Monday, November 9, 2015

തോറ്റ ഉമ്മകൾ തോൽക്കാത്ത ഉമ്മകൾ

ഈ കുറിപ്പ് പ്രധാനമായും വൈഖരി ആര്യാട്ടിന്റെ (2005 a) ചുംബനസമരത്തിന്റെ ഒരു വർഷം: ചുവന്ന ചുണ്ടുകളാൽ മുറിവേറ്റവർക്ക് എന്ന ലേഖനത്തോടുള്ള പ്രതികരണമാണ്. HCU-വിൽ നടന്ന ചുംബനസമരവും അതിനോടുണ്ടായ പ്രതികരണങ്ങളുമാണ് ഇതിൽ പ്രധാനമായും വിഷയം. HCU-വിലെ ചുംബനസമരം ഒരു അക്കാദമിക് സംവാദമായാണ് വിഭാവനം ചെയ്യപ്പെട്ടത്. കേരളത്തിൽ നിന്നും വ്യത്യസ്ഥമായി, സദാചാരം എന്ന ഒറ്റവാക്കിനപ്പുറത്ത് ഭിന്നലൈംഗികരുടേതുൾപ്പെടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനു HCU-വിലെ ചുംബനസമരം ലക്ഷ്യമിട്ടിരുന്നു. എന്നാൽ വിചാരിക്കാത്ത പലതും സം‌‌ഭവിക്കുകയും-എ.ബി.വി+ബജ്രംഗദൾ പ്രവർത്തകരുടെ ആക്രമണം, അരുന്ധതിയുടെ ചുംബനം, മാധ്യമങ്ങളുടെ ആർത്തിനോട്ടങ്ങൾ തുടങ്ങിയവ- HCU-വിലെ ചുംബനസമരവും ഏകതാനമായ ഒന്നായി മാറ്റപ്പെടുകയും ചെയ്തു. വൈഖരി പറയുന്നത്, വെളുത്ത ഉമ്മകൾ കറുത്ത ഉമ്മകളെ അതായത് വെളുത്ത ശരീരം കറുത്ത ശരീരങ്ങളെ മറച്ചുകളഞ്ഞു എന്നാണ്. എന്തുകൊണ്ടെന്നാൽ, പലതരം ഉമ്മകൾ സംഭവിച്ചതിൽ-സ്വവർഗലൈംഗികരുടെ ഉമ്മകൾ, സഹോദരങ്ങളുടെ ഉമ്മകൾ എന്നിങ്ങനെ അനവധി ഉമ്മക‌‌ള്‍-വെളുത്ത ശരീരമുള്ള പെണ്ണിന്റെ ഉമ്മയെ മാത്രം മാധ്യമങ്ങളിൽ പൊലിപ്പിക്കപ്പെടുകയും അതോടൊപ്പം മറ്റുള്ളവ അപ്രസക്തമാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്തു. ഇതോടെ, വിഭാവനം ചെയ്യപ്പെട്ടതിൽ നിന്നും വ്യത്യസ്ഥമായി ഏകതാനമായ ഒന്നായി HCU-ചുംബനസമരവും മാറ്റപ്പെട്ടു. അങ്ങിനെ, വിവിധ പ്രശ്നങ്ങളെ അഭിസംബോധനചെയ്യുന്നതിനായി നടത്തിയ ചുംബനസമരം വെളുത്ത ഉമ്മകളിലേക്ക് ചുരുങ്ങി. ഈ നിലയ്ക്ക് നോക്കുമ്പോൾ, വെളുത്ത ഉമ്മകൾ‌ പരാജയമാണ്. വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സമാനമായ ആശയം താഹിർ ജമാലും (2015) പങ്കുവയ്ക്കുന്നുണ്ട്. വെളുത്ത ശരീരം കറുത്തവകളെ അസ്പഷ്ടമാക്കി എന്നാണ് താഹിറിന്റെ ഭാഷ്യം.
കറുത്ത ശരീരങ്ങളെ അരാണ് മൂടിക്കളഞ്ഞത്? അതിന്റെ ഉത്തരവാദിത്തം ആർക്കാണ്? എങ്ങനെയാണ് മൂടൽ സംഭവിച്ചത്? എന്നതൊക്കെത്തന്നെ പ്രധാനമാണ്. അതിലേക്ക് വരുന്നതിനു മുന്നേ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ചും‌ബനസമരം എന്തിനായിരുന്നു?
സദാചാര പോലീസിം‌ഗിനെതിരെയാണ് (സ.പോ) ചും‌ബന സമരം എന്നാണ് നടത്തിപ്പുകാരും പങ്കെടുത്തവരും പറയുന്നത്. കേരളത്തിൽത്തുടങ്ങിയ ചുംബനസമരത്തിനു പൊതുവിൽ കിട്ടിയ പേരും സമരക്കാരിൽ പലരും അവകാശപ്പെടുന്നതും മേല്പറഞ്ഞ കാര്യമാണ്.
സദാചാരപ്പോലീസിംഗ്: സദാചാരപ്പോലീസിം‌ഗ് എന്താണ്‌? വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിൽ, അവരുടെ ശാരീരികവും അല്ലാതെയുമായുള്ള ഇടപാടുകളിൽ അവരുടെ അനുവാദം കൂടാതെ അന്യര്‍ നടത്തുന്ന ഇടപെടലിനെ സദാചാരപോലീസിം‌ഗ് എന്നു വിളിക്കാം. പ്രധാനമായും, തങ്ങള്‍ വിശ്വസിക്കുന്ന സദാചാരസം‌ഹിതകള്‍‌ക്ക് എതിരോ ചേരാത്തതോ ആണ് മുന്‍ചൊന്നവരുടെ പ്രവൃത്തികള്‍ എന്നും അതുകൊണ്ട്‌ അത്തരം പ്രവൃത്തികൾ തങ്ങളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും ധരിച്ചാണ് ആളുകൾ ഇവിടെ മറ്റുള്ളവരുടെ പ്രവൃത്തികളിൽ ഇടപെടുന്നത്. കൂടുതലും സദാചാരത്തെ മുൻനിർത്തിയുള്ള ഇടപെടലുകൾ ആയതിനാലാണ് ഇവയെ സദാചാര പോലീസിംഗ് എന്നു വിളിക്കുന്നത്. ( Working definition)
ചുംബനസമരം: രണ്ടു വ്യക്തികളുടെ ഇടപാടുകളെ , പ്രധാനമായും സ്പർശനങ്ങളെ സ.പോ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനാൽ അതിനെതിരെ പരസ്യമായി ഉമ്മവച്ച് പ്രതിഷേധിക്കുന്നു എന്നാണ് ചുംബനസമരം അവകാശപ്പെടുന്നത്. ഇത് ഉമ്മവയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമല്ല. എല്ലാവരും ഉമ്മവയ്ക്കണമെന്നുപോലും ഈ സമരം ആവശ്യപ്പെടുന്നില്ല. (Working definition).
HCU-ചുംബനസമരം ഉമ്മവച്ചുള്ള ഒരു പ്രതിഷേധമായല്ല വിഭാവനം ചെയ്തത് എന്നത് ഇവിടെ പ്രത്യേകം ഓർക്കെണ്ടതുണ്ട്. ഈ വ്യത്യാസം മനസ്സില്ലാക്കാൻ സാധിക്കാതിരുന്ന നിഷ്കളങ്കാത്മാക്കൾ ഓസിനു ഉമ്മ ചോദിക്കുകയുണ്ടായെന്ന് വൈഖരി പറയുന്നുണ്ട്. എന്നാലൊരു ഓർഗിയായാലെന്താ എന്ന് ഒരു പുരുഷജീവി ഭത്സിച്ചിതും ഓർക്കാം. ആയാൾടെ പേരു ഓർമ്മയിലില്ല. കുറച്ചുകൂടി, നിരുപദ്രവകരവും പ്രകോപനപരമല്ലാതതുമായ ആക്കാദമിക് ചിഹ്നവ്യവഹാരമായാണ് ഇത് ആലോചിക്കപ്പെട്ടത്. ചിഹ്നവ്യവഹാരത്തിനു (symbolic protest/discourse ) ഒരു കുറവും ഇല്ലാത്ത ഇടമാണ് കാമ്പസ് എന്നതും ഉമ്മച്ചിഹ്നം ഒഴിച്ച് ബീഫുൾപ്പെടുന്ന സകലമാന ചിഹ്നങ്ങളേയും നിസ്സംഗതയോളമെത്തുന്ന സഹിഷ്ണുതകൊണ്ട്‌ നേരിട്ടിരുന്ന കാമ്പസ്സായിരുന്നു കുറേ‌കാലമായി HCU. ബജ്രംഗദൾ എ.ബി.വിപി പ്രഭൃതികൾ ആക്രമിക്കാനെത്തുംവരെ സംഘാടകർ കരുതിയിരുന്നതുപോലാണ് HCU വിൽ കാര്യങ്ങൾ നടന്നതും. ഇതെപ്പറ്റി കൂടുതൽ അറിയുന്നതിനു അനുവും വൈഖരിയും ചേർന്നെഴുതിയ ഞങ്ങളുടെ ചുണ്ടുകൾ‌ ആരെയാണ് മുറിപ്പെടുത്തുന്നത് എന്ന കുറിപ്പ് നോക്കുക. (അനുവും വൈഖരിയും 2014)
മേൽവിവരിച്ച ധാരണകളിൽ നിന്നുമാണ് തുടർന്നുള്ള വിശകലനങ്ങൾ ഉണ്ടാക്കുന്നത്.
വ്യക്തിയും സ.പോയും
അരാണ് വ്യക്തി? ഏതെല്ലാം വ്യക്തികൾ തമ്മിലുള്ള ഇടപെടലുകൾ ആണ്‌ സ.പോ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്? എന്നീ ചോദ്യങ്ങൾ ഇവിടെ പ്രധാനമാണ്.
തീരുമാനങ്ങളെടുത്ത്  നടപ്പിൽ വരുത്താൻ ശേഷിയുള്ളതും അതുണ്ടെന്ന് സ്വയം തിരിച്ചറിയുന്ന പൗരനെയാണ് (citizen) വ്യക്തി എന്നതുകൊണ്ട്‌ തല്കാലം ഇവിടെ വിവക്ഷിക്കുന്നത്. ( വ്യക്തിയാകുനതിനു പൗരൻ ആകണം എന്ന നിർബന്ധം ഇല്ല. ഇതിലെ നൂലാമാലകൾ തല്കാലം അന്വേഷിക്കുന്നില്ല. കൂടാതെ വ്യക്തി, അതിന്റെ ഉണ്മ, തന്മ, സ്വത്വം എന്നിവയെപ്പറ്റിയുള്ള തത്വചിന്തയിലെ പ്രശ്നങ്ങളും തൽക്കാലം അവഗണിക്കുന്നു). വ്യക്തി, അതെന്തു തന്നായാലും, അങ്ങനൊന്ന് ഉണ്ട് എന്ന് സങ്കല്പിക്കുന്നു. വ്യക്തിയായിരിക്കുന്ന മനുഷ്യൻ പലതരത്തിലുള്ള സ്വത്വങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്നും സങ്കല്പിക്കുന്നു. മനുഷ്യൻ, സാമൂഹിക ജീവി ആകയാൽ, വ്യക്തികൾ ഉണ്ടാകുന്നതിനും സ്വത്വങ്ങൾ ഉണ്ടാകുന്നതിനും സാമൂഹികമായ അംഗീകാരം പ്രധാനമാണ് . ഉദാഹരണത്തിനു, സ്ത്രീക്കും പുരുഷനും വോട്ടവകാശം ഉണ്ടെങ്കിലും രണ്ടുപേർക്കും വ്യക്തി എന്ന നിലയിൽ തുല്യ അവകാശസ്വാതന്ത്ര്യങ്ങൾ ഇല്ല. ഭരണഘടനാപ്രകാരം ഉണ്ടായിരിക്കും. ഏട്ടിലെ ആ വിശുദ്ധ പശുവല്ല ഇവിടെ വിഷയം. അതുകൊണ്ട്, സ്വതന്ത്രമായി തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും സ്വാതന്ത്ര്യമുള്ള ശരീരം എന്ന നിലയ്ക്ക് വ്യക്തിയെ കാണുമ്പോൾ‌, സമൂഹത്തിന്റെ അംഗീകാരം വ്യക്തി എന്നതിന്റെ ഉണ്മയെ സാരമായി ബാധിക്കുന്നുണ്ട്. എന്തെന്നാൽ തീരുമാനമെടുത്താലും സാമൂഹികാംഗീകാരത്തിന്റെ അഭാവമോ സമൂഹത്തിന്റെ എതിർപ്പോ ആ തീരുമാനം നടപ്പിലാക്കുന്നതിൽ നിന്നും വ്യക്തിയെ തടഞ്ഞെന്നു വരാം. അതുകൊണ്ടുതന്നെ എല്ലാ ശരീരങ്ങളും ഒരേ അളവിൽ വ്യക്തി അല്ല. ആകയാൽ, നിലവിലെ സമൂഹത്തിൽ പലശരീരങ്ങൾ പല അളവിലാണ് വ്യക്തിയായിരിക്കുന്നത്.
സ്വാതന്ത്ര്യം എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം സമൂഹത്തിൽ മാത്രം സാധുത കിട്ടുന്ന ഒന്നാണ് എന്ന മുൻധാരണ ഇവിടെ ഉണ്ട്. അതായത്, നിങ്ങൾക്ക് എന്തെല്ലാം ചെയ്യാം, എപ്പോഴെല്ലാം ചെയ്യാം, എവിടെയെല്ലാം ചെയ്യാം എന്നത് തീരുമാനിക്കുന്നത് വലിയോരളവുവരെ സമൂഹമാണ്. നിങ്ങൾക്ക് എന്തും എപ്പോഴും എവിടേയും ചെയ്യാനുള്ള അവകാശമോ അധികാരമോ‌ ഇല്ല എന്നതാണ് ലളിതവും പ്രസക്തവുമായ സംഗതി. നഗ്നനായി തെരുവിൽ നടക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ആ പ്രവൃത്തിക്ക് അംഗീകാരം ഇല്ല. ചില പ്രവൃത്തികൾ ചിലയിടങ്ങളിൽ ആവിഷ്കരിക്കാൻ വ്യക്തികൾക്ക് ഉള്ളതോ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നതോ ആയ സ്വാതന്ത്ര്യത്തെ സ.പോ നിഷേധിക്കുന്നു. അതുകൊണ്ടാണ് ചുംബനസമരം ആവശ്യമായി വന്നത്.
സ.പോ എവിടെ ഇടപെടുന്നു?
ഏതെല്ലാം വ്യക്തികളെ സ.പോ ഉന്നം വയ്ക്കുന്നു എന്നു നോക്കാം. പ്രധാനമായും, ആണും പെണ്ണും ഇടകലരുന്നതിനെയാണ് അവർ നോട്ടമിടുന്നത്. ശ്രദ്ധിക്കേണ്ടത്, വ്യതിരിക്തമായ സ്വത്വം ഉള്ള വ്യക്തി എന്ന നിലയ്ക്കു ഭിന്നലൈംഗികർ അംഗീകരിക്കപ്പെട്ടിട്ടില്ല. സമൂഹിക അംഗീകരമാണ്‌ പറഞ്ഞുവരുന്നത്. കോടതികൾ പലവിധി കളിക്കുന്നത് നാം കണ്ടതാണ്. ഭിന്നലൈംഗികർക്ക് വോട്ടവകാശവും തിരിച്ചറിയൽ കാർഡും ഉണ്ടായേക്കാം. പക്ഷേ, അവരുടെ ലൈംഗികത മനുഷ്യന്റെ സ്വാഭാവികമായ ലൈംഗികതയാണ് എന്നുപോലും നിലവിലെ ബഹുഭൂരിപക്ഷവും സമ്മതിച്ചിട്ടില്ല. (എന്തിനു ലൈംഗികത-ലൈംഗികതയല്ലാതെ മറ്റൊന്നും അവരിൽ കാണാനേ തയ്യാറായിട്ടില്ല നമ്മൾ ഇതേവരെ.) എങ്ങനെന്നാൽ, ഭിന്നലൈംഗികതയെ തെറ്റായോ രോഗമായോ ഒക്കെയാണ് വലിയോരുകൂട്ടം ആളുകളും കാണുന്നത്. അതായത്, ഭിന്നലൈം‌‌ഗികതയ്ക്കും ഭിന്നലൈംഗികർക്കും നിലവിൽ സാമൂഹികാംഗീകാരം ഇല്ല. [അതുകൊണ്ടുകൂടിയാണ്, സ്വാഭിമാനപ്രകടനങ്ങൾ വേണ്ടി വരുന്നത്. എന്താണ് ഞാൻ എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്‌ എന്ന് വിളിച്ചു പറയേണ്ടി വരുന്നത് ഞാൻ എന്ത് എന്ന നിലയിൽ എന്നെ മറ്റുള്ളവർ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടുകൂടിയാണല്ലോ.] മേല്പറഞ്ഞ കാരണങ്ങളാ‌‌ൽ, ഭിന്നലൈംഗികർ സ.പോ യുടെ വിഷയം അല്ല. എന്തെന്നാൽ, നിലവിലെ സദാചാരത്തിന്റെ പരിധിയിലേക്ക് ഭിന്നലൈംഗിക വ്യക്തികൾ വരുന്നേ ഇല്ല. പൂർണ്ണമായ അളവിൽ അവരെ വ്യക്തികൾ ആയി കാണുന്നില്ലാത്തതിനാൽ അവരുടെ ലൈ‌‌ംഗികത സദാചാരത്തിനു പുറത്താണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭിന്നലൈംഗികത തന്നെ തെറ്റായതിനാൽ അതിലൊരു ശരി രീതി ഇല്ല. സ: പിണറായിയുടെ ഭാഷയിൽ ഉദാഹരിച്ചാൽ, വീട്ടിൽ ചെയ്യുമ്പോൾ ശരിയും നിരത്തിൽ ചെയ്യുമ്പോൾ തെറ്റും ആകുന്ന ഒന്നല്ല ഭിന്നലൈംഗികത. അതെപ്പോഴും തെറ്റു തന്നെ. ആകയാൽ, അവർ സ.പോയുടെ വിഷയമേ അല്ല. [രോഗം എന്നു വിവക്ഷിക്കുന്നതിൽ സദാചാരബോധത്തിനുള്ള പങ്കിനെപ്പറ്റി ഇവിടെ ആലോചിക്കാവുന്നതാണ്. പക്ഷേ, ഈ കുറിപ്പ് നടപ്പ് പ്രവർത്തനങ്ങളെക്കുറിച്ചാകയാൽ ആ വിചാരങ്ങൾ ഒഴിവാക്കുന്നു.] മേല്പറഞ്ഞ കാരണങ്ങളാൽ, സ.പൊയ്ക്കെതിരെയുള്ള സമരം എന്ന നിലയ്ക്ക് ഉമ്മസമരം ഭിന്നലൈംഗികരുടെ പ്രശ്നങ്ങളെയോ ആ ലൈംഗികതയേയോ അടയാളപ്പെടുത്തുന്നതിൽ അപര്യാപ്തമാണ്. വൈഖരി പറയുന്നതുപോലെ, ഈ സമരക്കാരിൽ പലർക്കും ഉമ്മസമരത്തിന്റെ ഈ വശങ്ങളെക്കുറിച്ച് അറിയാം. ഇത്തരം പ്രശ്നങ്ങൾകൂടി ഈ സമരം അഭിസംബോധന ചെയ്യുന്നുണ്ട് എന്ന് വൈഖരിയെപ്പോലെ അവരും വിളിച്ചു പറഞ്ഞേക്കാം. എന്നാൽ, മുന്നേ പറഞ്ഞ കാരണങ്ങളാൽ അത്തരം ഉമ്മകളെ കാഴ്ചക്കാർ അവഗണിക്കും. ഇത് കാഴ്ചയുടെയോ കാഴ്ചക്കാരുടേയോ പ്രശ്നമാണ് എന്നും പറയം. പക്ഷേ, ഇതൊരു വസ്തുതയാണ്. അതുകൊണ്ട്, ആ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ, എത്ര മാത്രം ആഗ്രഹിച്ചാലും , തന്റേതുപോലുമല്ലാത്ത കാരണങ്ങളാൽ, ചുംബന സമരം അതിന് പര്യാപ്തമല്ല.
സ.പോ പ്രധാനമായും ഇടപെടുന്നത് ഉഭയലൈംഗികരുടെ ഇടപാടുകളിലാണ്. രണ്ടുപെണ്ണുങ്ങളോ ആണുങ്ങളോ ഒന്നിച്ച് ഒരു മുറിയിൽ കഴിയുന്നതിലോ നിരത്തിൽ നടക്കുന്നതിനോ സ.പോയ്ക്ക് പൊതുവിൽ എതിർപ്പില്ല. സഹോദരർ, ഭാര്യാഭർത്താക്കൾ എന്നിവർ ഒന്നിച്ച് നടക്കുന്നതിനും എതിർപ്പില്ല. ഉദാഹരണത്തിനു, താലി കാട്ടിക്കൊടുത്താൽ ഏറെക്കുറേ സ.പോ കളും പോലീസുകാരും നിങ്ങൾക്ക് വിടുതി തരും! വഴിയരികിലാണ് സ.പോയുടെ ആക്രമണം എങ്കിൽ, ഇതൊക്കെ വീട്ടിൽ വച്ച് മതി ഇത് പൊതു നിരത്താണ് എന്ന് അവർ പറയും. പറഞ്ഞുവന്നത്, സ.പോ ആക്രമിക്കുന്നത്, അവരുടെ നോട്ടത്തിൽ നിയമാനുസൃതമല്ലാത്ത (വിവാഹിതരോ രക്തബന്ധമുള്ളവരോ‌ അല്ലാത്ത) ശരീരങ്ങൾ ഇടപെടുന്നതിനെയാണ്. ഒപ്പം, നിയമാനുസൃതമായി ബന്ധപ്പെടാൻ അവകാശം ഉള്ള ശരീരങ്ങൾ അനുവദനീയമല്ലാത്ത ഇടങ്ങളിൽ (പൊതുസ്ഥലങ്ങളിൽ-നിരത്ത്, പാർക്ക്... ) പരസ്പരം ഇടപെടുന്നതിനെയും സ.പോ ആക്രമിക്കും. ആണും പെണ്ണുമായ രണ്ടു ശരീരങ്ങൾ തമ്മിൽ ലൈംഗികമല്ലാത്ത യാതൊരു ബന്ധവും ഇല്ലെന്നും രതിസാരമായ ബന്ധങ്ങൾ പരസ്യമായി പ്രകാശിപ്പിക്കുന്നത് തെറ്റെന്നും അതുകൊണ്ട് അത് അനുവദിക്കാൻ പാടില്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് സ.പോ പ്രവൃത്തിക്കുന്നത്. ആണിനും പെണ്ണിനും ഇടയിൽ സാധ്യമാകുന്ന ബന്ധങ്ങളെ ലൈംഗികതയിലേക്ക് ചുരുക്കുന്ന ഭാവനാശൂന്യതയും തങ്ങൾ വരച്ചിരിക്കുന്ന കളങ്ങളിൽ അല്ലാതുള്ള രതിയെക്കുറ്റകൃത്യമായിക്കാണുന്ന ബോധവും ഒന്നിച്ചാണ് സ.പോയെ അവരുടെ അക്രമങ്ങൾക്ക് അധികാരിയാക്കുന്നത്. വിവിധരീതികളിൽ, മതം, രാഷ്ട്രീയ സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങൾ കൊടുക്കുന്നതോ കൊടുക്കുന്നതായി കരുതപ്പെടുന്നതോ ആയ സാമൂഹികാധികാരം, സ.പോയെ അവരുടെ കുറ്റകൃത്യത്തിൽ സഹായിക്കുന്നുണ്ട്. ('ആണും പെണ്ണും തൊട്ടിരിക്കുന്നത് ഇസ്ലാമികമോ' എന്ന ഫറൂക്ക് കോളേജിലെ പ്രിൻസിപ്പളിന്റെ ചോദ്യം, മേല്പറഞ്ഞ അധികാരത്തിന്റെ ഇപ്പോൾ വാർത്തയിൽ ഉള്ള ഒരുദാഹരണം. മതാടിസ്ഥാനത്തിലും പാർട്ടിയടിസ്ഥാനത്തിലും ഉദാഹരണങ്ങൾ അനവധി) സ.പോ ഇങ്ങനെ ആക്രമിക്കുന്നതിലാണ് ഉമ്മയെത്തന്നെ പ്രതീകമായി ഈ സമരം തിരഞ്ഞെടുത്തത് എന്നും കാണാം.
പലതരം ഉമ്മകളും അവകളുടെ സാധുതയും
വെളുത്ത ചുംബനം മറ്റുള്ളവകളെ അസാധുവാക്കി എന്ന വാദത്തെ വിശകലനം ചെയ്യാൻ ശ്രമിക്കാം. ഭിന്നലൈംഗികരുടെ ഉമ്മകൾ മുന്നമേ സാധുവായ ഒന്നല്ല. അതുകൊണ്ട് തന്നെ അതിനെ അസാധുവാക്കാൻ പറ്റില്ല. ഭിന്നലൈംഗികരുടെ പ്രശ്നങ്ങൾക്ക് പൊതുസദാചാരത്തിന്റെ മാനം കൊടുത്താലും, അതിനെ നോക്കാൻ ഈ സമരം പര്യാപ്തമല്ല. എന്തെന്നാൽ, ഭി‌‌ന്നലൈംഗികർക്ക് വ്യക്തി നിലയിൽ ഇനിയും പൂ‌‌ർണ്ണ സാധുത കൈവന്നിട്ടില്ല. വ്യക്തി എന്ന നിലയിൽ അടയാളപ്പെടാത്ത ഒന്നിന്റെ ഉമ്മകളും അതുകൊണ്ട് അടയാളപ്പെടുകയില്ല. ആകയാൽ, നിലവിലെ ചുറ്റുപാടിൽ, ഭിന്നലൈംഗികത ഉൾപ്പെടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ചുംബനസമരം അപര്യാപ്തമാകുന്നു. ഈ സമരത്തിനു അത്തരം ഒരു വിശാലമായ ലക്ഷ്യവും സാധ്യതയും ഉണ്ടെന്നു സമ്മതിച്ചാലും നിലവിലെ അവസ്ഥയിൽ ഇത് അതിനു പര്യാപ്തമല്ല. ഉദാഹരണത്തിനു, ഇതെഴുതുന്ന ആൾക്ക് കാമുകി ഉണ്ടെന്നും ഞങ്ങൾ പരസ്യമായി ചുംബിക്കുന്നു എന്നും കരുതുക. ഇതിനു, ഭിന്നലൈംഗികരുടെ അവകാശ സമരത്തിനെ ഏറെയൊന്നും സഹായിക്കാൻ ഇടയില്ല. എന്തെന്നാൽ ഭിന്നലൈംഗികതയെക്കുറിച്ചുള്ള വിചാരങ്ങൾ ഞങ്ങളുടെ ചുംബനത്തെ സാധുവാക്കുന്നതിൽ യാതൊരു പങ്കും വഹിക്കുന്നില്ല. എന്റെ എതിർലിംഗത്തിലുള്ള ഇണയെ ഞാൻ ചുംബിക്കുന്നതിനെ മാത്രമേ സ.പോ തെറ്റും ശരിയുമായി തിരിക്കുന്നുള്ളു. സഹോദരനെ ചുംബിച്ചാൽ അത് പോരാ. അതിന്റെ ചിഹ്നപരമായ മൂല്യം പോലും, നിലവിലെ അവസ്ഥ മൂടിക്കളയും. അതുകൊണ്ട്, HCU വിലെ സമരത്തിൽ സഹോദരന്മാരായ ദയാലും ധീരജും ധീരമായിത്തന്നെ നടത്തിയ ഉമ്മവയ്ക്കൽ കാര്യമായി ആരെയും സ്പർശിക്കാതെ പോകുന്നു. എന്തെനാൽ ധീരജും ദയാലും സമരത്തിനു വേണ്ടിയാണ് തമ്മിൽ ചുംബിച്ചത്. [അല്ലാതെ അവർ ഉമ്മ വയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ കാണാത്തപ്പോഴും അവർ ഉമ്മവയ്ക്കുന്നുണ്ടാകാം. അവർക്ക് വാഴ്തുകൾ.] തന്നെയുമല്ല, സഹോദരർ പരസ്പരസ്നേഹം പ്രകടിപ്പിക്കുന്നതിനു ഉമവയ്ക്കുന്നത് കേരളത്തിലെ കാഴ്ചയേ അല്ല. സഹോദരങ്ങൾക്ക് ഉമ്മ വയ്ക്കാം എന്നത് ഒരു സാധ്യതയാണ്. സൈദ്ധാന്തികമായി അത് ശരിയാണ്. എന്നാൽ പ്രയോഗത്തിൽ, അങ്ങനൊന്ന് ശീലമല്ല. അതുകൊണ്ട്‌ അതിനു കേവലം ചിഹ്നപരമായ മൂല്യം മാത്രമേ ഒള്ളു. അതുകൊണ്ട്, പലതരം ഉമ്മകൾ ഉണ്ടെന്നൊന്നും സ.പോയോട് വിശദമാക്കിയിട്ട് കാര്യമില്ല. എന്തെന്നാൾ അത് അവരുടെ ബോധത്തിൽ ഇല്ലാത്തതോ ഉണ്ടെങ്കിൽ തന്നെ ഓർക്കാൻ അവ‌‌ർക്ക് താല്പര്യമില്ലാത്തതോ ആണ്. ഇത് ഒരു പ്രായോഗിക പ്രശ്നമാണ്. ഒരു സമരത്തിനും സമരരീതിക്കും അത് നടക്കുന്ന കാലത്ത് ആ ഇടത്ത് എന്തെല്ലാം സാധ്യമാകും എന്നതിലെ പ്രായോഗിക പ്രശ്നം എന്നും പറയാം.
വെളുത്ത ഉമ്മ കറുത്ത ഉമ്മ
അരുന്ധതി ബിലാലിനെ ഉമ്മവച്ചതാണ് വൈറലായ ഫോട്ടോ. (ഈ ക്രമം മനപ്പൂർവ്വമാണ്. ഈ ക്രമത്തിന്റെ വസ്തുതാപരമായ ശരി അറിയില്ല. ആർ ആരെ ഉമ്മ വച്ചു എന്നതിന്റെ പ്രസക്തിയെപറ്റി കൂടുതൽ പറയുന്നില്ല. പരസ്പരസമ്മതം ഉണ്ടായിരുന്നു എന്നത് മത്രമാണ് ഇവിടെ പ്രസക്തം.) അതോടെ, ചുരുങ്ങിയത് HCU ചുംബനസമരത്തിന്റെ ചിഹ്നം അരുന്ധതി ആയിത്തീർന്നു. അരുന്ധതിയെ വെളുത്തുതടിച്ച ശരീരമായി പിന്നീട് ചുരുക്കി. ഇതര ശരീരസാന്നിധ്യങ്ങളും അവരുടെ ഉമ്മകളും, അരുന്ധതിയുടെ ഉമ്മയോടെ അസ്പഷ്ടമാക്കപ്പെട്ടു (താഹിർ, 2015). വെളുത്ത ഉമ്മകൾക്ക് കിട്ടിയ തിരക്കാഴ്ചകളെക്കുറിച്ചും അതുമൂലം മറക്കപ്പെട്ട കറുത്ത ഉമ്മകളെപ്പറ്റിയും വൈഖരിയും പറയുന്നുണ്ട്. വൈഖരിയുടേത് താഹിറിന്റേതിൽ നിന്നും വേറിട്ട വാദങ്ങളാണ്. ഉദാഹരണത്തിനു, താഹിർ മുസ്ലീംവിരുദ്ധതാദികൾ അരുന്ധതിയിൽ അദ്ധ്യാരോപം ചെയ്യുമ്പോൾ വൈഖരി അത്തരം ഒന്നിനും മുതിരുന്നില്ല. അസ്പഷ്ടമാക്കൽ എന്ന, ഒരു പക്ഷേ അർത്ഥസ്പഷ്ടത കുറഞ്ഞ വാക്കിനു നൽകാവുന്ന സാജാത്യങ്ങളിൽ വൈഖരിയുടേയും തഹിറിന്റേയും നിലപാടുകൾ കണ്ടുമുട്ടുന്നുണ്ടാകാം. (ബിലാലിന്റെ വർണ്ണാദികൾ ഇതുവരെ അരും പരാമർശിച്ചു കണ്ടില്ല. അവന് വെളുത്ത നിറം. കാശ്മീരിയാണ്. മുസ്ലീമാണ്. വിശ്വാസിയാണോ എന്ന്  അറിയില്ല. അതായത് ഉമ്മയിൽ നിന്നും ബിലാൽ അപ്രത്യക്ഷനായി. കർതൃത്വം അരുന്ധതിയിലേക്ക് ചുരുങ്ങി. അല്ലെങ്കിൽ ചുരുക്കി. മലയാളമാധ്യമങ്ങളുടെ പ്രശ്നം ആകാം ഇത്. ഇംഗ്ലീഷ് മീഡിയ റിപ്പോർട്ടിംഗിനെ എനിക്കറിയില്ല. ബിലാലിനു എന്താണ് പറയാനുള്ളത് എന്നും അറിവില്ല. എന്തു തന്നായലും അത് തീർച്ചയായും പ്രധാനപ്പെട്ട ഒന്നായിരിക്കും. )
എങ്ങനാണ് ശരീരത്തിന്റെ നിറം പ്രധാനപ്പെട്ടതാകുന്നത് എന്നത് സകലർക്കും അറിയാവുന്നതാണ്. സിദ്ധാന്തങ്ങൾ അനവധി. അരുന്ധതി തന്നെ പറഞ്ഞിട്ടുള്ളതുപോലെ, മലയാളി പുരുഷജീവികളുടെ ലൈംഗിക ചോദനകൾ വെളുത്തു തടിച്ച ശരീരങ്ങളിലേക്കാണ് ചെന്നെത്തുന്നത് എന്നു തുടങ്ങിയ  വാദങ്ങളുണ്ട്. മലയാളികൾക്ക് തടിച്ച ബിംബങ്ങളോടാണ് പ്രിയം എന്ന് എം.വി.ദേവൻ (ദേവസ്പന്ദനം) പണ്ടേ‌ പറഞ്ഞിട്ടുണ്ട്. [ഈ വാദങ്ങളുടെ കൃത്യതകൾ പരിശോധിക്കേണ്ടാതണ്. കല്യാണപ്രായമായതിനാൽ തടികുറയ്ക്കണം എന്ന് വീട്ടുകാർ തിട്ടൂരം നൽക്കുന്നുണ്ട് നാട്ടിലെ പെൺകുട്ടികൾക്ക്. കല്യാണമാണ് ലൈഗികബന്ധത്തിനു നാട്ടിൽ നൽകുന്ന ഏക സാമൂഹിക ലൈസൻസ്! പക്ഷേ, സൈസ് സീറൊ ഇപ്പോഴും അഴകളവാണ്. അതുകൊണ്ട് സൗന്ദര്യലൈംഗികഭാവനകളെക്കുറിച്ചുള്ള അഭിപ്രായങ്ങളുടെ വസ്തുതകളെ അറിയില്ല. ചിലപ്പോൾ, സീറൊസൈസ് നിത്യപ്രദർശനത്തിനും മിൽഫ് ഇടവേളാനന്ദത്തിനും എന്ന ലൈൻ ആകാം. രതികാമനകൾ എങ്ങനേം ആകാം എന്ന് കാമസൂത്രകാരമതം.). ഈ സമരത്തെ വീക്ഷിച്ചവരിൽ സ്ത്രീ പ്രജകളും ഏറെ ഉള്ളതിനാൽ അവരുടെ നോട്ടത്തെക്കുറിച്ച് അന്വേഷിക്കുന്നതും കൗതുകകരമാകും. സ്ത്രീപ്രജകളിലെ ഒരു വലിയകൂട്ടവും (പുരുഷ)സദാചാരബോധത്തെയും നിറത്തിന്റേതുൾപ്പെടെയുള്ള മേൽക്കോയ്മകളേയും വലിയോരളവിൽ പിന്തുടരുന്നുണ്ട് എന്നിവിടെ വിചാരിക്കുന്നു. അല്ലെന്ന് ഉറപ്പിക്കാൻ തല്കാലം തെളിവുകൾ ഇല്ല.
ശ്യാമ എന്നതിനു കറുത്തവൾ എന്നും സുന്ദരി എന്നും അർത്ഥം ഉണ്ട്. (എം.ടിയുടെ രണ്ടാമൂഴത്തിലെ നായിക പാഞ്ചാലിയെ ഓർക്കുക. കറുത്തവളാകയാൽ അവളെ കൃഷ്ണ എന്നും വിളിക്കുന്നു.). ഘനശ്യാമമോഹനനാണ് കൃഷ്ണൻ-കട്ടിക്കറുപ്പ് എന്ന് സാരം. ശ്രീരാമനും കറുപ്പ് തന്നെ നിറം. (നീല എന്നൊക്കെ കവികൾ വെറുതേ പുളുവടിക്കുന്നതാണ്.) കാര്യത്തിലേക്ക് വന്നാൽ, ഇങ്ങനൊക്കെ ആണേലും കറുപ്പിനോട് കാവ്യത്തിൽ മാത്രേ സാമാന്യജനത്തിനു പ്രിയമുള്ളു എന്നു കാണാം. മലയാള സിനിമാ നായികമാർ (നായകന്മാരും) ഏറെയും വെളുത്തതോ വെള്ളപൂശിയതോ ആയ ശരീരങ്ങളാണ്. ഇത് കേരളമോഡൽ മത്രമല്ല. കാരണം മറ്റുഭാഷാചിത്രങ്ങളും സാരമായമാറ്റമൊന്നും ഇല്ലാതെ ഇതേ പാതയിലാണ്. സ്റ്റൈൽ മന്നൻ രജനീകാന്ത് ശിവജിയിലും എന്തിരനിലും വെളുത്താണ്. എന്തിരനിൽ കൂട്ടിനു ഐശ്വര്യാ റായിയും. വെളുത്ത ശരീരത്തിന്റെ  ജനപ്രീതി ഇതിൽ നിന്നും വ്യക്തമാണ്.
ലൈംഗികകാഴ്ചകളിലേക്ക് വരിക. പോൺസൈറ്റുകൾ കണ്ടിട്ടുള്ളവർക്കറിയാം കറുത്ത ശരീരങ്ങളെ എങ്ങനെയാണ് പ്രദർപ്പിക്കുന്നത് എന്ന്. അത് ആനിയന്ത്രിതമായ കാമത്തിന്റെ ഒരു രൂപമാണ്. അക്രമാസക്തമായ കാമമായാണ് കറുത്ത പുരുഷ ശരീരം പ്രദർശിപ്പിക്കുന്നത്.(ഇത് വെളുത്തവന് സ്വന്തം ലൈം‌‌ഗികശേഷിയിലുള്ള സംശയത്തിന്റെയും തന്മൂലം ഉണ്ടായ ഭീതിയുടെയും ഫലമാണ് എന്ന് ഫ്രോയ്ഡാദികൾ പറഞ്ഞേക്കാം.) കറുത്ത സ്ത്രീശരീരങ്ങളെ പ്രദർശിപ്പിച്ചിരിക്കുന്നതും ഏറെക്കുറേ മേല്പറഞ്ഞ രീതിയിൽ തന്നാണ്. എന്തായാലും, കറുത്ത ശരീരങ്ങളുടെ ലൈംഗികതയെക്കുറിച്ച് അത്തരം ഒരു ബോധം ഉണ്ട്. അല്ലെങ്കിൽ അത്തരം ഒന്ന് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇത് സായ്പിന്റെ കാര്യം. ഇന്ത്യക്കു സ്വന്തമയി പോൺവ്യസായം ഇല്ലെങ്കിലും സാധുജനങ്ങൾ ആശ്രയിക്കുന്നത് ഇതിനെത്തന്നെയാണ്. ഇത് ഇന്ത്യനോ കേരളീയമോ‌ ആയ ബോധമാണ് എന്നതിനു സാധൂകരണം കുറയും എന്ന് വാദിക്കാവുന്നതാണ്. എന്നിരുന്നാലും, വലിയ വ്യത്യാസമില്ല കാര്യങ്ങളിൽ എന്നാണ് തോന്നുന്നത്. പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥയിലെ' എരുമ ജാനുവിനെ ഓർക്കുക. കാര്യങ്ങൾ ഇങ്ങനൊക്കെ ആയതിനാൽ, വെളുത്ത ശരീരമുള്ള അരുന്ധതിക്കും കറുത്ത ശരീരമുള്ള വൈഖരിക്കും ചുംബനസമരാനന്തരം കിട്ടുന്ന കമന്റുകൾ മേല്പറഞ്ഞ ബോധത്തിനനുസരിച്ചുള്ള പ്രതികരണമായിരിക്കും. ഇത് സ്വാഭാവികമാണ്. (സ്വാഭാവികം എന്നാൽ ശരി എന്നല്ല.). ഒരു വലിയ ആൾകൂട്ടത്തിന്റെ ലൈംഗികനോട്ടങ്ങളുടെ ഒരു രീതിയെ ഇത് വെളിപ്പെടുത്തുന്നു. (പെൺകൂട്ടങ്ങൾ വൈഖരിഅരുന്ധതിമാരോട് എന്താണ് പറഞ്ഞെന്ന് അറിയില്ല.) ഈ ബോധം ചുംബനസമരമോ അരുന്ധതിയുടെ വെളുത്ത ശരീരമോ ഇപ്പോൾ ഉണ്ടാക്കിയതല്ല. ഇതിവിടെ മുന്നേ‌ ഉള്ളതാണ്. ഈ ബോധങ്ങളുടെ വെളിപ്പെടലിന് ചുംബനസമരം ഒരു നിമിത്തം മാത്രം.
മാധ്യമങ്ങളിലെ ദൃശ്യതയെ നോക്കാം. ഭൂരിഭാഗത്തിന്റെ ചോദനകൾക്കനുസരിച്ച് വിളമ്പിയാണ് നമ്മുടെ കൂടുതൽ മാധ്യങ്ങളും അവരുടെ ധർമം പുലർത്തുന്നത്. (ക്ലീവേജ് പത്രത്തെ അതായത് ടൈംസ് ഓഫ് ഇന്ത്യയെ- ഓർക്കാം. ചുംബനസമരത്തിനും ഏറെ നാൾ മുന്നേ HCU വിലെ സദാചാരം അപകടത്തിലെന്ന് പ്രോഗ്രാമുണ്ടാക്കിയ ടി.വി.9 നെയും ഓർക്കാം.) മാധ്യമങ്ങളെ മാത്രം പറയരുത്. ഇത്തരം സാധനങ്ങളെമാത്രം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സ്വീകർത്താക്കളേയും പറയണം. അതുകൊണ്ട്, പരസ്പരം കൊടുത്ത് ജീവിക്കുന്ന മാധ്യമങ്ങളും സ്വീകർത്താക്കളും വെളുത്ത ഉമ്മയെ കൂടുതലായി പൊലിപ്പിച്ചതിൽ അതിശയം ഇല്ല. വാങ്ങാനാളുള്ളത് കൂടുതൽ വിൽക്കുനു എന്ന് വേണമെങ്കിൽ ലളിതവൽക്കരിക്കുകയും ആകാം. ഇനി, ചോദ്യം ഇതാണ്, അതുകൊണ്ട് വെളുത്ത ഉമ്മകൾ മാറി നില‌‌ക്കണമോ? അവ പരാജയമാണോ?
വെളുത്ത സ്ത്രീശരീരം കറുത്ത പുരുഷശരീരത്തെ ഉമ്മവയ്ക്കുന്നത് സങ്കല്പിക്കുക. എന്തൊക്കെ പറയും? കറുത്തവൻ അവന്റെ കാമന പൂർത്തിയാക്കി. വെളുത്തവൾ അവളുടെ കഴപ്പിന് കറുപിന്റെ കരുത്തിനാൽ നിവർത്തി വരുത്തി. ഇത് വർണ്ണങ്ങൾക്കപ്പുറത്തെ മനുഷ്യയോജനമാണ്. അങ്ങനെ പലതും പറയാം. തിരിച്ച് കറുത്ത പെണ്ണിനെ വെളുത്ത പയ്യൻ ഉമ്മവയ്ക്കുന്നത് ആലോചിക്കുക. മേല്പറഞ്ഞചേലിലെ നിഗമനങ്ങൾ അപ്പോഴും സാധുവാകും. (തത്വചിന്തയിൽ ഇതിനെ Underdetermination എന്നു പറയും).
കറുത്ത പെണ്ണും ആണുമാണ് ഉമ്മവയ്ക്കുന്നതെങ്കിലോ? ഇവിടെ കുറച്ചു കൂടി കുഴമറിഞ്ഞ നിഗമനങ്ങളാണ്.
1. മാധ്യമങ്ങൾ ഇതിനെ ഏറ്റെടുത്തേക്കാം. എന്തെന്നാൽ, എന്തായാലും ഉമ്മയല്ലേ കുറച്ചെങ്കിലും വിറ്റുപോയേക്കാം. വെളുപ്പിനു കിട്ടിയ മാധ്യമ പൊലിപ്പിക്കൽ കറിപ്പിനു കിട്ടാൻ ഇപ്പൊഴത്തെ അവസ്ഥയിൽ ഇടയില്ല. (Ceteris paribus)
2. കറുത്തജനസാമാന്യം ഇതിനെ എങ്ങനെ കാണും? അവരുടെ സദാചാരബോധം വെളുത്തവരുടേതിൽ നിന്നും സാരമായ വ്യത്യാസം ഉള്ളതല്ല എങ്കിൽ (അങ്ങനല്ല എന്നതിനു നിലവിൽ ഉറപ്പൊന്നും ഇല്ല) അവരുടെ പ്രതികരണത്തിലും സാരമായ മാറ്റം ഉണ്ടാകാൻ വഴിയില്ല. ഉദാ: കറുത്തവർ എന്നും ദലിത് എന്നു സ്വയംതിരിച്ചറിയുന്ന ഒരു പുരുഷൻ 'അവർ (upper cast/class white females) തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല' എന്ന ബേജാറ് പങ്കു വയ്ക്കുകയുണ്ടായി. അവരാൽ നോക്കപ്പെടുന്നതിലാണ് ഇപ്പൊഴും തൃപ്തി. ഇത്, അവനൊരാളുടെ മാത്രം ബേജാറല്ല എന്നാണ് അനുഭവം. പറഞ്ഞ ആൾ, ഇപ്പോൾ നേതാവും, സ്വത്വസംഘടനയിൽ നിന്നും ഒരു സംഘട്ടനാനന്തരം ഇടത്തോട് ചാടി പിന്നെ സ്വത്വത്തിലേക്ക് തിരിച്ചെത്തി ഒരുവൃത്തം പൂർത്തിയാക്കിയ ആളാണ്. അദ്ദേഹം മലയാളി അല്ലാത്തതിനാലും ഇത് മലയാളത്തിലായതിനാലും പേരും കൂടുതൽ വിവരങ്ങളും ആവശ്യപ്പെടരുത്. അത് ഇവിടെ പ്രസക്തമല്ല തന്നെ. കറുത്തവരിൽ കുറെപേരെങ്കിലും വെളുപ്പിലേക്കു നോക്കുകയും വെളുപ്പിന്റെ നോട്ടത്തെ കാംക്ഷിക്കുകയും അവ കിട്ടാതെ വരുമ്പോൾ പലരീതികളീൽ വെകിളിപിടിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് പ്രസക്തമാകുന്നത്. കറുത്ത ഉമ്മകളെ അദൃശ്യമാക്കിയതിൽ ഈ ബോധത്തിനു വലിയ പങ്കുണ്ട്. വൈഖരിക്കും അരുന്ധതിക്കും കിട്ടിയ കമന്റുകളിലെ വ്യത്യാസത്തിന്റെ ഒരു കാരണവും ഇതിൽ കാണാം.
വെളുത്ത ശരീരം കറുത്തവകളെ അസ്പഷ്ടമക്കുമോ? തരം പോലെ പറയാം. എന്തെന്നാൽ, നോക്കുന്ന ആളുടെ മുൻധാരണകളും സൈദ്ധാന്തിക കാർക്കശ്യങ്ങളും ഒക്കെയാണ് ഇവിടെ പ്രധാനമായും തീരുമാനമെടുക്കുക. ഉദാഹരണത്തിനു അരുന്ധതി എന്നു പേരുള്ള സവർണ്ണ ശരീരത്തിന്റെ നെറ്റിയിലെ പൊട്ടിനു ബൃന്ദാ കാരാട്ടിന്റെ നെറ്റിലെ പൊട്ടിനോടുള്ള സാദൃശ്യത്തെയും ആചേലിക്ക് ഈ ശരീരത്തിനു ലഭിക്കുന്ന അധികാരത്തെയും അതിലെ പ്രശ്നങ്ങളെയും കുറിച്ച് താഹിർ (2015) പറയുന്നുണ്ട്. ബൃന്ദാകാരാട്ടിനു മാത്രമല്ല ഉഷാ ഉതുപ്പിനും വലിയ വട്ടപ്പൊട്ടുണ്ട് എന്ന് താഹിർ ഓർക്കുന്നുണ്ടാവില്ല. ഐഡിയ സ്റ്റാർ സിംഗറിൽ വന്ന് ദീദി മലയാളത്തിൽ ഹിറ്റായിരുന്നു. ബൃന്ദയേക്കാൾ മലയാളിമഹാജനം ഉഷയെ ഓർമ്മിച്ചേക്കാം. ജേർണലിസ്റ്റുകൾ ഒരു പക്ഷേ ലീല മേനോനെ ഓർമ്മിച്ചേക്കാം. എന്തായാലും ഈ സാധ്യതകളെ താഹിർ ഓർക്കുന്നില്ല. മലയാളിദൃശ്യബോധത്തിൽ-അതിനി കൈരളി ചാനൽ ഉണ്ടാക്കിയതായാൽ പോലും - ബൃന്ധകാരാട്ടിന്റെ പൊട്ടിനു ദൃശ്യത കുറവാണ് എന്നാണ് തോന്നുന്നത്. അരുന്ധതിയുടെ വലിയപൊട്ട് എന്ന ദൃശ്യത്തെ ബൃന്ധയുടേതിനോട് ധൃതിപ്പെട്ട് സാദൃശ്യപ്പെടുത്തിയത് എളുപ്പത്തിൽ സാധ്യമാകുന്ന റിഡക്ഷനിസമെന്ന് പറയാവുന്നതാണ്. (പല സാധ്യതകൾ‌ ഉള്ള സങ്കീർണ്ണമായ ഒരു വിഷയത്തെ ഒന്നിലേക്ക് മാത്രമായി ചുരുക്കുക എന്ന അർത്ഥത്തിലാണ് റിഡക്ഷനിസം എന്നു ഇവിടെ പ്രയോഗികുന്നത്.)
വെളുത്ത അരുന്ധതിയുടെ ചുംബനമല്ല മറിച്ച് അതിനെ മാത്രം ആശ്ലേഷിക്കുന്ന, അതിൽ അതിതല്പരരായ ജനസാമാന്യത്തിനാണ് കറുത്ത ഉമ്മകൾ അദൃശ്യമാക്കിയതിന്റെ പ്രധാന ഉത്തരവാദിത്തം. അരുന്ധതി, അയാൾക്ക് പലകാരണങ്ങളൾ കിട്ടിയിട്ടുള്ള പ്രിവിലേജുകളെത്തിരിച്ചറിഞ്ഞ് കറുത്ത ഉമ്മകളുടെ ദൃശ്യതയ്ക്കുവേണ്ടിക്കൂടി വാദിക്കണം എന്ന് നമുക്ക് ആഗ്രഹിക്കാം. തന്റെ ശരീരം എങ്ങനെ തന്നെ കൂടുതൽ ദൃശ്യപ്പെടുത്തി എന്ന് ആദ്യകാലത്ത് ആരുന്ധതി പറയുകയുണ്ടായതിനാൽ അവർ ഇതെപ്പറ്റി കുറെയൊക്കെ ബോധവതിയാണ് എന്നു കരുതാം. തുടർന്ന് അത്തരം കാര്യങ്ങൽ അവർ കൂടുതൽ പറഞ്ഞതായി അറിവില്ല. വേറൊന്ന്, ഏതൊരാളുടേയും ദൃശ്യതയിൽ അയാളുടെ പ്രിവിലേജുകളും അയാളുടെതല്ലാത്ത കാരണങ്ങളും പങ്കെടുക്കുന്നുണ്ട്. ഉദാഹരണത്തിന്, വൈഖരിയുടെ ജിപ്സി കാറ്റ് എന്ന അഴിമുഖത്തിലെ കോളം വൈഖരിക്ക് നൽക്കുന്ന ദൃശ്യതയും പ്രിവിലേജും ഉണ്ട്. ഇത് വൈഖരി എന്ന വ്യക്തിയുടെ ദൃശ്യതയോടൊപ്പം അനിവാര്യമായി സംഭവിക്കുന്ന ഒന്നാണ്. അരുന്ധതിയ്ക്ക് സംസാരിക്കുന്നതിനു കൂടുതൽ വേദികൾ കിട്ടിയത് അയാളുടെ ദൃശ്യത കൂട്ടിയിട്ടുണ്ട്. വെളുത്ത ശരീരം എന്നത് മാത്രമല്ല അയാൾ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നതുൾപെടെയുള്ള കാര്യങ്ങൾ ഈ വേദികിട്ടലുകൾക്ക് കാരണമാകുന്നുണ്ട്. (അയാൾക്ക് ഡിഗ്രിക്ക് റാങ്ക് കിട്ടിയത് ഈ വേദികൾ കിട്ടുന്നതിനു ഒരു വിധത്തിലും പ്രയോജനപ്പെട്ടില്ല എന്നതും അത് കാര്യമായി ഒരിടത്തും പരാമർശിക്കപ്പെട്ടില്ല എന്നതും രസകരമാണ്). ദൃശ്യത കൂട്ടിയത് ശരീരത്തിന്റെ വെളുപ്പ് മാത്രമല്ല എന്നാണ് പറയാൻ ശ്രമിച്ചത്.
ഇനി, അരുന്ധതി കറുത്ത ഉമ്മകൾക്ക് വേണ്ടി വാദിച്ചിരുന്നു എന്ന് സങ്കല്പിക്കുക. കറുത്ത ഉമ്മകൾക്ക് കൂടുതൽ ദൃശ്യത കിട്ടുമായിരുന്നോ? നിലവിലെ അവസ്ഥയിൽ സാധ്യത കുറവാണ്. സൗന്ദര്യരതിഭാവനകൾ‌ ദൃശ്യങ്ങളുടെ സ്വീകരിക്കപ്പെടലിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആ ഭാവനകൾ വെളുത്തതായിരിക്കെ, അരുന്ധതി ബോധപൂർവ്വം ശ്രമിച്ചാൽ പോലും കറുപ്പിനു കൂടുതലോ‌ വെളുപ്പിനോടൊപ്പമോ‌ ദൃശ്യത കിട്ടാൻ നിലവിൽ സാധ്യത കുറവാണ്. തന്നെയുമല്ല കറുത്തവർക്കുവേണ്ടിക്കൂടി സംസാരിക്കുന്ന വെളുത്ത ശരീരം എന്ന വഴിക്ക് അരുന്ധതി എന്ന വെളുത്ത ശരീരം കൂടുതൽ ദൃശ്യപ്പെടുകയും ചെയ്യും! (ഏറ്റെടുക്കൽ, സംരക്ഷിക്കൽ എന്നീ പദങ്ങൾ കൊണ്ട്‌ ഏറും കിട്ടാനിടയുണ്ട്.) ഈ വിഷമവൃത്തത്തിൽ നിന്നും പുറത്തു കടക്കുക വിഷമമാണ്.
അരുന്ധതി എന്ന വ്യക്തി മറ്റു ചിലതുകൂടി പറഞ്ഞിരുന്നെങ്കിൽ, മറ്റു ചിലയിടങ്ങളിൽ കൂടി ഊന്നൽ കൊടുത്തിരുന്നെങ്കിൽ എന്നൊക്കെ നമുക്ക് ആഗ്രഹിക്കാം. പക്ഷേ, അതാവശ്യപെടാനുള്ള നമ്മുടെ അവകാശത്തിൽ എനിക്ക് സംശയമുണ്ട്. എന്തെന്നാൽ, ചുംബന സമരത്തിൽ പങ്കെടുത്തതും അതിനുവേണ്ടി പ്രതികരണങ്ങൾ തുടർന്നതും വ്യക്തികളാണ്. അല്ലെങ്കിൽ, വ്യക്തികൾ എന്ന നിലയ്കുള്ള അഭിപ്രായങ്ങളാണ് സമരക്കാർ പറഞ്ഞത്. അതുകൊണ്ടുതന്നെ, ഓരോരുത്തരും അവരവരുടെ ബോധ്യാനുസൃതമുള്ള നിലപാടുകൾ പറഞ്ഞു. ഒരു കാരണം ചുംബനസമരത്തിനു കൃത്യമായ ഘടനയോ സംഘടനയോ ഉണ്ടായിരുന്നില്ല എന്നതാണ്. സമരാനന്തരമെങ്കിലും, കൃത്യമായ ഒരു ഘടനയൊ സംഘടനയോ വേണ്ടിയിരുന്നു. സമരശേഷം ഉണ്ടായ പ്രശ്നങ്ങളെ നേരിടുന്നതിനു വേണ്ടിയെങ്കിലും അങ്ങനൊന്ന് ഉണ്ടാക്കാമായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ, പറയേണ്ട വിഷയങ്ങളും അതിന്റെ മുൻഗണനാക്രമവും ഒക്കെ കൂട്ടായി തീരുമാനിമായിരുന്നു. ചിലപ്പോൾ, ഏകതാനപ്പെടുത്തലിനെ (homogenisation) കുറച്ചൊക്കെ ചെറുക്കാൻ അതുകൊണ്ട് പറ്റുമായിരുന്നു. പക്ഷേ, അത്തരം ഘടനയോ സംഘടനോ ഇല്ലാത്തതുകൊണ്ട് ഓരോരുത്തരും അവരവരുടെ ശരികൾ പ്രകാരം അവരവരുടെ മുൻഗണനപ്രകാരം സംസാരിച്ചു. അതിൽ, ഏറെ വേദികൾ‌ കിട്ടിയവരും അവരുടെ ചെയ്തികളും കൂടുതൽ പ്രസിദ്ധപ്പെട്ടു. ഇത് ലളിതമാക്കലാണ് എന്നു തോന്നാം. പക്ഷേ, ഇത് വലിയോരളവോളം വസ്തുതയും വാസ്തവവും ആകുന്നു.
വൈഖരി പങ്കുവയ്ക്കുന്ന അശങ്കകൾ പ്രധാനപ്പെട്ടതാണ്. വിയോജിക്കുന്നത് വെളുത്ത ഉമ്മ പരാജയമാണ് എന്നതിലാണ്. ജയപരാജയദ്വന്ദം അത്ര എളുതല്ല വിശദമാക്കാൻ. ഇവിടെ, കറുത്ത പെണ്ണുടലുകളെ മാത്രമല്ല ഒരു പുരുഷ ഉടലിനേയും മീഡിയ പൊലിപ്പിച്ചിട്ടില്ല. ഇത് വൈഖരിയും പറയുന്നുണ്ട്. ബിലാലിനെ പോലും അവർ ഒഴിവാക്കി. ഇങ്ങനൊക്കെ ആണെങ്കിലും, വെളുത്ത സൗന്ദര്യബോധക്കാരുടെ സദാചാരസംഹിതകളെ അരുന്ധതിയുടെ വെളുത്തഉമ്മ ചോദ്യം ചെയ്യുന്നുണ്ട് എന്ന് വൈഖരി പറയുന്നുണ്ട്. വെളുത്ത ആ സൗന്ദര്യബോധം കറുത്ത ആളുകളും പേറുന്നുണ്ട് എന്നതിനാൽ അവരുടെ സദാചാരത്തേയും അത് ചോദ്യം ചെയ്യുന്നു. ആ ചേലിൽ, അരുന്ധതിയുടെ വെളുത്ത ഉമ്മ വിജയം തന്നാണ്. കറുത്ത ഉമ്മകളെ മറയ്ക്കുന്നതിനാൽ വെളുത്ത ഉമ്മ, വൈഖരി പറയും പോലെ, പരാജയം എന്നു സമ്മതിച്ചാൽത്തന്നെയും അതിന്റെ കാരണങ്ങൾ ആലോചിക്കുമ്പോൾ വെളുത്ത ഉടലിന്റെ സാനിധ്യം എന്ന ലളിതമായ ഉത്തരത്തിൽ ശരികേടുണ്ട്. അതുകൊണ്ടുതന്നെ, സമരം വിഭാവനം ചെയ്ത രീതിക്കും പ്രയോഗിച്ച ഘടനയ്ക്കും നിലവിലെ സാഹചര്യത്തിൽ ഉണ്ടാകാനിടയില്ലാത്ത ഒരു വിജയമാണ് വെളുത്ത ഉമ്മകൾ ഇല്ലാതാക്കി എന്ന് എന്ന് വൈഖരി പറയുന്നത്. അതിന്റെ കാരണങ്ങളിലേക്ക് പോയാൽ, കാമ്പസ്സിലെ സ്വത്വരാഷ്ട്രീയ സംഘടനകളുൾപ്പെടെയുള്ളവരുടെ ജെണ്ടർ ബോധത്തെ ചോദ്യം ചെയ്ത വൈഖരിയുടെ തന്നെ ലേഖനത്തെ ഓർക്കാം. (വൈഖരി, 2015 b) സദാചാര നിഷ്ഠയിൽ, സംഘടനാഭേദമില്ലാതെ കാമ്പസ്സിലെ കുറേയേറെ പ്രജകൾ ഒരേതൂവൽപക്ഷികളാകുന്നു എന്നതും ഓർക്കാം. ഏറ്റകുറച്ചിലുണ്ടെങ്കിലും, പെണ്ണുങ്ങളോടുള്ള സമീപനത്തിലും നോട്ടങ്ങളിലും മേലാളകീഴാളനിറഭേദമന്യേ പുരുഷർക്ക് ഇപ്പോഴും സാമ്യങ്ങളാണ് ഏറെ ഉള്ളത് എന്ന അനുഭവങ്ങളെയും ഓർക്കാം. ഈ നോട്ടക്കാരെ ഏറെ ബേജാറിലാക്കാൻ ചുംബനസമരത്തിനും വെളുത്ത ഉമ്മയ്ക്കും കഴിഞ്ഞു.
കാര്യങ്ങൾ എളുതല്ല. സൈദ്ധാന്തികമായി, ചുംബനസമരത്തിനു വൈഖരി പറയും പോലുള്ള വിവക്ഷകൾ ഉണ്ടാക്കാൻ പറ്റുമായിരിക്കും. HCU-സമരം മറ്റൊരു രീതിയിൽ വിഭാവനം ചെയ്യപ്പെട്ടതും ഭിന്നലൈംഗികതയുൾപ്പെടെയുള്ള പ്രശ്നങ്ങൾ അഭിസംബോധനചെയ്യുന്നതിനായി തയ്യാർ ചെയ്തതുമായ ഒരു അക്കാദമിക് വേദിയായിരുന്നിരിക്കാം. അതിനു മറ്റു സാധ്യതകളും കണ്ടേക്കാം. പക്ഷേ, സംഭവിച്ചത് (സഹോദരങ്ങളുടേയും ഭിന്നലൈംഗികരുടേയും ഉമ്മകൾ‌ ഉണ്ടായെങ്കിലും അങ്ങനല്ല. ഉമ്മകൾ, രതിജന്യമല്ലാത്തതുണ്ടെന്ന് ഈ രാജ്യത്തെ ഇപ്പൊഴത്തെ ബോധ്യമല്ല.) അതിന്റെ ഒരു കാരണം, പ്രായോഗിക തലത്തിൽ ഈ സമരത്തിനുള്ള കുറവുകളാണ്. വ്യക്തിയായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി നമുക്ക് സംസാരിക്കാൻ പറ്റില്ല. അക്കാദമിക് ചർച്ച നടത്താം. പക്ഷേ, പ്രയോഗത്തിൽ അത് പരാജയപ്പെടും. കാമ്പസ് എന്ന അക്വേറിയത്തിനു പുറത്ത് ആ വാദങ്ങൾ ആ അളവിൽ സ്വീകരിക്കപ്പെടുകയില്ല. അത് സമരക്കാരുടെ മാത്രം പ്രശ്നമല്ല. നമ്മൾ ജീവിക്കുന്ന ഇടം ചിലതുകളെ കാണാൻ തയ്യാറാകില്ല. അങ്ങനെ വന്നാൽ, കാണാൻ മടിക്കുന്ന ചിലത് ഉണ്ട്‌ എന്ന് തെളിയിക്കുനതിനു മുൻഗണന കൊടുക്കേണ്ടി വരും. (തെലങ്കാനയിലെ കാമ്പസ്സിൽ, സ്ത്രീകൾ മുന്നിട്ട് നടത്തിയതായി പറയപ്പെടുന്ന ചുംബനസമരത്തിൽ, തെലുങ്കാനക്കാരികൾ എവിടെ? അവരുടെ ദൃശ്യത എത്ര എന്ന്? എന്നൊക്കെ ആലോചിക്കാവുന്നതാണ്. നമ്മുടെ സൈദ്ധാന്തിക സൂക്ഷ്മദർശനികൾക്ക് നമ്മൾ കരുതുന്നത്ര ഫോക്കൽ പവർ ഇല്ലെന്നാണ് തോന്നുന്നത്.) സർവ്വരോഗസംഹാരിയാകാനുള്ള കോപ്പൊന്നും ചുംബനസമരത്തിനില്ല. എല്ലാരോഗത്തിനുമായി ഒറ്റമൂലി ആഗ്രഹിക്കാം. പക്ഷേ, അത് ഉണ്ട്‌ എന്നും ഉണ്ടെങ്കിൽ തന്നെ ഫലിക്കുമെന്നും കരുതാൻ ഇപ്പോൾ നിർവ്വാഹമില്ല.
നൻട്രി
ഈ കുറുപ്പിനെ അതിന്റെ ആദ്യകോലത്തിൽ വായിച്ച് വിമർശിച്ച്, തെറിവിളിയല്ലാതെയും സംവാദത്തിനു സാധ്യത്യുണ്ടെന്ന് നിസ്സങ്കോശം വെളിവാക്കിത്തന്ന വൈഖരിയ്ക്ക് വാഴ്തുകൾ. വസ്തുതാപരമായ സംശയങ്ങൾ തിരുത്തിയ അരുന്ധതിക്കും നന്ദി.
എന്നത്തേയും പോലെ ആദ്യവായനക്കാരിൽ ഒരാളായ ശ്രീജിത്തിനും.
കുറിപ്പുകൾ
ചുംബനസമരത്തിന്റെ പെട്ടെന്നുണ്ടായ കാരണം (കോഴിക്കോട്ടെ ഡൗണൺ ടൗൺ ആക്രമണം) മുതലായ കാര്യങ്ങൾ ഇതിൽ പരിഗണിച്ചിട്ടില്ല.
ഭൂരിപക്ഷം, ജനസാമാന്യം എന്നിവ ഒരേ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അവയെ നിർവചിക്കുന്നില്ല.
ഭിന്നലൈംഗികത എന്നത് heterosexual അല്ലാത്ത എല്ലാ ലൈംഗികതകളേയും കുറിക്കാൻ ഉപയോഗിക്കുന്നു.
ബിബ്ലിയോഗ്രഫി
വൈഖരി ആര്യാട്ട് , 2015a, ചുംബനസമരത്തിന്റെ ഒരു വർഷം: ചുവന്ന ചുണ്ടുകളാൽ മുറിവേറ്റവർക്ക്, http://www.azhimukham.com/news/7910/kiss-of-protest-one-year-kerala-india-moral-police-discourse-discussion-vaikhari/08/11/15
വൈഖരി ആര്യാട്ട്, 2015b, On Immoral Women, Sex And Caste - A Conversation, http://www.countercurrents.org/aryat021015.htm
അനു കെ ആന്റണി, വൈഖരി ആര്യാട്ട്, 2014, ഞങ്ങളുടെ ചുണ്ടുകൾ ആരെയാണ് മുറിപ്പെടുത്തുന്നത്? http://www.azhimukham.com/news/2529/moral-policing-kiss-of-love-culture-kerala-hcu-protest-sangh-vaikhari-anu
താഹിർ ജമാൽ കെ.എം., 2015, സവർണ്ണ ശരീരങ്ങളും കീഴാള ഇടപെടലുകളും: പുതിയ ചെറുപ്പത്തിന്റെ വർത്തമാനങ്ങൾ, http://utharakalam.com/?p=13468
എസ്.കെ.പൊറ്റക്കാട്, ഒരു ദേശത്തിന്റെ കഥ
എം.വി.ദേവൻ, ദേവസ്പന്ദനം

Friday, October 30, 2015

പണി കിട്ടാവുന്ന പ്രേമവിചാരങ്ങൾ


സ്ഥിരം പറ്റേണിൽ ഇച്ചിരി പ്രേമം ആകാം എന്ന് ചിന്തിച്ചാണ് എഴുതാനിരുന്നത്. ആർഷഭാരതത്തിലെ പ്രേമത്തിന്റെ മൊത്തക്കച്ചവടക്കാരനും കലാകാരനുമായ ശ്രീകൃഷ്ണൻ വൃന്ദാവനത്തിനെ ധ്യാനിച്ച് പണിക്കിരുന്നു.
"നീരവനിശീധത്തിലവളെച്ചുംബിച്ചൊരു
പൂക്കടമ്പാക്കുന്നു നീ കാർമുകിൽ വർണ്ണാ കണ്ണാ..."
പെട്ടെന്നൊരു ഉൾവിളി ഉണ്ടായി. ആധ്യാത്മിക സെൻസറിംങ്ങിനും അശ്ലീലാരോപണത്തിനും നല്ല ചാൻസ് ഉണ്ട്. മാര്യേജ് സർട്ടിഫിക്കറ്റില്ലാതെ രാഥ കൃഷ്ണന്റെ ഒപ്പം ഇരുന്നത് പ്രശ്നമാകും. അവരുടെ ദൈവത്തെ അപമാനിച്ചു എന്ന മതദ്രോഹക്കുറ്റത്തിനു എഴുത്താളൻ അകത്തുമാകും. കൊഴുത്ത ചെളിയിൽ കനത്ത ഇരുട്ടിൽ താമര വിരിഞ്ഞു നില്ക്വാണല്ലോ. കഴുത്താണ് പ്രധാനം. കൽബുർഗിയെ കൊന്നത് ഇപ്പോഴും അജ്ഞാതരാണ്. ആകയാൽ പണിതീരും മുന്നേ പണി നിർത്തി.

സ്റ്റൈൽ തീരുന്നില്ലല്ലോ. “മുന്തിച്ചാറും മധുരസംഗീതവും സുന്ദരിപ്പെണ്ണും" വാനശാസ്ത്രവും ഒക്കെയായി ഒമർഖയാമുണ്ടെങ്കിലും അത്രേമൊന്നും പറ്റാത്തോണ്ട്, 'കരളിലെ കഹനിലെ കലക്കങ്ങൾ തെളിയണ' മാപ്പിളശീലു പിടിക്കാം.
"ഇശലിലിനിയും തേനല്ലേ
ഇവനു ഖൽബിലു നീയല്ലേ
കൂടെ നീ തൊട്ടിരിക്കുമ്പോൾ സുവർഗ്ഗമല്ലേ.”
റബ്ബേ, ഹലാക്കിലായി. തൊടാൻ പാടില്ലായിരുന്നു. തൊടാൻ പോയിട്ട് അടുത്തിരിക്കാൻ പാടില്ലാന്ന് തിട്ടൂരം ഉണ്ട്. തൊട്ടും പിടിച്ച്വോള്ള ഒരു പാട്ടും വേണ്ട. അതുമല്ല, ഇസ്ലാമായലും അതിലെ അസ്സലാണെന്നതിനു സർട്ടിഫിക്കറ്റും വേണം. അപ്പഴാ, ഇതൊന്നുമല്ലാത്ത ഒരാൾ. കാണാനോ മിണ്ടാനോ‌പാടില്ല അപ്പഴാ വളിച്ച പ്രേമം. മോനേ, മീൻ എത്ര കഷ്ണാക്കാം എന്ന സംശയം മാത്രമല്ല ഉമ്മവയ്ക്കണതു പോലും ചിലപ്പോ തടിക്ക് കേടാണ്. അങ്ങനെ അതും നിന്നു.

ന്നാപ്പിനെ ഉത്തമഗീതം മതി. സലാം സോളമൻ,
എന്റെ പ്രിയേ,
എന്റെ പ്രേമമേ, നീ എങ്ങ്?
ഏകാകിയായ ഇവനെ നീ അറിയുന്നില്ലേ?
ഇത് കൊടുംപ്രശ്നാകും. മാമോദീസാ വെള്ളം തലയ്ക്കു വീഴാത്ത ഒരുവൻ ജ്ഞാനസ്നാനയായ ഒരുവൾക്ക് പ്രേമം കൊടുക്കാൻ ചെന്നാൽ പിന്നെ കുഴിക്കാട്ടിലാകും. അതായത് കാട്ടിലെ കുഴിയിലാകും കിടപ്പ്.

എന്തൊ ചെയ്യും?
പ്രേമം സില്മ കൊടുംഹിറ്റായവളർന്നതുമിവിടം
മുക്കംകാരുടെ പ്രേമകഥയോടിയതുമിവിടം
ലേകിൻ
ബീഫ് കറി ഉള്ളിക്കറിയായ് മാറ്റുന്നതിവിടം
ലൗവ്‌‌ജിഹാദിൻ നുണകളെ വളർത്തിയതിവിടം
ആകയാൽ,
സിനിമേലങ്ങനെ പലതും പറയാം. എന്നും വച്ച് കാക്കാച്ചെക്കൻ നായരച്ചിയെയോ നയർ ചെക്കൻ തട്ടത്തിൻ മറയത്തെ ഉമ്മച്ചിക്കുട്ടിയേയോ പ്രേമിക്കാൻ അങ്ങ് ചെല്ല്. ‘ചോരപ്പൊഴ ഒഴുകും. കരയോഗം ഇളകും.' കൃസ്ത്യാനികൾക്ക് പള്ളിവഹ പ്രേമം ശര്യാക്കുന്നുണ്ട്.
സില്മ ഓടും. കൂട്ടം തെറ്റി പ്രേമിക്കാൻ നോക്കും പടപ്പുകൾ ഒടിയോടി തടി തീരും.

ഇനി,
'അഹം ബ്രഹ്മാസ്മി' എന്നൊ 'ആനൽ ഹഖ്' എന്നോ ജപിച്ച് പച്ചവെള്ളോം കുടിച്ചിരിക്കാം. (പൊതു പ്പീന്ന് വെള്ളമെടുക്കാൻ നോക്കി തടി ബെടക്കാക്കണ്ടാ).
"ലക്ഷം ............. ഒത്തൊരുമിച്ചാൽ
ലക്ഷണമൊത്തവയൊന്നോരണ്ടോ" എന്ന് മനസ്സിൽ പറഞ്ഞ് കലിപ്പ് തീർക്കാം.
സ്വസ്ഥി.

Sunday, October 18, 2015

തിരച്ചിൽ


പൊടുന്നനെ,
അതുവരേത്തൊട്ട
ശ്ലഥസാരങ്ങളും മാഞ്ഞു
വചനങ്ങൾ ഏകാന്തതയ്ക്ക് ചിലമ്പിട്ടു.
നിനക്ക് നൊന്തു.

നേരംതെറ്റിയ വാക്കിൻ നിസ്സഹായത
വാഴ്വിൻമുദ്രയാക്കിയ സാരശൂന്യമാം സന്ദിഗ്ദ്ധത
നീരവമബോധത്തിൽ കുറിക്കുന്നതൊക്കെയും
വിരലൂർന്നുപോം വെള്ളത്തുള്ളിപോൽ ചിതറുന്നു.

അത്രയേയാകുന്നുള്ളൂ മുഴുമിക്കാത്ത വാക്കിൻ
വിഷമാണിങ്ങ് നീലകണ്ഠമായ് കാണുന്നത്.
ആരെയെന്നറിയാത്ത തേടലിൻ തുടർച്ചയിൽ
ആരുടേമല്ലാതായിച്ചിതറിയില്ലാതാകും
തിരയെന്നുണ്മ,
ചാരുനിശ്ചലനിമിഷത്തിൻ
സാന്ദ്രനീലിമ‌‌, മായാവാനകാളിമയാകാം‌‌.

തിരയുന്നോ നീ മൂകം?
തിരയുയർന്നുൾക്കടൽ
നുരയിൽ നിലാവുപോൽ
ശകലങ്ങളാം നമ്മൾ.

Sunday, October 4, 2015

അലങ്കാരങ്ങളില്ലായിരുന്നേൽ


എത്ര ശ്രമിച്ചാലും
എപ്പോഴും തുറന്നുവയ്ക്കാനാവില്ല കണ്ണുകൾ.
നിസ്സഹായത,
നീക്കുപോക്കുകളിലൊതുങ്ങാതെ
വാക്കിലേക്ക് ചുരുങ്ങാതെ
തുടരുന്നത് അങ്ങനാകാം.
നിസ്സംഗതയിൽ അഭയം തേടുന്നത് അപ്പോഴാകാം.

അല്പം ശ്രമിച്ചാൽ
സൗകര്യപൂർവ്വം അടയ്ക്കാവുന്നതേയുള്ളു കണ്ണുകൾ.
പ്രവൃത്തിയേക്കാൾ‌
വാക്കിന് വലുപ്പംവച്ച്
കണ്ണടയ്ക്കൽ
കണ്ണടയ്ക്കുപുറത്തേക്ക് വളരുന്നത് അങ്ങനാകാം.
ആത്മനിന്ദയിൽ ആശങ്കപ്പെടുന്നത് അപ്പോഴാകാം.

ഭാഷയിലങ്കാരങ്ങളില്ലായിരുന്നേൽ
സുഹൃത്തേ,
കഴുകിത്തീരാത്ത
ചളിപുരുണ്ടകൈ ചൂണ്ടി
നമ്മളെന്നേ തല്ലിപ്പിരിഞ്ഞേനേ.

Monday, August 17, 2015

കിനാശ്ശേരി

അതിരുകൾകൊണ്ട്
രാഷ്ട്രങ്ങളെ ഉണ്ടാക്കുന്ന
കാർട്ടോഗ്രഫിക്ക് വഴങ്ങാത്ത,
ഭൂപടത്തിൽ ഇല്ലാത്ത
ഒരിടമുണ്ട്.

പെയ്യാക്കിനാക്കളുറഞ്ഞുരുവമാകും
മേഘരാജ്യമതെന്ന്
കാറ്റുകൾ അടക്കം പറയും.
പായ്ക്കപ്പലുകളുടെ പറുദീസയിലെ
അവസാന തുറമുഖമെന്ന്
കടൽ മൊഴിയും.
ഹൃദയത്തോടുപമിച്ച് ചേലുകളയാതെ
ചെമ്പരത്തികളെ പൂക്കാൻ വിടുന്ന
കാല്പനികരുടെ ദ്വീപാണതെന്ന്
ഞാൻ.
രൂപക്കൂടുകളുപേക്ഷിച്ച്
ആത്മാക്കൾ ചേക്കേറുന്ന കൂടെന്ന്
നീ.
അങ്ങനെ
രൂപകങ്ങളുടെ ഭാഷയിൽ
കിനാശ്ശേരി രൂപം കൊള്ളും.

മുമ്പില്ലാതിരുന്ന മുനമ്പുകളിലേക്ക്
വാക്കുകളുടെ മുന നീളും
വചനം സത്യമാകും
വെള്ളം വീഞ്ഞാകും
അരുതുകളുടെയുക്തിക്കപ്പുറത്തേയ്ക്ക്
വെയിൽ പരക്കും
ഭൂമിപൂക്കും.

ഭൂപടത്തിലില്ലാത്തിടങ്ങൾ
ഇല്ലാത്തതല്ലെന്നറിഞ്ഞ
കിനാശ്ശേരിക്കാരായ നമ്മൾ ചിരിക്കും.

Thursday, August 13, 2015

വയലറ്റിനുള്ള കത്തുകൾ

പ്രേമം കവിതയ്ക്കു പറ്റിയതും കാശിനുകൊള്ളാത്തതുമായ കൊഴമാന്തരം പിടിച്ച ഒരേർപ്പാടാണ് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട്. (ആരേം കിട്ടിയില്ലേൽ, തല്കാലം അതിലൊരാൾക്ക് എന്റെ പേരു കൊടുക്കാം.) അങ്ങനത്തെ ഒരാളെ പ്രേമങ്ങളിലേക്കും അതിന്റെ ബേജാറുകളിലേക്കും ആട്ടിയോടിക്കുന്ന കവിതകൾ "വയലിറ്റിനുള്ള കത്തുകളിൽ' ഉണ്ട്. എങ്ങിനെന്നാൽ,
"നീ സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും
ഒരാൾ അഹങ്കരിക്കുന്നില്ല എങ്കിൽ
അയാൾക്ക് എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാൻ" എന്ന് പറഞ്ഞ്, പ്രേമം വിനയപ്പെടുത്തും എന്ന പഴയപേച്ചിനെ പുറത്താക്കികൊണ്ട്‌ പ്രേമിച്ച് അഹങ്കരിക്കാനുള്ള വഴിതെളിയിച്ചുകൊണ്ടുമാണ് ആട്ടിപ്പായിക്കൽ സാധിക്കുന്നത്.
"വെട്ടിത്തിരുത്താനാകാത്ത
നിസ്സഹായതയാണ്
ഓർമ്മ.” എന്നു മറ്റൊരു കത്തിൽ. വസന്തത്തോട് പേരു ചോദിച്ച് കവിതക്കാരനാണല്ലോ, വസന്തവുമായുള്ള പൊതുഇടപാടുകൾ പ്രണയികൾക്ക് പതിച്ചു കൊടുത്തതാണല്ലോ എന്നൊക്കെ കരുതി ക്ഷമിക്കാം. "ആദ്യം മരിച്ചാൽ/ നിന്നെ ആരു നോക്കുമെന്നാല്ലയിരുന്നു/ ആരെല്ലാം നോക്കുമെന്നായിരുന്നു സങ്കടം" എന്ന് സ്നേഹത്തിന്റെ വാസ്തവ അല്ലെങ്കിൽ സ്വാർത്ഥത്തെക്കുറിച്ച് പറഞ്ഞ ആളാണ്. പക്ഷേ,
"സ്നേഹിക്കുന്നതിനേക്കാൾ
സങ്കടകരമായി
എന്തുണ്ടീഭൂമിയിൽ" എന്ന ചോദ്യം മാപ്പർഹിക്കുന്നതായി തോന്നുന്നില്ല.
അതുകൊണ്ട്, പ്രേമത്തിന്റെ പൈറേറ്റടോ‌ അല്ലാത്തതോ ആയ കോപ്പികണ്ട് കയ്യടിക്കുന്നതാണ് തൊന്തരവുകൾ കുറക്കാൻ നല്ലത്.
പ്രേമിക്കുന്നവർ ഈ പുസ്തകം കൂട്ടുകാരിക്കോ കൂട്ടുകാരനോ കൊടുക്കാതിരിക്കുക. പ്രേമിക്കാത്തവർ, ഈ പുസ്തകം വായിക്കാതിരിക്കുക. എന്തെന്നാൽ, ഇത് നിങ്ങളെ പ്രേമിപ്പിക്കാനോ തദ്വാരാ കത്തെഴുതിപ്പിക്കാനോ ഇടവരുത്തിയേക്കാവുന്ന ഒരു കിത്താബാണ്.
Anything that can possibly go wrong, does- എന്നാണല്ലോ മർഫീടെ നിയമം പറയുന്നത്. അച്ചേലിക്ക്, ഈ പുസ്തകം വായിച്ചാലും ഇല്ലേലും, വരാനുള്ള പ്രേമം സെൻസർബോർഡിൽ തങ്ങില്ല. ആകയാൽ, "വയലറ്റിനുള്ള കത്തുകൾ വായിച്ചിട്ട്" പ്രേമപ്പെടുന്നതോ പ്രേമത്തിൽ തുടരുന്നതോ ആണ് വായിക്കാതെ പെടുന്നതിനേക്കാൾ നല്ലത് എന്നാണ് ഇപ്പോൾ എന്റെ ഒരു ഇത്.

വയലറ്റിനുള്ള കത്തുകൾ-കുഴൂർ വിൽസണാൽ വിരചിതം.
സൈകതം ബുക്സ് പ്രസാധനം.

Monday, August 10, 2015

മൂന്നു കവികളെപ്പറ്റി


മൂന്നു കവികളെപ്പറ്റി അതായത് അവരുടെ കവിതകളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പുസ്തകം ഇറക്കി ഇതുവരെ ആരേം ഉപദ്രവിച്ചിട്ടില്ലാത്ത മൂന്നുപേരാണ് ഇവർ.
ഇതെഴുതുന്നവന്റെ പക്ഷപാതങ്ങളുടെ പ്രകടനം മാത്രമാണ് ഈ കുറിപ്പ് എന്നും മുന്നേ അറിയിക്കുന്നു.

"പരസ്പരം കടന്നു പോകുമ്പൊളൊക്കെയും
നാം മിണ്ടണമെന്നില്ലല്ലോ" എന്ന വരിയാണ് ബിബിനിൽ നോമിനെ ആദ്യം കുരുക്കിയത്. നിത്യോപയോഗത്തിനുള്ള സാദാവാക്കുകളെയാണ് ഇവൻ കൂട്ടിച്ചേർന്ന് കവിതയാക്കണത്. സ്ഥിരം കാണുന്ന കാഴ്ചകളെ ചിലപ്പോഴൊന്നു കറക്കിവിടും. അങ്ങനെ വട്ടം കറക്കിയപ്പോളാകണം‌ "കാറും ബൈക്കുമില്ലാത്തവരോട്‌" എന്ന കവിത ഉണ്ടായത്.
"കാറും ബൈക്കും ഇല്ലാത്തവരോട്
കൂറ്റനാദരവ്
നിങ്ങളിതുവരെ യാത്രകളെ സ്വകാര്യവൽക്കരിച്ചില്ലല്ലോ
വികസ്വരദേശത്തിനായി പുകവമിച്ചില്ലല്ലോ
ഒരുപരിധിവരെ വേഗത്തെ ചെറുത്തു നിന്നല്ലോ" (കാറും ബൈക്കുമില്ലാത്തവരോട്‌ )
ഇങ്ങനാണ് കവിത പോകുന്നത്. ചെറിയ ചിരിയോടെ വായിക്കാം. വ്യാഖ്യാനത്തിന്റെ അസുഖം ഉള്ളവർക്ക് ഇതിൽ കൊടും രാഷ്ട്രീയം ഉണ്ടെന്നും കാണാം. ഇന്ത്യേലുണ്ടാക്കൽ പരിപാടിക്കൊരു താങ്ങാണോ‌ ആ പുകവമിക്കാതിരിക്കൽ എന്നു സംശയിക്കാം. കവിയോട്‌ചോദിച്ച് അർത്ഥം ചോദിച്ച് നോം അല്പനാകാനില്ല. വണ്ടിയില്ലാത്തോൻ വെറും തെണ്ടി എന്നു നിനച്ചു കുതിച്ച് റോട്ടിലെ ബ്ലോക്കിലിഴയുന്ന നമ്മൾ ഈ കവിത വായിക്കണം.
"അപരിചിതനരക്ഷിതൻ!” എന്നുമൊരു കവിതേണ്ട്. ഇഷ്ടലിംഗത്തിൽ വായിച്ചോളണം എന്ന മുന്നറിയിപ്പിൽ തുടങ്ങുന്നു. താല്പര്യം പോലെ, അവളെന്നോ അവനെന്നോ വിചാരിച്ചോണം . എന്ന് പറഞ്ഞാല് എഴുതിയവന്റെ അക്കൗണ്ടിലേക്ക് കവിതയെ ചുരുക്കേണ്ട വായിച്ചോരെടുത്തോളൂ കവിത എന്ന വല്യ മനസ്സാകുവോ? ആർക്കറിയാം. എന്തായാലും,
"അവളുടെ ഭാവനയിൽ ഈ വിരലുകളെന്തായിരിക്കും
നീണ്ട് ഞാന്നിരിക്കുന്നയീ
ഇരുപത് നാരുകളിൽ
അവയുടെ അഗ്രശുഭ്രപ്രതലത്തിൽ,ആകെപരപ്പിൽ
വരച്ചുമായ്ച് കിനാക്കളാകുമോ ഈ കൈരേഖകൾ
അവളുടെ ഭാവനകളിൽ
അരക്ഷിതനാണ് ഞാൻ"..
കവിതയിങ്ങനെ പോകുന്നു. അവളുടെ ഭാവനയിലെ ഞാൻ എന്താണ് എങ്ങനാണെ എന്നൊക്കെ ആലോചിച്ച് ബേജാറാകാത്ത ജീവിതങ്ങൾ ഉണ്ടാകാനിടയില്ല. ഉണ്ടെങ്കിൽ, ആ ജീവിതങ്ങൾ മുദ്രാവാക്യമില്ലാത്ത നടജാഥപോലെ അറുബോറൻ അനുഷ്ഠാനമായിരിക്കും എന്ന് ഞാൻ പറയും. അവളുടെ ഭാവനകളിലോളം ഞാൻ അരക്ഷിതനാകുന്ന ഇടം വേറില്ലതന്നെ.
ബിപിന്റെ സകല കവിതകളും മഹത്തരം എന്നല്ല. ബോറൻ സാധനങ്ങളും ഉണ്ട്. ലേകിൻ, നോം ഇടക്കിടെ പോയി വായിക്കുന്ന കവിതകൾ‌ പടച്ചിട്ടുള്ള മഹാത്മാവാണ് ഈ കവി. ആവശ്യാക്കാർ അവന്റെ എഫ്.ബി. പ്രൊഫൈലിൽ പോയി വായിപ്പിൻ.
ഉറപ്പുള്ള വാക്കുകളാണ് ഷംസൂന്റേത്. വാക്കിന്റെ ഉറപ്പ് എന്നു പറത്താല് വെറുംവാക്കായി ഒന്നും പറയുന്നില്ല എന്ന് തന്നെ. കല്ലടുക്കും പോലെ ഷംസു വാക്കുകളെ കെട്ടിയുറപ്പിക്കുന്നു. അതിൽ നിന്ന് ഒന്നും നീക്കാനാകില്ല. അത്ര ഉറപ്പ്.
സ്വർഗം സകലാരും ഭോഗിക്കപ്പെടുന്നതുകൊണ്ട്
ഞാൻ നരകവുമായി പ്രേമത്തിലാണ്. (എന്റെ വെള്ളിയാഴ്ച.) എന്ന കവിതകൊണ്ട് ഏറുകൊണ്ടവർ ഏറെ. കവിക്ക് തെറിയും ഏറി.
"മരിച്ചതിനു ശേഷം
നേരെ പോകണം
ജന്മദേശത്തേക്ക്.
ആരംഭം പോലെ
അളവുകോലുകൾക്ക്
പിടികൊടുക്കാതെ
ഒരു മടക്കം.” (മൃത്യോമ:) അതെ അളവുകോലുകൾക്ക് വഴങ്ങാൻ തീരെ താല്പര്യമില്ലാത്തതുകൊണ്ട് ഷംസു എല്ലാം ഉറപ്പിച്ച് രൂക്ഷമായിത്തന്നെ പറയും. നിലപാടുകളെപ്പറ്റി സംശയം ഇല്ലാത്ത ഒരാൾക്ക് പറയുന്നതിനെപ്പറ്റി പേടിയോ സംശയമോ‌ഉണ്ടാകില്ല. ആകയാൽ, പേടിപ്പിച്ച് വൃത്തഭംഗം വരുത്താവുന്നതോ പ്രലോഭിപ്പിച്ച് വൃത്തത്തിലാക്കാനോ പറ്റില്ല ഈ കവിയുടെ കവിതകൾ.
(ഷംസൂന്റെ എന്റെ വെള്ളിയാച്ചയെക്കുറിച്ച് പണ്ടെഴുതീത് ഇവിടെ. നരകപ്രേമത്തിന്റെ കവിത )
അനൂപിന്റെ പലകവിതകളും എനിക്ക് പിടികിട്ടാറില്ല. കാരണമൊരു പക്ഷേ, പടം വരക്കാൻ അറിയുന്ന ഇവൻ വാക്കുകൾകൊണ്ടൂം വരക്കുന്നതാകണം. വര നമുക്ക് എളുപ്പം പിടിതരുന്ന ഒന്നല്ല. ഒന്നല്ല. റെഡിമേടായി പിടി തരുന്നത് മാത്രം നോക്കാനാണേൽ എന്തോന്ന് കവിതാ വായനപക്ഷേ, വായിക്കുന്ന എന്നെ എവിടെലും ഇവൻ ഉടക്കിയുടും. 
"നഗ്നതയുടെ വസ്ത്രമുരിഞ്ഞ് കുന്നിനുമീതേ അവരിരുന്നു"
"മരിച്ച പീറ്ററിനെ നാട്ടുകാർ എടുത്തുകൊണ്ടുവന്ന ഉച്ച,
അവളിൽ വൈകുന്നേരമായില്ല.” എന്നിടത്ത് ഉടക്കിയാണ് "നഗ്നതയുടെ വസ്ത്രമുരിഞ്ഞ് കുന്നിനുമീതേ അവരിരുന്നു.” എന്ന കവിത ഞാൻ വീണ്ടും വീണ്ടും വായിച്ചത്. വായന ഫീലാകുന്നു എന്ന പഴഞ്ചൻ ഡയലോഗ് ഈ കവിതയോട് ചെയ്യുന്ന അന്യായം ആകുമെന്നതിനാല് നോം ഉപേക്ഷിക്കുന്നു. എന്നാലും, കാലം നിന്നുപോകുന്ന ആ നിമിഷത്തെ എത്ര അനായാസമായാണ് ഇവൻ പൊലിപ്പിച്ചത് എന്ന് അസൂയപ്പെടാതിരിക്കാനായില്ല.
കവിത അവിടെ തീര്ന്നില്ല. "മരണത്തിനുപിന്നിലുണ്ടായതായി കരുതപ്പെടുന്ന ലീലാമ്മയുടെ രാത്രി" യിൽ ആ കവിത തുടരുന്നു.
"നിശബ്ദതയുടെ
പൊതുചിഹ്നത്തിൽ
അവർ മത്സരിക്കുന്നു.
ഒരുമിച്ച് പറയുമ്പോൾ മാത്രം കേൾക്കുന്ന
സ്പർശങ്ങൾ അവർക്കിടയിലായുണ്ട്.”
ഇങ്ങനെ ഉടക്കിയിടാനുള്ളത് പലതും അതിലുണ്ട്. പല കവിതളെ ബന്ധിപ്പിക്കുന്ന ഈ രീതി നമുക്കത്ര പരിചയമുള്ളതല്ല.
"കരിനീല സന്തോഷത്തിന്റെ മഞ്ഞനിറമുള്ള ബോഗി.” ഫുൾടിഫുൾ കളർഫുള്ളാണ്.
പൂച്ചകൾ മറ്റൊരലങ്കാരമായി പിന്നെയും കടന്നുവരും
അവരുടെ നാടുവിടലുകൾ പ്രതീകാത്മകം പോലുമല്ല
എങ്കിലും"
എന്നാണ് കവിത തുടങ്ങുന്നത്.
ഞാനിനീം ഇവന്റെ കവിതയെപ്പറ്റി നല്ലതു പറഞ്ഞ് വിശദമാക്കിത്തരുമ് എന്നു കരുതി ഇവിടെ ചുറ്റിത്തിരിയണ്ട. ഈ കുറിപ്പ് ഇവിടെ തീരുന്നു. പോയി കവിതവായിപ്പിൻ.
മേല്പറഞ്ഞ മൂന്നുപേരുടേം ചിലകവിതകൾ ഇടക്കിടെ പോയി വായിക്കുകേം ചുമ്മാ സന്തോഷിക്കുകേം ചെയ്യുന്നതുകൊണ്ട്‌ ഇതിങ്ങനെ പടച്ചു എന്നു മാത്രം. ഇവരെഴുതുന്നത് നോം വിടാതെ വായിക്കുന്നു.
പുസ്തകം ഇറക്കി എന്ന പാതകം ചെയ്തതിനാൽ രാജേഷ് ചിത്തിര (ഉന്മത്തതയുടെ ക്രാഷ്‌‌ലാന്റിംഗുങ്ങൾ, ടക്വില) ഹരിശങ്കരൻ അശോകൻ (പിസ്കോണിയ മസ്കു) തുടങ്ങിയ കവികളെ ഈ കുറിപ്പിൽ നിന്നും നിഷ്കരുണം പുറന്തള്ളിയിരിക്കുന്നു.

Thursday, August 6, 2015

രാമരാജ്യത്തെ നീതിവ്യവസ്ഥയെക്കുറിച്ച്

രാമരാജ്യത്തെക്കുച്ചോ അതിന്റെ നീതിവ്യവസ്ഥയെക്കുറിച്ചോ നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്നു തോന്നുന്നു. അതുകൊണ്ടല്ലേ ഒരാളെ തൂക്കിക്കൊന്നപ്പോള്‌ ഇങ്ങനെ കോലാഹലപ്പെടുന്നത്. നമ്മുടെ ബാബറി മസ്ജിദ് നിൽക്കുന്നിടത്ത് ജനിച്ചതായി ആർഷഭാരതസംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാർ ജനനസർട്ടിഫിക്കറ്റ് കൊടുത്തിട്ടുള്ള രാമന്റെ രാജ്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ടി.രാമന്റെ ജനനസർട്ടിഫിക്കറ്റുണ്ടാക്കാൻ രഥമോട്ടിയാണല്ലോ ഡെൽഹിയിലെ സിംഹാസനത്തിലേക്ക് രാമാനുയയികൾ കയറിയത്. വിശാലനെഞ്ചരുടെ അക്കാല അവതാരരൂപത്തിനു ലോഹപുരുഷൻ എന്ന് ഖ്യാതി.

വ്യാജസർട്ടിഫിക്കറ്റുണ്ടാക്കൽ, ആൾമാറാട്ടം, ബലാത്സംഗം, തുടങ്ങിയ സുകുമാരകലകൾ ആർഷഭാരതസംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. ഇതിനു ചില തെളിവുകൾ രാമായണത്തിലുണ്ട്. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിൽ അഹല്യാമോക്ഷം നോക്കുക. ഭാരതത്തിലെ ദേവപ്രമാണിയായ ഇന്ദ്രൻ ചെയ്തത് സ്മരിക്കുക.യുദ്ധകാണ്ഡം നോക്കുക. രാവണന്റെ ഭാര്യയായ മണ്ഡോദരിയോട് അംഗദാദികൾ ചെയ്തത് നോക്കുക.മറ്റേ ഇതിഹാസം,മഹാഭാരതം നോക്കിയാൽ സംസ്കാരിക സീൻ കൂടുതൽ കോണ്ട്രയാകും. ഉദാ:പഞ്ചപാണ്ഡവരുടെ ജനനസർട്ടിഫിക്കറ്റിലെ അപ്പന്റെ പേരും ശരി അപ്പന്റെ പേരും നോക്കൂ.വ്യാജസർട്ടിഫക്കറ്റാണൊ എന്ന് ആരേലും സംശയിച്ചാൽ കുറ്റം പറയാനൊക്വോ?. പറഞ്ഞുവന്നത്, ഇത്തരം വ്യാജങ്ങൾ സാംസ്കാരത്തിലേ ഒള്ളതിനാൽ തോന്നുംപോലെ വിധിക്കാനും വിധിയെ ന്യായീകരിക്കാനും സംസ്കാരചിത്തരാം ചില ഇന്ത്യൻന്യായാധിപർക്ക് എളുപ്പമാണ്. ജയിക്കാൻഎന്തും ചെയ്യാം. ജയം ചെയ്തികളെ സാധൂകരിക്കും എന്നുകൂടിയാണല്ലോ ഗീതാസാരം. ആകയാൽ, ആധുനികലോകത്ത് ഗീതാകാരന്റെ ന്യായംപേറുന്ന വക്കീലിനെ, ജഡ്ജിയെ ഭ്രാന്താശുപത്രീലാക്കണം എന്നെഴുതിയ അംബേദ്കർ മണ്ടനായി. (Krishna and His Gita, Ambedkar). ഗീതനോക്കും ന്യായാധിപർക്ക് പട്ടുംവളയുമാണ് ഇന്നു പ്രതിഫലം. ഭരണഘടനയായിരിക്കണം ഇന്ത്യൻ നീതിന്യായവ്യസ്ഥയുടെ അടിസ്ഥാനം എന്നത് അംബേദ്കറിനോടൊപ്പം നമ്മുടേയും അത്യാഗ്രഹമാണ്.(ഒള്ളത് പറഞ്ഞാൽ, ഗീതാരഹസ്യം നടപ്പിലാക്കാനുള്ള ഒരു മറയായാണ് പലപ്പൊഴും ഭരണഘടന ഇപ്പോൾ ഉപകരിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കാൻ ദേവഭാഷ തിരിയണം.)

അതെന്തോ ആകട്ടെ. ഭാരതവർഷത്തിൽ ഒന്നും പുതുതല്ല. സകലത്തിനും കല്പങ്ങളുടെ പഴക്കമുണ്ട്. സൂര്യനിലും ചന്ദ്രനിലുമൊക്കെയാണ് വംശങ്ങൾ തുടങ്ങുന്നത്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞാണല്ലോ പാരമ്പര്യം. അത് ആർഷഭാരതത്തോളമുള്ളത് വേറെവിടേ? ആളുകളുടെ ആശ നിറവേറ്റൻ ഇടയ്ക്കിടക്ക് മനുഷ്യേരെ കൊല്ലുന്ന അതായത് കുറ്റക്കാരനാക്കി കൊന്ന് നീതിനടപ്പിലാക്കുന്ന ആദ്ധ്യാത്മികവിരേചനപെരിപാടിയും ഇവിടത്തെ ഒരു പാരമ്പര്യാണ്. ഉദാ:രാമായണത്തിലെ ശംബൂകവധം. താഴെത്തട്ടിലുള്ള ടിയാൻ തനി തോന്ന്യാസിയാവുകയും തപസ്സ് ചെയ്യുകേം ചെയ്തത്രേ. തപസ്സ്ചെയ്ത് ബ്രഹ്മംപ്രാപിക്കൽ ബ്രാഹ്മണരുടെ കുത്തകയാകയാൽ കുത്തകാവകാശത്തിൽ കൈകടത്തിയവനെ രാജകുടുംബാംഗമായ രാമൻതട്ടിക്കളഞ്ഞു. (കാട്ടാളൻ എഴുതിയ കവിതയിലാണ് തപസ് ചെയ്തകീഴാളനെ തട്ടിക്കളയുന്നത്!).

പെരിയകഥ രാമൻ സീതയോട് ചെയ്തതാണ്. അത് പറയും മുന്നേ, ഭാരതസംസ്കാരം പെണ്ണുങ്ങൾക്ക് കല്പിച്ചുകൊടുത്തിട്ടുള്ള സ്ഥാനത്തെക്കുറിച്ച് പറയണം. പെറാനുള്ള യന്ത്രം എന്ന നിലയ്ക്ക് പെണ്ണുങ്ങൾക്ക് ഇവിടെ വല്യസ്ഥാനമാണ്.വീരപ്രസു ആകട്ടെ എന്നാണ് പെണ്ണുങ്ങളെ മഹത്തുകൾ അനുഗ്രഹിക്കുക.അതുകൊണ്ട് ഇന്ത്യൻ പെണ്ണുങ്ങളേ പെറ്റുകൂട്ടി സ്വധർമ്മം നിറവേറ്റിക്കൊൾക. (മുസ്ലീം‌പെണ്ണുങ്ങളും മറ്റ് അഹിന്ദുക്കളും മേല്പറഞ്ഞ അനുഗ്രഹത്തിന്റെ പരിധിയിൽവരുന്നില്ല. അഭിനവകാഷായബ്രഹ്മജ്ഞർവശം വിശദാംശങ്ങൾകാണും.) ഇനിരാമായണത്തിലേക്ക്. രാവണൻ വച്ചോണ്ടിരുന്നവളാണ് സീതയെന്ന് രാമരാജ്യത്തെ ചില സദാചാരവാദികൾ അക്കാലത്തെ അവരുടെ വീട്ടിലോ കവലകളിലോ പണിസ്ഥലത്തോ എവിടെയോ ഇരുന്നു പ്രസ്ഥാവിച്ചു. ഇന്നേപ്പോലെ അന്നും സദാചാരക്കേസുകൾ (പെണ്ണുകേസ്) കാട്ടുതീയേക്കാൾ വേഗത്തിൽ പരക്കും. ദോഷംപറയരുതല്ലോ, ഇന്നത്തെ ഇന്ത്യൻ പുരുഷത്വത്തിന്റെ മാതൃകാ രൂപങ്ങളിൽ ഒന്നായ ശ്രീ രാമൻ അവർഹൾ, കാട്ടുതീപോലെ പടർന്ന ജനവികാരം മാനിച്ച് വയറ്റുകണ്ണിയായ സീതയെകാട്ടിലേക്കയച്ചു. രാമൻജിയുടെ ഭാര്യയാണ് സീത എന്നാണ് പൊതുജന വിശ്വാസം.(അവർ തമ്മിൽ ഭാര്യഭർത്താവ് ബന്ധം ഒന്നും ഇല്ല.ശരിപറഞ്ഞാൽ രാമൻ അമ്പെയ്ത് മത്സരത്തിൽ ജയിച്ചതിനു കിട്ടിയ സമ്മാനമാണ് സീത. ആ നിലക്ക് സമ്മാനത്തെ തോന്ന്യതുപോലെ ചെയ്യാനുള്ള അവകാശം മിസ്റ്റർ രാമനുണ്ട് എന്നും കാണാവുന്നതാണ് എന്ന ഒരു പാഠഭേദത്തിനും ഇവിടെ സാധ്യത തെളിയുന്നുണ്ട്. ഇതൊക്കെ ശരിയാണൊ എന്ന് അറിയില്ല.) മര്യാദാപുരുഷോത്തമനാകയാൽ സീതയെ തനിച്ചയക്കാതെ കാടുവരെ കൂട്ടിനു അനിയൻ ലക്ഷ്മണൻജിയെയും രാമൻ അയച്ചിരുന്നു. (തറവാടിനു മാനക്കേടുണ്ടാക്കിയ സീതയെ കാട്ടിൽ കൊണ്ടോയി തട്ടിക്കളയാൻരാമൻ അനുജൻജിയോട് പറഞ്ഞിരുന്നെന്നും അനിയൻ ചേട്ടനേക്കാൾ കുറച്ച് ഭേദമാകയാൽ ചേട്ടത്തിയെ കൊല്ലാതെ കാട്ടിൽ വിട്ടിട്ട് പോന്നതാണ് എന്നും ചില ദോഷൈകദൃക്കുകൾ പറഞ്ഞു നടക്കുന്നുണ്ട്. നോം തുലോം വിശ്വസിച്ചിട്ടില്ല. രാമൻജി അങ്ങനെ ചെയ്യ്വോ?). രാമരാജ്യത്ത് അങ്ങനാണ്. ജനഹിതത്തിനുവേണ്ടി എന്തും ചെയ്യും. ത്യജിക്കൂം. ജനഹിതം എന്നാൽ ഗോബ്രാഹ്മണഹിതം എന്നാണ്. (പശൂന്റേം ബ്രാഹ്മണന്റേം ഹിതം. അല്ലാതെ കാട്ടുവാസികൾടേം കാക്കാന്മാരുടേമൊന്നും ഹിതമല്ല.തിരിഞ്ഞോ.)

സീത വിവേകിയും അഭിമാനിയും ആകയാൽ രാമന്റെ പാരമ്പര്യത്തെക്കുറിച്ച് അവൾക്കറിയായിരുന്നു.“മുടിയിൽ കൊതിചേർത്തു പുത്രരെ/ജടിയാക്കും ചിലർ തൽകുമാരരോ/മടിയാതെ മഹാവനത്തിലും/വെടിയും ദോഹദമാർന്ന പത്നിയെ.”(ചിന്താവിഷ്ടയായ സീത, കുമാരനാശാൻ). വിഷമത്തോടെയാണേലും, കെട്ട്യോൻ രാമന്റെ അപ്പനു വിളിക്കുകയാണ് സീത. കിരീടം (മുടി) കാണിച്ച് വിളിച്ചിട്ട് നിന്നെ കാട്ടിലേക്ക് അയച്ച ആളാണ് നിന്റെ അപ്പൻ.(സീതയുടെ ഹണിമൂൺ കാട്ടിലായത് അങ്ങനാണ്. അല്ലാതെ ദമ്പദിമാർ കല്യാണശേഷം വിനോദയാത്ര പോയതല്ല.). ആ അപ്പന്റെ മോനായ നീ ഗർഭിണിയായ ഭാര്യയെ കാട്ടിലയക്കുന്നു.അച്ചന്റെ മകൻ തന്നെ.ഇതാണ് സുന്ദരമായ പാരമ്പര്യത്തുടർച്ച. പറഞ്ഞുവന്നത് പൊതുഹിതം മാനിക്കുക എന്നത് ഒരു ഭാരതീയ രീതികൂടിയാണ് എന്നാണ്. (പൊതുബോധം എന്നുപയോഗിക്കാത്തത് ബോധപൂർവ്വമാണ്.). പൊതു എന്നതിൽ സകലരും ഇല്ല.തിരഞ്ഞെടുത്ത ചിലർ മാത്രം.അതുകൊണ്ടും കൂടിയാണ്, ഇന്ത്യാമഹാരാജ്യം തൂക്കിലേറ്റി രസിക്കൂന്നത് കൂടുതലും മുസ്ലീംങ്ങളേയും ദലിതരേമൊക്കെയാകുന്നത്. അല്ലാതെ ഇതരമഹത്തുക്കൾ കുറ്റം ചെയ്യാത്തതുകൊണ്ടല്ല. എല്ലാ ചാവും ചാവല്ല തന്നെ എന്നത് ഈ നാട്ടിലെ ചാണക്യ നീതിയിൽ കാണും.

കാരണങ്ങൾ തീരുന്നില്ല.നമുക്ക് പ്രതിരോധമന്ത്രിയേ ഒള്ളു. ആക്രമണമന്ത്രി ഇല്ല. (കടപ്പാട്: എം.എൻ.വിജയൻ). അതിന്റെ ഒരർത്ഥം, ചുറ്റും ഉള്ളവർ നമ്മളെ ആക്രമിക്കാൻ നിൽക്കുന്നു എന്നും നമ്മൾആരേം ആക്രമിക്കാത്ത,സ്വയംപ്രതിരോധിക്കമാത്രം ചെയ്യുന്ന സാധുക്കളാണ് എന്നുമാണ്. അതുകൊണ്ട്, ആക്രമിക്കാൻ ആളുകൾ ഉണ്ട് എന്ന് ഇടയ്ക്കിടെ തെര്യപ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലേൽ പ്രതിരോധമന്ത്രാലയം പിരിച്ചുവിടേണ്ടി വരില്ലേ? ശത്രുക്കളെ പുറത്തു നിന്നും ഉണ്ടാക്കണം. അതാണ് ഗരിമ. അതുകൊണ്ട് തന്നെ, എളുപ്പത്തിൽ കിട്ടാവുന്ന ശത്രുക്കളെ ഉണ്ടാക്കി വച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്പിനു തന്നെ ഇത്തരം ശത്രുക്കൾ ആവശ്യമാണ്. മുസ്ലീംങ്ങളെയാണ് ഇങ്ങനെ ശത്രുക്കളാക്കിയെടുക്കാൻ എളുപ്പം. അതിനുള്ള ആദ്ധ്യാത്മിക അന്തരീക്ഷവും ഉണ്ട്. ഭാരതം പഞ്ചതന്ത്രം ഉണ്ടായ നാടാണ്. എത്ര എത്ര ആടുകളെ ഇവിടെ പട്ടിയാക്കിയിട്ടുണ്ടെന്നോ? (പുറമേനിന്നുള്ള ശത്രുക്കളിൽ പറയാനും നേരിടാനും എളുപ്പം പാകിസ്താനാണ് എന്നാണ് തോന്നുന്നത്. ചൈനയോട് പണ്ടൊന്നുമുട്ടിയതിന്റെ തട്ടുകേട് ഇപ്പഴും തീർന്നിട്ടില്ല. പിന്നെ പൊതുശത്രു ഇന്ത്യയായിരിക്കേണ്ടത് പാകിസ്താൻ മഹാരാജ്യത്തിന്റേയ്യും ആവശ്യമാണെന്ന് വച്ചോളൂ). അകത്തുള്ള അരുംകൊലകൾ ശിക്ഷാർഹമായരീതിയിൽ വലുതല്ല എന്നാണ് രാജനീതി. (സോദരർ തമ്മിലെ പോരൊരു പോരല്ല/ സാഹോദര്യത്തിൻ കലങ്ങി മറിച്ചിലാം എന്നോ‌മറ്റോ‌ ബ്രിട്ടീഷുകാരോട് പണ്ട് വള്ളത്തോള്‌ പറഞ്ഞിട്ടുണ്ട്. അത് വേറെകാലം.). ഗുജറാത്ത്, മുംബൈ തുടങ്ങിയ ഇന്ത്യക്കകത്തെ രാജ്യങ്ങളിൽ കുറച്ച് മുസ്ലീങ്ങളെ പലതരം സേനക്കാർ ഒന്നിച്ചുനിന്ന് ചുമ്മാ തട്ടിക്കളഞ്ഞത് രാജ്യരക്ഷയെ ബാധിക്കില്ല. (തന്നെയുമല്ല ഈ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ ശരി ഭാരതീയരല്ലെന്ന് സവർക്കർജി അരുൾ ചെയ്തിട്ടുണ്ട്. ഹിന്ദുത്വം എന്ന പുസ്തകം നോക്കുക. വർണ്ണസങ്കരത്തിന്റെ ദോഷങ്ങളെക്കുറിച്ച് ഗീതാകാരനും പറയുന്നുണ്ട്. ആകയാൽ, അവരെയൊക്കെ കൊന്നുനീക്കുന്നത് ഒരു തരം സ്വച്ഛഭാരതപ്രക്രിയായേ‌ കാണാനാകൂ.). അതുപോലെതന്നെ നിസ്സാരമാണ് അഹിംസാപാർട്ടിക്കാർ കുറച്ച് സിക്കുകാരെ കൂട്ടത്തോടെ തട്ടിക്കളഞ്ഞത്. വന്മരം വിഴുമ്പോൾ ചോട്ടിലുള്ള പ്രാണികൾ ചതഞ്ഞു പോകുന്നത്ര നിസ്സാരം. ഉറക്കത്തിലും ഓർക്കാപ്പുറത്തുമൊക്കെ നടക്കുന്ന ഇത്തരം കൊലകൾ ഇതിഹാസത്തിലുണ്ട്. അശ്വത്ഥാമാവ് ഇവിടെ ചിരഞ്ജീവിയാണ്. മൂപ്പരുടെ പ്രധാന ക്രെഡിറ്റുകളിൽ ഒന്ന്, യുദ്ധം കഴിഞ്ഞ് ഉറങ്ങിക്കിടന്ന പാണ്ഡവപക്ഷത്തെ തട്ടിക്കളഞ്ഞ് പ്രതികാരവും സേനാനായക ധർമ്മവും നിർവഹിച്ച് ദുര്യോധനന് അവസാനസമാധാനം കൊടുത്തതാണ്. ടിയാൻതന്നെയാണ് ഗർഭസ്ഥശിശുവിനെ അമ്പെയ്ത വീരകൃത്യം ചെയ്തത്. (യുദ്ധത്തിന്റെപരിണാമം, കുട്ടികൃഷ്ണമാരാർ). ഗർഭസ്ഥശിശുവിനോടുള്ള ഈ കലാപരിപാടി ചെറ്യമാറ്റത്തോടെ ഗുജറാത്തിലും പിന്നീട് അരങ്ങേറിയുന്നു. അരുംകൊലകൾ ശാന്തചിത്തഭാരതസംസ്കാരത്തിന്റെ ഭാഗമത്രെ.

പ്രതിരോധമന്ത്രാലയം ഉണ്ടാക്കാം എന്നതുകൊണ്ടാണ് ദേശരാഷ്ട്രം തന്നെ ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ട്‌ പുറത്തു നിന്നുള്ള അക്രമികള്‌ ഉണ്ടാകേണ്ടതും ഇടക്കിടയ്ക്ക് അവരെ തട്ടിക്കളയേണ്ടതും ദേശരാഷ്ട്രസങ്കല്പത്തിന്റെ പൊലിമ നിലനിർത്തുന്നതിനു അത്യന്താപേക്ഷിതമാണ്. ആകയാൽ, ഗോബ്രാഹ്മണഹിതാനുസൃതം ആരേലുമൊക്കെ ഇടക്കിടയ്ക്ക് തട്ടിക്കളയുന്നത്, ദേശരാഷ്ട്രത്തിനായുള്ള ഒരു ഇന്ത്യൻ ആദ്ധ്യാത്മിക പ്രവർത്തനമാകുന്നു. ആരാച്ചാർക്ക് പണിയില്ലാത്ത ദേശരാഷ്ട്രം എന്തോന്നു ദേശരാഷ്ട്രം?

ബലത്തിനാളല്ലായ്കയാൽ അഹിംസാവാദിയാകുകയും നിവർത്തികേടുകൊണ്ട്‌ ജനാധിപത്യവാദി ആവുകയും ചെയ്യുന്നവരുടെ വൈകാരിക കൂട്ടായ്മകൾ കൊണ്ട് മേലേ വിവരിച്ച ഭാരതീയ ആദ്ധ്യാത്മികബോധത്തെയും പ്രവർത്തനത്തേയും ചെറുക്കാം എന്ന തെറ്റിദ്ധാരണകൾ ഉണ്ട്. ഇപ്പോഴെങ്കിലും വികാരം കൊണ്ടില്ലെങ്കിൽ നമ്മൾമനുഷ്യരാണൊ എന്ന ആശങ്കകളുണ്ട്. ബലത്തിനാളല്ലായ്കയാൽ അധർമ്മം ആകാം എന്ന മാരാരുടെ വായന നമ്മെ ജയിപ്പിച്ചില്ലേലും സാധൂകരിക്കാൻ ഇടയുണ്ട്. ('നേശേബലസ്യേതി ചരേദധർമ്മം'-കുട്ടികൃഷ്ണമാരാർ)
അവനവനെത്തന്നെയും നിശിതമായി ചോദ്യംചെയ്ത ഗൗതമബുദ്ധൻ ഇപ്പോൾ മിണ്ടാത്ത വെങ്കല പ്രതിമയാണ്. ആട്ടിൻകുട്ടിയെ കല്ലെറിയുന്ന കുട്ടികൾക്ക് സിദ്ധാർത്ഥനെന്നാണ് പേര്. അന്യായമായ വധശിക്ഷയിൽ നിന്നും രക്ഷപെട്ടോടിയ തെറ്റിന്ന് നീതിമാനായ ജൈലറാൽ വേട്ടയാടപ്പെടുന്ന ഗോവർദ്ധന്റെ യാത്രകൾ ഭാരതത്തിന്റെ നീതിവിചാരത്തിന്റെ ധാർമ്മികപ്രശ്നമായി തുടരുന്നുണ്ട്. ഒരു ധാർമ്മിക പ്രശ്നത്തിനും ഗുരുക്കൾ ഇവിടെ ഉത്തരം കൊടുക്കാറില്ല. മൗനമാണ് ഗുരുക്കളുടെ വ്യാഖാനം*. ഛിന്നസംശയരാണ് ശിഷ്യർ. ഈ പാരമ്പര്യവും തുടരുന്നുണ്ട്.

എന്നിട്ടും, മോയികുട്ടിവൈദ്യർ മഹാകവിയാണെന്നും ഗോധ്രയിൽ വീണ ചോര ചുവന്നതുതന്നാണെന്നും ചേകന്നൂരിന്റെരക്തം ഇന്നും നിലവിളിക്കുന്നുണ്ടെന്നും ബോധ്യത്തോടെ വിളിച്ചു പറയുന്ന, പോക്കിടമില്ലാത്ത താങ്ങാനാളില്ലാത്ത ന്യൂനപക്ഷത്തിൽ എനിക്കിപ്പോഴും വിശ്വാസമുണ്ട്.

പിന്നറിയിപ്പ്:
ഈ കുറിപ്പും രാമായണം കൊറേം ഉണ്ടെന്ന രാമാനുജനവാദവുമൊക്കെ ഇക്കാല ഹനുമാൻസേനകളുടെ വാൽബലത്തെ ഭയമില്ലാത്തവർ മാത്രം പ്രചരിപ്പിക്കുക. കുരങ്ങരെ എഴുതിയന് പണ്ടേ തീരെ പേടിയാണ്.

അവലംബം
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്-തുഞ്ചത്തെഴുത്തച്ഛൻ
ഭാരതപര്യടനം-കുട്ടികൃഷ്ണമാരാർ
ചിന്താവിഷ്ടയായ സീത-കുമാരനാശാൻ
കുടുംബത്തെ ആക്രമിച്ച കുമാരനാശാൻ-എം.എൻ.വിജയൻ
ഗോവർദ്ധന്റെ യാത്രകൾ-ആനന്ദ്
Hindutva-Savarkar
ബുദ്ധനും ആട്ടിൻകുട്ടിയും-എ.അയ്യപ്പൻ
*ചിത്രം വടതരോർമൂലേ/വൃദ്ധാശിഷ്യ ഗുരുഃ യുവ
ഗുരോസ്തുമൗനം വ്യാഖ്യാനം/ശിഷ്യാസ്തു ഛിന്നസംശയാഃ -ഒരു ദക്ഷിണാമൂർത്തി ശ്ലോകം.

Blog Archive