Monday, August 27, 2012

ഗ്രീഷ്മം


വിഷപ്പാമ്പിനെത്തിന്ന മയിലിന്‍ തൂവല്‍
മാനം കാട്ടാതെ ഓര്‍മ്മപ്പുസ്തകത്താളിന്നുള്ളില്‍.
വിഷം കറുത്തു കണ്ണായ് മയില്‍പ്പീലിമദ്ധ്യത്തില്‍
തിളങ്ങുന്നതുകാണാന്‍ നമ്മള്‍ക്കു കണ്ണില്ലാതായ്.

ഗ്രീഷ്മദംശനത്താലേ കാളുന്നു മാനം
വിഷഹാരിവര്‍ഷത്തെ കാക്കുന്നു മയൂരങ്ങള്‍
മഞ്ഞച്ച മദ്ധ്യാഹ്നത്തില്‍
എന്റെ ചുണ്ടില്‍ നീ കൊത്തി
നെറുകില്‍ വരെ വിഷം കേറി
ഞാന്‍ നീലച്ചു പോയ്.
നിലച്ചൂ നേരം നിലതെറ്റിയ കാലത്തിന്റെ
മുറിഞ്ഞ മുഖത്താകെ ചെമ്പരത്തികള്‍ പൂത്തു.

Tuesday, August 7, 2012

തുടര്‍ച്ച

വഴി തെറ്റിയിട്ടും
വീടെത്തിയപോലെ
നിന്റടുത്തെത്തുന്നു.
അസമയത്തെ
അതിഥിയെ എന്നപോലെ
നീ എന്നെ നോക്കുമ്പോള്‍
മൗനത്തിന്റെ മുറ്റത്തു നിന്നും
തിരിയാവഴികളുടെ ധ്യാനത്തിലേക്ക്
ഞാന്‍ തിരിച്ചു പോകുന്നു.

സഞ്ചാരിക്ക് തണ്ണീര്
ഗ്രീഷ്മത്തിന്റെ കണ്ണീരെന്ന്
ഒരുഷ്ണക്കാറ്റ്.

എല്ലാവഴിയും
നിന്നിലേക്കെത്തുമ്പോള്‍
വിട്ടുപോകേണ്ടിടമാണ്
വീടെന്നുറപ്പിച്ച്
വിലാസമില്ലാത്ത വിദൂരങ്ങളിലേക്ക്
എന്റെ പ്രവേഗങ്ങള്‍
തുടര്‍ച്ച നേടുന്നു.

Blog Archive