Wednesday, October 12, 2011

വിലാസമില്ലാത്തവള്‍ക്ക്

എന്റെ നിനക്ക്
എന്തുകൊണ്ടൊക്കെയോ
എനിക്കെത്താവുന്ന വിലാസമില്ല.
മണ്ണിലെ നിനക്ക്
മറ്റൊരുവന്റെ വിലാസം
മരിക്കുവോളം
അതിലേക്കെഴുതുന്നതെങ്ങിനെ?

മറവിയില്ലാത്തതിനാല്‍
ഉള്ളില്‍ ചുരമാന്തും
മെരുങ്ങാമൃഗത്തെ
തുടലിമുള്ളുകെട്ടി
തടുത്ത് തോറ്റോളേ
മഴക്കാടിന്റെ
ഘനശ്യാമഹരിതം
ഗൂഢമുള്ളിലുള്ളോളേ
ആ നിന്റെ പേര്‌
എടുത്തുപോയതാര്‌?

വേരുറപ്പിച്ചു നിന്നു
വെയിലേല്‍ക്കുന്ന വൃക്ഷം
ഉള്ളിലുള്ള നിനക്ക്
വനമന്യെ വിലാസമെന്തുണ്ട്?

കാടും കറുപ്പും
ചുട്ടുതിന്ന നാട്ടില്‍
വേരില്ലാത്തവര്‍ക്ക്
പേരേറും നാട്ടില്‍
ഉള്ളില്‍ മൃഗമുള്ള
നിന്റെ വിലാസത്തില്‍
കാടിനുള്ളില്‍ വന്നു
കത്തുതരാനാര്‌?

മണ്ണിലെ നിനക്ക്
മറ്റൊരു വിലാസത്തില്‍
ആരെഴുതിയാലും
ഞാനെഴുതിയാലും
മടക്കിയയച്ച്,
മെരുങ്ങാമൃഗത്തെ
മുള്ളൊഴിച്ച് വിട്ട്,
സ്വന്തം വിലാസം
തിരിച്ചെടുക്കുമ്പോള്‍
നിനക്ക് മാത്രം
വായിച്ചെടുക്കാന്‍
ചതിച്ചിതലുകേറാത്തിടഞ്ഞ്
കരുതിവയ്ക്കുട്ടെ
കയ്യക്ഷരം ഞാന്‍.

Thursday, October 6, 2011

അരങ്ങൊരുക്കുന്നവര്‍, നടത്തിപ്പുകാര്‍ പിന്നെ അരങ്ങും

അരങ്ങൊരുക്കുന്നവരെന്നും നടത്തിപ്പുകാരെന്നും സംഘാടകര്‍ രണ്ടുതരമുണ്ട്. നന്ദിപ്രമേയത്തില്‍ ചേര്‍ക്കപ്പെടാതെ പോകുന്ന പേരുകളായി അരങ്ങൊരുക്കുന്നവര്‍ കാണപ്പെടും. അഭിനന്ദന പ്രസംഗങ്ങളില്‍ അവര്‍ വിസ്മരിക്കപ്പെടും. അവര്‍ ഉണ്ടായിരുന്നു എന്നതിനു പ്രത്യക്ഷം കുറവായിരിക്കും. വെളിച്ചമില്ലാത്തിടങ്ങളിലും അവര്‍ വേല ചെയ്യും. തിരശ്ശീലയുയരുന്നതിനു മുന്നും താഴ്ന്നതിനു ശേഷവും അവര്‍ വേദിയിലുണ്ടാകും. അരങ്ങിനെ സാദ്ധ്യമാക്കിയ ആര്‍ജ്ജവം അവരുടേതായിരിക്കും. അടുപ്പുപൂട്ടുന്നിടന്ന് വിറകായും വാര്‍പ്പ് കഴുകുന്നിടത്ത് കരിയായും അവരുണ്ടാകും. അവരെ ഓര്‍ക്കുന്നവര്‍ കുറവെന്നപോലെ അവരെച്ചൊല്ലി പരാതികളും കുറവായിരിക്കും. അവരൊരുക്കിയ അരങ്ങത്ത് ആടിയവര്‍ വാഴ്തപ്പെടും. ആ വേദിയേലേക്ക് തുറന്ന വഴികള്‍ മാത്രം. അരങ്ങിലേക്ക് അകലം ഇത്ര കുറവെന്ന് കണ്ട് നമ്മള്‍ ആഹ്ലാദിക്കും. ആയതിനാല്‍തന്നെ അവിടേക്ക് എത്തിപ്പെടാനാകാത്തവര്‍ ചുരുക്കമായിരിക്കും. വരാനാകാത്തവരുടേതും, അങ്ങനുള്ളവരെ ഓര്‍ത്തുള്ളതുമായ വിഷമങ്ങളും കുറവായിരിക്കും.

അരങ്ങൊരുക്കുന്നവര്‍ നിലാവിലെ നിഴലുകള്‍ പോലാണ്‌. ആരെയും അലോസരപ്പെടുത്താതെ സ്വന്തം വേഷമാടി അവര്‍ മാഞ്ഞുപോകും. അരങ്ങിന്റെ പൊലിമയിലും വിളമ്പുന്നതിന്റെ സമൃദ്ധിയിലും അകന്നു നിന്ന്‌ അവര്‍ ആഹ്ലാദിക്കും. തുടര്‍ന്ന് അഭിനന്ദനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ആഘോഷത്തിന്റെ അവശിഷ്ടങ്ങള്‍ വെടിപ്പാക്കുന്നതിലേക്ക് പിന്മാറും. എന്നിട്ടും ആരുടെയൊക്കെയോ ഓര്‍മ്മകളില്‍ ഹരിതകമായി അവര്‍ അടയാളപ്പെടും. ചെറുതെങ്കിലും തെളിച്ചമുള്ള ആ ഇത്തിരി മുദ്രകളില്‍ അവര്‍ അനശ്വരരാകും. സാകല്യത്തിന്റെ സൗകുമാര്യങ്ങള്‍ അവര്‍ക്ക് ശോഭപകരും.



നടത്തിപ്പുകാര്‍ എങ്ങും നിറഞ്ഞു നില്‍ക്കും. നന്ദിപ്രമേയം അവര്‍ക്കായുള്ളതായിരിക്കും. അഭിനന്ദനങ്ങളില്‍ അവരുടെ പേരുകള്‍ക്ക് മുഴക്കം കൂടുതലും ആഴം കുറവുമായിരികും. വേദിയില്‍ അവരില്ലാതിരിക്കുന്നേയില്ല. നിര്‍ദ്ദേശങ്ങളായി അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. വെളിച്ചത്ത് മാത്രം വരത്തക്കവിധം നടത്തിപ്പുകാര്‍ തിരക്കിലായിരിക്കും. ഭൂരിഭാഗവും അവരെ ഓര്‍ക്കും. അപ്പോഴും അരങ്ങിന്റെ അരികുകകളില്‍ അവരെച്ചൊല്ലി പരാതികള്‍ പെരുകുന്നുണ്ടാകും. നടത്തിപ്പുകാരോടൊപ്പമല്ലാതെ ആടിയവര്‍ അറിയപ്പെടുകയില്ല. കൂടുതല്‍ വേഷക്കാരുടെ അഭിരുചികളൂം അത്തരം അറിയപ്പെടലുകളില്‍ തഴയ്ക്കത്തക്കതായിരിക്കും.

നടത്തിപ്പുകാരൊരുക്കുന്ന വേദിയിലേക്ക് ഇടുങ്ങിയ പല വഴികളുണ്ടാകും. ഒരേ അരങ്ങിലേക്ക് ഒരുപാട് വഴികള്‍ കണ്ട് നമ്മള്‍ അമ്പരക്കും. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായുള്ള ആ അരങ്ങ്‌ നമ്മെ ചൊടിപ്പിക്കും. ഉള്‍ക്കനമില്ലാത്ത ഉപാധികള്‍ ദേഷ്യത്തിന്റെ ചൊറിയണം വളര്‍ത്തും. അടച്ച വഴികള്‍ അരങ്ങിലേക്കുള്ള അകലം കാട്ടി നമ്മെ മടുപ്പിക്കും. അവിടേക്ക് എത്താത്തവര്‍ ഏറെയായിരിക്കും. ആയതിനാല്‍ വരാത്തവരെ ഓര്‍ത്ത് വിഷമങ്ങളും വന്നവരോട് പരാതിയും പെരുകും. വന്നവരേക്കാള്‍ വരാത്തവര്‍ ഓര്‍മ്മിക്കപ്പെടും.

നടത്തിപ്പുകാര്‍ അലോസരങ്ങളില്‍ തെളിഞ്ഞു നില്‍ക്കും. അവര്‍ അവരുടെ മാത്രം ഓര്‍മ്മകള്‍ക്ക് ഇന്ധനമാകുകയും അതില്‍ മാത്രം അനശ്വരരാകുകയും ചെയ്യും. സാകല്യത്തിന്റെ സൗകുമാര്യം അവര്‍ക്ക് അന്യമായിരിക്കും.

Blog Archive