Tuesday, November 26, 2013

അവ്യക്തം

 അപര്‍ണ്ണയുടെ  Blurred Visions ന്റെ തര്‍ജ്ജമ

വരയ്ക്കുക എന്നാജ്ഞ.

നേരെയാകണം വര.
കറുപ്പില്‍ ഇടത്തോട്ട്
വെളുപ്പില്‍ വലത്തോട്ട്.

അയത്നമനുസരിച്ച-
തിശയിച്ചെന്‍ വര.

കറുപ്പും വെളുപ്പുമായ്‌
മരത്തെ വരക്കുക.

ആജ്ഞകള്‍ തുടരുന്നു

ചായങ്ങളൊക്കെയും തിരിച്ചു കൊടുത്തു ഞാന്‍
തിരിഞ്ഞു നടക്കുമ്പോള്‍ നിറഞ്ഞൂ കണ്ണുകള്‍
കറുപ്പും വെളുപ്പുമായ്
എങ്ങനെ? മരത്തെ ഞാന്‍?

ഗാധത്തിലഗാധത്തില്‍
പ്രായപ്പകര്‍ച്ചകളില്‍
വേരുകള്‍ നിത്യചാരികള്‍.

പച്ചയായ് മഞ്ഞയായ് കാവിയായ്
നിറങ്ങളൊക്കെയും  കെട്ടിപ്പുണര്‍ന്നുടല്‍.

കാറ്റത്തുലയണോ
കാതല്‍ കടുക്കണോ
അനിശ്ചയം ചില്ലകള്‍.

വാസന്തശരത്തുകള്‍
കുഴക്കുന്ന ഇലകള്‍.

പാപപുണ്യങ്ങളെ പങ്കിട്ട്‌ കായകള്‍.

പറയുകെങ്ങനെ
വെറും കറുപ്പിലും വെളുപ്പിലും
ഞാന്‍ വരക്കും സാകല്യം?

മങ്ങിയ കാഴ്ച്ച കൊണ്ട്
ജീവിതം വരയ്ക്കാതെ
ആകയാല്‍ അകലേക്ക്
പോകുന്നൂ സുഹൃത്തേ ഞാന്‍.

Saturday, November 23, 2013

ഉടുപ്പ്

നടപ്പുനീതികള്‍
ഉടുത്തു കെട്ടി
ഉയര്‍ന്ന തലയുമായ് നടക്കുന്നു.
ഓരത്തിലോരത്തിലേക്ക്
പോരാത്തുടുപ്പുകളെ
വകഞ്ഞു മാറ്റുന്നു.

നഗ്നതകളില്‍
ശ്ലീലാശ്ലീലവിചാരം
വിടര്‍ത്തി നിര്‍ത്തി
ഗ്ലാമെറന്ന വാക്ക്.
മുട്ടുമറയാത്തുടുപ്പിലെ നീ
മുണ്ടുടുത്ത എന്നെ കളിയാക്കുന്നു
വാഗര്‍ത്ഥചിചാരങ്ങള്‍
കുലുങ്ങിച്ചിരിക്കുന്നു.

വേഷങ്ങളില്‍
എത്രവേഷങ്ങളെന്ന്
വേവുന്നതെത്ര വംശങ്ങളെന്ന്
ചിരികൊളുത്തുന്ന
ചോദ്യമാകുന്നു.

എടുപ്പുകള്‍ എല്ലാമഴിച്ച്
ഉടലെന്ന നേരാകാന്‍
കുട്ടികള്‍ പോലുമല്ല
തുടലേറെക്കെട്ടി
മുതിര്‍ന്നു നമ്മള്‍.

Blog Archive