Monday, July 19, 2010

കൊഴുക്കട്ട

കൊഴുക്കട്ട എന്റെ ഇഷ്ടപലഹാരമാണ്‌ -നല്ല ഉണക്കലരിപ്പൊടികൊണ്ട് ഉണ്ടാക്കിയ കൊഴുക്കട്ട.
തേങ്ങ ചിരകി അതില്‍ ശര്‍ക്കരയും പാകത്തിനു ജീരകവും ചേര്‍ക്കണം. പൊടി കുഴച്ച്‌ ഉരുട്ടിയെടുത്ത് അതിനുള്ളില്‍ തേങ്ങാശര്‍ക്കര മിശ്രിതം വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം അതാണ്‌ കൊഴുക്കട്ട.

ഇനി പറയാന്‍ പോകുന്നത് ജീവിതത്തില്‍ കൊഴുക്കട്ടയുടെ പ്രാധാന്യത്തെ കുറിച്ചാണ്‌.

നാട്ടിലേക്ക് കഴിഞ്ഞതവണ ശബരി എന്നെ തനിച്ചല്ല രണ്ടുകൂട്ടുകാരെക്കൂടി ചേര്‍ത്താണ്‌ കൊണ്ടുപോയത്. ആദ്യമായാണ്‌ ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യുന്നത്. സഞ്ചീം തൂക്കി ഓര്‍ക്കാപ്പുറത്ത് ഒരിറക്കമാണ്‌ പതിവ്. പക്ഷേ കഴിഞ്ഞ തവണ ഇമ്മിണി നേരത്തേ തീരുമാനിച്ച് ഞങ്ങള്‍ മൂന്നും ഒന്നിച്ച് ടിക്കറ്റെടുത്തു.

അങ്ങനെ തീവണ്ടി ഓടിത്തുടങ്ങി. തുണിസഞ്ചി ബര്‍ത്തില്‍ നിക്ഷേപിച്ച് ഞാന്‍ അവരുടെ കൂടെ കൂടി.
ഞങ്ങള്‍ മൂന്നും തിരുക്കുടുംബം പോലെ തികഞ്ഞ സന്തോഷത്തില്‍. തീവണ്ടി യാത്രയുടെ ഒരു പ്രത്യേകത വണ്ടിയേക്കാള്‍ വേഗത്തില്‍ അതിനകത്തുകൂടി കുതിക്കുന്ന ആളുകളാണല്ലോ. ആളുകള്‍ കുതിച്ച് പായുന്നുണ്ട്. ഞാന്‍ നമ്മുടെ കൂട്ടരുടെ കൂടെ തൊട്ടപ്പുറത്തെ കാഴചകളില്‍ നോട്ടം കിട്ടാന്‍ പാകത്തിന്‌ സൈഡ്സീറ്റില്‍ ഇരുപ്പായി. വേറെ ആരേം നോക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ ഇടം കണ്ണിട്ട് നോക്കാവുന്ന വിധത്തില്‍ അവനും സ്വസ്ഥനായി.
ആഗോള സാമ്പത്തികം മുതല്‍ ആഴമേറിയ തത്വചിന്തകര്‍ വരെ ഞങ്ങള്‍ മൂന്നിന്റേയും നിശിത വിമര്‍ശനത്തിന്‌ പാത്രമായി.
ഇതിനിടയില്‍ ഒപ്പം യാത്രചെയ്യുന്ന ഒരച്ചായനേം സഹധര്‍മ്മിണിയേം അവന്‍ പരിചയപ്പെട്ടു.പറഞ്ഞു വന്നപ്പോള്‍ അച്ചായന്‍ അറിയാത്ത ഒരു മുക്കും ഹൈദരാബാദിലോ ഞങ്ങടെ കലാലയത്തിലോ ഇല്ല. ഭൂമിശാസ്ത്രം സാമാന്യം അറിയാവുന്നതിനാല്‍ നമ്മുടെ സ്വന്തം തത്വചിന്തക സുഹൃത്ത് അച്ചായനോട് കൂടുതല്‍ അടുത്തു.അച്ചായനോട് തുടക്കത്തിലേ ഇത്തിരി അകലം പാലിക്കാന്‍ മറക്കാതിരുന്നത് നമുക്ക് ഗുണമായി.വേറൊന്നുമല്ല നാക്കത്ത് സ്വന്തമായി സൂക്ഷിക്കുന്ന ഗുളികന്‍ എപ്പഴാണ്‌ വെളിച്ചപ്പെടുക എന്നു പറയാന്‍ പറ്റില്ല. വല്യ പരിചയമില്ലാത്തവരോട് അധികം മിണ്ടാന്‍ നിന്നാല്‍ ഗുളികന്‍ വിളയാടും. നമ്മളുദ്ദേശിക്കാത്ത പലതും അവര്‍ കണ്ടെത്തും. അതുവരെ വലരെ സ്നേഹത്തില്‍ മോനേ എന്നു വിളിച്ച വിദ്വാന്‍മാര്‍ അവനവന്‌ കൊള്ളുമ്പം വിശേഷണ സഹിതം വിളിക്കാന്‍ തുടങ്ങും. അതോണ്ട് ഇത്തിരി അകലം വച്ച് നമ്മള്‌ വെറും സാക്ഷിയായി അങ്ങനെ ഇരിന്നു.
ഇന്ത്യയില് ഒന്നാമത് വിരാചിക്കും സര്‍‌വ്വകലാശാലയില്‍ ഒന്നാന്തരം ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന മഹാന്മാരാകുന്നു ഞങ്ങളെന്ന് അപ്പോഴേക്കും അവര് രണ്ടുംകൂടി അച്ചായെനെ അറിയിച്ച് കഴിഞ്ഞു. കാഴ്ച്ചയില്‍ പറയില്ലേലും, ഗവേഷകഗണത്തില്‍ ഞാനുമുണ്ടെന്ന് വിനയപുരസ്സരം തെര്യപ്പെടുത്തി. അച്ചായന്‍ വിശ്വസിച്ചോ ആവോ?
വേറോരു ദമ്പതിമാര്‍ കൂടെയുള്ളത് പുതുമോടിമാറാത്തതു കൊണ്ടാകാം ഞങ്ങള്‍ക്ക് പുല്ലുവില കല്പ്പിച്ച് 'നമുക്ക് നാമേ പണിവത് നാകം' എന്ന കവ്യശകലത്തെ അന്വര്‍ഥമാക്കുന്നു.
ശബരി നിസ്സങ്കോചം കുതിച്ചു പായുമ്പോള്‍ അച്ചായന്‍ ആദ്യ വെടിപൊട്ടിച്ചു.
എത്രകുട്ടികളുണ്ട്???
കര്‍ത്താവ്വേ സ്തോത്രം! ഗുളികന്‍ വിളയാടാതിരിക്കാന്‍ ഞാന്‍ നാക്ക് കടിച്ച് പിടിച്ചു.
അവന്റെ മുഖത്ത്, പ്രത്യുല്‍പ്പാദനപരമായ കര്യങ്ങള്‍ ആദിപാപത്തില്‍ പെടുന്നു. അതേപ്പറ്റി ചോദിക്കാന്‍ പാടുണ്ടോ എന്നൊരു വല്യ ചോദ്യചിഹ്നം.
കുട്ടികള്‍ ഉണ്ടാകുക എന്നത് ഇന്ത്യാമഹാരാജ്യത്ത് വല്യ സംഭവമല്ല എന്ന ബോധ്യത്തിലാണ്‌ അച്ചായന്റെ ചോദ്യം.
കുട്ടികള്‍ ഉണ്ടാകുന്നത് എന്തോ ഭയങ്കര നാണക്കേടാണെന്ന പോലാണ്‌ അവന്റെ ഭാവം.
അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല. നോക്കിയാല്‍ വല്ലതും പറഞ്ഞുപോകും.
ആദ്യത്തെ അങ്കലാപ്പിനു ശേഷം അവന്റെ മറുപടി വന്നു.
"അയ്യോ! ഞങ്ങള്‌ കല്യാണം കഴിച്ചിട്ടില്ല."
കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കല്യാണം കഴിഞ്ഞിട്ടില്ല.
ഞാന്‍ വീണ്ടും നാക്ക് കടിച്ചു.
എത്രകുട്ടികള്‍ എന്നു ചോദിച്ചാല്‍ കല്യാണം കഴിഞ്ഞില്ല എന്നാണോ ഉത്തരം.
ഒന്നുമല്ലേലും അവനും ഇരുന്നതല്ലേ ലോജിക്കിന്റെ ക്ലാസ്സില്‍? പ്ലാവ്വ് കായ്ച്ചോ എന്ന് ചോദിച്ചാല്‍ മാവ് നട്ടില്ലല്ലോ എന്നുത്തരം പറയരുത് എന്നറിയാന്‍ ലോജിക്ക് ക്ലാസ്സിലിരിക്കണോ ആവോ.( NB:ഫിസിക്സ് കാര്‍ക്ക് കണക്ക് പോലാണ്‌ ഞങ്ങള്‍ ഫിലോസഫിക്കാര്‍ക്ക് ലോജിക്ക്.)
അച്ചായനോടുള്ള സംസര്‍ഗ്ഗത്തിനു തല്‍ക്കാലം ഇടവേളകൊടുത്ത് ലോകത്തിനു ചുമ്മാ വ്യാഖ്യാനം ചമക്കുന്ന ചിന്തകരുടെ പണിയിലേക്ക് അവന്‍ തിരികെ വന്നു.
അച്ചായന്റെ കൂടുതല്‍ ചോദ്യങ്ങളില്ലാതെ ആ ദിവസം കഴിഞ്ഞു.
എന്തോ ശബരി ഏറേകുറേ സമയത്തിനു തന്നെ കേരളത്തിലേക്ക് കേറി.

പൂരത്തിന്റെ നാട്.
നമ്മുടെ ഗിടി അവിടം കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് സ്വതന്ത്രനാകും- a free variable for the time being.
വണ്ടി നിന്നു.
അവളെ സ്വീകരിക്കാന്‍ അമ്മ എത്തിയിട്ടുണ്ട്.
അമ്മയെ കാണാന്‍ ഞാനും ഇറങ്ങി. ഞങ്ങള്‍ ആദ്യായി കാണുന്നതാണ്‌.
ഇതിനു മുന്നേ ഞങ്ങള്‍ കാണേണ്ടതായിരുന്നു. ശബരിവണ്ടിയുടെ സമയനിഷ്ഠ കാരണം അതിങ്ങനെ ആയി.
അമ്മ വന്നു. പരിചപ്പെട്ടു.
കൂട്ടത്തില്‍ പുതുമുഖം ഞാന്‍ മാത്രമാണ്‌ കേട്ടോ.
അമ്മ എവിടെ വന്നാലും എപ്പോള്‍ വന്നാലും അമ്മയാണ്‌. അതല്ലേ ആദ്യമായിട്ട് കണ്ടപ്പോ വെറും കയ്യോടെ വരാതെ കൊഴുക്കട്ട വാങ്ങിക്കൊണ്ടുവന്നത്.
കൊഴുക്കട്ടപ്പൊതി അമ്മ എന്നെ ഏല്പ്പിച്ചു. തികഞ്ഞ സന്തോഷം. ഈ അമ്മയെ നേരത്തേ കാണേണ്ടതായിരുന്നു.
അമ്മ വന്നിരിക്കുന്നു,അവളെ യാത്രയാക്കണം ഇതൊന്നും തീവണ്ടിക്ക് അറിയേണ്ടല്ലോ? അത് അനങ്ങിത്തുടങ്ങി.
അമ്മയോട് നന്ദി പറയാതെ ഞാന്‍ ഓടി വണ്ടീല്‍ കേറി.( അമ്മയോട് നന്ദി പറയുന്നവനെ പട്ടിണിക്കിട്ട് കൊല്ലണം എന്ന വിദഗ്ദാഭിപ്രായം എന്റേതാകുന്നു. അമ്മയോട് നന്ദി പറഞ്ഞു തീര്‍ക്കാം എന്നായാല്‍ പിന്നെ എന്തോന്ന് ജീവിതം.)
അവന്‍ ഒരു റ്റാറ്റാകൊടുത്തെന്ന് തോന്നുന്നു.
ശ്രദ്ധ കൊഴുക്കട്ടയിലായതിനാല്‍ അത് വ്യക്തമായില്ല.
നോക്കിയപ്പോള്‍ ആറ് കൊഴുക്കട്ട. അച്ചായനും ഭാര്യക്കുമായി ഒരെണ്ണം കൊടുത്തു. ഞാന്‍ നിര്‍ബന്ധിച്ചപ്പോഴാണ്‌ രണ്ടുപേര്‍ക്കുമായി അവര് ഒരെണ്ണം വാങ്ങീത്. അച്ചായന്‍ കൊഴുക്കട്ടയോട് ചേര്‍ത്ത് ഒരു തമാശക്കഥ പറഞ്ഞു. എനിക്കത് കിട്ടണം. തെറ്റ് എന്റെ ഭാഗത്താണ്‌. കൊഴുക്കട്ട നിര്‍ബന്ധിച്ച് അവര്‍ക്ക് കൊടുക്കരുതായിരുന്നു.
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. തന്ത്രപൂര്‍‌വ്വം മറ്റേ ദമ്പതിമാരെ നിര്‍ബന്ധിച്ചില്ല. തികഞ്ഞ സന്തോഷം.
കൊഴുക്കട്ട രണ്ടെണ്ണം അവന്‌ കോടുത്തു .
രണ്ടെണ്ണം എനിക്കും.
ഒരെണ്ണം ബാക്കി.
അവള് പോയ സ്ഥിതിക്ക് അവന്‍ വെറെന്ത് ചെയ്യാന്‍. മലയാളസിനിമാഗാനങ്ങള്‍ ഞങ്ങടെ ശിക്ഷ ഏറ്റ് വാങ്ങിത്തുടങ്ങി.
കിലുക്കത്തില്‍ ജഗതി പൊറോട്ടയും ചിക്കനും പങ്കുവച്ചതാണ്‌ പാടുമ്പോഴും എന്റെ മനസ്സില്‍.
പക്ഷേ എവിടെയോ ഒരു പന്തികേട്. പൂരത്തിന്റെ നാട്ടീന്ന് വണ്ടിവിട്ട ശേഷം ഏതാണ്ട് വെടിക്കെട്ടിന്റെ പിറ്റേന്നാളത്തെ അമ്പലപ്പറമ്പ് പോലാണ്‌ അവന്റെ മുഖം .
ഇത്തവണ തെറ്റെന്റെയല്ല.
അമ്മ തന്നു.
ഞാന്‍ വാങ്ങി. പക്ഷേ അങ്ങനാണോ വേണ്ടിയിരുന്നത്?
ശരിക്കും അവന്‍ വാങ്ങി എനിക്ക് തരേണ്ടതായിരുന്നു. അതല്ലേ ലോകമര്യാദ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. കൊഴുക്കട്ട എന്നു കേട്ടപ്പം ഒന്നും ഓര്‍ത്തില്ല.
ഭാഗ്യത്തിന് കൊഴുക്കട്ട എന്റെ ഇഷ്ടപലഹാരമാണെന്ന് മിണ്ടീട്ടില്ല.
ഒരെണ്ണം ബാക്കിയുണ്ട്.
ജഗതിയെ മനസ്സീന്ന് പടിയിറക്കി ഞാന്‍ ഉദാരമനസ്കനായി അതവനങ്ങ് നിവേദിച്ചു.
പ്രതീക്ഷിച്ച പോലെ തന്നെ. ഇപ്പോ വേണ്ടാ, എന്നാലും പിന്നെ കഴിച്ചോളാം എന്നും പറഞ്ഞ് മഹാനത് ശടേന്ന് കയ്ക്കലാക്കി.
"കുടമാറ്റം ആ മുഖത്ത് കണ്ടു" എന്ന് കാമുകിയേക്കുറിച്ച് കാമുകന്‍ എഴുതേണ്ടതാണ്‌.
പക്ഷേ അവന്റെ ആ നേരത്തെ മുഖം വര്‍ണ്ണിക്കാന്‍ വേറെ അലങ്കാരം ഇല്ല.
ഈ കുടമാറ്റത്തിന്റെ ഗണിതം ലളിതമാണ്‌.
ആമ്മ തന്ന ആകേ കൊഴുക്കട്ട=6
ഞാനെടുത്തത്=2
അവനെടുത്തത്=2
അച്ചായന്‌ കൊടുത്തത്=1
ശിഷ്ടം=1
ശിഷ്ടം അവന്റെ കൂടെ കൂട്ടിയാല്‍, അവന്‌ കിട്ടിയത്=3
അപ്പോ അവനവകാശപ്പെട്ട കൊഴുക്കട്ടയുടെ പാതിയും അവന് തന്നെ കിട്ടി. ബാക്കി പാതിയേ വീതം വയ്പ്പില്‍ പോയൊള്ളൂ.
പിന്നെ ഞങ്ങടെ പാട്ട് മുറുകി.
കൊഴുക്കട്ട കൈമാറ്റം ചെയ്തതിലെ പന്തികേട് വണ്ടിവിടും മുന്നേ തിരുമുഖത്ത് തെളിഞ്ഞതു കൊണ്ടാണോ എന്നറിയില്ല പൂരത്തിന്റെ നാട് കടക്കും മുന്നേ അവന്‌ ഫോണ്‍ വന്നു.
ആശ്വാസവാക്കുകളാകാം ഒഴുകിയെത്തിയത് എന്ന് ഊഹിക്കാവുന്നത്.
ജീവിതത്തില്‍ കൊഴുക്കട്ടയുടെ പ്രാധാന്യം എനിക്ക് ബോധ്യമായി.
അവനോട് യാത്രപറഞ്ഞ് വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോഴും ഓര്‍ത്തത് കൊഴുക്കട്ടയെപ്പറ്റിയായിരുന്നു.
മറ്റേ ദമ്പതിമാര്‍ ഒരെണ്ണം വാങ്ങിയിരുന്നെങ്കില്‍, അച്ചായനും ഭാര്യയും ഒരെണ്ണം കൂടി വാങ്ങിയിരുന്നെങ്കില്‍ അതുമല്ലെങ്കില്‍ കിലുക്കത്തില്‍ ജഗതി ചെയ്തപോലെ ഞാന്‍ അവസാനത്തെ കൊഴുക്കട്ട ഗ്ലും എന്നു വിഴുങ്ങിയിരുന്നെങ്കില്‍... കര്‍ത്താവേ സ്തോത്രം!
പോസ്സിബിള്‍ വേള്‍ഡിനെ കുറിച്ച് എന്റെ മാഷ് ഘോരഘോരം പറയുന്നതില്‍ കാര്യമുണ്ടെന്നതിന്‌ നിത്യജീവിതനിദര്‍ശനം.

എന്റമ്മച്ചി എനിക്കിഷ്ടപ്പെട്ടത് എന്തേലുമൊക്കെ ഉണ്ടാക്കി തരാറുള്ളതാണ്‌.
പക്ഷേ ഇത്തവണ ഞാന്‍ കൊഴുക്കട്ട ഉണ്ടാക്കാന്‍ പറഞ്ഞില്ല.

അടിക്കുറിപ്പ്

1.ഈ പ്രസ്താവ്യത്തിന്‌ ഏതെങ്കിലും ഗവേഷകരോട് സാദൃശ്യം തോന്നുണ്ടെങ്കില്‍ അത് കുറിപ്പിന്‌ കാരണമായ വസ്തുതകളുടെ വസ്തുനിഷ്ഠതയാലാകുന്നു.
2.ഒറ്റാന്തടിയും മുച്ചാണ്‍ വയറുമായി തനിച്ച് യാത്രചെയ്യുന്നവര്‍ ഈ കൊഴുക്കട്ടയുടെ പരിധിയില്‍ വരുന്നില്ല.

റഫറന്‍സ്

ശബരി തീവണ്ടിയിലെ ഒരു യാത്ര.

Blog Archive