Saturday, May 29, 2010

ടൊട്ടോയ്ക്കൊരു വേളി

ആത്മാര്‍ത്ഥത, അകളങ്കസ്നേഹം, വാനിറച്ചും മുറുക്കാനും കവിതയും, ആവശ്യത്തിലും അതിലേറെയും വങ്കത്തരം. അറിയാതെ പോലും സമയത്തിനെത്താതിരിക്കല്‌, ഇത്തരം വിശിഷ്ടഗുണങ്ങള്‍ക്ക് വിദ്യാപീഠത്തിലെ പീഠമായിരുന്നു ഞങ്ങളൂടെ നമ്പു. ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരത്ത് നിന്നും (SSV-സദാ സമര വിദ്യാപീഠം) നൂറുശതമാനം വിജയത്തോടെ പുറത്ത് ചാടിയ ആദ്യ ഫിസിക്സ് ബാച്ചിലെ എണ്ണം പറഞ്ഞ വിദ്വാന്‍.കാലം 2002-2005.ഞങ്ങടെ ഭാഷയിലെ ഫൈറ്റര്‍ഫിസിക്സിന്റെ സ്വന്തം നമ്പു. യോഗക്ഷേമസഭക്കാര്‌ വേറെയും ഉണ്ടായിട്ടും നമ്പു എന്നും പൊട്ടന്‍ നമ്പു എന്നും പിന്നെ ചുരുങ്ങി ടൊട്ടോ എന്നും അറിയപ്പെടാന്‍ ഭാഗ്യം സിദ്ധിച്ചത് അവനാണ്‌. നമ്പുവിനൊരു വേളി. അതാണ്‌ ഈ എഴുത്തിന്റെ കേന്ദ്രം.

അവനില്‌ ഇപ്പോളാരോപിക്കപ്പെട്ട ഗുണങ്ങളൊക്കെ കെട്ടുകഥകളല്ലെന്ന തെളിവോടെ തുടങ്ങാം. ആത്മാര്‍ത്ഥത-അതിന്‌ വേറെ പര്യായം അന്നില്ലായിരുന്നു. ഒരമ്പലത്തില്‌ ഇഷ്ടന്‌ പൂജയുണ്ട്. പ്രസാദം കൊടുക്കലിലെ പ്രസാദാത്മകതയുടെ നാനാത്ഥത്ഥങ്ങളെക്കുറിച്ച് ശങ്കറ് എത്ര പറഞ്ഞിരിക്കുന്നു. പന്തിയില്‌ പക്ഷഭേദമില്ലാതെ ഏവര്‍ക്കും ഫിസിക്സുകാരുടേതായ പേരിടല്‍ കര്‍മ്മത്തിന്റെ മുഖ്യകര്‍മ്മിയായിരുന്നു ശങ്കറ് എന്നത് പ്രസ്താവ്യം.

നമ്പുവിലേക്ക് വന്നാല്‍, എന്നു വച്ചാല്‌ ആള്‌ കോളേജിലേക്ക് വന്നാല്‌ അത് ആദ്യത്തെ രണ്ടവറ് കഴിഞ്ഞാകും. നടയടക്കുമ്പം വൈകും അതോണ്ടാണ്‌. നമ്പു തികഞ്ഞ ക്രിക്കറ്റ് പ്രേമി ആണ്‌. അപ്പൊപ്പിന്നെ ഉച്ചയ്ക് ക്ലാസ്സിലേക്ക് വരുമ്പം കോളേജ് ടീം (ഒരൊന്നൊന്നര ടീമത്രേ അത്) പരിശീലനത്തിന്‌ വെയില്‌ കൊള്ളുന്നത് കണ്ടാല്‌ സഹിക്കാനൊക്വോ. നമ്പു മൈതാനത്തിലേക്ക്. നാട്ടില്‍ ഏത് ക്രിക്കറ്റ് ടീമിലും ആളില്ലാത്ത ഏക വിഭാകം ഫീല്‍ഡിങ്ങാന്ന് ഇന്ത്യന്‍ ടീമിനെ കാണുന്നോര്‌ക്ക് അറിയാം. അവിടെയാണ്‌ നമ്പുവിന്റെ ആത്മാര്‍ത്ഥത വെളിവാകുക. ഒരോവറ്‌ ബാറ്റിങ്ങിനോ ബൌളിങ്ങിനോ വേണ്ടി ആ പൊരിവെയിലത്ത് , മൈതാനത്തിന്റെ വിവിധഭാഗങ്ങളീലേക്ക് ഒളിച്ച് പോകുന്ന പന്തിനെ ഓടിച്ചിട്ടോ തിരഞ്ഞോ പിടിക്കും-തിരിച്ചെത്തിക്കും, അതാണവന്‍.  കോളേജ് ടീം സരസം സസുഖം കളിക്കും. ഞങ്ങടെ നമ്പു ഒരോവറ്‌ ചിലപ്പോ ബാറ്റ് ചെയ്യും. എന്തായാലും അവന്മാര്‍ക്ക്‌ മടുത്താലൂം ഞങ്ങടെ മുത്ത് ബോള്‌ ചെയ്യും. കളിയോടുള്ള ആത്മാര്‍ത്ഥത അതാണ്‌ കാര്യം. (ദോഷം പറയരുത് അവന്‍ സാമാന്യം നന്നായി ബാറ്റ് ചെയ്യും).

അടുത്ത ഉദാഹരണം. ഞങ്ങള്‌ മൂന്നാം വര്‍ഷത്തിലേക്കും ഡിപ്പര്‍ട്ട്മെന്റ് കോളെജിന്റെ മുന്നിലേക്കും വന്ന കാലം. നമ്പൂന്‌ മൂന്നു സുന്ദരിമാരോട് സ്നേഹം. ആരോടും കൂടുതലില്ല. കുറവും ഇല്ല. (അവനേക്കാളിത്തിരി ഉയരക്കൂടുതല്‌ അവര്‍ക്കുണ്ടായിരുന്നെന്നത് അവനിന്നും സമ്മതിക്കാത്ത ഒരു ഭൗതിക ശാസ്ത്ര സത്യം). അതില്‍ രണ്ട്പേര്‍ രസതന്ത്രഞ്ജകള്‍. കെമിസ്ട്രി അന്നും ഫിസിക്സിന്റെ ശത്രുവാണ്‌, അതോര്‍ക്കണം. അവരേവരും ഒന്നാം വര്‍ഷം. നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായ സ്നേഹത്തിന്‌ വേറെന്ത് നിദര്‍ശനം.
(ബികോമിന്‌ ഹിസ്റ്ററി എന്നപോലെ കെമിസ്ട്രി അന്ന് ഫൈറ്റര്‍ഫിസിക്സിന്റെ ഔദ്യോഗിക ശത്രുവാണ്‌. അദ്ധ്യാപകരോ കുട്ടികളോ തമ്മില്‍ ശത്രുത ഉണ്ടെന്നല്ല ഇതിന്റെ വിവക്ഷ. ഐരാപുരത്ത് പഠിച്ചവര്‍ക്കേ ഈ ഔദ്യോഗിക ശത്രുത എന്തെന്ന് മനസ്സിലാകൂ. ഈ ശത്രുത രണ്ട് ലേബലുകള്‍ തമ്മിലുള്ളതാണ്‌. ഫിസിക്സ് പഠിക്കാതെ കെമിസ്ട്രിക്കാര്‍ക്കോ കെമിസ്ട്രി പഠിക്കാതെ ഫിസിക്സ്കാര്‍ക്കൊ കോഴ്സ് ജയിക്കാന്‍ പറ്റില്ല. ഇത്തരം ഒരു ബന്ധം ബികോമിന്‌ ഹിസ്റ്ററി മാര്‍ക്കിടയില്‍ ഇല്ല. അപ്പോള്‍ ഈ ശത്രുത എന്നു പറഞ്ഞാല്‍, മത്സരങ്ങള്‍ക്ക് എതിരാളി വേണം. ആര്‍ട്സിലെ തടിമാന്മാരോട് ജയിക്കാന്‍ വയ്യാത്തതുകൊണ്ട് വലിപ്പത്തില്‍ തരപ്പടിക്കാരായ നമ്മള്‍ക്ക് തമ്മില്‍ ഔദ്യോഗികശത്രുക്കളാകാം എന്ന് തലക്കകത്ത് ആള്‍ത്താമസവും ശരീരചിന്തയുമുള്ള പൂര്‍‌വ്വികരാല്‍ (പരസ്പര ധാരണപ്രകാരം) നിശ്ചയിക്കപ്പെട്ടതല്ലേ എന്നു സംശയിക്കവുന്നതാണ്‌. എന്തായാലും ആരോട് തോറ്റാലും പാകിസ്ഥനോട് തോല്‍ക്കരുത് എന്ന ഇന്ത്യന്‍ ടീമിന്റെ അവസ്ഥയ്ക്ക് സമാനമായി കെമിസ്ട്രിയോട് ജയിച്ചിട്ട് പിന്നെ ആരോടും തോല്‍ക്കാം എന്നായിരുന്നു അന്ന് ഞങ്ങടെ മതം. ഔദ്യോഗിക
ശത്രുക്കളില്ലാത്ത മറ്റു ദുര്‍ബ്ബലര്‍ക്കിടയില്‍(ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്,ഇംഗ്ലീഷ്, എകണോമിക്സ്...) അത്തരം ഒന്നുള്ള നമ്മള്‍ പ്രബലര്‍ തന്നെ. ഇക്കണോമിക്സും ഇംഗ്ലീഷുകാരും തമ്മില്‍ ഔദ്യോഗിക
ശത്രുത വല്ലതും ഉണ്ടായിരുന്നോ എന്ന് ഇപ്പൊള്‍ ഓര്‍മ്മയില്ല. എന്തായാലും ഫൈറ്റര്‍ഫിസിക്സിന്‌ ഇല്ലായിരുന്നു.)


കവിതയെഴുത്തില്‌ അവനായിരുന്നു രാജാവ്‌. മത്സരങ്ങള്‍ക്ക് അരമണിക്കൂറ് വരെ താമസിച്ച് വരാമെന്നത് അവന്‌ വേണ്ടി ഉണ്ടാക്കിയ നിയമമത്രേ,
"നേരിന്റെ മുന കൊണ്ട് നെഞ്ചകം മുറിയുമ്പോള്‍
പോരാട്ടാവീര്യത്തെ നാം എങ്ങനെ ഗണിച്ചീടൂം"
എന്നു കുരുക്ഷേത്രം എന്ന കവിതയിലും
"എന്നും നിനക്കു പകരം തരും എന്റെ ഉള്ളില്‍
ആറിത്തണുത്ത് രുചിയറ്റ നിവേദ്യപാത്രം
മണ്ണിന്മനം പിറവി നല്‍കിയ വറര്‍ണ്ണ ജാലം
എന്നിഷ്ട്തൂലികയിലൊന്നു പകര്‍ന്നിടൂ നീ"
എന്ന് വേറൊരു കവിതയിലും അന്നേ എഴുതിയ കേമനാണ്‌. മുറുക്കാന്‍ വായിലിട്ട് കവിത ചൊല്ലുന്ന ദുശ്ശീലം അവനില്ലയിരുന്നു എന്നതും എന്നെ മുറുക്കു പഠിപ്പിച്ചു എന്നതും പ്രത്യേകം ഓക്കേണ്ടതാണ്‌. മുറുക്കിനൊപ്പം സാമാന്യം നന്നായി ചായകുടിയും ഉള്ളതിനാല്‌ സംഖ്യ സാരമായിത്തന്നെ രാജുച്ചേട്ടനും തിരുമനസ്സിനും കൊടുക്കാന്‍ ഇഷ്ടന്‍ ബാധ്യസ്ഥനാണ്‌. കോളേജിലെ ഞങ്ങടെ അന്നദാതാവ് എന്ന പദവി ഒന്നാം വര്‍ഷം കാന്റീന്‍ നടത്തിയും ശേഷം ഇന്നുവരേക്കും അഭംഗുരം തുടരുന്ന പുറത്തെ ചായക്കടയും കൊണ്ട് രാജു ചേട്ടന്‍ നേടിയെടുത്തതാണ്‌. ചായക്കടയെക്കുറിച്ച് പറഞ്ഞാല്‌ നമ്മള്‌ നമ്പുവിന്റെ വേളിയിലെത്താന്‍ വൈകും. തിരുമനസ്സാണ്‌ ശീതളപാനീയങ്ങളും മുറുക്കാനുമായി ഞങ്ങള്‍ക്ക് കൂട്ട്. ഞങ്ങളില്‌ സാറന്മാരും പെടൂം. മുറുക്കുന്ന സാറന്മാര്‍ ഇപ്പൊഴും റിട്ടയര്‍മെന്റും കാത്ത് കോളേജില്‍ ബാകിയാണ്‌.

നമ്പുവിന്റെ സമയത്ത് വരായ്കയ്ക്ക് നല്ല മാതൃകയായി ഞങ്ങടെ നടക്കാത്ത നാടകമുണ്ട്. ഒന്നാം വര്‍ഷം നാടകം കളിക്കാന്‍ ചുമ്മാ തീരുമാനിച്ചു. ഇംഗ്ലീഷ് ക്ലാസ്സിലെ സുന്ദരിമാരെ ഉപേക്ഷിച്ച് ഞങ്ങള്‌ റിഹേഴ്സല്‌ ചെയ്തു. കഥ സംവിധാനം പിന്നീട്‌ തേള്‌ഗിലെന്ന് അറിയപ്പെട്ട നവീന്‍. പണ്ടെന്നോ നാടകം കളിച്ചിട്ടുണ്ടെന്ന വാദബലത്തില്‌ നായകനായി നമ്പു. വില്ലനായി, തികഞ്ഞ് വിനയത്തോടെ ഈ ഞാനും.
ആത്മാര്‍ത്ഥതയ്ക്ക് നമ്പുവിന്റെ ഏക എതിരാളിയായിരുന്നു തേള്‌ഗില്‌. പാടും വരക്കും എഴുതും. അത്യാവശ്യം പഠിക്കും സര്‍വ്വോപരി NCC കേഡറ്റും. അങ്ങനെ എല്ലാം കൊടുത്തിട്ടും ദൈവം ബോധം മാത്രം തേള്‌ഗിക്ക് കൊടുക്കാന്‍ മറന്നു എന്നാണ്‌ മുരളീമതം. കൂട്ടത്തില്‌ സ്വന്തം പേരിലറിയപ്പെടുന്ന ഏക മഹാനത്രേ മുരളി. ചിലപ്പോളൊക്കെ മുരളീടെ ആംഗലേയം ഫ്ലൂട്ടേന്നു ഞങ്ങളാല്‌ വിളിക്കപ്പെടുന്നതൊഴിച്ചാല്‍ പ്രശ്നരഹിതം അവന്‌ കോളേജ് ജീവിതം. മേല്പറഞ്ഞ നാടകം അരങ്ങേറാറായി. എന്നു വച്ചാല്‌ നായകനൊഴികെ ബാക്കി എല്ലാരും മേയ്ക്കപ്പിട്ട് തയ്യാറായി (നല്ല കട്ടിയില്‍ പൌഡറും ഇത്തിരി കണ്മഷിയും. എല്ലം സംവിധായകന്റെ വക). വില്ലന്‌ സ്വര്‍ണ്ണത്തിന്റെ വീതിക്കസവുള്ള മുണ്ട് സംവിധായകന്‍ സ്വന്തം അമ്മേടെ നേരിയതു കൊണ്ട്‌വന്ന്‌ ഒപ്പിച്ചു. ആര്‍ക്കും ഡയലോഗോ മൂവ്മെന്റൊ കൃത്യമായി അറിയില്ല. എന്നാല്‌ അതിലൊരുപോരായ്മയും ഞങ്ങക്ക് തോന്നിയില്ല. സ്റ്റേജില്‌ സ്വന്തമായി ഡയലോഗിടാമെന്നാണ്‌ സംവിധായകനായ തേള്‍ഗിലറിയാതെയുള്ള അഭിനേതാക്കാളുടെ പരസ്പര ധാരണ. പതിവ് പോലെ താമസിച്ച് പോലും നമ്പുവന്നില്ല. നാടകം നടന്നില്ല. എല്ലാരും കുപിതരായി. ഉള്ളാലെ തികഞ്ഞ് സന്തുഷ്ടരും. കാരണം ഞങ്ങളേപ്പോലെ തന്നെ നന്നായി കൂവുന്നോരാണ്‌ കാണാനിരിക്കുന്നവരും. ഒപ്പം പറയേണ്ടത് വില്ലനായ നമ്മെ ഉടുപ്പിച്ച നേരിയത് അക്ഷരാര്‍ഥത്തില്‍ ഒരു നേരിയതായിരുന്നു. അതും ഉടുത്ത് സ്റ്റേജില്‌ കേറിയിരുന്നെങ്കില്‌ അര്‍ത്ഥതാര്യ വസ്തുവിനു ഉദാഹരണമായി നിന്ന് മാനം പോയേനെ. അന്നു കൃത്രിമ ദേഷ്യം കാട്ടി കളിയാക്കിയെങ്കിലും മേല്പറഞ്ഞ ദുര്യോഗത്തില്‌ നിന്നും ഒഴിവാക്കി തന്നതിന്റെ കടപ്പാട് ഇനിയും പറഞ്ഞിട്ടില്ല. അതിനാല്‌ തീര്‍ന്നിട്ടുമില്ല.

നമ്പൂന്റെ സമയനിഷ്ടയ്ക്കും നിഷ്കളങ്കതയ്ക്കും വേറോരുദാഹരണം. പതിവ് പോലെ നമ്പു അന്നും കൃത്യം ഉച്ചതിരിഞ്ഞ് കോളേജിലെത്തീ. അന്നാണേല്‌ ലാബുണ്ട്. ലാബില്‌ ഞങ്ങളാല്‍ കണ്ടെത്തേണ്ട പുതിയ തത്വങ്ങളോ പ്രതിഭസങ്ങളോ ഇല്ലെന്നും ശാസ്ത്രരീതിയാണ്‌ അവിടെ പഠിക്കേണ്ടതെന്നും മാഷ്-ബാബു മാഷ്- പണ്ടേ പറഞ്ഞിട്ടുണ്ട്. പലരാല്‍ പലവട്ടം ആവര്‍ത്തിച്ച അഭ്യാസങ്ങളാണ്‌ ഞങ്ങളും ചെയ്യുന്നത്. മാഷിനതറിയാം. പക്ഷേ സ്പെക്ട്രോമീറ്ററിലെ ടെലിസ്കോപ്പിന്റെ ഫോക്കസിലേക്ക് ഞങ്ങളാവാഹിച്ചിരുന്ന സുന്ദര രൂപങ്ങള്‌ പുതുപുത്തനാണെന്ന് മാഷിനോട് പറായാനൊക്ക്വോ. ഉച്ചതിരിഞ്ഞ് ഞങ്ങള്‌ ശാസ്ത്രം പരീക്ഷിക്കും. മാനവീക വിഷയജ്ഞകളൂം വിഷയജ്ഞരും ലാബിനു മുന്നിലെ നീണ്ട പടവുകളിലുപസ്ഥിതരായി പുതുമാനവികത സൃഷ്ടിക്കുകയാകും അന്നേരം. അതിനെ തലകീഴായി ടെലിസ്കോപ്പ് ലാബിലെത്തിക്കും. പറഞ്ഞു വന്നത് നമ്പുവിന്റെ നിഷ്ഠയാണ്‌. സാറിന്റെ മുന്നില്‌ മുരളി നിന്നുരുകുന്ന നേരത്താണ്‌ അന്ന് നമ്പുവിന്റെ വരവ്. അവന്‌ നേരെ ലാബിലേക്ക് പോരാം. ഞങ്ങളാരായാലും ആ അവസരത്തില്‍ മുരളിയെ ആശ്വസിപ്പിക്കാന്‍ അതിനിടയില്‍ ചാടില്ല. പക്ഷേ ഇത് ടൊട്ടോ ആണ്‌. ആള്‌ വേറേ. മാഷ് ടൊട്ടോയെ നോക്കുന്നില്ല. ശ്രദ്ധ മുഴുവനും മുരളീലാണ്‌. ടൊട്ടോയ്ക്ക് മിണ്ടാതെ പോകാന്‍ പറ്റ്വോ. വന്ന വഴി ആള്‌ പ്രസ്ഥാവിച്ചു. "സാറേ നട അടയ്ക്കാന്‍ തുടങ്ങീതാ. ദാ വരണൂ ഒരെള്ളു പായസം." മാഷ് അപ്പഴാണ്‌ ടോട്ടോയെ ശ്രദ്ധിക്കണത്. മാഷും, പറഞ്ഞ് വന്നാല്‌ യോഗക്ഷേമസഭക്കരുടേ ഇടയിലെ ആളാന്നേ. ആ മാഷിനറിയില്ലേ ഒരെള്ളുപായസം വെന്ത് വാങ്ങി പൂജിച്ച് കൊടുക്കുമ്പഴേക്കും കാലതാമസം വരൂന്ന്. ഉച്ചകഴിഞ്ഞ് പൂജാരിക്ക് (അയ്യോ തിരുമനസ്സിന്‌) കോളേജില്‌ ഫിസിക്സ് ലാബുണ്ടെന്ന് കരുതി അമ്പലത്തില്‌ ഗ്യാസടുപ്പും കുക്കറും ആക്കാനൊക്ക്വോ. ഇതൊക്കെ ടോട്ടോമാനസത്തില്‌ ഉണ്ടായിരുന്നൊ. അറിയില്ല. എന്തായാലും മുരളി നന്ദിയോടെ ഇങ്ങനെ സ്മരിക്കുന്നു. 'ടൊട്ടോയുടെ സമയോചിതമായ ഇടപെടല്‌ കാരണം രക്ഷപ്പെട്ട് ലാബിലേക്കെത്തി. ടൊട്ടോയും മാഷും അന്ന് ലാബിലെത്തിലെത്തീതേയില്ല. അത്രയേറെ അവര്‍ക്ക് തമ്മില്‌, അല്ല മാഷിന്‌ അവനോട് പറയാനുണ്ടായിരുന്നു.

ഫിസിക്സ് പഠനക്കാരില്‌ നൂറ് ശതമാനം വിജയം എന്ന മാന്ത്രിക അക്കത്തിലേയ്ക്, പണ്ട് ബ്രാഡ്മാന്‌ പറ്റിയ പോലത്തെ അബദ്ധമൊന്നും പറ്റാതെ ആദ്യം എത്തിയത് ബാബു മാഷിന്റെ ഞങ്ങളായിരുന്നു. ആ അത്ഭുതകൂട്ടത്തില്‌ ഉന്നത വിജയം നേടിയവരില്‌ ഒരാളായി (രണ്ടാം ക്ലാസ്സ് ഫിസിക്ക്സ് ബിരുദം. ഫിസിക്സ് ഫസ്റ്റ്ക്ലാസ്സെന്നു ഒരു മോഹന്‍ലാല്‍ കഥാപാത്രവും മേനിപറഞ്ഞ് നടന്നിട്ടില്ല) നമ്പുവും കോളേജ് വിട്ടു.

പലവഴിയ്ക്ക് പിരിഞ്ഞ ശാസ്ത്രമുകുളങ്ങളീലെ ഈ ടോട്ടോമുകുളം തിരിഞ്ഞത് മാനേജ്മെന്റിലേക്കായിരുന്നു. സഹായത്തിനെത്തിയ ബാങ്കിന്റെ മാനേജറ്‌ ആഴ്ചതോറും വിളിക്കുമായിരുന്നത്രേ. ടൊട്ടോടെ പഠന വിവരം അറിയാന്‍. എന്തിന്‌ ഞങ്ങളോ അവന്റെ വീട്ടുകാരോ പോലും അങ്ങനെ അന്വേഷിച്ചിട്ടില്ല. എന്തായാലും മാനേജറുടെ ഭാഗ്യം. നല്ലൊരു മാനേജ്മെന്റ് വിദഗ്ധനായിത്തന്നെ നമ്പു പുറത്തിറങ്ങി. അതെങ്ങനെ സാധിച്ചു എന്നത് "ചുരുളഴിയാത്ത രഹസ്യങ്ങള്‌" എന്ന തലക്കെട്ടില്‌ ഭാവിതലമുറ ബാലരമയില്‌ വായിക്കും.( ബാലരമേം അത് വായിക്കണ പിള്ളേരും ബാക്കി ഉണ്ടായാല്‌). ഇനി ഏതൊരു മനേജ്മെന്റ് പഠിതാവിനേയും പോലെ തൊഴിലന്വേഷണം. തൊഴില്‌ കിട്ടുന്നു. അത് കളയുന്നു. വെറുതിരിക്കുന്നു. പിന്നേം തോഴില്‌ കിട്ടുന്നു. അങ്ങനെ സരസമനോഹരമായി പണ്ട് ഫോണ്‍നമ്പര്‌ പറഞ്ഞപ്പം നമ്പൂന്റെ തിരുവായീന്നൊഴുകിയ മുറുക്കാഞ്ചാറ്‌ പോലെ അഭംഗുരം കാലമൊഴുകവേ സമക്ഷത്ത് സാമ്പത്തികമാന്ദ്യം. ശമ്പളത്തില്‌ കുറഞ്ഞാലും മുറുക്കാന്റെ വിലപോലും കുറയാത്ത ആഗോള പ്രതിഭാസം. പണ്ടത്തെ മുറുക്കാന്റേയും ചായയുടേം അങ്ങനെ പലതിന്റേം കടം അല്പാല്പം വീട്ടിവന്നപ്പോഴാണ്‌ മാന്ദ്യം. മാന്ദ്യത്തേ പറ്റി ബോസ്സ് പറയുന്നത് മനേജ്മെന്റും അതില്‌ കുറച്ച് ഇക്കണോമിക്സും പഠിക്കയാല്‌ ഈ (ഏത്) ടോട്ടോയ്ക്കും മനസ്സിലാകും. പക്ഷേ കാശ് വാങ്ങാന്‍ വരുന്നവര്‌ ചെലപ്പോ ഇത്യാതി വിഷയങ്ങളില്‍ അവഗാഹമില്ലാത്തവരാകും. അവര്‌ പറയണ ഭാഷ ടൈ കെട്ടിക്കഴിഞ്ഞ ബോസ്സിനോട് പറായാനൊക്ക്വോ. പറഞ്ഞേനെ പണ്ട് അമ്പികാമഠത്തിലും കര്‍ത്താവുംപടിയിലും പോയി വന്ന ചേലിലായിരുന്നെങ്കില്‌. പക്ഷേ ഇപ്പൊ കഴിക്കണത് ശീതീകരിച്ച മുറിയില്‍ ശീതീകരിച്ച് വച്ച സ്വദേശനിര്‍മ്മിത വിദേശിയാകയാല്‌ വയ്യ. (അമ്പികാമഠം, കര്‍ത്താവുംപടി- ഐരാപുരം പഠിതാക്കളൂടെ ഗൃഹാതുരതയില്‍ അമൃതം വര്‍ഷിക്കും ഷാപ്പുകള്‍ കുടികൊള്ളുമിടം.)

കേരളത്തില്‌ വില ഇടിയാത്തതായി എന്തുണ്ട്. റബ്ബറിന്‌ തല്‌ക്കാലം നല്ല വിലയുണ്ട്. പക്ഷേ ടൊട്ടോയ്ക്ക് റബ്ബറില്ല. പൂജയ്ക്ക് നല്ല മാര്‍ക്കറ്റുണ്ട്. പക്ഷേ ഇപ്പോ പൂജാരി അല്ല. സ്വര്‍ണ്ണത്തിന്‌ കുതിച്ചേറുന്ന വിലയുണ്ട്. പക്ഷേ പിറവി അലൂക്കാസിലും ആലപ്പാട്ടിലും ഭീമയിലുമൊന്നും അല്ല. കേരളമഹാരാജ്യത്ത് മാന്ദ്യകാലത്തും വിലയിടിയാത്തതായി ഇനി ഒന്നേ ബാക്കിയൊള്ളൂ- സ്ത്രീധനം. ടൊട്ടോ പണ്ട് രക്ഷപ്പെടുത്തിയ മുരളി ഇതിനിടയില്‌ പൂനയില്‌ പോയി മനേജ്മെന്റ് പഠിച്ച് ജോലിവാങ്ങി. കെട്ടുകേം ചെയ്തു. ഇക്കാലത്തിനിടയ്ക്ക് ഒരേയൊരുവട്ടം നാട്ടില്‌ വന്നുപോവുകയും ചെയ്തു. അപ്പോ കടം തീര്‍ക്കാന്‍ വേളി. പെങ്കുട്ടി പണ്ട് ഒപ്പം പഠിച്ചതാണെന്നൊ ചുഴിഞ്ഞാലോചിച്ചാല്‌ അയല്പക്കകാരിയാണെന്നോ ഒക്കെ ശങ്കറ്‌സാറും അച്ചായനും പറയും. സാരമാക്കാനില്ല. (ശങ്കറേപറ്റി മുന്നേ പറഞ്ഞപ്പം അച്ചായനെ മറന്നതല്ല. അവസരം നോക്കീരുന്നതാണ്‌. ശങ്കറ്‌ ഇങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ വലങ്കൈ. ശങ്കറ് വലങ്കൈയ്യാകുമ്പോള്‍ അച്ചായന്‍ ഇടങ്കൈ. അത്ര കൂട്ടാണവര്‌. എന്തിനു അച്ചായനെന്ന ഈ പേരുപോലും ശങ്കറാല്‌ സമര്‍പ്പിതം).

വേളിക്ക് മുന്ന് നിശ്ചയം എന്ന വല്യ ചടങ്ങുണ്ട്. നാട്ട്നടപ്പ് പ്രകാരം, രാവെളുക്കുവോളാം മോബൈല്‍ കമ്പനിക്കാര്‍ക്ക് സമ്പാദ്യം ഉണ്ടാക്കി കൊടുക്കാന്‍ മുന്‍പരിചയരഹിതരായ പെണ്ണിനും ചെറുക്കനും ലൈസന്‍സ് കൊടുക്കുന്ന ഇടപാടാകുന്നു നിശ്ചയം. നിശ്ചയത്തിനും മൊഹൂര്‍ത്തമൊക്കെയുണ്ടെന്ന് ലോകലൌകീകര്‍ സമ്മതിച്ചിട്ടൂള്ളതാകുന്നു. എന്നു വച്ചാല്‌ നിശ്ചയം മുഹൂര്‍ത്തത്തില്‌ തന്നെ നടക്കണം.

ഇനിയാണ്‌ ചീട്സ് എന്ന ഞങ്ങടെ ചീടാന്‍ അരങ്ങത്തെത്തുന്നത്. ഇവിടെ രംഗപ്രവേശം വൈകിയത് കൊണ്ട് ആപ്രധാന കഥാപാത്രണെന്ന് കരുതരുത്. "രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണീയകം കണ്ടൂ ഞാന്‍"... എന്ന ഗാനം തികഞ്ഞ മനോഹാരിതയോടേ ഇംഗ്ലീഷ് ക്ലാസ്സില്‌ ബാക്കിവന്ന ഇത്തിരി നേരത്ത് ടീച്ചറിന്റെ പ്രത്യേകതല്പര്യപ്രകാരം പാടി പെങ്കുട്ട്യോളുടെ ഇഷ്ടോം ഞങ്ങടെ ഇഷ്ടക്കേടും ആദ്യത്തെ കൊല്ലം തന്നെ നേടിയെടുത്ത വിദ്വാനാണ്‌. (സംഗതികളേക്കുറിച്ച് ഞങ്ങക്ക് മാത്രമല്ല ഭൂമിമലയാളം മൊത്തം അജ്ഞരായിരുന്നത് അന്നവന്‌ ഗുണമായി. ഇന്നായിരുന്നേല്‌ കാണായിരുന്നു. ചീടാ പാട്ട് നന്നായി കേട്ടോ. എന്നാലും സെക്കന്റ് ചരണത്തിലെ മൂന്നാം വാക്കില്‌... അതവന്റെ ടൈം.) പിന്നീട് കോളേജിന്റെ ആസ്ഥാന ഗായകനായി വിദ്വാന്‍. ആരാധികമാരിലൊരാള്‌ ഒരുമ്മ തരട്ടേന്ന് ചോദിച്ചാല്‌ ,അവള്‌ സുന്ദരി അല്ലേല്‌, വേണ്ടാ എന്ന് പറയുന്ന പാവം. ഇനിയിപ്പോ സുന്ദരി ആയാലും അവന്‍ വേണ്ടാന്നേ പറായൂ. ഞെട്ടണ്ടാ ഒരുമ്മ വേണ്ടാ. രണ്ടെണ്ണം ആയ്ക്കോട്ടേ. ലൈബ്രറിയുടെ അങ്ങേവശത്ത് ആരുമില്ലെന്നു പ്രതിവചിക്കണ പഞ്ചപ്പാവം. ഈ പാവംമാനവഹൃദയം ടോട്ടോയുടെ ആടുത്ത അടുത്ത കൂട്ടുകാരനും കൂടിയാകുന്നു. അക്കാലത്ത് രണ്ടും പൊറുതി ഒരിടത്ത്. പിന്നെ വല്ലപ്പോഴും ഒക്കെ സമയത്ത് വരണ സ്വഭാവം ചീടനുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങളറിയാവുന്ന അച്ചായനും ശങ്കറും അടുത്ത് തന്നെ തിരുമൊഴിയുതിര്‍ത്ത് ദുരൂഹതകള്‍ തീര്‍ക്കുമായിരിക്കും. അങ്ങിനെ സംഭവിച്ചാല്‍ ആ ചരിത്രവും വിനീതനായ ഈ ചരിത്രകാരന്‍( ഒരു ബഷീര്‍ പ്രയോഗം) രേഖപ്പെടുത്തുന്നതായിരിക്കും.

ലക്ഷാര്‍ച്ചനക്കുമുതല്‍ കഥകളിക്ക് വരെ ഒന്നിച്ച് പോകുന്ന സൌഹൃദം. നമ്പു പതിവുപോലെ താമസിച്ച് വരുന്ന ഇടങ്ങളില്‍ അവന്‌ താലക്കാലിക പകരക്കാരനാവുക നമ്മുടെ ചീടനാണ്‌.

നിശ്ചയത്തിന്‌ നേരവുംകാലവും കുറിച്ചു. ആളുകളൊക്കെ എത്തിപ്പെട്ടു. നാലുംകൂട്ടിമുറുക്കലും നാല്‌ വിശേഷം പറയലും തകൃതിയായി നടക്കുന്നു. ആളുകളങ്ങനാണ്‌. എന്നും കാണുന്ന മിണ്ടാത്തവര്‌ക്കും ഇങ്ങനത്തെ വിശേഷാല്‍ ദിനങ്ങളില്‌ പെരുത്ത് പറയാനുണ്ടാകും. ഒരാളെ മാത്രം കാണാനില്ല. നമ്മുടേ ടൊട്ടോയെത്തന്നെ. മുഹൂര്‍ത്തം അറിയാഞ്ഞിട്ടോ അതിന്റെ പ്രാധാന്യം അറിയാഞ്ഞിട്ടോ അല്ല. ആ നേരത്ത് ഒഴിവാക്കാനാകാത്ത ഒന്നു വന്നുചേര്‍ന്നു. പോയി സമയത്ത് വരാവുന്നതേ ഒള്ളു. അങ്ങനാണ്‌ ടൊട്ടോ പുറപ്പെട്ടത്. സമയമടുക്കുന്നു. ടോട്ടോയെ അറിയാവുന്ന വീട്ടുകാര്‍ക്ക് അങ്കലാപ്പായിത്തുടാങ്ങി. പൂജാദിചടങ്ങുകളൊത്തിരി ഉള്ളതാണ്‌. ടൊട്ടോയെ നന്നായി അറിയാവുന്ന ചീടനങ്ങിനെ കൂസലില്ലാതെ നില്‍ക്കുമ്പം ദാ വരണു ടൊട്ടോടേ കാള്‌. "ചീടാ വണ്ടി നിര്‍ത്തീപ്പം ഒന്നു മുറുക്കാന്‍ ഇറങ്ങിതാ. വണ്ടി മിസ്സായി. ഇനി കാറ് വിളിച്ചാലും മുഹൂര്‍ത്തതിന്‌ എത്താനൊക്കില്ല. നീ ഒരുകാര്യം ചെയ്യ്. തല്‍കാലം ഞാനെത്തും വരെ കല്യാണച്ചെക്കന്റെ സ്ഥനത്തിരുന്ന് പൂജയൊക്കെ ഒന്നു ചെയ്യ്. എന്തായലും ഇല ഇടാറാകുമ്പഴേക്കും ഞാനെത്തും". ചീടനെന്തു ചെയ്യും. അവനും സ്വന്തമായി വേളി വേണം എന്നൊക്കെയുള്ളതല്ലേ. വീട്ടുകാരെന്തുചെയ്യും. മുഹൂര്‍ത്തം തെറ്റിക്കാനൊക്കുമോ? ചെക്കനില്ലാതെ പൂജ പറ്റുമോ?

ശേഷം ചിന്ത്യം എന്നെഴുതി എനിക്ക് വേണേലവസാനിപ്പിക്കം. പക്ഷേ എന്തായാലും ടൊട്ടോയുടെ വേളി ഉറച്ചു. അടുത്ത് തന്നെ വേളീണ്ടാകും. അന്നും ടൊട്ടോ വഴിക്ക് മുറുക്കാനെറങ്ങുമോ? ചീടനന്നും സമയത്തുണ്ടാകുമോ? ഇത്യാദി ചോദ്യങ്ങള്‍ ഭാവിയെക്കുറിച്ചുള്ളവയാകയാല്‍ അഭിപ്രയം പറയുന്നില്ല. എന്തായാലും രാജുച്ചേട്ടനും തിരുമനസ്സിനും സംഖ്യ കിട്ടുമായിരിക്കും, വേളി ഉറച്ചല്ലോ.
ഞങ്ങടെ ടോട്ടോയ്ക്ക് ഭാസുരമായ ജീവിതം നേരാന്‍ നിങ്ങളൂം കൂടുമല്ലോ.

കടപ്പാട്: ശങ്കറിനും അച്ചായനും.
മുങ്കൂര്‍ജാമ്മ്യം: ഇത് ആരേയും നോവിക്കാനല്ലെന്ന് ധരിക്കുമല്ലോ. ഭാവിജീവിതത്തെ ഭാസുരമല്ലാത്ത രീതിയില്‍ ബാധിച്ചേക്കാവുന്ന വല്ലതും ഇതിലുള്ളതായി തോന്നുന്നവര്‍ക്ക് പറയാം. സവ്യാജഖേദപ്രകടനം ഉണ്ടായില്ലെങ്കിലും അവ മായ്ച്ചുകളയല്‍ പരിഗണിക്കും.

വാല്‍ക്കഷ്ണം
1.മേല്പറഞ്ഞവ നടന്നതാണോ? നടക്കാവുന്നതാണോ? ടൊട്ടോയെ അറിയാവുന്ന ആരും ഈ എഴുത്തിന്‌ എതിരഭിപ്രായം പറയില്ല. എന്തിനു ടൊട്ടോയോട് ചോദിക്കൂ.ഒരാളൊര്‍ന്ന് മുറുക്കനിറങ്ങി. വണ്ടി മിസ്സായി.കല്യാണമൊഹൂര്‍ത്തത്തില്‌ വരാനായില്ല. മോശമായോ?ടൊട്ടോ ഇപ്രകാരം പ്രതിവചിക്കും. വിവാഹ മുഹൂര്‍ത്തത്തിന്‌ വരാതിരിക്കലില്‌ വല്യകാര്യമില്ല മുറുക്കുമ്പോഴ് അടയ്ക ചൊരുക്കാതിരുന്നാ മതി.
2.മേല്പറഞ്ഞ വങ്കത്തരങ്ങള്‍ സ്വന്തമായുള്ളതില്‍ അഹങ്കരിച്ചില്ലെന്ന് മാത്രമല്ല വന്നതിനു ശേഷം കോളേജില്‍ നടക്കാറുള്ള കവിതാ രചനാ മത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനക്കാരന്‍ ഇതേ നമ്പുവായിരുന്നു. അവസാന വര്‍ഷം മാത്രം ശരത്തിനു(നമ്മടെ കനക്കിലെ ശരത്തേ, ആള്‌ എലിയല്ലായിരുന്നൂന്ന് കുറച്ച്പേര്‍ക്കേ അറിയൂ) പിന്നില്‍ രണ്ടാമതായതിന്റെ രഹസ്യം അറിയില്ല.

2 comments:

sankar said...

da ninne sammathichirikkunnu.............

Sreedev said...

ആ പരിസരത്തിൽ ഞാൻ ഒരു 'ഔട്സൈഡർ' ആണെങ്കിലും ,എഴുത്തു ശരിക്കും രസിച്ചു..!ഓരോ കഥാപാത്രത്തേയും വരച്ചു വെച്ചത്‌ മനോഹരമായിട്ടുണ്ട്‌.നല്ല കാരിക്കേച്ചറുകൾ..!!

Blog Archive