Friday, March 30, 2012

കൂടൊരുക്കുന്ന രണ്ടുപേര്‍

കൂടെവന്ന വീടിനെ
കുടിയിറക്കാനാകണം
ഞാനെന്ന ഒച്ചുജന്മം
നിന്നെത്തിരയുന്നത്.

സചിത്രച്ചുമരുകളുടെ
ചതുരചാരുതയേ വീടെന്ന്
നിനക്കനുഭവം.
ആകയാല്‍
വീടുവിട്ടവളെന്നും
വീടിനെവിട്ടവളന്നെന്നും
വിലാസം,
വിരുദ്ധോക്തികളില്‍
വിചിത്രാത്മഭാഷണം.

ഉള്ളാഴത്തില്‍
ഉണക്കു തട്ടാതെ
കൂട്ടെന്ന ജൈവം
കൂടൊരുക്കുന്നെന്ന്
കൈമാറാത്ത വാക്കില്‍
നമുക്ക് പൂങ്കുല.

ചുണ്ടോളമെത്തിയിട്ട്
ചുബിക്കാതെ പിരിയുമ്പോള്‍
കാടാകാതെ
കടപുഴകുന്ന മരത്തില്‍
നമുക്ക് കൂട്.
ചുവരുകളില്ലാത്തതും
ശലഭച്ചിറകുള്ളതും.

Sunday, March 18, 2012

തൊറന്ന്

എന്റെ സ്വാര്‍‌ത്ഥതകളിലേക്ക്
നിന്റെ പേരുകൂടിച്ചേര്‍ക്കുന്നു
നേരായും ഈ പ്രണയം.
അങ്ങനല്ലെന്നുറപ്പിക്കാന്‍
ഇല്ല തെളിവ് പെണ്ണേ.

പാവനമെന്ന പൊളിവാക്കുകൊണ്ട്
അത്രമേല്‍ സ്നാനപ്പെടുത്തിയിട്ടും
വിട്ടുപോകുന്നില്ല
എന്റെ എന്റെ എന്ന കറകള്‍.
അതുകൊണ്ടു തന്നെ
നിനക്കു തന്ന ചിരിയിലെ
നിറമുള്ള നുണകള്‍
നീയുമറിയാത്ത
സ്വകാര്യപ്പകര്‍‌ച്ച
നീരവത്തുടര്‍ച്ച.

എന്റേതെന്റേതെന്ന
കരിവാളിപ്പിലന്യെ
നിനക്ക് കൈവരാത്ത
അഴകിതല്ലാതെ
വേറെന്തിതെന്ന്
ഈ വേവലാതിയെന്ന്
ഉള്ളിടത്തിലൊരുവന്‍
ഉരുവിടുന്നുറക്കെ.

Blog Archive