Friday, March 11, 2016

സബാ‌‌ൾടേൺ പോസിറ്റിവിസ്റ്റിന്റെ സന്ദേഹങ്ങൾ

കുണ്ഠിതരാം പണ്ഡിത വര്യരേ, 

In the Quran, God warns against calling others names and ridiculing them.” Nikhat Sattar

കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, വികാരങ്ങൾ വ്രണപ്പെട്ടേക്കാവുന്ന വിഷയത്തെക്കുറിച്ച് താത്വികമായ ഒരവലോകനമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. അവലോകനം താത്വികമായതുകൊണ്ട്, കാര്യമായ അർത്ഥമൊന്നും ഇല്ലാത്ത ഗഡാഗഡിയൻ വാക്കുകൾ കണ്ടെന്നുവരും. കെറുവിക്കരുത്.

മതങ്ങളെക്കുറിച്ച് പറയാൻ ആർക്കാണ് അവകാശം. എന്ന് ചോദിച്ചു തുടങ്ങാം. ഒളിഞ്ഞും തെളിഞ്ഞുമായി പലരും പറയുന്നത്, അവിശ്വാസിക്ക് മനസ്സിലാകാത്ത ഒന്നാണ് മതം എന്നാണ്. സത്യവിശ്വാസിയുടെ (വിശ്വാസികളിൽ സത്യമില്ലാത്തതായും ഉണ്ട് എന്ന ധ്വനി ഈ പ്രയോഗത്തിലുണ്ട് ട്ടോ) അനുഭൂതിപ്രഹർഷങ്ങൾ ഒരു അവിശ്വാസിക്ക് മനസ്സിലാവുകയേ‌യില്ല. അതുകൊണ്ടു തന്നെ, അനുഭവസത്യത്തിൽ നിന്നും അകന്നു നിൽക്കുന്ന യുക്തിവിചാരത്തിന്റെ വിശകലനങ്ങൾ മതത്തെ മനസ്സിലാക്കാൻ പര്യാപ്തമല്ല. ചുരുക്കിപ്പറഞ്ഞാൽ, തികഞ്ഞ വിശ്വാസിയുടെ അനുഭവവും അനുഭൂതിയും മനസ്സിലാക്കാൻ വിശ്വാസിയല്ലാത്ത ഒരു മണകൊണാഞ്ചനും പറ്റില്ല. “എന്നെ മനസ്സിലാക്കാൻ, എന്റെ മനസ്സിന്റെ വേദന മനസ്സിലാക്കൻ... എന്ന ബാലചന്ദ്രമേനോൻ ഡയലോഗ് ഓർക്കരുത്
 
മേല്പറഞ്ഞതിനെ ശരിവയ്ക്കുക. ഇതേ സംഗതി, മറ്റു കാര്യങ്ങളിൽ പ്രയോഗിക്കാമോ? അതായത്, പാർട്ടിവിശ്വാസി അല്ലാത്ത ഒരുത്തന് ഒരു പാർട്ടിക്കാരന്റെ അനുഭവത്തെ അനുഭൂതികളെ മനസ്സിലാകുമോ. ഇല്ല. (ഒരു പാർട്ടിക്കരൻ മറ്റേ പാർട്ടിക്കരനെ ഒരു മത വിശ്വസിക്ക് വേറൊരു മതവിശ്വാസിയെ മനസ്സിലാകുമോ എന്ന കൂടുതൽ കുഴക്കും പ്രശ്നം ഒഴിവാക്കുന്നു.) ഉദാഹരണത്തിനു സി.പി.എം കാരനല്ലാത്ത ഒരുവൻ ആ പാർട്ടിയെ എങ്ങനെ ശരിയായി വിമർശിക്കും? പാർട്ടിവിടുക. പ്രത്യശായശാസ്ത്രം മാത്രം എടുക്കുക. മതം ഒരു പ്രത്യശാസ്ത്രം ആണെന്ന് സംങ്കല്പിക്കുക. അപ്പോള്, ടി. പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാത്തവർക്ക് അതിനെ മനസ്സിലാക്കാനോ വിമർശിക്കാനോ കഴിയില്ല എന്നാകും വാദം. അല്ലെങ്കിൽ, എല്ലാം പറ്റും പക്ഷേ അതൊനും ശരിയല്ല. തദ്വാരാ, ഒരു പ്രത്യശാസ്ത്രത്തേയും അതിന്റെ പിണിയാളൂകളല്ലാത്ത ആർക്കും മനസ്സിലാക്കനോ വിമർശിക്കാനോ സാധ്യമല്ല. എന്തെന്നാൽ അനുഭവത്തിന്റെ അടുക്കളയിൽ മാത്രമാണ് ആത്യന്തിക സത്യങ്ങൾ പാചകം ചെയ്യപ്പെടുന്നത്. അനുഭവത്തിന്റെ പ്രാമാണികതയാണ് ഇവിടെ പ്രമാണം. എന്റെ തല എന്റെ ഫുൾഫിഗറ്. ആ ചേലിൽ എന്റെ അനുഭവം-മതകീയമോ അല്ലത്തതോ ആയ എന്തും-എന്റെ മാത്രമാണ്. അത് നിനക്ക് മനസ്സിലാകില്ല. മനസ്സിലാകാൻ ഒരു വഴിയും ഇല്ല. അന്ത്യം Solipsism. QED.

താത്വികാവലോകനം ഹഠാദാകർഷിച്ചവർ ഹ്യൂമിന്റെ (അയാളു തന്നെ വേണം എന്നില്ല) The Problem of Other Mind എന്നതാണ് എന്ന് തിരയുക. ആദിപുരാതനമായ ചില പ്രശ്നങ്ങൾ പൊങ്ങിവരും. അതിൽ ചിലതിനെയൊക്കെ പെയിന്റടിച്ച് കൊണ്ടുവരുന്നത് പണ്ഡിതരുടെ ഒരു വിനോദമാണെന്നും തിരിയും. ഇദം ന മമഃ 
 
അവകാശം കഴിഞ്ഞാൽ പിന്നെ അധികാരമാണല്ലോ. ആർക്കാണ് മതത്തെപ്പറ്റി പറയാൻ അധികാരം. അറബി അറിയാത്തവൻ ഇസ്ലാമിനെപ്പറ്റി മിണ്ടരുത് എന്നും അഭിപ്രായം ഉള്ളവരുണ്ട്. (തൂക്കമൊപ്പിക്കാൻ സംസ്കൃതം -ഹിന്ദു, അരാമിയ-ക്രിസ്ത്യൻ തുടങ്ങിയവരേയും ഞാൻ ഇവിടെ ചേർക്കുന്നതായി കരുതിക്കൊൾക. എന്ത് ചെയ്യാൻ? പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ഒരു വീക്നെസ് ആയിപ്പോയി. അതാ!). മലയാളരാജ്യത്തെ വിശ്വാസിക്കുട്ടത്തിൽ ബഹുഭൂരിപക്ഷത്തിനും അറബി അറിയില്ല. ക്യോംകി, കൂടുതൽ പേരും ഗഫൂർ കാ ദോസ്താണ്. അപ്പോൾപ്പിന്നെ അറബിപ്പണ്ഡിതർ പറയുന്നതാണ് ന്യായം എന്നു വയ്ക്കാം. ഭാഷാപ്രാവീണ്യമാണ് മതത്തെപ്പറ്റി ആധികാരികമായി പറയാനുള്ള ഒരു ഘടകം എന്നാണാല്ലോ ഇവരുടെ ഇത്. അറബിയറിയില്ലെന്ന് തങ്ങൾ കരുതുന്ന കാരശ്ശേരിയെപ്പോലുള്ളവർക്ക് ഇസ്ലാമിനെപ്പറ്റി പറയാനുള്ള അധികാരം ഇല്ലെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നതിലെ ഗുട്ടൻസ് അതാണ്. മതത്തിന്റെ ചരിത്രമാണോ, സമൂഹ്യശാസ്ത്രമാണോ‌ അതോ ഇനി മതത്തിലെ ആളുകളുടെ അവസ്ഥയെക്കുറിച്ചാണോ-ഏതിനെക്കുറിച്ച് പറയാനാണ് ഭാഷാപ്രാവീണ്യം അനിവാര്യമാകുന്നത് എന്ന് പണ്ഡിതർ പറയുന്നില്ല. പറയില്ല. പറഞ്ഞാൽ പൂച്ചു പുറത്താകും. അതിങ്ങനെയാണ്. ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത്, സിനിമ കാണുന്നത് തുടങ്ങിയതൊക്കെ മതപരമായ കാരണങ്ങളാൽ ഒരു കൂട്ടർ തെറ്റെന്നു പറയുകയും അത് വിലക്കുകയും ചെയ്തു എന്ന് കരുതുക. അപ്പറഞ്ഞത് വങ്കത്തരമാണെന്ന് പറയാൻ അറബിയോ അരാമിയയോ അറിയണ്ട. ബാബറി മസ്ജിദ് പൊളിച്ചത് തോന്ന്യാസാണെന്നും പോത്തിറഞ്ഞി തിന്നെന്നും പറഞ്ഞ് ഒരുത്തനെ കല്ലെറിഞ്ഞു കൊല്ലുന്നത് ക്രിമിനൽ കുറ്റമാണെന്നും പറയാൻ സംസ്കൃതം പഠിക്കണമെന്നില്ല എന്ന് സാരം. പിന്നേമുണ്ട് ബേജാറുകൾ. ഒട്ടനവധി പണ്ഡിതർ ഉള്ളതുകൊണ്ട്, അതിലേത് മഹാനാണ് ശരിക്കും മഹാൻ എന്ന് തീരുമാനിക്കുക എന്നത് ബേജാറുകളിൽ ഒന്നു മാത്രം. അറിവിന്റെ അളവ് നോമിന്റെ കയ്യിൽ ഇല്ലാത്തതിനൽ കൂടുതൽ പറയാനാളല്ല 
 
വ്യക്തതവരുത്താതിരിക്കുക എന്നത് മതത്തിന്റെ പഴയ ഒരാദ്ധ്യാത്മിക വിദ്യയാണ്. അത് പുതിയ പണ്ഡിതർ നന്നായി ഉപയോഗിക്കുന്നുമുണ്ട്. വേറൊരു സ്വത്തുതർക്കം കൂടി ഉണ്ട്. ഞങ്ങടെ പൊരേലെ കാര്യം, ഞങ്ങൾടെ കിതാബിന്റെ കാര്യം, ഞങ്ങടെ പെണ്ണുങ്ങൾടെ കാര്യം, ഇതൊന്നും നിങ്ങൾ അന്വേഷിക്കണ്ട. പറയുകേം വേണ്ട. സകലവീട്ടുകാരും ഇക്കാര്യത്തിൽ യോജിപ്പാണ്. തറവാടികളുടെ ഒരുമ പലവട്ടം കണ്ടതാകയാൽ വിസ്തരിക്കുന്നില്ല. എന്റെ പൊര. എന്റെ സ്വത്ത്. സംഗതി ശരിയല്ലേ
 
ദിങ്ങനൊക്കെയാണേലും മതം നിഷ്കളങ്കവും നന്മനിറഞ്ഞതും അത്യന്തത്തരാധുനികവും ശാസ്ത്രീയാൽ ശാസ്ത്രീയവുമായ ഒന്നാണ്. It is the heart of the heartless. Soul of the soulless. എന്നാണല്ലോ താടിക്കാരൻ ജൂതനുസ്താദിന്റെ മതം. ഭൂതം, ഭാവി, വർത്താനം സകലതും മതത്തിലുണ്ട്. പ്രയോഗത്തിൽ ചില പോരായ്മകൾ വരുന്നത് ശരിയായ അറിവില്ലാത്തവർ തെറ്റായി പ്രയോഗിക്കുന്നതുകൊണ്ടു മാത്രമാണ്. മതം, എന്നും എപ്പൊഴും ശരിയാണ്. ആകയാൽ, ഇവഹളെ നോം മനസ്സാ വന്ദിക്കുന്നു. എക്കാലത്തും പ്രയോഗത്തിൽ തെറ്റിപ്പോകാൻ വിധിക്കപ്പെട്ട, ശരിയായി മനസ്സിലാക്കാത്തവരാൽ തെറ്റായി പ്രയോഗിക്കപ്പെട്ട്, തെറ്റിദ്ധരിപ്പിക്കപ്പെട്ട് ജീവിതം തള്ളി നീക്കേണ്ടി വന്ന, വരുന്ന മതത്തിനോടും അതിന്റെ വിശ്വാസികളോടും ഇവന്റെ സഹതാപം കൂടി ഇവിടെ രേഖപ്പെടുത്തട്ടെ.

മതാനുഭവങ്ങളെ ഇങ്ങനെ മറ്റർക്കും മനസ്സിലാകാത്ത, വിശകലനത്തിനു വഴങ്ങാത്ത സ്വകാര്യസ്വത്തായി കൊണ്ടുപോകേണ്ടത് പല പണ്ഡിതരുടേയും ആവശ്യമാണ്. അയിനും വേണ്ടി, സ്വത്വവാദത്തിന്റെ മൂശകളിൽ നിന്നും ഇനിയും വാദങ്ങൾ വാർത്തെടുക്കാം. ഇപ്പോ അയിനൊക്കെ നല്ല ചിലവുണ്ട്. നല്ലതു തന്നെ. അനുഭവങ്ങളെ മിസ്റ്റിക്കലാക്കുക എന്നത് ഒരു ഫാഷിസ്റ്റ് കലാപരിപടിയാണ് എന്ന് വില്യം റീഹെന്ന ജർമ്മൻ ഉസ്താദ് പറഞ്ഞിട്ടുണ്ട്. ചുമ്മാ പറഞ്ഞിട്ടുണ്ട്.
തുടക്കത്തിലെ ഇംഗ്ലീഷ് ഡയലോഗ് ഒന്നും ഉദ്ദേശിച്ച് ചേർതല്ല എന്നു പറഞ്ഞാൽ വിശ്വസിക്കില്ലല്ലോ. അതോണ്ട്, അതെപ്പറ്റി ഒന്നും പറയുന്നില്ല
 
എന്ന് 
 
A Subalern Positivist.

ബ്ലർബുകൾ

Wilhelm Reich, The Mass Psychology of Fascism
Nikhat Sattar, Islmanic Morals, http://www.dawn.com/news/1244899/islamic-morals 11. Mar. 2016

1 comment:

ajith said...

ഞാൻ വായിച്ചു
ഇതൊന്നും നുമ്മട വിഷയമല്ലല്ലോ, അതോണ്ട് നോ കമന്റ്സ്

Blog Archive