Tuesday, May 31, 2011

നടപ്പ്

വെയില്‌ മോന്തി
വലുതായ നിഴലുകള്‍
കാലുറയ്ക്കാതെ
വഴിയ്ക്ക് വീഴുന്നു.
വീട് നീയും പടിഞ്ഞാറ് പണികയാല്‍
വീഴ്ചയില്‍ കാലുകള്‍ വിശ്രമിക്കുന്നു.

വാരഫലം സമാഗമം നേരുന്നു
രാശിനാഥന്‍ സഹയാത്രികനാകുന്നു
പാര്‍പ്പ് നീ പടിഞ്ഞാറ് തുടരുന്നു.

എന്ത് മോന്തിപ്പെരുത്ത നിഴല്‍ ഞാനെന്ന്
വെളിവ് പോരാതെ
വീടെത്താതെ
പതിവു പോലെ പരതിത്തളരുന്നു..
വെട്ടം വീണപ്പോള്‍
വീണ്ടും
വീണിടത്തൂന്ന് യാത്ര തുടരുന്നു.

വെള്ളം വരാത്ത പൈപ്പിന്‌
വേരുപിടിച്ചേടത്ത്
ടോളിനൊരാള്‍ കൈ നീട്ടുന്നു
തെറി തീര്‍ന്നുപോയ നാവില്‍
തുപ്പിയിട്ടും പോകാത്ത മൗനം
ചൊറിയണം വളര്‍ത്തുന്നു.

പുഴയെത്താത്ത പടിഞ്ഞാറ്
പുരവച്ചോളേ
പാതിക്ക് വീഴണ തീരാപ്പതിവിന്‌
പോം‌വഴിയൊന്ന് പറഞ്ഞു തരാമോ?


Saturday, May 21, 2011

പ്രവാസത്തെക്കുറിച്ച് രണ്ട് കുറിപ്പുകള്‍

പരിണാമം

കടത്തില്‍ മുങ്ങി
മണലാറ്റില്‍ പൊങ്ങി
തിളച്ച രാവില്‍ പകച്ചുറങ്ങി.
തനിച്ചിരിക്കെ, തിരിച്ചുചെല്ലുന്ന
തിളക്കമോര്‍ത്തേറെ ചിരിച്ചുപോയി.
കര്‍ക്കടങ്ങളൊത്തിരി കഴിഞ്ഞുപോയി.
തലയിയ്ക്കുമേല്‍ മരു പടര്‍ന്നുകേറി.
മടങ്ങിയെത്തി ചിരിക്കുന്നൂ പുര
കടല്‍ കടന്നതിന്‍ മധുരം, പെട്ടെന്ന്
മടക്കമെന്ന്, ആരോതൊടുത്തചോദ്യത്തില്‍
പൊടുന്നനെ ഞാ​ന്‍ പ്രവാസിയായി.

കൊതിച്ചതും വിധിച്ചതും.
കൊതിച്ചത്
പെങ്ങളുടെ പുനരധിവാസം.
മഴഭയക്കും പുരയ്ക്ക് ദുരിതാശ്വാസം.
പിറന്നിടത്ത് പ്രണയിനിക്കൊത്ത് വാസം.
അവിശ്വാസക്കടക്കാര്‍മുന്നിലാശ്വാസം.
കരച്ചിലടക്കിയൊരു ദീര്‍ഘനിശ്വാസം.
വിധിച്ചത് പ്രവാസം.

ഒത്തിരി നാള്‍ മുന്‍പ് ജിഗീഷ് തന്ന വിഷയത്തില്‍ 'വാക്കിലെ' കവിതക്കളരിയില്‍ എഴുതിയത്.

Blog Archive