Friday, May 4, 2012

മരത്തില്‍

ഇനിയും പേരില്ലാത്ത മരത്തില്‍
രണ്ട് ചില്ലയില്‍ നമ്മള്‍
രാവെഴുത്തുകള്‍
രണ്ടുരീതിയില്‍ വായിക്കുന്നു.

ഉറ്റൊരാളുടെ
സ്നിഗ്ദ്ധനിശ്വാസം പോലെ
കാറ്റുകള്‍ നിന്നെച്ചുറ്റി
ചില്ലകളിളക്കുന്നു.

മരത്തിന്‍ മീതെ
ശ്യാമമേഘങ്ങള്‍ മുരളുന്നു.
മനസ്സില്‍ പുരാതനം
വേനല്‍ നിന്നെരിയുന്നു.
വിഭ്രാന്തമെന്‍ വാക്കുകള്‍
ശാഖകള്‍ തിരയുന്നു
ഉലയാശ്ശാഖി നീ
അവയ്ക്ക് കൂടേകുന്നു.

അറിയാത്തൊരാളുടെ
കണ്ണീരിന്‍ തുടര്‍ച്ചയായ്
മഴയെത്തുന്നൂ
നമ്മള്‍ മരം വിട്ടിറങ്ങുന്നു.

നിസ്സംഗമുടലിനെ
രാവിനു കൊടുത്തു ഞാന്‍
ഇത്തിരി ബോധത്തിലെ
വഴിവിന്യസിക്കുന്നു.
ഉള്ളിലുന്മാദക്കാട്ടില്‍
ഉമ്മകളായീ മഴ.

രാമഴയ്ക്കറിയാത്ത
വേവലാതികളുണ്ട്
വേനലിന്നുള്ളിലെന്ന്
മിന്നലില്‍ ആരോ.
പെട്ടെന്നുപ്പു നീറുന്നൂ ചുണ്ടില്‍.

ഉള്‍മരം തോരുന്നില്ല
രണ്ടു ചില്ലയില്‍ നമ്മള്‍
നനഞ്ഞു തീരുന്നില്ല.

5 comments:

ajith said...

ഉള്‍മരം തോരുന്നില്ല. മഴ പെയ്ത് തീര്‍ന്നിട്ടും...

ജയരാജ്‌മുരുക്കുംപുഴ said...

vyathyasthamaya veeshanam.... valare nannayittundu..... bhavukangal...... blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU......vaayikkane............

Afzal said...

"രാമഴയ്ക്കറിയാത്ത
വേവലാതികളുണ്ട്
വേനലിന്നുള്ളിലെന്ന്
മിന്നലില്‍ ആരോ."

ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു

മണ്ടൂസന്‍ said...

രാമഴയ്ക്കറിയാത്ത
വേവലാതികളുണ്ട്
വേനലിന്നുള്ളിലെന്ന്
മിന്നലില്‍ ആരോ.
പെട്ടെന്നുപ്പു നീറുന്നൂ ചുണ്ടില്‍.

നല്ല സംഭവം. മഴ തോർന്നിട്ടും മരം തോരാതെ പെയ്തുകൊണ്ട് നിൽക്കുന്നു. ആശംസകൾ.

Pradeep Kumar said...

ഉള്ളിലുന്മാദക്കാട്ടില്‍.....- ഈ നല്ല പ്രയോഗത്തില്‍ പെട്ടെന്ന് മനസ്സ് ഉടക്കി....

നന്നായി എഴുതിയ കവിത....

Blog Archive