Sunday, June 21, 2015

നിര്‍‌വാണയോഗം

കുക്കുടാസനേ നമോ
മൂലമന്ത്രം നിരത്തവേ
സന്ധിബന്ധത്തിലിടിമിന്നല്‍
പാസ്പോര്‍‌ട്ടില്ലാതെ പാഞ്ഞുപോയ്.

രാജ്യം പലതുതെണ്ടുന്ന
രാജാവിന്റെ പ്രജകളെ
ത്രിശങ്കുസ്വര്‍ഗ്ഗമെത്തിക്കും
യോഗായനം  നമോസ്തുതേ...

വാനമെത്തുന്ന നിര്‍‌വാണം
വായു തിന്നുവോര്‍ക്കേകിടും
ലങ്കോട്ടീബദ്ധസിദ്ധന്മാര്‍
യോഗീശ്വരര്‍ ജയിക്കണേ...

കുന്തം മറിഞ്ഞ് കുണ്ഡലിനി
വിരിഞ്ഞൂര്‍ജ്ജം പൊഴിക്കണേ...
കുണ്ടീല്‍നിന്നുമൂര്‍ജ്ജത്തിന്‍
കിരണാവലിയിറങ്ങണേ...

വെളുമ്പോളെഴുന്നേറ്റ്
വെളിക്കിരിക്കാതെ സൂര്യനെ
നമസ്കരിച്ചസുബദ്ധത്തിന്‍
യോഗയെന്നും വിളങ്ങണേ...

തലകുത്യാസനേ നില്‍ക്കേ
പൊട്ടാതരയിലെന്നുമേ
ലങ്കോട്ടികാത്തുകൊള്ളുന്ന
സൂത്രം നിത്യം മുറുകണേ...

ചളിയില്‍ സഹസ്രപത്മങ്ങള്‍
ഉന്മാദത്തോടെയാടിടും
സ്വച്ഛഭാരത വര്‍ഷത്തില്‍
ശ്വാസോച്ഛ്വാസം നടക്കണേ...

വെളുക്കുമ്പോളെഴുന്നേറ്റ്
വെളുത്ത ലങ്കോട്ടീധാരിയായ്
വെറും‌വയറ്റിലാസനങ്ങല്‍
വിട്ടുപോകാതെ ചെയ്യുകില്‍
ത്രിഭുവനയാനിയാകുന്ന
നമോ നിര്‍‌വാണേശ്വരന്‍
ത്രിശങ്കുസ്വര്‍ഗ്ഗത്തിലേക്കുള്
പുഷ്പകം കൊണ്ടു തന്നിടും.

ഇത്ഥം നിര്‍‌വാണയോഗം സമാപ്തം

Tuesday, June 9, 2015

ഹൈ-വേ

അപകടമരണത്തിന്റെ
അനിഷേധ്യ സാധ്യതകള്‍
കുത്തിയൊഴുകും ഹൈവേ.

പ്രവേഗങ്ങളെ മുറിച്ചു നടക്കുമ്പോള്‍
ലോകം കീഴടങ്ങുന്നെന്ന്,
ഹൈവേകള്‍, വെട്ടിനേടേണ്ടും രാജ്യങ്ങളെന്ന്
നിന്റെ ചിരിപ്പകര്‍ച്ച.
നിരപ്പുകള്‍ക്കു കുറുകെ
ഭൂപടത്തിന്നു പുറത്തേക്ക്
ഇച്ഛകളുടെ യാത്ര
മാര്‍ഗവും ദീപവും നീതന്നെയാകുന്ന
ഉന്മാദത്തിന്റെ സ്വാച്ഛന്ദ്യം.

തുറുകണ്ണുകളുടെ നിറപ്പകര്‍ച്ചകള്‍
ഭാവം പകരും വേഗങ്ങളില്‍,
സീബ്രാവരകളില്‍
സുരക്ഷിത ജീവിതങ്ങള്‍
ഹൈവേ മുറിച്ചുകടന്ന്
കോപ്പിയെഴുത്തിന്റെ
വടിവ് പൂരിപ്പിക്കുന്നു.

ചുവപ്പന്‍ കണ്ണുകള്‍ക്കു വിലങ്ങനെ
നിന്റെ പടയോട്ടം.
സ്വാച്ഛന്ദ്യത്തിന്ന് കുരുതി.
സൈറണ്‍ ശ്രുതി.
നിസ്സംഗതകള്‍ക്ക്
നിയമപുസ്തകത്തിലെ പച്ച.

ഉന്മാദിനീ,
നിറങ്ങള്‍ക്കുമപ്പുറത്ത്
നിന്റെ ഹൈ-വേ
ഇച്ഛകളുടെ രാജ്യത്തിലേക്ക് തെളിയുന്നു.
പ്രജ്ഞകള്‍ നിന്നിലേക്ക് തിരിയുന്നു
ഹൈ-വേയില്‍ തിരക്കേറുന്നു.

Blog Archive