ മണങ്ങള്‍ ബാക്കി. പക്ഷേ അതിനൊക്കെ ഏത് പേരില്‍ അടയാളം വയ്ക്കും? അടയാളങ്ങളിലേക്ക് ചുരുങ്ങാത്ത ഇത്തരം എന്തൊക്കെയോ ആണ്‌ ഓര്‍മ്മകളുടെ പച്ച. അതുകൊണ്ടാണ്‌, ഗന്ധം ഓര്‍മ്മയായി പരിണമിക്കുന്നതും അത് ഒസ്യത്താകുന്നതും ചിലപ്പോഴെങ്കിലും അതിൽ അഭിരമിച്ച് പോകുന്നതും.
"അമൃതിന്‍ മണമെന്റെ
ജീവനിൽ തളിച്ചിട്ടു-
ണ്ടതിലല്പമെന്‍ പാട്ടില്‍
വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍" എന്നു നമ്മുടെ വയ്‌‌ലോപ്പിള്ളി പറഞ്ഞതും അതുകൊണ്ടാകാം. ഗന്ധമുദ്രകളുടെ ജൈവവൈവിധ്യം, മൂടിപ്പോയ ഇടവഴികൾക്കൊപ്പം മായുന്നുണ്ട് എന്ന തിരിച്ചറിവ് സംഭ്രമിപ്പിക്കുന്നതും അതുകൊണ്ടാണ്.

2010/2014

Tuesday, September 23, 2014

മാനസാന്തരം എന്ന രാഷ്ട്രീയ പ്രക്രിയ

മാനസാന്തരം ബൈബിളിനോളമെങ്കിലും പഴക്കമുള്ള ഒരു വാക്കാണ്. അതൊരു പ്രവൃത്തിയുമാണ്‌. മാനസാന്തരപ്പെടുവിന്‍. അന്ത്യവിധിനാള്‍ അടുക്കാറായി എന്ന് സ്നാപകയോഹന്നാന്‍ മുതല്‍ക്കുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മാനസാന്തരം എന്നതിനു മതപശ്ചാത്തലവുമുണ്ട്. ഇതുവരെയുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങൾ തെറ്റെന്ന് തിരിച്ചറിഞ്ഞ്, ഏറ്റുപറഞ്ഞ് കര്‍ത്താവില്‍ അഭയം പ്രാപിക്കുന്ന ഒരു പ്രക്രിയയായാകാം ക്രിസ്തീയ വിശ്വാസത്തില്‍ അത്. സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക് വരും എന്ന് പറഞ്ഞവനെ കുരിശ്ശേറ്റിയതിനാലും ഇക്കാലമത്രയും പ്രതീക്ഷിച്ച സ്വര്‍ഗ്ഗം ഇങ്ങ്‌ വന്നെത്തിയിട്ടാല്ലത്തിനാലും മറ്റെന്തിനും എന്നതുപോലെ മാനസാന്തരത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിപ്പോഴും ഒരു ചട്ടക്കൂടില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമത്തിനു പറയുന്ന പേരാണ്‌. കുറേ ആചാരങ്ങളെ ഉപേക്ഷിച്ച് മറ്റുചിലതിലേക്കുള്ള ഒരു കൂടുമാറ്റം. 

മതം മനുഷ്യര്‍ പാര്‍ക്കുന്ന ഒരു കൂടാണ്‌. രാഷ്ട്രീയം അതുപോലെ മറ്റൊരു കൂടാണ്‌. കൂടുവിട്ട് കൂടു മാറുന്ന പ്രക്രിയയാകുന്ന മാനസാന്തരം അപ്പോൾ ഒരു രാഷ്ട്രീയപ്രക്രിയയാകുന്നു. എന്നാല്‍ മാനസാന്തരം എന്നത് മനപരിവര്‍ത്തനമാണെന്നും അത് കേവലം ആചാരങ്ങളുടെ മാറ്റം മാത്രമല്ലെന്നും കരുതുന്നുവരുണ്ട്. അങ്ങുനുള്ളവര്‍, സംശയാലുവായ തോമസിനെപ്പോലെ മാനസാന്തരം സംഭവിച്ചു എന്നതിനും തെളിവു ചോദിച്ചു കൊണ്ടിയിരിക്കുന്നു. സം‌ശയയിക്കുന്നതും ചോദ്യം ചോദിക്കുന്നതും സകലമതത്തിലും വര്‍ജ്ജ്യമായതിനാല്‍ ചോദിക്കുന്നവര്‍ പലപ്പൊഴും പുറത്താകും. വിജയന്മാഷ് പറഞ്ഞതുപോലെ ചോദ്യം ബാക്കിയാകും.

ആരുടെയൊക്കെ മാനസാന്തരം സാധുവാണ്‌ എന്നത് ഇപ്പോള്‍ ഒരു രാഷ്ട്റീയ പ്രശ്നമാണ്‌. ഇതേക്കുറിച്ച് വേദപുസ്തകങ്ങള്‍ ഒന്നും പറയുന്നുമില്ല. ഏവരും മാനസാന്തരപ്പെടുവിന്‍ എന്നാണ്‌ സുവിശേഷം. പക്ഷേ, പുതിയ സുവിശേഷങ്ങളില്‍ മാനസാന്തരം ഏവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. അറിവില്ലാപ്പൈതങ്ങളായിരുന്ന കാലത്ത് തങ്ങൾ ചെയ്ത തെറ്റുകളെ ഉപേക്ഷിച്ച്‌ പുതിയ കൂട്ടിലേക്ക് പോയവരോട്, ഇപ്പോഴത്തെ  കൂടുകളുടെ ശരിയായ വിലാസവും വിവരവും തിരക്കരുത്. മുതിര്‍ന്നു എന്നതും‌‌ അറിവായി എന്നതും ഒരു വിശ്വാസമാണെന്നിരിക്കെ, ഇപ്പൊഴത്തെ വിശ്വാസവും വരാന്‍ പോകുന്ന വിശ്വാസവും തമ്മില്‍ ചേരാതെപോകാമെന്നുമിരിക്കെ ഒന്നിനും അടയളം ചോദിക്കരുത്. എങ്കിലും ആരുടെയൊക്കെ മാനസാന്തരമാണ്‌ സാധുവാകുന്നത് എന്ന ചോദ്യം ആദ്യം കൂടുവിട്ടവര്‍ ചോദിക്കുന്നത് ഒരു തമാശയാണ്‌. അവകാശവാദങ്ങള്‍ അപ്പോള്‍ ബഡായികളായും ആരോപണങ്ങള്‍ ആത്മനസ്യമായും മാറുന്നത് അവരറിയത്തതാകാം.

ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ്‌ ദിനേന മാനസാന്തരം വരുന്ന, മുതിര്‍ന്നെന്നു കരുതുന്ന കുഞ്ഞുങ്ങള്‍ പുതിയ മാനസാന്തരങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ട് എന്റെ ബലി നിരസിക്കപ്പെട്ടു എന്ന കായേന്റെ ചോദ്യവും "നിങ്ങള്‍ ചെയ്യുമ്പോ പ്രേമം. നമ്മളൊക്കെ ചെയ്യുമ്പോ വെറും കമ്പി. എന്ന സിനിമാ ഡയലോഗും ഒപ്പത്തിനൊപ്പം വരുന്നത്‌ അപ്പൊഴാണ്‌

വാക്ക് ഏതര്‍ഥത്തിനും വഴങ്ങുന്ന ഒന്നായതിനാലാണ്‌ മാനസാന്തരപ്പെട്ടു എന്ന് ഉദ്ഘോഷിക്കുന്നവരുടെ വാക്കിനെ വിശ്വസിക്കാന്‍ വയ്യാത്തത്. അതുകൊണ്ടാണ്‌ വാക്കിന്റെ അര്‍ത്ഥം പ്രവൃത്തിയില്‍ പൂര്‍ത്തിയാകണം എന്ന ശഠിക്കേണ്ടി വരുന്നത്. പറച്ചിലല്ലാതുള്ള പ്രവൃത്തിയിലേക്ക് നോക്കുന്നതുകൊണ്ടാണ്‌ മാനസാന്തരംവന്നു, ഇപ്പൊള്‍ തിരിച്ചറിവായി ഞങ്ങള്‍ മുതിര്‍ന്നു എന്നെല്ലാം  പറയുന്ന ചിലരെയെങ്കിലും സംശയിക്കേണ്ടി വരുന്നത്.  സിദ്ധാന്തങ്ങളുടെ സാധുത പ്രയോഗത്തിലാണ്‌ എന്നത് പഴയ ഒരു നിയമമാണ്‌. പഴയതെല്ലാം പാഴല്ല എന്നത് ചിലപ്പൊഴെങ്കിലും ശരിയാണ്‌. ശരികളെയും സാധുതയേയും തീരുമാനിക്കുന്ന അളവുകോലുകള്‍ ഏതൊക്കെയാണ്‌?
ശതഭാസ്കര ദീപ്തി ദീപ്തമാം
ഗഗനം പോലെ തെളിഞ്ഞു മാനസം
നിലകൊള്ളണമേ കൊലക്കുരു-
ക്കിറുകുമ്പോഴുമെനിക്കു ദൈവമേ- (മാനസാന്തരം, ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്നത് മാനസാന്തരത്തിന്റെ ഒരു പഴയ പ്രാര്‍ത്ഥനയാണ്‌.

Saturday, August 30, 2014

അവിശ്വസനീയതകൾ

തിരക്കില്ലാത്ത റോട്ടില്‍
ചുമ്മാ നടക്കുമ്പോൾ
മണലുവണ്ടിമുട്ടിയിട്ടും
ചാവാതെ രക്ഷപ്പെട്ട ഒരാളെ സങ്കല്പിക്കുക.
അയാള്‍ ഞാനാണെന്നും
ആ മണലുവണ്ടിയായിരുന്നു പ്രണയമെന്നും
ജീവനോടുള്ളത് പരിക്കേറ്റ ഒരു ഞാനാണെന്നും
നീ വിശ്വസിക്കില്ല.
അനുഭവിക്കും വരെ
അവിശ്വസിക്കപ്പെടുന്ന അപകടമാണ്‌ പ്രണയമെന്നും
തെളിവില്ലാത്ത മുറിവുകളിലാണ്‌
അത് മൂര്‍ത്തമാകുന്നതെന്നും
ഇനി പറഞ്ഞിട്ടെന്ത്‌?

കള്ളമണലിന്റെ മരണവേഗത്തിനു
മോര്‍ച്ചറിയെത്തേണ്ടതാണ്‌
പക്ഷേ,
എത്തേണ്ടിടത്ത് എല്ലാരുമെത്തിയാല്‍
വണ്ടിമുട്ടിയോരൊക്കെയും ചത്താല്‍
സഞ്ചാരത്തിന്റെ കഥകഴിയില്ലേ?
അതുകൊണ്ടാകാം
കഥകഴിയാതിരിയ്ക്കാനാകാം
ഞാന്‍ ബാക്കിയായതും
പരിക്കേറ്റവന്റെ സത്യവാങ്മൂലം
നീ അവിശ്വസിക്കുന്നതും.

Sunday, August 17, 2014

നനയല്‍


ഓര്‍മ്മയൊന്നും ബാക്കിയുണ്ടാകരുത്. ഓര്‍മ്മയുടെ മുട്ടകള്‍ പൊട്ടിയാണ്‌ ഭൂതകാലത്തിന്റെ സര്‍പ്പക്കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ട്, അവള്‍ മഴയിലേക്ക് ഇറങ്ങി നിന്നു. വേണമെങ്കില്‍ ഇങ്ങനെ തുടങ്ങാവുന്നതാണ്‌. അത്യാവശ്യത്തിനു ഗരിമ തോന്നിക്കുകയും ചെയ്യും. പക്ഷേ അതിലൊന്നും വല്യകാര്യം ഇല്ല.  അതുകൊണ്ട്, അവള്‍ മഴത്തിറങ്ങി നിന്നു എന്ന് നേരേ പറയാം.
കുട ഇല്ലായിരുന്നു. കുടയുംകൊണ്ട് മഴയത്തിറങ്ങിയാല്‍ അത് മഴകൊള്ളലല്ല എന്ന ധാരണയോ സ്വന്തമായി കുടയില്ലാഞ്ഞതോ ആകാം കാരണം. ആദ്യത്തേതാകും കാരണം എന്ന് കണക്കുകൂട്ടിയാണ്‌ "എന്നാത്തിനാ ഇങ്ങനെ മഴയത്തു നില്‍ക്കുന്നത് "എന്ന് വെറുതേ ചോദിച്ചത്‌.
മഴ കൊള്ളുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാകുന്നു.
മഴ പ്രണയത്തിന്റെ രൂപകമാകുന്നു.
അത് മരിച്ചവരുടെ തിരിച്ചുവരവാകുന്നു.
അത് ആകാശത്തിനു ഭൂമിയോടുള്ള പ്രണയമാകുന്നു.
എന്നിങ്ങനെ സമവാക്യത്തില്‍ ഉള്ളതൊന്നും അവള്‍ പറഞ്ഞില്ല. "എനിക്ക് സൗകര്യമുള്ളതുകൊണ്ട്" എന്ന തികച്ചും അകാല്പനികവും സ്വേച്ഛാധിപത്യപരവുമായ മറുപടി ഒരു കാലന്‍ കുടയിലേക്ക് എന്നെ ഉള്‍‌വലിയിച്ചു.

ഭരണകൂടതിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ അവള്‍ എന്ന പ്രജയിലേക്കും പടര്‍ന്നു കഴിഞ്ഞോ എന്ന് എന്നിലെ രാഷ്ട്രീയ നിരീക്ഷകന്‍ അപ്പോള്‍ സന്ദേഹിച്ചു. മാത്രവുമല്ല, മഴ നനയുന്നതിനു നികുതി ഏര്‍പ്പെടുത്തുക എന്ന ആശയം എനിക്ക് തോന്നിയതുപോലെ അധികാരിക്ക് തോന്നിയാല്‍ ഇവളൊക്കെ എന്തു ചെയ്യും എന്ന് ആശങ്കപ്പെട്ടു. പൊടുന്നനെ, ഇത്തവണ മഴകുറയും എന്ന കാലാവസ്ഥാപ്രവചനം ഓര്‍മ്മ വന്നു. അത്യാവശ്യമായി ഓര്‍മ്മ വരേണ്ട ഒന്നല്ല കാലാവസ്ഥാ പ്രവചനം എന്നിരിക്കിലും ഇപ്പോള്‍ ഇത് ഓര്‍മ്മ വന്നത് എന്തുകൊണ്ടാണ്‌?
അല്ലെങ്കിലും അത്യാവശ്യത്തിനു ഉപകരിക്കാത്ത നിക്ഷേപമാണ്‌ ഓര്‍മ്മകള്‍. ഈ ഡയലോഗ് കൊള്ളാലോ എന്ന് ഞാന്‍ എന്നെ അഭിനന്ദിക്കുമ്പോള്‍, അവള്‍ ഏതോ ഒരു അവളും ഞാന്‍ ഏതോ ഒരു അവനും ആയി തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്‌ എന്ന് ഒരു ഇടിമിന്നല്‍ അറിയിച്ചു.
അത് കേട്ട് പറമ്പില്‍ കൂണുകള്‍ കണ്ണുതുറന്നു. പക്ഷേ, അവള്‍ കൂസലില്ലാതെ മഴയത്ത്‌ തുടര്‍ന്നു.

കൂണൊക്കെ പറച്ച് ഒരു കുമ്പിളും കുത്തി ഞാന്‍ പിന്നേം അവള്‍ടെ മുന്നിലെത്തി. എന്നാ പ്രശ്നം? എന്നാ പറ്റ്യേ? എന്ന എന്റെ ചോദ്യങ്ങളെ കരപെരെ കലമ്പുന്ന കാറ്റുപോലും കേട്ടു. അവള്‍ക്ക്‌ ഒരു കൂസലും ഇല്ല. ഒന്നു മിഴിച്ച് നോക്കിയിട്ട് പിന്നേം മഴ.
സിനിമകളില്‍ പീഡനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ ഏണ്ണമറ്റ മഴകളെ എനിക്ക് ഓര്‍മ്മ വന്നു. ഒരുവട്ടം വില്ലനാകാനുള്ള ധൈര്യം  ഉണ്ടെന്ന് എനിക്ക് തോന്നി. അമ്മാതിരി വില്ലനാകാന്‍ ഏത് മക്കുണനും പറ്റുമെന്ന് പണ്ടൊരുവള്‍ പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നു. ഓര്‍മ്മ ഉപകാരമില്ലാത്ത നിക്ഷേപമാണ്‌ എന്ന് പിന്നേയും തെളിഞ്ഞു.

മഴ നനയുന്നത് എന്തിനാണ്‌? എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് ഒരു കാറ്റ് മരങ്ങളുടെ മുടിയഴിച്ചു. കൂണ്‍കുമ്പിള്‍ അവള്‍ടെ മുന്നില്‍ കൊണ്ടുവച്ചു. രണ്ടും കല്പിച്ച് ഞാന്‍ കുടമടക്കി. മഴ പൊലിപ്പിച്ചു. കാറ്റും വെള്ളവും മുഖത്തേക്ക് അടിച്ചു കയറി. എനിക്ക് ശ്വാസം മുട്ടി. അവള്‍ക്ക് ഒരു കൂസലും ഇല്ല. കുടയില്ലാതെ ഒരു മഴ മുഴവന്‍ നനയാന്‍ എന്നെക്കൊണ്ടാവുകേലെന്ന് തിരിഞ്ഞ്, ഞാന്‍ കുട വീണ്ടുമെടുത്തു.
എല്ലാ ചോദ്യത്തിനു ഉത്തരം ആവശ്യമില്ലെന്ന് പോന്നപോക്കില്‍ എനിക്ക് മനസ്സിലായി. അവള്‍ പനിപിടിച്ച് ചത്തുപോകട്ടെ എന്ന് പ്രാകിക്കൊണ്ട് ഞാന്‍ വീട് കേറി. അവള്‍ക്ക് വീടോ കൂടോ കൂട്ടോ ഉണ്ടോ എന്ന്  ഞാന്‍ ആശങ്കപ്പെട്ടതേ ഇല്ല. എനിക്ക് കുടയുണ്ട്. സന്തോഷത്തോടെ ഞാനും എന്റെ കുടയും ഒരു കാപ്പികുടിച്ചു.
ഒരു മഴ മുഴുവന്‍ നനയാന്‍ എന്നെക്കൊണ്ടായില്ലെന്ന അനാവശ്യമായ ഓര്‍മ്മയെ അടുത്ത വേനലിന്ന്‌ തിന്നാന്‍ കൊടുക്കണം എന്ന് ഞാനുറപ്പിച്ചു. അവളും അവളുടെ മഴയും അങ്ങനെ തുലഞ്ഞുപോകട്ടെ.

കടപ്പാട് :
അകാരണമായി ഇങ്ങനൊന്നിനു പ്രേരിപ്പിച്ച് ജിഗീഷിനോട്. ഇത് വായിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ശാപം അയാള്‍ക്ക് കിട്ടട്ടെ. 

Sunday, July 6, 2014

അപേക്ഷ


എന്റെ ദൈവമേ
എന്റെ ദൈവമേ
എന്നെ പ്രണയത്തിലേക്ക് നയിക്കരുതേ.
അഗ്നിയാലും ജലത്താലും സ്നാനം ചെയ്യപ്പെട്ട ജീവനെ
ഇനിയും, പ്രണയം കൊണ്ട് പരീക്ഷിക്കരുതേ.

പക്ഷികള്‍ ഉപേക്ഷിച്ച മരം
ഋതുക്ക‌ളോടെന്നപോലെ
നിരാസങ്ങളോട്‌
ഞാന്‍ കലഹിയ്ക്കട്ടെ.
വസന്തത്തിന്റെ തട്ടകത്ത്
ഗ്രീഷ്മത്തിന്റെ തീച്ചിലമ്പിടട്ടെ.
എന്നെ വര്‍ഷത്തിന്റെ ഇരയാക്കാതെ വെറുതെ വിടൂ.

ഓര്‍മ്മകളെ
മഞ്ഞകളില്‍ നിക്ഷേപിച്ച്‌
ഉന്മാദത്തിന്റെ നീലപ്പൂക്കളെ
ഉപേക്ഷിച്ചതാണ്.
നിറംകൊണ്ട് വ്രണപ്പെട്ട്
ചായങ്ങള്‍ കളഞ്ഞതാണ്‌.
പ്രണയതീക്ഷ്ണത്തിലേക്കുപേക്ഷിച്ച്,
പൂര്‍‌വ്വകാലത്തിലേക്ക് പുരസ്കരിച്ച്,
എന്റെ ജലച്ചായങ്ങളെ മുറിപ്പെടുത്താതെ, പോകൂ.

പ്രണയത്തോളം പര്യാപ്തമായ സന്ദേഹമില്ലെന്ന്
എന്റെ സ്പന്ദങ്ങള്‍ മന്ത്രിയ്ക്കുന്നു.
ദൈവമേ,
ആബോധത്തിന്റെ ശിലകളില്‍
ഇലമുളച്ചിവേരുകള്‍
ഇനിയുമൂറാത്തിനിപ്പിന്റെ
പൊരുളുതിരയുന്നതെന്തിന്‌?

വാക്കുകള്‍ ആത്മഹത്യ ചെയ്യുന്ന
ഭാഷയുടെ മുനമ്പില്‍
എന്റെ പലായനങ്ങള്‍ അവസാനിക്കുന്നു.
എന്റെ പ്രണയമേ
എന്റെ പ്രണയമേ
ഉന്മാദങ്ങളുടെ പ്രകര്‍ഷങ്ങ(ണ)ളിലേക്ക്
എന്റെ ഏകാന്തതകളെ നയിക്കരുതേ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
എന്റെ പ്രണയമേ
എന്റെ ദൈവമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തണേ
ഉപേക്ഷിക്കപ്പെട്ടവരുടെ സ്ഥലികളില്‍
ഉന്മാദസന്ത്രാസസന്ദേഹരഹിതം
ഞാന്‍ ജീവിതം പൂരിപ്പിക്കട്ടെ.

എന്റെ ദൈവമേ
എന്റെ പ്രണയമേ
നിന്റെ ആലിംഗനങ്ങളില്‍ നിന്ന്
എന്നെ മാറ്റിനിര്‍ത്തേണമേ...

Sunday, June 8, 2014

തീര്‍ച്ചകള്‍

നീ നട്ട മരത്തിന്റെ
പച്ചക്കൊമ്പുകള്‍ വെട്ടി
മഴുവിന്നുകൈയിട്ട
പാതകിയ്‌ക്കിവന്റെ പേര്‍.
എനിക്കു പിറക്കുന്നവന്‍
എന്റെ പര്യായമാകും
അതിനാല്‍ പെണ്ണേ
ഒരു മകളെത്തരിക നീ.
അവള്‍ നിന്‍ തുടര്‍ച്ചയായ്
മണ്ണിന്റെ മഹാബോധ-
ഹരിതഹൃദയത്തിന്‍
ഉറവില്‍ തെഴുക്കട്ടെ.
ആഴത്തില്‍ വേരോടുന്ന
മരത്തിലവളുടെ
സ്വാതന്ത്ര്യബോധത്തിന്റെ
ഇലകള്‍ ചിരിക്കട്ടെ.

മാഞ്ഞുപോകട്ടേ എന്റെ
മുദ്രകള്‍, ഇനിയും നിന്‍
പാരതന്ത്ര്യത്തിലെന്റെ
പാപമോചനത്തിന്റെ
പാതകള്‍ തുറക്കുന്ന
പാതകിയാകാന്‍ വയ്യ.
അതിനാല്‍ പെണ്ണേ
പുത്രരില്ലാത്ത ജന്മത്തിന്മേല്‍
വിരമിക്കട്ടെ എന്റെ
വംശഗാഥകളൊക്കെ.

കുമ്പസാരിച്ചതല്ല
ത്യാഗിയായതുമല്ല
നൃശംസജന്മത്തിന്റെ
തീര്‍ച്ചകള്‍, അത്രമാത്രം.

അത്രമാത്രമേയുള്ളു
ബാക്കിയായ് നീയേയുള്ളു.
അത്രമാത്രമേ വേണ്ടൂ
ബാക്കിയായ് നീയേ വേണ്ടൂ

Wednesday, April 16, 2014

തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്

തനിച്ചിരിക്കുമ്പോള്‍
നീ ഓര്‍മ്മിക്കുന്നത്
എന്റെ പേരായതിനു
ദുര്യോഗം എന്ന് പരിഭാഷ.
പരിഭാഷകളില്‍
ചോരുന്ന ജീവിതത്തെ
പ്രണയമെന്ന് ഉപഹസിക്കാം.

വാക്കുകളെ പുറത്താക്കിയ
അവിശ്വാസപ്രമേയത്തിനു
കൈപൊക്കിയ നിമിഷമാണ്‌
നമുക്കിടയിലെ പാലം.
അതിന്നടിയിലൂടെ
കടലുതേടുന്നു
അപരിചിതമുഖങ്ങളുടെ നദി.

പറയാത്ത വാക്ക്,
പരിചയിക്കാത്ത നമുക്ക്
അഭയമാകും.
ഓര്‍മ്മക്കയറില്‍ നിലതെറ്റാതിരുന്നാല്‍
നാം അവിടെത്തും.
നിന്റെ വാക്ക്
എന്റെ അര്‍ത്ഥമാകും.
തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നതിനു
പരിഭാഷകള്‍ വേണ്ടാതാകും

Monday, March 17, 2014

നിഷേധം

ഉള്ളത് ഞാനാണ്‌. 
നീ അല്ല. 
നീ, എന്റെ തോന്നലാണ്‌. 

അല്ലെന്നോ 
മറിച്ചാണെന്നോ 
നിനക്ക് വാദിക്കാം. 
ഇല്ല, നീ ജയിക്കില്ല. 
ഈ കളിയില്‍ 
പാമ്പും കോണിയും ഞാനാണ്‌,
കളവും കരുക്കളും എന്റെ തോന്നലുകള്‍.

ഉള്ളത് ഞാനാണ്‌. 
നീ അല്ല. 
കളവും കരുക്കളും പോലെ 
നീ, എന്റെ തോന്നലാണ്‌.

Sunday, March 16, 2014

പ്രണയലേഖനം-1

16 മാര്‍ച്ച് 2014
ഉള്ളത് ഞാനും നീയുമാണ്. നമ്മള്‍ എന്നത് ഒരു വ്യാജപദമാണ്‌. സമയകാലങ്ങളുടെ ഒരേ ബിന്ദുവില്‍ സന്ധിച്ചവരാണ്‌ ഞാനും നീയും  എന്നത് യാദൃശ്ചികം മാത്രം. ഈ യാദൃശ്ചികതയ്ക്ക് അര്‍ത്ഥം കല്പിക്കുവാനുള്ള വൃഥാവ്യായാമമാണ്‌ നമ്മള്‍ എന്ന പദം. അല്ലെങ്കില്‍ അത്തരം വൃഥാവ്യായാമങ്ങളുടെ സമാഹാരമാകാം നമ്മള്‍. അതിനെ സാധ്യമാക്കുന്ന അനിവാര്യവും അര്‍ത്ഥരഹിതവുമായ ആകര്‍ഷണം പ്രണയം. 
പ്രണയം ഒരു നയമാണെന്ന് എനിക്കെന്നപോലെ നിനക്കും അറിയാം. മയമേറെയുള്ള ഒരു നയം. അവനവന്റെ താല്പര്യങ്ങളെ പൊലിപ്പിച്ചെടുക്കാന്‍ അന്യന്‍ വേണം എന്നതുകൊണ്ടുമാത്രം ആവിഷ്കൃതമാകുന്ന സമരസപ്പെടലുകളുടെ മൂര്‍ത്തരൂപം. അതിലേറെ എന്താണ്‌ പ്രണയം എന്ന് എനിക്കറിയില്ല. ഏറ്റവും ആകര്‍ഷണീയതയുള്ള അസംബന്ധം.
എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ കുറിക്കുന്നു എന്ന് ആശ്ചര്യം തോന്നുന്നോ? നിനക്കറിയാത്തതല്ല്ലല്ലോ ഇതൊന്നും. എപ്പോഴെങ്കിലുമൊക്കെ സത്യസന്ധരാകാതെ പൂര്‍ത്തിയാക്കാനാകില്ല ജീവിതം എന്നത് തന്നെ കാരണം. സത്യം എന്ന വാക്കിനെ എനിക്ക് വിശ്വാസമില്ല. അതിലും നല്ലത് നേര്‌ എന്ന വാക്കായിരിക്കും. നേരിനു ആളുകളെ ചേര്‍ത്തുനിര്‍ത്താനുള്ള പശിമ ഇല്ല. അളുകളെ എന്തിനു ചേര്‍ത്തു നിര്‍ത്തണം? കള്ളങ്ങള്‍ മത്സരിക്കുന്ന വിപണിയില്‍ ജീവിക്കുന്നു എന്നതുകൊണ്ടാകാം ഇടക്കിടയ്ക്ക് നേരു പറയുന്നത്.
നിന്നെക്കുറിച്ച് ഇതുവരേക്കും ഒന്നും പറഞ്ഞില്ല എന്ന് പരാതി തോന്നുന്നുണ്ടോ? എന്നെയാണ്‌ ഞാന്‍ എഴുതുന്നത്. എല്ലാ കാല്പനീകരും ഇങ്ങനായിരിക്കാം. സ്വം എന്ന ദുര്‍ഗ്ഗത്തില്‍ തളക്കപ്പെട്ട ജന്മം മറ്റെന്ത് എഴുതാനാണ്‌. എന്നെക്കുറിച്ചെഴുതുന്നതെല്ലാം നിന്നെക്കുറിച്ചാകുന്നു എന്നെ കളവ് ഇനിയും ഞാന്‍ ആവര്‍ത്തിക്കുന്നില്ല. നിന്നോടെങ്കിലും സത്യസന്ധനാകണം എന്നുണ്ട്. സാധിക്കുമോ എന്ന്  ഉറപ്പില്ലാത്ത ഈ വിചാരത്തിന്റെ ഉണ്മയാണ്‌ എനിക്ക് നീ. അതിലേറിയും കുറഞ്ഞുമായി ഒന്നുമില്ല എനിക്ക് നിന്നോട്.
ഇങ്ങനൊക്കെ പറയും എന്നു കരുതിയല്ല എഴുത്തു തുടങ്ങിയത്. പക്ഷേ, വാക്കുകള്‍ ഇപ്പോള്‍ എന്റെ വരുതിയിലല്ല. അതുകൊണ്ട്, നിനക്കു തരാന്‍ എന്റെ പക്കല്‍ ആശംസകളൊന്നും അവശേഷിക്കുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുമായിരിക്കും, നിശ്ചയമില്ല. എന്റെ വാക്കുകള്‍ക്ക് നീ അവകാശിയാകുമായിരിക്കും, തീര്‍ച്ചയില്ല.
അതുകൊണ്ട് നിര്‍ത്തുന്നു.

Thursday, February 6, 2014

ഒറ്റി

ഒറ്റാലുവച്ച ശീലം
കനംവച്ചതാം ബോധം
ജലത്തിന്‍ സുതാര്യത്തില്‍
ചതിവിന്‍ കുട്ടിക്കാലം.
കൊതിപ്പിച്ചിരയാക്കും
ചൂണ്ടലിന്‍ ചാതുര്യത്തെ
വാക്കിന്റെ തുമ്പില്‍ ചേര്‍ത്ത്
പരിണമിച്ചൂ പ്രായം.

തോടിന്റെ വേഗത്തിനെ
അക്വേറിയച്ചതുര
ചാരുതയായിപ്പുനര്‍-
നിര്‍‌വചിക്കുന്ന നേരം
ചില്ലുകൂട്ടിനുള്ളിലും
മത്സ്യസ്വാതന്ത്ര്യം,
കടല്‍നീലിമകാണാക്കണ്ണില്‍
നിര്‍‌വൃതിത്തിരയേറ്റം.

ആഴത്തെ, സുതാര്യത്തെ
ഒറ്റാലായ് മാറ്റും
അതിജീവനകല വെട്ടി
ഒറ്റിയെന്ന വാക്കിനെ.

വാക്കിനാരധികാരി?
ഇരിക്കാനൊരുചില്ല
ഇല്ലാത്ത കിളിപോലെ
ചോദ്യങ്ങളലയുന്നു.

ചിരിച്ചതുപ്പിന്‍ നിന്നു
ചോദ്യത്തെ വിഴുങ്ങുന്നു
പ്രാണായാമശീലിത
ശാന്തയൗവ്വനസാരം.

Saturday, January 25, 2014

കവിതകളുടെ e-പുസ്തകം

സൈബര്‍ ഇടത്തിലെ കവിതകളുടെ ഒരു സൈബര്‍ സമാഹാരം. 2013 ലെ ശ്രദ്ധേയമായ കവിതകളുടെ സമാഹരം എന്ന് സമാഹരിച്ചവര്‍. ശ്രദ്ധേയത ഏന്നത് ഏറെ ശ്രദ്ധിച്ചുപയോഗിക്കേണ്ടവാക്ക് തന്നെ. എന്തായാലും എനിക്ക് പ്രിയപ്പെട്ട ചില കവികള്‍ ഈ സമാഹരത്തില്‍ ഇല്ല. അതിന്റെ ഒരര്‍ഥം എനിക്ക് എന്റേതായ ഇഷ്ടങ്ങള്‍ ഉണ്ട് എന്നാണ്‌. ആ സന്തോഷത്തോടെ കവിതകളുടെ ഈ E-പുസ്തകം പങ്കുവയ്ക്കുന്നു.
ഒരു പഞ്ചായത്തില്‍ 100 പീഡനം നടക്കുനു എന്നു പറയുന്നതിനേക്കാള്‍ എത്രമഹത്തരവും സന്തോഷകരവുമഅണ്‌ 100 കവികള്‍ ഉണ്ട് എന്ന് പറയുന്നത് എന്ന അര്‍ഥത്തില്‍ ഒരു വാചകം കുഴൂര്‍ വില്‍സണ്‍ എഴുതിയിട്ടുണ്ട്.  അതിനോട് E-പുസ്തകത്തിന്റെ പിന്‍‌കുറിപ്പിലെ അവസാന വാചകമായി അലക്സി ഡിക്രൂസ് ടൈപ്പ് ചെയ്ത-""സര്‍ഗ്ഗാത്മകമായ ഒരു കാലത്ത്, ലോകത്ത് ജീവിച്ചിരിക്കുക എന്നത് തന്നെ എത്ര സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണ്!" എന്ന വാചകത്തെ ചേര്‍ത്ത് വായിക്കാം.

വായിപ്പിന്‍. ആഹ്ലാദിപ്പിന്‍. 


                               കവിതകളുടെ e-പുസ്തകം


സമാഹരണം:
കരീം മലപ്പട്ടം, ശരത് പയ്യാവൂര്‍, മനു നെല്ലായ
ബ്ലോഗ് രൂപകല്പന:
ഗംഗാധരന്‍ മക്കന്നേരി
ആശയം:
സുലോജ് സുലോ

Blog Archive