Thursday, October 28, 2010

പറന്നുപോയ പക്ഷി-അയ്യപ്പന്‌

കവിയും കഴുവേറിയുമായ ഒരാള്‍
സ്വന്തം തെരുവിന്റെ മൂലയ്ക്ക്
എന്നേക്കുമായി കമിഴ്ന്ന് കിടന്നു.
കാഴ്ചയില്‍ കറുപ്പ് കുത്തിയിരിക്കയാല്‍
അവനെ മാത്രം കാണാതെ
ആള്‍ക്കൂട്ടത്തില്‍ ഞാനാവഴി പിന്നിട്ടു.
ഹൃദയത്തില്‍ പൂവേന്തിയ അവന്‍
തുറന്ന ശവപ്പെട്ടിയില്‍
ചുമട്ടുകാരെ കാത്തുകിടന്നു.
ചുമട്ടുകാരോ
ആകാശവെടിക്ക് ഉണ്ട തിരയുന്ന തിരക്കിലായിരുന്നു.
മരണശേഷം മാത്രം നല്ലവരാകുന്നവര്‍
വെയില്‍ തിന്നുന്ന കവിയെ പകുത്തെടുത്തു.
രഹസ്യങ്ങളില്ലാതെ ജീവിച്ചുമരിച്ച കഴുവേറി,
മനുഷ്യന്‍ ഉണ്ടായിരുന്നെന്ന
ഓര്‍മ്മയ്ക്ക് ഉപലബ്ധിയായി.
ഉപലബ്ധികളില്‍ ഭ്രമിച്ചവര്‍
അത് കാണാതെപോയി.
കണ്ടവര്‍ക്കൊന്നും കിട്ടാതെപോയി.
വെയില്‍മോന്തിത്തീര്‍ത്ത് ആ പക്ഷി പറന്നുപോയി.

Thursday, October 7, 2010

കടല്‍

കടല്‍ കടക്കുവാന്‍ കിനാവിന്‍ തോണിയില്‍
കരുത്തനായൊരാള്‍ തുഴയെടുക്കണം
കടലറിയുവാന്‍ കനവില്‍ കാലത്തെ
കൊരുത്തെടുക്കുന്ന കൊളുത്തു പേറണം.

കടല്‍: കരുത്തെഴും കരങ്ങളാല്‍ മണ്ണിന്‍
മനസ്സ് കാക്കുന്ന കനത്ത പൗരുഷം
കടല്‍: കലങ്ങാതെ, കറയൊഴുകുന്ന
പുഴകള്‍ക്കായാഴമൊരുക്കും ആശ്രയം.

കടല്‍: കലികേറി കര വിഴുങ്ങുവോന്‍
കരഞ്ഞുകൊണ്ടാഴക്കറുപ്പില്‍ മുങ്ങുവോന്‍
കഴിഞ്ഞതൊന്നുമേ മറക്കാതുപ്പായി
കരള്‍ത്തടങ്ങളില്‍ കരുതി വച്ചവന്‍.

കുരുന്നായ് ജീവനന്നുണര്‍ന്നതും പിന്നെ
പെരുത്തതും കടല്‍ വെടിഞ്ഞു പോയതും
കരനിറഞ്ഞതും കറയായ് മണ്ണിനെ
പൊതിഞ്ഞതും മഴ തികയാതായതും

മറക്കാനാകാതെ, മനുഷ്യനെയോര്‍ത്ത്
കരഞ്ഞുതീരാതെ, കലിയടങ്ങാതെ
കരയോടൊന്നുമേ പറഞ്ഞു തീരാതെ
കടല്‍ കലമ്പുന്നു നിറുത്താതിപ്പൊഴും.

കടല്‍ കടക്കുവാന്‍ കരുത്തു പൊരാതെ
കരക്കിരുന്നു ഞാന്‍ തിരകളെണ്ണുന്നു

Blog Archive