Thursday, February 6, 2014

ഒറ്റി

ഒറ്റാലുവച്ച ശീലം
കനംവച്ചതാം ബോധം
ജലത്തിന്‍ സുതാര്യത്തില്‍
ചതിവിന്‍ കുട്ടിക്കാലം.
കൊതിപ്പിച്ചിരയാക്കും
ചൂണ്ടലിന്‍ ചാതുര്യത്തെ
വാക്കിന്റെ തുമ്പില്‍ ചേര്‍ത്ത്
പരിണമിച്ചൂ പ്രായം.

തോടിന്റെ വേഗത്തിനെ
അക്വേറിയച്ചതുര
ചാരുതയായിപ്പുനര്‍-
നിര്‍‌വചിക്കുന്ന നേരം
ചില്ലുകൂട്ടിനുള്ളിലും
മത്സ്യസ്വാതന്ത്ര്യം,
കടല്‍നീലിമകാണാക്കണ്ണില്‍
നിര്‍‌വൃതിത്തിരയേറ്റം.

ആഴത്തെ, സുതാര്യത്തെ
ഒറ്റാലായ് മാറ്റും
അതിജീവനകല വെട്ടി
ഒറ്റിയെന്ന വാക്കിനെ.

വാക്കിനാരധികാരി?
ഇരിക്കാനൊരുചില്ല
ഇല്ലാത്ത കിളിപോലെ
ചോദ്യങ്ങളലയുന്നു.

ചിരിച്ചതുപ്പിന്‍ നിന്നു
ചോദ്യത്തെ വിഴുങ്ങുന്നു
പ്രാണായാമശീലിത
ശാന്തയൗവ്വനസാരം.

Blog Archive