Saturday, September 29, 2012

രണ്ട് കവിതകള്‍


നിനക്കു നോവുമെന്നു കരുതി
ഉപേക്ഷിച്ച വാക്കുകളാണ്‌
എന്റെ പ്രണയോപഹാരം.
ഉപേക്ഷകളുപഹാരമാക്കയാല്‍
ഉത്സവങ്ങള്‍ക്കിടയിലും
ഒറ്റകളാണ്,
ഒരുമിക്കാത്തതുകൊണ്ട്
ഒറ്റുകാരാകാത്ത നമ്മള്‍.

.................................................

നീ അറിയാത്ത വഴികളില്‍
ഞാന്‍ കാത്തു നില്‍ക്കുന്നു.
എനിക്കറിയാത്തിടങ്ങളില്‍
നീ തിരിഞ്ഞു പോകുന്നു.
കണ്ടുമുട്ടാത്ത രണ്ടുപേര്‍ക്കിടയില്‍
സംഭവിക്കുന്നതിന്റെ സന്ദേശങ്ങളുമായി
നമ്മെക്കടന്നൊരു കാറ്റു പോകുന്നു.
കാറ്റിനെ വായിക്കുന്ന് കാലത്ത്
കണ്ടുമുട്ടും നമ്മളെങ്കില്‍
കൈമാറാനായി കരുതേണ്ടതെന്താണ്?

Sunday, September 9, 2012

സ്വത്വ‌വിഷാദം

മുള്ളിനെ മുള്ളുകൊണ്ടെടുക്കണം.
വാലിനെ വാലുകൊണ്ടും.

ജാതിവാല്‍ജനിതകം
ജാള്യരഹിതവിതരണം.
Ms.ചോത്തി
Ms. കത്തോലിക്കത്തി
Mr.പറയന്‍
Mr.നമ്പൂതിരിയും
സഖാവെന്നൊരു സങ്കരയിനവും
എല്ലാ സത്വത്തിനും
വാലുകൊണ്ട് സ്വത്വം.
മുള്ളുകൊണ്ട് മുച്ചൂടും മുറിഞ്ഞ
ജീവന്‌ സ്വത്വപ്രതിസന്ധി.

വാലുമുറിയാതെ
മാക്രിയാകില്ലെന്ന്‌
വാല്‍മാക്രീവ്യഥ.
വാലുള്ളിലേക്കു വച്ചു
ഉഭയജീവിതം ചിരം.

പരിണാമത്തില്‍
പടച്ചോന്മാര്‍ക്കും
പടച്ചോളുമാര്‍ക്കും
പങ്കില്ലെന്നു പറഞ്ഞ പടപ്പിന്റെ
സ്വത്വമേതാണ്‌

Blog Archive