Wednesday, December 5, 2012

നിന്നെക്കുറിച്ചാകുമ്പോള്‍

ഇടയ്ക്കൊക്കെ ഓര്‍ക്കുന്നുണ്ട്
പഴയ നിന്റെ
പുതിയ ഞാന്‍.
പുതിയ നിന്റെ
പഴയ ഞാന്‍.
ഏത്ര ഓര്‍ത്തിട്ടും
കൂട്ടിമുട്ടുന്നില്ല
നമ്മുടെ കാലങ്ങള്‍.

നിന്നെക്കുറിച്ചാകുമ്പോള്‍
ഭാവിയിലേക്ക് പുറപ്പാടാകുന്നു
ഓര്‍മ്മകള്‍.
പോയതിലേക്ക് പുതയലാകുന്നു
അന്വേഷണങ്ങള്‍.
പൂര്‍ത്തിയാകാതിരിക്കുന്നു
തച്ചേറിയ പദപ്രശ്നം.
പൊയ്യാകാതിരിക്കുന്നു
പൊലിഞ്ഞതും പുലരാത്തതും.

നിന്നെക്കുറിച്ചാകുമ്പോള്‍
പൂരിപ്പിക്കാത്ത വാക്കില്‍
പൂണ്ടുപോകുന്നു ഞാന്‍

Sunday, October 28, 2012

വാന്‍‌ഗോഗും ഞാനും


പല നിലകളില്‍
സമനിലയെത്തിരഞ്ഞ്‌
നിലതെറ്റുന്നതുകൊണ്ട്
ചിത്തഭ്രമത്തിനു ചായം  കൊടുത്ത നീ
ചിരിച്ചെന്റുള്ളേറുന്നു.

രൂപകങ്ങളില്‍ കിരീടിയല്ലേ ചിരി.

നീരവ നിശീഥത്തെ
ഭ്രാന്തിന്റെ ഉദ്യാനത്തെ
നാദപാരമ്യത്തിന്റെ
നിറത്തില്‍ വരഞ്ഞു നീ.
നിലച്ച നാദത്തിന്റെ
നിറമോ നീല
നിന്റെ മുറിഞ്ഞ കാതിന്‍ മുദ്ര
പറയുന്നതെന്താണ്?

സൂര്യകാന്തിയെപ്പോലെ
ഗ്രീഷ്മത്തെ സ്നേഹിച്ച നീ.
മഴയ്ക്ക് കാതുരണ്ടും
മുറിച്ചു കൊടുത്ത ഞാന്‍.
നീ കടുംനിറത്തിന്റെ നിത്യകാമുകന്‍
ഞാന്‍ വെറും നിറക്കേടിന്‍ നാടക്കാരന്‍.
നമ്മള്‍ വെവ്വേറെ കാലത്തിന്റെ
ഉന്മത്തചൂതാട്ടക്കാര്‍.

എന്നിട്ടും നട്ടുച്ചയ്ക്ക് പൂക്കുന്ന
ഭ്രാന്തിന്‍ നീലപ്പൂക്കളില്‍
വിജനത്തില്‍ സംഗമിക്കുന്നൂ നമ്മള്‍.

കടപ്പാട്-
കാതുമുറിച്ച് പ്രേമഭാജനത്തിനു കൊടുത്തിട്ട്
ഒരു കോമാളിയെപ്പോലെ
ചോരയില്‍ കുളിച്ചു നിന്ന വാന്‍‌ഗോഗ്
എന്റെ ലില്ലിച്ചെടിയില്‍ പൂത്ത പൂവ്
നിന്റെ ഓര്‍മ്മയ്ക്കു ഞാനിറുക്കുന്നില്ല (വാന്‍‌ഗോഗിന്‌ ഒരു ബലിപ്പാട്ട്) എന്നെഴുതിയ എ.അയ്യപ്പനും

Saturday, September 29, 2012

രണ്ട് കവിതകള്‍


നിനക്കു നോവുമെന്നു കരുതി
ഉപേക്ഷിച്ച വാക്കുകളാണ്‌
എന്റെ പ്രണയോപഹാരം.
ഉപേക്ഷകളുപഹാരമാക്കയാല്‍
ഉത്സവങ്ങള്‍ക്കിടയിലും
ഒറ്റകളാണ്,
ഒരുമിക്കാത്തതുകൊണ്ട്
ഒറ്റുകാരാകാത്ത നമ്മള്‍.

.................................................

നീ അറിയാത്ത വഴികളില്‍
ഞാന്‍ കാത്തു നില്‍ക്കുന്നു.
എനിക്കറിയാത്തിടങ്ങളില്‍
നീ തിരിഞ്ഞു പോകുന്നു.
കണ്ടുമുട്ടാത്ത രണ്ടുപേര്‍ക്കിടയില്‍
സംഭവിക്കുന്നതിന്റെ സന്ദേശങ്ങളുമായി
നമ്മെക്കടന്നൊരു കാറ്റു പോകുന്നു.
കാറ്റിനെ വായിക്കുന്ന് കാലത്ത്
കണ്ടുമുട്ടും നമ്മളെങ്കില്‍
കൈമാറാനായി കരുതേണ്ടതെന്താണ്?

Sunday, September 9, 2012

സ്വത്വ‌വിഷാദം

മുള്ളിനെ മുള്ളുകൊണ്ടെടുക്കണം.
വാലിനെ വാലുകൊണ്ടും.

ജാതിവാല്‍ജനിതകം
ജാള്യരഹിതവിതരണം.
Ms.ചോത്തി
Ms. കത്തോലിക്കത്തി
Mr.പറയന്‍
Mr.നമ്പൂതിരിയും
സഖാവെന്നൊരു സങ്കരയിനവും
എല്ലാ സത്വത്തിനും
വാലുകൊണ്ട് സ്വത്വം.
മുള്ളുകൊണ്ട് മുച്ചൂടും മുറിഞ്ഞ
ജീവന്‌ സ്വത്വപ്രതിസന്ധി.

വാലുമുറിയാതെ
മാക്രിയാകില്ലെന്ന്‌
വാല്‍മാക്രീവ്യഥ.
വാലുള്ളിലേക്കു വച്ചു
ഉഭയജീവിതം ചിരം.

പരിണാമത്തില്‍
പടച്ചോന്മാര്‍ക്കും
പടച്ചോളുമാര്‍ക്കും
പങ്കില്ലെന്നു പറഞ്ഞ പടപ്പിന്റെ
സ്വത്വമേതാണ്‌

Monday, August 27, 2012

ഗ്രീഷ്മം


വിഷപ്പാമ്പിനെത്തിന്ന മയിലിന്‍ തൂവല്‍
മാനം കാട്ടാതെ ഓര്‍മ്മപ്പുസ്തകത്താളിന്നുള്ളില്‍.
വിഷം കറുത്തു കണ്ണായ് മയില്‍പ്പീലിമദ്ധ്യത്തില്‍
തിളങ്ങുന്നതുകാണാന്‍ നമ്മള്‍ക്കു കണ്ണില്ലാതായ്.

ഗ്രീഷ്മദംശനത്താലേ കാളുന്നു മാനം
വിഷഹാരിവര്‍ഷത്തെ കാക്കുന്നു മയൂരങ്ങള്‍
മഞ്ഞച്ച മദ്ധ്യാഹ്നത്തില്‍
എന്റെ ചുണ്ടില്‍ നീ കൊത്തി
നെറുകില്‍ വരെ വിഷം കേറി
ഞാന്‍ നീലച്ചു പോയ്.
നിലച്ചൂ നേരം നിലതെറ്റിയ കാലത്തിന്റെ
മുറിഞ്ഞ മുഖത്താകെ ചെമ്പരത്തികള്‍ പൂത്തു.

Tuesday, August 7, 2012

തുടര്‍ച്ച

വഴി തെറ്റിയിട്ടും
വീടെത്തിയപോലെ
നിന്റടുത്തെത്തുന്നു.
അസമയത്തെ
അതിഥിയെ എന്നപോലെ
നീ എന്നെ നോക്കുമ്പോള്‍
മൗനത്തിന്റെ മുറ്റത്തു നിന്നും
തിരിയാവഴികളുടെ ധ്യാനത്തിലേക്ക്
ഞാന്‍ തിരിച്ചു പോകുന്നു.

സഞ്ചാരിക്ക് തണ്ണീര്
ഗ്രീഷ്മത്തിന്റെ കണ്ണീരെന്ന്
ഒരുഷ്ണക്കാറ്റ്.

എല്ലാവഴിയും
നിന്നിലേക്കെത്തുമ്പോള്‍
വിട്ടുപോകേണ്ടിടമാണ്
വീടെന്നുറപ്പിച്ച്
വിലാസമില്ലാത്ത വിദൂരങ്ങളിലേക്ക്
എന്റെ പ്രവേഗങ്ങള്‍
തുടര്‍ച്ച നേടുന്നു.

Saturday, June 30, 2012

മഴയ്ക്ക്

മഴ പെരുക്കുന്നു
മനസ്സിലെ മടമുറിയുന്നു
ഒലിച്ചുപോം മുന്‍പ്
തടപണിയണം.

കുരുതി നീയാണ്‌
ഉതിരത്തിന്‍ പശ
ഉറപ്പിക്കും
അകവരമ്പുകള്‍.

മഴയൊഴിഞ്ഞിട്ട്
ഉഴുതുള്‍പ്പാടത്ത്
മറവിതന്‍ വിത്ത്‌
വിതയിറക്കണം.
അതിന്‍ കതിര്‍ കൊയ്ത്
പതിരൊഴിച്ച്
നിന്‍ പേരില്‍ പൊലിച്ച്
ബാധയൊഴിക്കണം.
പിന്നെ
വരുന്ന വേനക്ക്
തരിശ്ശിടും മണ്ണ്.

മഴ വിളിച്ചാലും
പൊടിച്ചിടാമട്ടില്‍
കറുപ്പായാമണ്ണില്‍
മരിച്ചു ചേരണം.

ഇടിയായും
മിന്നല്‍ വെളിച്ചമായും
വിളിക്കരുത്.
മറവുചെയ്തതിന്‍
മുകളില്‍ കൂണായി
മുളച്ചുപൊന്തും ഞാന്‍.

Monday, May 21, 2012

മരിച്ചരുടെ കൊടിയും ഭാഷയും

മരിച്ചവര്‍ക്ക്
ഒറ്റക്കൊടിയേയുള്ളു
കരിങ്കൊടി. വോട്ടില്ലാത്തത്.
പക്ഷേ
ആരും
അതിനു വേണ്ടി മരിക്കാറില്ല.

കൊന്നവര്‍ക്കും
കൊതിപിടിച്ചവര്‍ക്കും
കോടിക്കൊടികളുണ്ട്
ഒറ്റക്കൊടിയില്‍ തരാതരം നിറങ്ങളുണ്ട്
ചോട്ടില്‍ ചാവുണ്ട്.

മരിച്ചവര്‍ക്ക്
ലിപികളില്ലാത്ത ഭാഷയുണ്ട്
ആഴങ്ങളില്‍ മുഴങ്ങുന്ന വാക്കുകള്‍
അവര്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ശയിക്കാത്ത ആശയങ്ങള്‍
അതില്‍ പൊട്ടിക്കിളിര്‍ക്കുന്നുണ്ട്.

ജീവിച്ചിരിക്കുന്നവര്‍ക്ക്
ലിപികളില്‍ ലോപിക്കുന്ന ഭാഷയുണ്ട്.
അഴുകുന്ന വാക്കുകളില്‍
അവസരങ്ങളെ അവര്‍ പ്രക്ഷേപിക്കുന്നുണ്ട്
മുളക്കാത്തതതുകൊണ്ട്
അവയ്ക്ക് വിലകിട്ടുന്നുണ്ട്.

കരിങ്കൊടിക്ക് കുത്തിയ
കൈപ്പത്തിയില്‍
ചുവന്ന ചോര.
വോട്ട് ചെയ്യുന്നത്
ഏത് കൈകൊണ്ടാണ്‌?

Friday, May 18, 2012

ചുംബനം എന്ന സാധനം

"തുടര്‍ന്ന്, ഒരു ചുംബനത്തിന്റെ ക്ഷണനിര്‍‌വൃതി. അത്രമേല്‍ ലളിതമായ ഒരടയാളമെങ്കിലും പങ്കുവെയ്ക്കാതെ നമ്മള്‍ പിരിയുന്നതെങ്ങിനെ? അതിലും സുന്ദരമായ മറ്റേത് മുദ്രയാണ്‌ നമുക്ക് പങ്കുവയ്ക്കാന്‍ ശേഷിക്കുക?"
വായിച്ചു തീര്‍ന്നപ്പോഴും ഉള്ളില്‍ ഈ ഡയലോഗ് അങ്ങനെ മുഴച്ചു നിന്നു. അവന്‍ എഴുതിയതില്‍ ഏറ്റവും സുന്ദരമായതുകൊണ്ടല്ല. മറിച്ച് കാര്യങ്ങള്‍ ശരിക്കും ഇങ്ങനല്ലല്ലോ എന്നോര്‍ത്തിട്ടാണ്‌ അത് ഉള്ളില്‍ തട്ടിയത്.

എന്നെ നിങ്ങള്‍ അറിയും. ചെറുതും എന്നാല്‍ ഒരു സാധാരണ മനുഷ്യനു വാരാവുന്ന വലിയ ദുര്‍ഘടവുമായ പ്രണയം എന്ന സന്ദിഗ്ദ്ധാവസ്ഥയില്‍ കാമുകി വിളിച്ചുകൊണ്ടു പോയ ആ പഴയ ഞാന്‍ തന്നാണിത്. നോക്കിയോ അലക്കി നോക്കിയ അതേ സന്ദിഗ്ധക്കാരന്‍. ആദ്യം വായിച്ചത് ഞാനല്ല എഴുതിയത്. അവന്റെ സുന്ദരമായ കഥയിലെ ഒരു ഡയലോഗാണ്‌. ഒരു നിവര്‍ത്തിം ഇല്ലാതെ കൂട്ടുകാരിയുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടിട്ട് എന്തായി എന്ന് നിങ്ങള്‍ക്ക് സംശയം കാണും. അത് ഞാന്‍ വഴിയേ പറയാം.

ഇപ്പോള്‍ നമുക്ക് അവനെയാണ്‌ പിടിക്കേണ്ടത്. പരമദുഷ്ടനായ അവനെ. അന്ന്, ഒളിച്ചു പോകും മുന്നേ എടുത്തിട്ട അവന്റെ ജീന്‍സിനുള്ളിലാണ്‌ ഞാനിപ്പോഴും എന്നത് സത്യം പറയാന്‍ എന്നെ തടയുന്നില്ല.സാഹിത്യസംബന്ധി-അങ്ങനത്തെ എന്തോ ഒരു സംബന്ധം ഉണ്ട് എന്നാണ്‌ കേട്ടിട്ടുള്ളത്- ആയ കാര്യങ്ങളില്‍ അഭിപ്രായം പറയരുത് എന്നാണ്‌ അവളുടെ കല്പന. സാഹിത്യസംബന്ധം ഒരു തരം സംബന്ധം ആയതുകൊണ്ടും ഇത്തരം സംബന്ധങ്ങളില്‍ ഉമ്മകള്‍ ഒരു പ്രധാന സംഗതി ആയതുകൊണ്ടും ഞാനല്പം ധൈര്യമെടുക്കുന്നു.

"തുടര്‍ന്ന്, ഒരു ചുംബനത്തിന്റെ ക്ഷണനിര്‍‌വൃതി. അത്രമേല്‍ ലളിതമായ ഒരടയാളമെങ്കിലും പങ്കുവെയ്ക്കാതെ നമ്മള്‍ പിരിയുന്നതെങ്ങിനെ? അതിലും സുന്ദരമായ മറ്റേത് മുദ്രയാണ്‌ നമുക്ക് പങ്കുവയ്ക്കാന്‍ ശേഷിക്കുക?"
അവന്‍ ലോകത്ത് ആരെയെങ്കിലും ജീവിതത്തില്‍ ഇന്നേവരെ ഉമ്മ വച്ചിട്ടുണ്ടോ? ഇല്ലെന്ന് തീര്‍ത്തു പറയാന്‍ വയ്യ. എന്നെ ഉമ്മ വച്ചിട്ടുണ്ട്. ഹേയ് കോടതി അനുവദിച്ചതറിഞ്ഞുള്ള ആക്രാന്തം ഒന്നുമല്ല. ഇത് അതിനൊക്കെ ഒത്തിമുമ്പാണ്‌. സംഭവിച്ചത് ഇങ്ങനാണ്‌.
സങ്കടം കൊണ്ട് പൊറുതിമുട്ടിയ ഒരു രാത്രി. കാശില്ലാത്ത കീശമാത്രം കൂട്ടിനുണ്ട്. അങ്ങനത്തെ ഒരു രാത്രി ഉരച്ചാല്‍ കത്തണ സ്വയമ്പനുമായി ഞാനവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എനിക്കറിയാമായിരുന്നു സങ്കടം ഒഴുക്കിക്കളയാന്‍ അത് വേണ്ടി വരുമെന്ന്. അതിനു വേണ്ട കാശ് കാലേക്കൂട്ടി അമ്മച്ചീടെ പെട്ടീന്നും പള്ളീടെ ഭണ്ടാരത്തീന്നും ഒക്കെയായി ഞാന്‍ മൂന്നു ദിവസം മുന്നേ സങ്കടിപ്പിച്ചിരുന്നു. സങ്കടകാരണം പൊതുപ്പതിവുപോലെ, പൊളിഞ്ഞുപോയ ഒരു പ്രേമം തന്നെ. അവന്‌ ശരിക്കും ഇഷ്ടായിരുന്നു. അവള്‍ക്കും. പക്ഷേ നമ്മുടെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ലോകം കറങ്ങുന്നത്. അതുകൊണ്ട് സങ്കടത്തിന്റെ ഒരു രാത്രി മാത്രം ബാക്കി കിട്ടി എന്ന് ചുരുക്കാം.
ആ രാത്രി നീറ്റിലവന്‍ നീറി. അതിലും കൂടുതല്‍ ഉള്ളു നീറി. ടച്ചിംഗ്സിനു പൊതുവഴീലെ മാവേന്ന് ഞാന്‍ മാങ്ങയും പറിച്ചോണ്ട് വന്നപ്പോഴേക്കും അവന്‍ രണ്ടണ്ണം കീറിയിരുന്നു. പിന്നേം കമത്തി വച്ചിരിക്കുന്നു ഒരു വെട്ടു ഗ്ലാസ് നിറയെ. അതും പിടിപ്പിച്ചു ഒരു മാങ്ങേം കടിച്ചോണ്ട് അവന്‍ കുറേ കരഞ്ഞു. ഞാന്‍ കോറസ്സയി. അന്നേരത്ത്‌ അവനെ ആശ്വസിപ്പിക്കാന്‍ ഞാനിട്ട ഡയലോഗ് ഏതാണ്ട് ഇങ്ങനെ ആണ്‌. "നമുക്കിഷ്ടായാലും അല്ലേലും ഭൂമി കെഴക്കുന്നു പടിഞ്ഞാട്ട് (അതോ ഇനി മറിച്ചാണോ ഫിസിക്സ് പഠിച്ചത് പണ്ടേങ്ങാണ്ടാണ്‌) ഒരു കാര്യോല്ലെങ്കിലും നിര്‍‌ത്താണ്ട് കറങ്ങും. അതുപോലെ നമ്മുടെ ഇഷ്ടമൊന്നും നോക്കാതെ ചിലര്‌ കൂട്ടുവിട്ടു പോകും. അത് ചിലപ്പോ അവരുടെ ഇഷ്ടം പോലും അയിരിക്കൂല."(സംശയിക്കണ്ട. ഞാന്‍ പറഞ്ഞതാണ്‌!) ഇങ്ങനത്തെ ഒരു രാത്രീലേ അവന്റെ പ്രേമം ചെന്ന് നിക്കൂ എന്ന് അവനോട് ഞാന്‍ പണ്ടേ പറഞ്ഞതായിരുന്നു. അതോര്‍മ്മിപ്പിച്ചതും ചെക്കന്‍ കരച്ചിലു നിര്‍ത്തി വിതുമ്പാന്‍ തുടങ്ങി. എന്നെ കെട്ടിപ്പിടിച്ച് അച്ചാലും മുച്ചാലും ഉമ്മ വച്ചു. വാറ്റിന്റെ നീറ്റിലായതിനാല്‍ ഞാനതങ്ങ്‌ സഹിച്ചു. അവനെ ആശ്വസിപ്പിക്കാന്‍ ഞാനല്ലേ ഒള്ളൂ.
"തകരുന്ന പ്രണയങ്ങളുടെ പ്രവാചകനാണ്‌ നീ" എന്ന് എനിക്കൊരു പട്ടവും തന്നു. അതാണ്‌ എന്റെ ഫസ്റ്റ് ഉമ്മ. തികച്ചും അകാല്പനികവും അക്രമാത്മകവും ആയ ഒന്നു.

ലോകത്ത്, അവന്‍ പറഞ്ഞ പോലെ ആത്ര ലളിതസുന്ദരസുഭഗമായ സാധനം ഒന്നുമല്ല ചുംബനം എന്ന് എനിക്കറിയാം. എന്റെ ആദ്യത്തെ ചുംബനം, ഫീമേല്‍ ചുംബനം ഓര്‍ക്കാം. അമ്മാതിരി ഞാന്‍ ജീവിതത്തില്‍ പേടിച്ചിട്ടില്ല. സംഭവം നടക്കണത് കോളേജിലെ ഒരു കാമ്പ് രാത്രിയിലാണ്‌. അന്നും എന്റെ കാമുകിക്ക് അസാമാന്യ ധൈര്യം ആണ്‌. അവള് എന്നെ ഉമ്മവയ്ക്കുകയാണുണ്ടായത്. ഈ സാധനം ചോദിക്കാന്‍ എനിക്ക് മടി. ആരേലും കണ്ടാലോ എന്ന പേടി. രാത്രി സ്റ്റേജില്‍ കച്ചറ പരിപാടികള്‍ തകര്‍ക്കുന്നു. ഒരുത്തന്‍ തോണ്ടപൊട്ടി ഏതോ കവിത അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്നുണ്ട്. എല്ലാം കേട്ട് ഏറ്റവും പിന്നിലെ ബഞ്ചില്‍ ഒറ്റക്ക് വിഷമിച്ചിരിക്കുമ്പം അവള്‍ അടുത്തു വന്നു. സര്‍‌വരും സ്റ്റേജിലേക്കും നോക്കി ഇരിക്കുന്നു. അവള്‍ കൂളായിട്ട് ഒരുമ്മയങ്ങ്‌ തന്നു. ചുംബനം നീണ്ടതാണോ? അതോ കവിത ചുരുക്കിയതാണോ? എന്തായാലും അത് തീര്‍ന്നപ്പോഴേക്കും ആ കവിതാ അലര്‍ച്ച തീര്‍ന്നിരുന്നു. എന്റെ ആത്മമിത്രങ്ങളായ ഒരു പെണ്‍ ജന്തുവും ഒരാണ്‍ ജന്തുവും പിറ്റേന്ന് കാലത്ത് എന്നെ നോക്കി ഒരാക്കിച്ചിരി ചിരിച്ചു. അവര്‍ പതുവു ചിരി തന്നതാണോ? ഇനി ആ ആക്കല്‍ എനിക്ക് തോന്നിയതാണോ? ഒരു പിടീം ഇല്ല. കെട്ടിപ്പൊക്കിക്കൊണ്ടുവന്നിരുന്ന സദാചാരസംഹിതയൊക്കെ ഒരുമ്മകൊണ്ട് തകര്‍ന്ന് തരിപ്പണമായി എന്നു പേടിച്ച് പിറ്റേന്ന് രാവിലെ ഞാന്‍ കാമ്പുവിട്ടു. (സദാചാരത്തിന്റെ മൊത്തക്കച്ചവടം അന്നു ഞാന്‍ സ്വയം ഏറ്റെടുത്തിരിക്കുകയായിരുന്നു). വീട്ടില്‍ ചെന്ന് സൈക്കിളേല്‍ റേഷങ്കടേലേക്ക് പോയപ്പോള്‍ അവള്‍ തന്ന ഉമ്മയെക്കുറിച്ചോര്‍ത്തു. വണ്ടി ഒന്നു പാളുകയും ഗവണ്മെന്റ് ആശുപത്രീല്‍ കുറച്ച് നാളത്തേക്ക് ബെഡ് കിട്ടുകേം ചെയ്തു. വീണപ്പോള്‍ ചുണ്ടു പൊട്ടീന്ന് മാത്രമല്ല ഒരു കൈ ചെറുതായി ഒടിയുകേം ചെയ്തു. അവള്‍ ഇന്ന് എവിടാണാവോ? പിന്നൊരുമ്മയ്ക്ക് അവസരം കിട്ടിയില്ല. അത് അവസാനവര്‍ഷത്തെ അവസാനത്തെ കാമ്പായിരുന്നു. കോളേജ് കഴിഞ്ഞതും അവളെ കെട്ടിച്ചുവിട്ടു. അവള്‍ക്ക് നല്ലത് വരട്ടെ. കണ്ടൊ അവന്‍ പറയണത് പോലെ അത്ര ലളിതം അല്ല ഉമ്മകള്‍.
ഓര്‍ത്തിരിക്കുന്ന വേറെ ചില ഉമ്മകളെപ്പറ്റിപ്പറയാം. മിക്കതും എന്നേം കൊണ്ട് ഒളിച്ചോടിയവള്‍ തന്നതോ അവള്‍ ചോദിച്ച് മേടിച്ചതോ ആണ്‌. ആദ്യത്തേത് ഒരല്‍ക്കുല്‍ത്ത് സാധനാണ്‌. ഞങ്ങള്‍ ആദ്യായി ഉമ്മ വച്ചതാണ്‌-അവള്‍ വേറാരെയെങ്കിലും ഉമ്മവച്ചിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ വളരെ പതുക്കെ, പേടീം ഉണ്ട്ന്ന് കൂട്ടിക്കോ അവളുടെ ചുണ്ടില്‍ ചുണ്ട് വച്ചു. പെട്ടെന്ന് പിന്‍‌വലിച്ചു. ഇങ്ങനാണോടാ ഉമ്മവയ്ക്കുന്നത്‌ന്നും ചോദിച്ച് അവള്‍ ഒരു പെരുത്ത ഉമ്മവച്ച് എന്റെ ചുണ്ടു പൊട്ടിച്ചു. സത്യത്തില്‍ അവള്‍ക്ക് നല്ല വാനാറ്റം ഉണ്ടായിരുന്നു. നല്ലത് തന്നെ കാമുകിയുടെ വാനാറ്റം നല്ലതാണല്ലോ? വാനാറ്റക്കാര്യം പുറത്തുപറയാന്‍ പറ്റ്വോ? പ്രേമം തീരില്ലേ?കാമുകിയുടേ വാനാറ്റം കാമുകന്‍ സഹിക്കേണ്ടാതാകുന്നു. തിരിച്ചും അങ്ങനെ തന്നെ. ആയതിനു വേണ്ടിയുള്ള ഒരിടപാടാണ്‌ പ്രേമികള്‍ക്കിടയിലെ ചുംബനം എന്ന് ഞാന്‍ പിന്നെ എന്നോട് പറഞ്ഞു. നൊക്കൂ അത്ര സുന്ദരം അല്ല ഈ ചുംബനം.

വേറൊരിക്കല്‍. അന്ന് ഞാന്‍ ആയുര്‍‌വ്വേദ മരുന്നു കഴിക്വാണ്‌. പഥ്യം ഉണ്ട്. ഒരു നൊനോണ്‍‌വെജ് കാലം. അവള്‍ ഒരുമ്മ തന്നു. ബീഫാണ്‌ കഴിച്ചിരിക്കണത് എന്ന് എനിക്ക് മനസ്സിലായി. ചുംബനം ഒരു നോണ്‍ വെജിറ്റേറിയന്‍ സാധനം ആണെന്ന്‌ അങ്ങിനുറപ്പിച്ചു. പോരാത്തതിനു ഉമ്മ വയ്ക്കുമ്പോള്‍ എന്തായാലും തുപ്പലം പറ്റും. saliva എന്നും ഉമിനീര്‍ എന്നുമൊക്കെ പറയണ ആ സാധനം തന്നാണിപറഞ്ഞതും. അതിന്റെ നാറ്റം അറിയത്തവര്‍ ഉണ്ടാകില്ല. സംശയം ഉണ്ടേല്‍ സ്വന്തം കയ്യില്‍ തുപ്പീട്ട് ഒന്നു മണത്തു നോക്ക്. ഇത് ദഹനത്തിന്‍ അത്യവശ്യം. കയ്യില്‍ തുപ്പുന്നതല്ല, തുപ്പലം അത്യാവശ്യം എന്ന്‌ പത്താംക്ലാസുവരെയുള്ള ബയോളജിപാഠം. മറ്റോരാളുടെ തുപ്പലം ദഹനതിനു നല്ലതാണോ എന്ന് ചോദിച്ചതിനു ചൂരപ്പഴവും തന്ന് ക്ലാസിനു പുറത്ത്‌ മുട്ടേല്‌ നിര്‍ത്തീതല്ലാതെ ഉത്തരം കിട്ടിയില്ല. പിന്നെ ഇമ്മാതിരി റിസ്കെടുത്ത് അത് അന്വേഷിച്ചും ഇല്ല. +2വിനു ഞാന്‍ ബയോളജി പഠിച്ചും ഇല്ല. ഈ തുപ്പലത്തെയാണ്‌ അമൃത് ന്നും ചുണ്ടിലൂറും തേന്‍ കണം എന്നുമൊക്കെ ചില വിദ്വാന്മാര്‍ വാഴ്തിയിട്ടുള്ളത്. അത്യാവശ്യത്തിലേറെ നാറ്റമുള്ള ഇതിനെ നമുക്കുപരിചയമില്ലാത്ത ഒരു വാക്കു വച്ച് അവന്‍ എഴുതിയാല്‍ ഞാന്‍ സമ്മതിക്കുന്നതെങ്ങനെ?
അവസാനമായി വേറെരു ചുംബനത്തെപ്പറ്റിക്കൂടിപ്പറയാം. ഇതിലും നായിക അവള്‍ തന്നാണ്‌. ഒരു ദിവസം നട്ടപ്പാതിരക്ക്‌ എന്നെ വിളിച്ചിട്ട് കാലത്ത് കാണണം എന്നു പറഞ്ഞു. കഷ്ടപ്പെട്ടെഴുന്നേറ്റ് ചെന്നു. ചെന്നപാടേ അവളൊരുമ്മ തന്നു. പിശാശ്‌മോറി പല്ലു തേച്ചിട്ടില്ലായിരുന്നു. തലേന്നവള് കഴിച്ച സര്‍‌വതിന്റേം വാട-അതിനെ രുചി എന്ന് എങ്ങനെ പറയും-കിട്ടി. ഒപ്പം എനിക്കുപോലും തിരിച്ചറിയാന്‍ പറ്റാത്ത ഏതോ ഒരു ബ്രാന്റിന്റെ ചൊക്ലിമണോം. ഒറ്റക്ക് കുടിക്കുമ്പോള്‍ അവല്‍ക്ക് തോന്നിയതാണത്രേ പല്ലു തേക്കും മുന്‍പ് എനിക്കൊരുമ്മ തരണം എന്ന ആശയം. ഒരു കമ്പനിക്ക് നമ്മെ വിളിക്കണം എന്ന നല്ല ബുദ്ധി അതിനുണ്ടായില്ല. ഇത്തരം സാധനമാണ്‌ ഈ ചുംബനം എന്നു പറയുന്നത്. ഏത് വെജിറ്റേറിയനും കഴിക്കുന്ന തനി നോണ്‍‌വെജിറ്റേറിയന്‍ ഐറ്റം. ഇത്രമാത്രം അല്‍ക്കുല്‍ത്തുപിടിച്ച ഒന്നിനെയാണ്‌ അവന്‍ അമ്മാതിരി പറഞ്ഞത്. തുപ്പലം എന്ന വാക്ക് അറിയാവുന്ന ഞാന്‍ അവന്‍ പറയുന്ന ചുംബനമാഹാത്മ്യങ്ങള്‍ എങ്ങിനെ സമ്മതിക്കും.

Friday, May 4, 2012

മരത്തില്‍

ഇനിയും പേരില്ലാത്ത മരത്തില്‍
രണ്ട് ചില്ലയില്‍ നമ്മള്‍
രാവെഴുത്തുകള്‍
രണ്ടുരീതിയില്‍ വായിക്കുന്നു.

ഉറ്റൊരാളുടെ
സ്നിഗ്ദ്ധനിശ്വാസം പോലെ
കാറ്റുകള്‍ നിന്നെച്ചുറ്റി
ചില്ലകളിളക്കുന്നു.

മരത്തിന്‍ മീതെ
ശ്യാമമേഘങ്ങള്‍ മുരളുന്നു.
മനസ്സില്‍ പുരാതനം
വേനല്‍ നിന്നെരിയുന്നു.
വിഭ്രാന്തമെന്‍ വാക്കുകള്‍
ശാഖകള്‍ തിരയുന്നു
ഉലയാശ്ശാഖി നീ
അവയ്ക്ക് കൂടേകുന്നു.

അറിയാത്തൊരാളുടെ
കണ്ണീരിന്‍ തുടര്‍ച്ചയായ്
മഴയെത്തുന്നൂ
നമ്മള്‍ മരം വിട്ടിറങ്ങുന്നു.

നിസ്സംഗമുടലിനെ
രാവിനു കൊടുത്തു ഞാന്‍
ഇത്തിരി ബോധത്തിലെ
വഴിവിന്യസിക്കുന്നു.
ഉള്ളിലുന്മാദക്കാട്ടില്‍
ഉമ്മകളായീ മഴ.

രാമഴയ്ക്കറിയാത്ത
വേവലാതികളുണ്ട്
വേനലിന്നുള്ളിലെന്ന്
മിന്നലില്‍ ആരോ.
പെട്ടെന്നുപ്പു നീറുന്നൂ ചുണ്ടില്‍.

ഉള്‍മരം തോരുന്നില്ല
രണ്ടു ചില്ലയില്‍ നമ്മള്‍
നനഞ്ഞു തീരുന്നില്ല.

Friday, March 30, 2012

കൂടൊരുക്കുന്ന രണ്ടുപേര്‍

കൂടെവന്ന വീടിനെ
കുടിയിറക്കാനാകണം
ഞാനെന്ന ഒച്ചുജന്മം
നിന്നെത്തിരയുന്നത്.

സചിത്രച്ചുമരുകളുടെ
ചതുരചാരുതയേ വീടെന്ന്
നിനക്കനുഭവം.
ആകയാല്‍
വീടുവിട്ടവളെന്നും
വീടിനെവിട്ടവളന്നെന്നും
വിലാസം,
വിരുദ്ധോക്തികളില്‍
വിചിത്രാത്മഭാഷണം.

ഉള്ളാഴത്തില്‍
ഉണക്കു തട്ടാതെ
കൂട്ടെന്ന ജൈവം
കൂടൊരുക്കുന്നെന്ന്
കൈമാറാത്ത വാക്കില്‍
നമുക്ക് പൂങ്കുല.

ചുണ്ടോളമെത്തിയിട്ട്
ചുബിക്കാതെ പിരിയുമ്പോള്‍
കാടാകാതെ
കടപുഴകുന്ന മരത്തില്‍
നമുക്ക് കൂട്.
ചുവരുകളില്ലാത്തതും
ശലഭച്ചിറകുള്ളതും.

Sunday, March 18, 2012

തൊറന്ന്

എന്റെ സ്വാര്‍‌ത്ഥതകളിലേക്ക്
നിന്റെ പേരുകൂടിച്ചേര്‍ക്കുന്നു
നേരായും ഈ പ്രണയം.
അങ്ങനല്ലെന്നുറപ്പിക്കാന്‍
ഇല്ല തെളിവ് പെണ്ണേ.

പാവനമെന്ന പൊളിവാക്കുകൊണ്ട്
അത്രമേല്‍ സ്നാനപ്പെടുത്തിയിട്ടും
വിട്ടുപോകുന്നില്ല
എന്റെ എന്റെ എന്ന കറകള്‍.
അതുകൊണ്ടു തന്നെ
നിനക്കു തന്ന ചിരിയിലെ
നിറമുള്ള നുണകള്‍
നീയുമറിയാത്ത
സ്വകാര്യപ്പകര്‍‌ച്ച
നീരവത്തുടര്‍ച്ച.

എന്റേതെന്റേതെന്ന
കരിവാളിപ്പിലന്യെ
നിനക്ക് കൈവരാത്ത
അഴകിതല്ലാതെ
വേറെന്തിതെന്ന്
ഈ വേവലാതിയെന്ന്
ഉള്ളിടത്തിലൊരുവന്‍
ഉരുവിടുന്നുറക്കെ.

Sunday, February 19, 2012

സ്വാര്‍ത്ഥം അര്‍ത്ഥം

എനിക്കുവേണ്ടിയാണ്‌
ഞാനെഴുതുന്നത്.
നിനക്കെഴുതിയ കത്തുകള്‍ പോലും
അങ്ങനായിരുന്നല്ലോ.
അല്ലെങ്കിലും
സ്വാര്‍‌ത്ഥതയ്ക്കുമേലെഴുതിയ
അപരവിലാസമാണല്ലോ കത്തുകള്‍.

ഒറ്റവാക്കിനു തികഞ്ഞില്ല
പേരുമയേറ്റ ശബ്ദതാരാവലി.
അങ്ങനെഴുതിയിട്ടും
നിനക്കത് തിരിഞ്ഞെന്നോ!
അടയാളങ്ങളില്‍
അര്‍‌ത്ഥം കുഴങ്ങിയില്ലെന്നോ!
കാടകത്തെ കുഴക്കുന്ന വഴികളില്‍
പല നിഴല്‍വിരല്‍ ദിശാസൂചികളിലെന്ന പോല്‍
നിഖണ്ടുവില്‍ നിലതെറ്റിപ്പോയി.
അന്നുപേക്ഷിച്ച പുസ്തകം
നീ വാങ്ങിയെന്നറിഞ്ഞു.
മനസ്സിലാകുന്നെന്നു
ഇനിയരുത് കളവ്
കാരണം
പട്ടികുരച്ചാല്‍ ഓടരുതെന്നും
ഇനി നിന്റെ ചിരി നോക്കിനിക്കരുതെന്നും
പറഞ്ഞുതന്നത്
ശബ്ദതാരാവലിയല്ലല്ലോ.

പരാവര്‍ത്തനത്തിനു
പാഠമാകാന്‍ വയ്യാത്തതുകൊണ്ട്
എഴുത്ത് നിര്‍ത്തിയപ്പോള്‍
അര്‍ത്ഥം സ്വാര്‍ത്ഥത്തിന്റെ പര്യായമെന്നു
ഉള്ളിലാരോ വിപര്യയം ചൊന്നു.

Friday, January 6, 2012

നാവ് കാത് നമ്മള്‌

അന്ന്
നീ കാതുമാത്രമായിരുന്നു.
ഞാന്‍ നാവും.
പിന്നെ
നിന്റെ നാവില്‍
വിലങ്ങുവീഴുന്നതിന്‌ തൊട്ടു മുമ്പ്
എനിക്ക് കാതുമുളച്ചു.
പതംപറയാതെ
പലതും പറയാതെ
എന്റെ
കേള്‍‌‌വ്വിക്കയങ്ങളില്‍
നൊമ്പരം നട്ടു നീ.

ഓര്‍ക്കുമ്പോള്‍
നീ എന്നും അങ്ങിനായിരുന്നു.
അപരസാനിധ്യത്തില്‍
വിലങ്ങുവീഴുന്ന ഒരു നാവ്.

എന്നേക്കുമായി
നിന്റെ നാവില്‍ വിലങ്ങു വീണതും
എന്റെ കാതുകള്‍ക്ക് പ്രായപൂര്‍ത്തിയായതും
ഒന്നിച്ചായിരുന്നു.

ഇന്ന്
പറയാത്തതിന്റെ മുനയില്‍
കാതുകളും
പറഞ്ഞതില്‍ നാവും
കോര്‍ക്കപ്പെട്ടിരിക്കുന്നു.

ഞാനിനി രണ്ട് കാതുകള്‍ മാത്രം
ഓര്‍മ്മകളുടെ മൂര്‍ച്ചയില്‍ മുറിയാതിരിക്കാന്‍
പൊത്തിയ രണ്ടു കാതുകള്‍.

2008-11

Blog Archive