Monday, August 10, 2015

മൂന്നു കവികളെപ്പറ്റി


മൂന്നു കവികളെപ്പറ്റി അതായത് അവരുടെ കവിതകളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പുസ്തകം ഇറക്കി ഇതുവരെ ആരേം ഉപദ്രവിച്ചിട്ടില്ലാത്ത മൂന്നുപേരാണ് ഇവർ.
ഇതെഴുതുന്നവന്റെ പക്ഷപാതങ്ങളുടെ പ്രകടനം മാത്രമാണ് ഈ കുറിപ്പ് എന്നും മുന്നേ അറിയിക്കുന്നു.

"പരസ്പരം കടന്നു പോകുമ്പൊളൊക്കെയും
നാം മിണ്ടണമെന്നില്ലല്ലോ" എന്ന വരിയാണ് ബിബിനിൽ നോമിനെ ആദ്യം കുരുക്കിയത്. നിത്യോപയോഗത്തിനുള്ള സാദാവാക്കുകളെയാണ് ഇവൻ കൂട്ടിച്ചേർന്ന് കവിതയാക്കണത്. സ്ഥിരം കാണുന്ന കാഴ്ചകളെ ചിലപ്പോഴൊന്നു കറക്കിവിടും. അങ്ങനെ വട്ടം കറക്കിയപ്പോളാകണം‌ "കാറും ബൈക്കുമില്ലാത്തവരോട്‌" എന്ന കവിത ഉണ്ടായത്.
"കാറും ബൈക്കും ഇല്ലാത്തവരോട്
കൂറ്റനാദരവ്
നിങ്ങളിതുവരെ യാത്രകളെ സ്വകാര്യവൽക്കരിച്ചില്ലല്ലോ
വികസ്വരദേശത്തിനായി പുകവമിച്ചില്ലല്ലോ
ഒരുപരിധിവരെ വേഗത്തെ ചെറുത്തു നിന്നല്ലോ" (കാറും ബൈക്കുമില്ലാത്തവരോട്‌ )
ഇങ്ങനാണ് കവിത പോകുന്നത്. ചെറിയ ചിരിയോടെ വായിക്കാം. വ്യാഖ്യാനത്തിന്റെ അസുഖം ഉള്ളവർക്ക് ഇതിൽ കൊടും രാഷ്ട്രീയം ഉണ്ടെന്നും കാണാം. ഇന്ത്യേലുണ്ടാക്കൽ പരിപാടിക്കൊരു താങ്ങാണോ‌ ആ പുകവമിക്കാതിരിക്കൽ എന്നു സംശയിക്കാം. കവിയോട്‌ചോദിച്ച് അർത്ഥം ചോദിച്ച് നോം അല്പനാകാനില്ല. വണ്ടിയില്ലാത്തോൻ വെറും തെണ്ടി എന്നു നിനച്ചു കുതിച്ച് റോട്ടിലെ ബ്ലോക്കിലിഴയുന്ന നമ്മൾ ഈ കവിത വായിക്കണം.
"അപരിചിതനരക്ഷിതൻ!” എന്നുമൊരു കവിതേണ്ട്. ഇഷ്ടലിംഗത്തിൽ വായിച്ചോളണം എന്ന മുന്നറിയിപ്പിൽ തുടങ്ങുന്നു. താല്പര്യം പോലെ, അവളെന്നോ അവനെന്നോ വിചാരിച്ചോണം . എന്ന് പറഞ്ഞാല് എഴുതിയവന്റെ അക്കൗണ്ടിലേക്ക് കവിതയെ ചുരുക്കേണ്ട വായിച്ചോരെടുത്തോളൂ കവിത എന്ന വല്യ മനസ്സാകുവോ? ആർക്കറിയാം. എന്തായാലും,
"അവളുടെ ഭാവനയിൽ ഈ വിരലുകളെന്തായിരിക്കും
നീണ്ട് ഞാന്നിരിക്കുന്നയീ
ഇരുപത് നാരുകളിൽ
അവയുടെ അഗ്രശുഭ്രപ്രതലത്തിൽ,ആകെപരപ്പിൽ
വരച്ചുമായ്ച് കിനാക്കളാകുമോ ഈ കൈരേഖകൾ
അവളുടെ ഭാവനകളിൽ
അരക്ഷിതനാണ് ഞാൻ"..
കവിതയിങ്ങനെ പോകുന്നു. അവളുടെ ഭാവനയിലെ ഞാൻ എന്താണ് എങ്ങനാണെ എന്നൊക്കെ ആലോചിച്ച് ബേജാറാകാത്ത ജീവിതങ്ങൾ ഉണ്ടാകാനിടയില്ല. ഉണ്ടെങ്കിൽ, ആ ജീവിതങ്ങൾ മുദ്രാവാക്യമില്ലാത്ത നടജാഥപോലെ അറുബോറൻ അനുഷ്ഠാനമായിരിക്കും എന്ന് ഞാൻ പറയും. അവളുടെ ഭാവനകളിലോളം ഞാൻ അരക്ഷിതനാകുന്ന ഇടം വേറില്ലതന്നെ.
ബിപിന്റെ സകല കവിതകളും മഹത്തരം എന്നല്ല. ബോറൻ സാധനങ്ങളും ഉണ്ട്. ലേകിൻ, നോം ഇടക്കിടെ പോയി വായിക്കുന്ന കവിതകൾ‌ പടച്ചിട്ടുള്ള മഹാത്മാവാണ് ഈ കവി. ആവശ്യാക്കാർ അവന്റെ എഫ്.ബി. പ്രൊഫൈലിൽ പോയി വായിപ്പിൻ.
ഉറപ്പുള്ള വാക്കുകളാണ് ഷംസൂന്റേത്. വാക്കിന്റെ ഉറപ്പ് എന്നു പറത്താല് വെറുംവാക്കായി ഒന്നും പറയുന്നില്ല എന്ന് തന്നെ. കല്ലടുക്കും പോലെ ഷംസു വാക്കുകളെ കെട്ടിയുറപ്പിക്കുന്നു. അതിൽ നിന്ന് ഒന്നും നീക്കാനാകില്ല. അത്ര ഉറപ്പ്.
സ്വർഗം സകലാരും ഭോഗിക്കപ്പെടുന്നതുകൊണ്ട്
ഞാൻ നരകവുമായി പ്രേമത്തിലാണ്. (എന്റെ വെള്ളിയാഴ്ച.) എന്ന കവിതകൊണ്ട് ഏറുകൊണ്ടവർ ഏറെ. കവിക്ക് തെറിയും ഏറി.
"മരിച്ചതിനു ശേഷം
നേരെ പോകണം
ജന്മദേശത്തേക്ക്.
ആരംഭം പോലെ
അളവുകോലുകൾക്ക്
പിടികൊടുക്കാതെ
ഒരു മടക്കം.” (മൃത്യോമ:) അതെ അളവുകോലുകൾക്ക് വഴങ്ങാൻ തീരെ താല്പര്യമില്ലാത്തതുകൊണ്ട് ഷംസു എല്ലാം ഉറപ്പിച്ച് രൂക്ഷമായിത്തന്നെ പറയും. നിലപാടുകളെപ്പറ്റി സംശയം ഇല്ലാത്ത ഒരാൾക്ക് പറയുന്നതിനെപ്പറ്റി പേടിയോ സംശയമോ‌ഉണ്ടാകില്ല. ആകയാൽ, പേടിപ്പിച്ച് വൃത്തഭംഗം വരുത്താവുന്നതോ പ്രലോഭിപ്പിച്ച് വൃത്തത്തിലാക്കാനോ പറ്റില്ല ഈ കവിയുടെ കവിതകൾ.
(ഷംസൂന്റെ എന്റെ വെള്ളിയാച്ചയെക്കുറിച്ച് പണ്ടെഴുതീത് ഇവിടെ. നരകപ്രേമത്തിന്റെ കവിത )
അനൂപിന്റെ പലകവിതകളും എനിക്ക് പിടികിട്ടാറില്ല. കാരണമൊരു പക്ഷേ, പടം വരക്കാൻ അറിയുന്ന ഇവൻ വാക്കുകൾകൊണ്ടൂം വരക്കുന്നതാകണം. വര നമുക്ക് എളുപ്പം പിടിതരുന്ന ഒന്നല്ല. ഒന്നല്ല. റെഡിമേടായി പിടി തരുന്നത് മാത്രം നോക്കാനാണേൽ എന്തോന്ന് കവിതാ വായനപക്ഷേ, വായിക്കുന്ന എന്നെ എവിടെലും ഇവൻ ഉടക്കിയുടും. 
"നഗ്നതയുടെ വസ്ത്രമുരിഞ്ഞ് കുന്നിനുമീതേ അവരിരുന്നു"
"മരിച്ച പീറ്ററിനെ നാട്ടുകാർ എടുത്തുകൊണ്ടുവന്ന ഉച്ച,
അവളിൽ വൈകുന്നേരമായില്ല.” എന്നിടത്ത് ഉടക്കിയാണ് "നഗ്നതയുടെ വസ്ത്രമുരിഞ്ഞ് കുന്നിനുമീതേ അവരിരുന്നു.” എന്ന കവിത ഞാൻ വീണ്ടും വീണ്ടും വായിച്ചത്. വായന ഫീലാകുന്നു എന്ന പഴഞ്ചൻ ഡയലോഗ് ഈ കവിതയോട് ചെയ്യുന്ന അന്യായം ആകുമെന്നതിനാല് നോം ഉപേക്ഷിക്കുന്നു. എന്നാലും, കാലം നിന്നുപോകുന്ന ആ നിമിഷത്തെ എത്ര അനായാസമായാണ് ഇവൻ പൊലിപ്പിച്ചത് എന്ന് അസൂയപ്പെടാതിരിക്കാനായില്ല.
കവിത അവിടെ തീര്ന്നില്ല. "മരണത്തിനുപിന്നിലുണ്ടായതായി കരുതപ്പെടുന്ന ലീലാമ്മയുടെ രാത്രി" യിൽ ആ കവിത തുടരുന്നു.
"നിശബ്ദതയുടെ
പൊതുചിഹ്നത്തിൽ
അവർ മത്സരിക്കുന്നു.
ഒരുമിച്ച് പറയുമ്പോൾ മാത്രം കേൾക്കുന്ന
സ്പർശങ്ങൾ അവർക്കിടയിലായുണ്ട്.”
ഇങ്ങനെ ഉടക്കിയിടാനുള്ളത് പലതും അതിലുണ്ട്. പല കവിതളെ ബന്ധിപ്പിക്കുന്ന ഈ രീതി നമുക്കത്ര പരിചയമുള്ളതല്ല.
"കരിനീല സന്തോഷത്തിന്റെ മഞ്ഞനിറമുള്ള ബോഗി.” ഫുൾടിഫുൾ കളർഫുള്ളാണ്.
പൂച്ചകൾ മറ്റൊരലങ്കാരമായി പിന്നെയും കടന്നുവരും
അവരുടെ നാടുവിടലുകൾ പ്രതീകാത്മകം പോലുമല്ല
എങ്കിലും"
എന്നാണ് കവിത തുടങ്ങുന്നത്.
ഞാനിനീം ഇവന്റെ കവിതയെപ്പറ്റി നല്ലതു പറഞ്ഞ് വിശദമാക്കിത്തരുമ് എന്നു കരുതി ഇവിടെ ചുറ്റിത്തിരിയണ്ട. ഈ കുറിപ്പ് ഇവിടെ തീരുന്നു. പോയി കവിതവായിപ്പിൻ.
മേല്പറഞ്ഞ മൂന്നുപേരുടേം ചിലകവിതകൾ ഇടക്കിടെ പോയി വായിക്കുകേം ചുമ്മാ സന്തോഷിക്കുകേം ചെയ്യുന്നതുകൊണ്ട്‌ ഇതിങ്ങനെ പടച്ചു എന്നു മാത്രം. ഇവരെഴുതുന്നത് നോം വിടാതെ വായിക്കുന്നു.
പുസ്തകം ഇറക്കി എന്ന പാതകം ചെയ്തതിനാൽ രാജേഷ് ചിത്തിര (ഉന്മത്തതയുടെ ക്രാഷ്‌‌ലാന്റിംഗുങ്ങൾ, ടക്വില) ഹരിശങ്കരൻ അശോകൻ (പിസ്കോണിയ മസ്കു) തുടങ്ങിയ കവികളെ ഈ കുറിപ്പിൽ നിന്നും നിഷ്കരുണം പുറന്തള്ളിയിരിക്കുന്നു.

1 comment:

ajith said...

നല്ല പോസ്റ്റ്
നല്ല പരിചയപ്പെടുത്തല്‍

Blog Archive