Monday, March 25, 2013

ഹൗസ്ബ്യൂട്ടീഷന്‍

പായല്‍‌പ്പച്ചയോളം വരില്ല
പെയിന്റൊന്നും.
പക്ഷേ,
ശല്യപ്പായലുകളെ
പുരയ്ക്കുപുറത്താക്കാമെന്ന്‌ പരസ്യപ്പൂതി.
പുര നിന്റെ
പൂതികളും നിന്റെ
പണിക്കുവന്നവന്‍ പറയേണ്ടാത്തതാണ്‌
എന്നാലും,
ഇങ്ങനെ കോരിയൊഴിക്കണോ ഇക്കടുഞ്ചായം?
പെയിന്റല്ലല്ലോ വീടിന്റെ നിറം.

ആ നേരത്തേക്കെങ്കിലും
ഉള്ളില്‍ തോന്നാതെ
നടിക്കാനാവില്ല ഒരു പ്രണയവും.
പെയിന്റിംഗും അങ്ങനാണിഷ്ടാ
ഉള്ളിലെ പുരയ്ക്ക്
നിറം ചേര്‍ത്തല്ലാതെ
മിനുക്കാനാവില്ല ഒരു ചുമരും.

ജീവനും ഓര്‍മ്മകളും ഉണ്ടായിരുന്ന
ഒരു മരം തന്നാണ്
വതിലും ജനലുമായി
തുറന്നും അടഞ്ഞും നില്‍‌ക്കുന്നത്.
എത്ര പോളീഷിട്ടാലും
പോകാതെ അടയാളം വയ്ക്കും
ചില ഓര്‍മ്മക്കൊമ്പുകള്‍
വാതിലു വേണ്ടാത്ത വീടായിരുന്നില്ലേ
ആ മരം.

ചിന്തേര്‍ച്ചാലിനു മുകളിലൂടെ
മിനുക്കുകടലാസോടുമ്പോള്‍
മരം മാത്രമല്ല
ചൂടഞ്ചോറിനെപ്പേടിക്കും വിധം
ഉള്ളങ്കൈകൂടി അരഞ്ഞു മിനുങ്ങും.
ആരും കൊതിക്കുന്ന മിനുസക്കൈ
അങ്ങനെ കിട്ടിയതാണ്‌.

സ്നോസത്തില്‍ നിന്നു
ഇനാമലിലേക്കുള്ള ദൂരം
നമ്മുടെ വീടുകള്‍ക്കിടയില്‍.
നിറംകൊണ്ട് നീളമളക്കുന്നത്
പെയിന്റിംഗ് പണിക്കാരന്റെ പേറ്റന്റാണ്‌.

മങ്ങിയ വീടുകളെ
വെളിച്ചം മോറിമിനുക്കുമ്പോള്‍
വിറ്റൊഴിക്കാനാകാത്തൊന്ന്
ഉള്ളില്‍ പണിയുന്നുണ്ട്.
അതുകൊണ്ടാണ്
തച്ചുതീര്‍ത്തു പിരിഞ്ഞിട്ടും
മുന്‍ ചുവരിലെ ചളികണ്ട്
സങ്കടപ്പെട്ടത്.

ഒരു ബ്യുട്ടീഷനും
സ്വന്തം മുഖം മിനുക്കാറില്ല
അയാള്‍ക്കത് ഓര്‍മ്മ കാണില്ല.
നിറങ്ങളില്‍ ഓര്‍മ്മ നിലച്ച
പെയിന്റിംഗുകാര്‍ ഹൗസ്ബ്യൂട്ടീഷ്യരാണ്‌.
കരുതിവച്ച നിറമെല്ലാം
ധാരാളിയെപ്പോലെ കോരിക്കോടുത്ത്
ചായം ചേരാത്ത വീട്ടിലേക്ക്
ചോര്‍ന്നൊലിക്കുന്നു
നിറംകൊണ്ട് നീളമളക്കുന്ന
ഹൗസ്ബ്യൂട്ടീഷന്‍.  

ഹൗസ്ബ്യൂട്ടീഷന്‍ എന്ന പേരുണ്ടാക്കിയ നാഗഞ്ചേരിക്ക്.

Blog Archive