Friday, October 30, 2015

പണി കിട്ടാവുന്ന പ്രേമവിചാരങ്ങൾ


സ്ഥിരം പറ്റേണിൽ ഇച്ചിരി പ്രേമം ആകാം എന്ന് ചിന്തിച്ചാണ് എഴുതാനിരുന്നത്. ആർഷഭാരതത്തിലെ പ്രേമത്തിന്റെ മൊത്തക്കച്ചവടക്കാരനും കലാകാരനുമായ ശ്രീകൃഷ്ണൻ വൃന്ദാവനത്തിനെ ധ്യാനിച്ച് പണിക്കിരുന്നു.
"നീരവനിശീധത്തിലവളെച്ചുംബിച്ചൊരു
പൂക്കടമ്പാക്കുന്നു നീ കാർമുകിൽ വർണ്ണാ കണ്ണാ..."
പെട്ടെന്നൊരു ഉൾവിളി ഉണ്ടായി. ആധ്യാത്മിക സെൻസറിംങ്ങിനും അശ്ലീലാരോപണത്തിനും നല്ല ചാൻസ് ഉണ്ട്. മാര്യേജ് സർട്ടിഫിക്കറ്റില്ലാതെ രാഥ കൃഷ്ണന്റെ ഒപ്പം ഇരുന്നത് പ്രശ്നമാകും. അവരുടെ ദൈവത്തെ അപമാനിച്ചു എന്ന മതദ്രോഹക്കുറ്റത്തിനു എഴുത്താളൻ അകത്തുമാകും. കൊഴുത്ത ചെളിയിൽ കനത്ത ഇരുട്ടിൽ താമര വിരിഞ്ഞു നില്ക്വാണല്ലോ. കഴുത്താണ് പ്രധാനം. കൽബുർഗിയെ കൊന്നത് ഇപ്പോഴും അജ്ഞാതരാണ്. ആകയാൽ പണിതീരും മുന്നേ പണി നിർത്തി.

സ്റ്റൈൽ തീരുന്നില്ലല്ലോ. “മുന്തിച്ചാറും മധുരസംഗീതവും സുന്ദരിപ്പെണ്ണും" വാനശാസ്ത്രവും ഒക്കെയായി ഒമർഖയാമുണ്ടെങ്കിലും അത്രേമൊന്നും പറ്റാത്തോണ്ട്, 'കരളിലെ കഹനിലെ കലക്കങ്ങൾ തെളിയണ' മാപ്പിളശീലു പിടിക്കാം.
"ഇശലിലിനിയും തേനല്ലേ
ഇവനു ഖൽബിലു നീയല്ലേ
കൂടെ നീ തൊട്ടിരിക്കുമ്പോൾ സുവർഗ്ഗമല്ലേ.”
റബ്ബേ, ഹലാക്കിലായി. തൊടാൻ പാടില്ലായിരുന്നു. തൊടാൻ പോയിട്ട് അടുത്തിരിക്കാൻ പാടില്ലാന്ന് തിട്ടൂരം ഉണ്ട്. തൊട്ടും പിടിച്ച്വോള്ള ഒരു പാട്ടും വേണ്ട. അതുമല്ല, ഇസ്ലാമായലും അതിലെ അസ്സലാണെന്നതിനു സർട്ടിഫിക്കറ്റും വേണം. അപ്പഴാ, ഇതൊന്നുമല്ലാത്ത ഒരാൾ. കാണാനോ മിണ്ടാനോ‌പാടില്ല അപ്പഴാ വളിച്ച പ്രേമം. മോനേ, മീൻ എത്ര കഷ്ണാക്കാം എന്ന സംശയം മാത്രമല്ല ഉമ്മവയ്ക്കണതു പോലും ചിലപ്പോ തടിക്ക് കേടാണ്. അങ്ങനെ അതും നിന്നു.

ന്നാപ്പിനെ ഉത്തമഗീതം മതി. സലാം സോളമൻ,
എന്റെ പ്രിയേ,
എന്റെ പ്രേമമേ, നീ എങ്ങ്?
ഏകാകിയായ ഇവനെ നീ അറിയുന്നില്ലേ?
ഇത് കൊടുംപ്രശ്നാകും. മാമോദീസാ വെള്ളം തലയ്ക്കു വീഴാത്ത ഒരുവൻ ജ്ഞാനസ്നാനയായ ഒരുവൾക്ക് പ്രേമം കൊടുക്കാൻ ചെന്നാൽ പിന്നെ കുഴിക്കാട്ടിലാകും. അതായത് കാട്ടിലെ കുഴിയിലാകും കിടപ്പ്.

എന്തൊ ചെയ്യും?
പ്രേമം സില്മ കൊടുംഹിറ്റായവളർന്നതുമിവിടം
മുക്കംകാരുടെ പ്രേമകഥയോടിയതുമിവിടം
ലേകിൻ
ബീഫ് കറി ഉള്ളിക്കറിയായ് മാറ്റുന്നതിവിടം
ലൗവ്‌‌ജിഹാദിൻ നുണകളെ വളർത്തിയതിവിടം
ആകയാൽ,
സിനിമേലങ്ങനെ പലതും പറയാം. എന്നും വച്ച് കാക്കാച്ചെക്കൻ നായരച്ചിയെയോ നയർ ചെക്കൻ തട്ടത്തിൻ മറയത്തെ ഉമ്മച്ചിക്കുട്ടിയേയോ പ്രേമിക്കാൻ അങ്ങ് ചെല്ല്. ‘ചോരപ്പൊഴ ഒഴുകും. കരയോഗം ഇളകും.' കൃസ്ത്യാനികൾക്ക് പള്ളിവഹ പ്രേമം ശര്യാക്കുന്നുണ്ട്.
സില്മ ഓടും. കൂട്ടം തെറ്റി പ്രേമിക്കാൻ നോക്കും പടപ്പുകൾ ഒടിയോടി തടി തീരും.

ഇനി,
'അഹം ബ്രഹ്മാസ്മി' എന്നൊ 'ആനൽ ഹഖ്' എന്നോ ജപിച്ച് പച്ചവെള്ളോം കുടിച്ചിരിക്കാം. (പൊതു പ്പീന്ന് വെള്ളമെടുക്കാൻ നോക്കി തടി ബെടക്കാക്കണ്ടാ).
"ലക്ഷം ............. ഒത്തൊരുമിച്ചാൽ
ലക്ഷണമൊത്തവയൊന്നോരണ്ടോ" എന്ന് മനസ്സിൽ പറഞ്ഞ് കലിപ്പ് തീർക്കാം.
സ്വസ്ഥി.

Sunday, October 18, 2015

തിരച്ചിൽ


പൊടുന്നനെ,
അതുവരേത്തൊട്ട
ശ്ലഥസാരങ്ങളും മാഞ്ഞു
വചനങ്ങൾ ഏകാന്തതയ്ക്ക് ചിലമ്പിട്ടു.
നിനക്ക് നൊന്തു.

നേരംതെറ്റിയ വാക്കിൻ നിസ്സഹായത
വാഴ്വിൻമുദ്രയാക്കിയ സാരശൂന്യമാം സന്ദിഗ്ദ്ധത
നീരവമബോധത്തിൽ കുറിക്കുന്നതൊക്കെയും
വിരലൂർന്നുപോം വെള്ളത്തുള്ളിപോൽ ചിതറുന്നു.

അത്രയേയാകുന്നുള്ളൂ മുഴുമിക്കാത്ത വാക്കിൻ
വിഷമാണിങ്ങ് നീലകണ്ഠമായ് കാണുന്നത്.
ആരെയെന്നറിയാത്ത തേടലിൻ തുടർച്ചയിൽ
ആരുടേമല്ലാതായിച്ചിതറിയില്ലാതാകും
തിരയെന്നുണ്മ,
ചാരുനിശ്ചലനിമിഷത്തിൻ
സാന്ദ്രനീലിമ‌‌, മായാവാനകാളിമയാകാം‌‌.

തിരയുന്നോ നീ മൂകം?
തിരയുയർന്നുൾക്കടൽ
നുരയിൽ നിലാവുപോൽ
ശകലങ്ങളാം നമ്മൾ.

Sunday, October 4, 2015

അലങ്കാരങ്ങളില്ലായിരുന്നേൽ


എത്ര ശ്രമിച്ചാലും
എപ്പോഴും തുറന്നുവയ്ക്കാനാവില്ല കണ്ണുകൾ.
നിസ്സഹായത,
നീക്കുപോക്കുകളിലൊതുങ്ങാതെ
വാക്കിലേക്ക് ചുരുങ്ങാതെ
തുടരുന്നത് അങ്ങനാകാം.
നിസ്സംഗതയിൽ അഭയം തേടുന്നത് അപ്പോഴാകാം.

അല്പം ശ്രമിച്ചാൽ
സൗകര്യപൂർവ്വം അടയ്ക്കാവുന്നതേയുള്ളു കണ്ണുകൾ.
പ്രവൃത്തിയേക്കാൾ‌
വാക്കിന് വലുപ്പംവച്ച്
കണ്ണടയ്ക്കൽ
കണ്ണടയ്ക്കുപുറത്തേക്ക് വളരുന്നത് അങ്ങനാകാം.
ആത്മനിന്ദയിൽ ആശങ്കപ്പെടുന്നത് അപ്പോഴാകാം.

ഭാഷയിലങ്കാരങ്ങളില്ലായിരുന്നേൽ
സുഹൃത്തേ,
കഴുകിത്തീരാത്ത
ചളിപുരുണ്ടകൈ ചൂണ്ടി
നമ്മളെന്നേ തല്ലിപ്പിരിഞ്ഞേനേ.

Blog Archive