Tuesday, June 9, 2015

ഹൈ-വേ

അപകടമരണത്തിന്റെ
അനിഷേധ്യ സാധ്യതകള്‍
കുത്തിയൊഴുകും ഹൈവേ.

പ്രവേഗങ്ങളെ മുറിച്ചു നടക്കുമ്പോള്‍
ലോകം കീഴടങ്ങുന്നെന്ന്,
ഹൈവേകള്‍, വെട്ടിനേടേണ്ടും രാജ്യങ്ങളെന്ന്
നിന്റെ ചിരിപ്പകര്‍ച്ച.
നിരപ്പുകള്‍ക്കു കുറുകെ
ഭൂപടത്തിന്നു പുറത്തേക്ക്
ഇച്ഛകളുടെ യാത്ര
മാര്‍ഗവും ദീപവും നീതന്നെയാകുന്ന
ഉന്മാദത്തിന്റെ സ്വാച്ഛന്ദ്യം.

തുറുകണ്ണുകളുടെ നിറപ്പകര്‍ച്ചകള്‍
ഭാവം പകരും വേഗങ്ങളില്‍,
സീബ്രാവരകളില്‍
സുരക്ഷിത ജീവിതങ്ങള്‍
ഹൈവേ മുറിച്ചുകടന്ന്
കോപ്പിയെഴുത്തിന്റെ
വടിവ് പൂരിപ്പിക്കുന്നു.

ചുവപ്പന്‍ കണ്ണുകള്‍ക്കു വിലങ്ങനെ
നിന്റെ പടയോട്ടം.
സ്വാച്ഛന്ദ്യത്തിന്ന് കുരുതി.
സൈറണ്‍ ശ്രുതി.
നിസ്സംഗതകള്‍ക്ക്
നിയമപുസ്തകത്തിലെ പച്ച.

ഉന്മാദിനീ,
നിറങ്ങള്‍ക്കുമപ്പുറത്ത്
നിന്റെ ഹൈ-വേ
ഇച്ഛകളുടെ രാജ്യത്തിലേക്ക് തെളിയുന്നു.
പ്രജ്ഞകള്‍ നിന്നിലേക്ക് തിരിയുന്നു
ഹൈ-വേയില്‍ തിരക്കേറുന്നു.

4 comments:

മുബാറക്ക് വാഴക്കാട് said...

Wow...
ചുറ്റുപാടുകള്‍ നിരീക്ഷണത്തിലാവട്ടെ..
കവിതക്കുള്ള പുതുബീജമാവട്ടെ..

Pradeep Kumar said...

തത്വചിന്തകന്റെ കവിതകൾ പെട്ടെന്ന് പിടി തരുന്നവയല്ല.....

ajith said...

എനിക്കും തോന്നുന്നു. പെട്ടെന്ന് പിടിതരുന്നവയല്ല

ഇഗ്ഗോയ് /iggooy said...

ദുര്‍ഗ്രാഹ്യത അത്ര നല്ല ഒരു ഗുണമല്ല.

Blog Archive